kerala
അബ്ദുറഹീം: കണക്കുകൾ പുറത്തുവിട്ട് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി
ക്രൗഡ് ഫണ്ടിങ് വഴി ലഭിച്ചത് : 47,87,65,347 രൂപ
ഇതുവരെയുള്ള ചെലവ് : 36,27,34,927 രൂപ
ബാക്കി : 11,60,30,420 രൂപ

കോഴിക്കോട് : സഊദിയിലെ റിയാദിൽ ജയിൽ മോചനം കാത്ത് കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ ദിയ ധനം കണ്ടെത്തുന്നതിന്റെ ഭാഗമായി 47,87,65,347 രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ചതായി അബ്ദുറഹീം ലീഗൽ അസ്സിസ്റ്റൻസ് ട്രസ്റ്റ് കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ ഇതുവരെയായി 36,27,34,927 രൂപ ചെലവായതായും ബാക്കി 11,60,30,420 രൂപ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലുള്ളതായും ഭാരവാഹികൾ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പടെയുള്ള വ്യക്തമായ കണക്കുകളാണ് കമ്മിറ്റി പുറത്ത് വിട്ടത്. ബാക്കിയുള്ള തുക അബ്ദുറഹീം ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സർവകക്ഷി സമിതിയുടെ മേൽനോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന് ചെയർമാൻ സുരേഷ് കുമാർ, ജനറൽ കൺവീനർ കെ കെ ആലിക്കുട്ടി എന്നിവർ പറഞ്ഞു.
സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്. റിയൽ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തിൽ ലോകം കൈകോർത്തത് കേരള ചരിത്രത്തിൽ സുവർണ്ണ രേഖയായി അവശേഷിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. നാട്ടിലെയും റിയാദിലെയും നിയമ സഹായ സമിതികൾ വഴി ചെലവായ തുകയിലേക്കും ആപിന്റെ ടി ഡി എസ് ഇനത്തിലും ബാക്കി നൽകാനുള്ള തുക വൈകാതെ നൽകി എല്ലാ സാമ്പത്തിക ഇടപാടുകളും സുതാര്യമായി പൂർത്തിയാക്കും .
അബ്ദുറഹീമിന്റെ മോചനത്തിന് വേണ്ടി തീരുമാനമെടുക്കുകയും ആത്മധൈര്യത്തോടെ മുന്നോട്ട് പോവുകയും ചെയ്ത റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി, മഹാ യജ്ഞത്തിൽ കൈകോർത്ത ലോക മലയാളി സമൂഹത്തിനും മത, രാഷ്ട്രീയ സംഘടനകൾ ഉൾപ്പടെ വിവിധ തലങ്ങളിലെ സംഘടനകൾക്കും ജീവകാരുണ്യ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും വിശിഷ്യാ സഊദി ഉൾപ്പടെയുള്ള പ്രവാസി സമൂഹത്തിനും ലീഗൽ അസ്സിസ്റ്റൻസ് കമ്മിറ്റി ഹൃദ്യമായ നന്ദി രേഖയപെടുത്തി.
റിയാദിലെ നിയമ സഹായ സമിതിയോടൊപ്പം ഇന്ത്യൻ എംബസിയുടെ നിരന്തരമായ ഇടപെടലുകളാണ് ദിയ നൽകാനും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും കാരണമായത്. അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ ഉൾപ്പടെ ഡിസിഎം, വെൽഫയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, റഹീമിന്റെ മോചനത്തിന് വേണ്ടി തുടക്കം മുതൽ രംഗത്തുള്ള എംബസി ഉദ്യോഗസ്ഥൻ യുസഫ് കാക്കഞ്ചേരി, നിയമ നടപടികൾക്കായി ദ്രുതഗതിയിൽ കാര്യങ്ങൾ നീക്കുന്ന പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂർ, റഹീമിന്റെ വക്കീലുമാർ, പരിഭാഷകർ, റിയാദിലെ മുഴുവൻ സംഘടനകളുടെയും നേതാക്കൾ, പ്രവർത്തകർ, നാട്ടിലെ കോടമ്പുഴ പ്രാദേശിക കമ്മിറ്റി, വിവിധ തലങ്ങളിൽ റഹീമിന്റെ ജയിൽ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവർ ഉൾപ്പടെയുള്ളവർക്കെല്ലാം കമ്മിറ്റി കടപ്പാട് അറിയിച്ചു.
അബ്ദുറഹീമിന്റെ കേസ് നാളെ (ഞായറാഴ്ച) റിയാദിലെ ക്രിമിനൽ കോടതി പരിഗണിക്കാനിരിക്കെയാണ് ട്രസ്റ്റ് കമ്മിറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തിയുള്ള വാർത്താസമ്മേളനം. ദിയാധനം സ്വീകരിച്ചതിന് ശേഷം സഊദി കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിന്റെ തുടർന്ന് കഴിഞ ജൂലൈ രണ്ടിന് അബ്ദു റഹീമിന്റെ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോചന ഉത്തരവ് ലഭിച്ചാൽ റിയാദ് കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കി വൈകാതെ അബ്ദുറഹീം നാട്ടിലെത്തും . അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലിൽ റഹീമുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തത് ഈ മഹാ ദൗത്യത്തിൽ പങ്കാളികളായിരുന്നു എല്ലാവര്ക്കും ഏറെ സന്തോഷം പകർന്നു.
സഊദി പൗരന്റെ മരണത്തെ തുടർന്ന് കഴിഞ്ഞ പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സഊദി കുടുംബം 15 മില്യൺ റിയാലായിരുന്നു ആവശ്യപ്പെട്ടത്. റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വർഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സഊദി കുടുംബത്തിന്റെ തന്നെ വക്കീലിന്റെ പ്രത്യേക ഇടപെടൽ മൂലം പതിനഞ്ച് മില്യൺ റിയാലിന് മോചനം നൽകാൻ സമ്മതിച്ചത്. ഫണ്ട് സമാഹരണം മുന്നിൽ കണ്ട് റിയാദിലെ സർവകക്ഷി സമിതിയുടെ നിർദേശ പ്രകാരം 2021ലാണ് നാട്ടിലെ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചത്. കേന്ദ്ര സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം എൽ എമാർ, സർവ കക്ഷി നേതാക്കൾ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു ട്രസ്റ്റ് കമ്മിറ്റി.
അബ്ദുറഹീമിന് വധശിക്ഷ നൽകുക എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സഊദി കുടുംബവുമായി അവരുടെ തന്നെ വക്കീലുമാർ നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ഒക്ടോബറിൽ ദിയ ധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നൽകാൻ സഊദി കുടുംബം തയ്യാറായത്. വക്കീലുമാർ മുഖേന ഇന്ത്യൻ എംബസിയും റിയാദിലെ നിയമ സഹായ സമിതിയും തുടർച്ചയായി നടത്തിയ കഠിന പ്രയത്നമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ വഴിയൊരുക്കിയത് .
ദിയ നൽകി മാപ്പ് നൽകാനുള്ള സഊദി കുടുംബത്തിന്റെ തീരുമാനം ഡിസംബറിൽ ഇന്ത്യൻ എംബസി നാട്ടിൽ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിക്കുകയും അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു . മലപ്പുറത്തെ സ്പെയിൻ കോഡ് എന്ന ഐ ടി കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് മാർച്ച് പത്ത് മുതൽ ഫണ്ട് സമാഹരണത്തിന് തുടക്കമിട്ടത്. ദിയധനം സമാഹരിച്ച് ഔദ്യോഗികമായി ഇന്ത്യൻ എംബസി വഴി വിവരം അറിയിക്കാൻ സഊദി കുടുംബം വക്കീലുമാർ മുഖേന നൽകിയ സമയപരിധി ഏപ്രിൽ 16 ആയിരുന്നു. ഫണ്ട് സമാഹരിച്ച വിവരം ഏപ്രിൽ 16നകം അറിയിച്ചില്ലെങ്കിൽ മാപ്പ് നൽകാമെന്ന ഉറപ്പിൽ നിന്ന് പിന്മാറുമെന്നായിരുന്നു സഊദി കുടുംബത്തിന്റെ നിലപാട്. എന്നാൽ ദൈവാനുഗ്രഹത്താൽ ഫണ്ട് സമാഹരണത്തിന് അനുയോജ്യമായ വിധം വിശുദ്ധ റമളാൻ കൂടി കടന്നു വന്നതോടെ സമയപരിധിക്ക് നാല് ദിവസം മുമ്പേ തന്നെ ഏപ്രിൽ 12 ന് ആവശ്യമായ തുക സ്വരൂപിച്ചു ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു.
പിന്നീട് ഏറെ സുതാര്യമായ രീതിയിലാണ് പിന്നീട് ഫണ്ട് റിയാദിലെ ക്രിമിനൽ കോടതിയുടെ ചീഫ് മജിസ്‌ട്രേറ്റിന്റെ പേരിലെത്തിച്ചത്. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡൽഹിയിലെ വിദേശ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയിലേക്കെത്തിച്ച ഫണ്ട് എംബസി ചെക്ക് വഴി റിയാദ് ഗവർണറേറ്റിലേക്ക് കൈമാറി. ഗവര്ണറേറ്റിൽ നിന്ന് കോടതിക്ക് കൈമാറിയ ചെക്ക് പിന്നീട് മരിച്ച സഊദി പൗരന്റെ മാതാവ്, രണ്ട് സഹോദരന്മാർ , നാല് സഹോദരിമാർ എന്നിവരുടെ പേരിൽ നിയമ പ്രകാരമുള്ള വിഹിതമായി കോടതി തന്നെ നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് നൽകി. വക്കീലിനുള്ള തുകയും ഇന്ത്യൻ എംബസി വഴി തന്നെ ചെക്ക് നൽകി.
പൂർണ്ണമായും ഔദ്യോഗിക മാര്ഗങ്ങളിലൂടെ നടന്ന ദിയ ധന കൈമാറ്റം സംബന്ധിച്ചും റിയാദിലെയും നാട്ടിലെയും നിയമ സഹായ സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ചും അപവാദങ്ങൾ പ്രചരിപ്പിക്കാൻ ചിലർ രംഗത്തുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇങ്ങിനെ സോഷ്യൽ മീഡിയ വഴി ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും സർവകക്ഷി സമിതിയുടെ ഇടപെടലിലോ ഇടപാടുകളിലോ അണുമണിത്തൂക്കം സംശയം ഉണ്ടാവില്ലെന്നും അവർ വ്യക്തമാക്കി. ലോകം കൈകോർത്ത നന്മ നിറഞ്ഞ മഹാ ദൗത്യത്തെ വികൃതമാക്കുന്ന നീക്കങ്ങളിൽ നിന്ന് ഇത്തരമാളുകൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
റിയാദിലെ ജയിലിലെത്തി അബ്ദുറഹീമിനെ കാണുകയും റിയാദ് അബ്ദുറഹീം നിയമ സഹായ സമിതിയുടെ സ്വീകരണത്തിൽ പങ്കെടുക്കുകയും ചെയ്ത മാതാവിനും സഹോദരനും അമ്മാവനും യഥാർത്ഥ വസ്തുതകൾ എല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം അവർ തന്നെ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറയുകയും ചെയ്തതായും ഭാരവാഹികൾ വ്യക്തമാക്കി. നിയമ സഹായ സമിതി, ട്രസ്റ്റ് ഭാരവാഹികളായ കെ സുരേഷ് കുമാർ, കെ കെ ആലിക്കുട്ടി, ഓഡിറ്റർ കൂടിയായ പി എം എ സമീർ, ഷകീബ് കൊളക്കാടൻ, മൊയ്‌തീൻകോയ കല്ലമ്പാറ, അഷ്‌റഫ് വേങ്ങാട്ട്, നാസർ കാരന്തുർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
film
ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്
ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.
ചുരുളി സിനിമ വിവാദത്തില്‍ ലിജോ ജോസിന് മറുപടിയുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.
ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്‍ജ് രംഗത്ത് വന്നത്. താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.
kerala
ഒന്‍പതാംക്ലാസുകാരിയുടെ മരണം: സ്‌കൂളിലെ രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
സെന്റ് ഡൊമനിക്സ് കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപകരെയാണ് പുറത്താക്കിയത്.

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെ കൂടി പുറത്താക്കി. സെന്റ് ഡൊമനിക്സ് കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപകരെയാണ് പുറത്താക്കിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഈ രണ്ട് അധ്യാപകരുടെയും പേര് പരാമര്‍ശിച്ചിരുന്നു. പരാതിയില്‍ ഇതുവരെ അഞ്ച് അധ്യാപകര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സ്‌കൂളില്‍ പരാതികള്‍ക്കായി പൊതു പ്ലാറ്റ്ഫോം ഒരുക്കുമെന്ന് പുതിയ പി ടി എ കമ്മറ്റി യോഗത്തില്‍ ധാരണയായി.
തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് പറഞ്ഞു. ആത്മഹത്യകുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന് നാട്ടുകല്‍ പൊലീസ് പറഞ്ഞു.
kerala
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഇടുക്കി, എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്.
എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. അംഗണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുംഅവധി ബാധകമാണ്.
ഇടുക്കി ജില്ലയില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
എന്നാല്‍ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അംഗണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍, അംഗണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈല്‍ സെറ്റില്‍മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് ഷിപ്പിംഗ് ഭീമന് മെഴ്സ്ക് പിന്‍വാങ്ങുന്നു
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി