kerala
പിച്ചച്ചട്ടിയിലെ കൈയിട്ടുവാരല്‍

സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപറ്റുന്നതായുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ കണ്ടെത്തല്‍ ഉദ്യോഗസ്ഥ വൃന്ദത്തിനാകെ നാണക്കേട് സമ്മാനിച്ചിരിക്കുകയാണ്. കോളജ് പ്രൊഫസര്‍മാരും ഹയര്‍സെക്കണ്ടറി അധ്യാപകരുമുള്‍പ്പെടെയുള്ള സംഘത്തില്‍ ആരോഗ്യ വകുപ്പില്‍ നിന്ന് 373 പേര്‍, പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് 224 പേര്‍, ആരോഗ്യ വിദ്യാഭ്യാസ മേഘലയില്‍ നിന്ന് 124 പേര്‍, ആയുര്‍വേദ വകുപ്പില്‍ നിന്ന് 114 പേര്‍, മൃഗസരംക്ഷണ വകുപ്പില്‍ നിന്ന് 74 പേര്‍, പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 47 പേര്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടുകിടക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് ഇത്രയും ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ അവകാശികള്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന് ഉറപ്പു വരുത്താനുള്ള മസ്റ്ററിംഗ് സംവിധാനം വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി നടക്കുന്നുണ്ട്. അവകാശികള്‍ മരണപ്പെട്ടുപോയാല്‍ അവരുടെ ബന്ധുക്കളും മറ്റും അവ കൈപ്പറ്റുന്നില്ല എന്നുറപ്പുവരുത്താനാണ് ഈ സംവിധാനം. അപേക്ഷ സമര്‍പ്പിക്കുക, പരിശോധനക്ക് വിധേയമാക്കപ്പെടുക, അംഗീകാരം നല്‍കുക തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെയാണ് ക്ഷേമ പെന്‍ഷന്റെ അപേക്ഷകള്‍ കടന്നുപോകുന്നത്. ഈ ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് ഒടുവില്‍ വര്‍ഷാവര്‍ഷത്തില്‍ നടക്കുന്ന മസ്റ്ററിംഗിനെയും മറികടന്ന് സര്‍ക്കാര്‍ ജീ വനക്കാരന്‍ ക്ഷേമ പെന്‍ഷന്‍ കൈവശപ്പെടുത്തുന്നുണ്ടങ്കില്‍ അവരുടെ തൊലിക്കട്ടിക്കൊപ്പം വിവിധ തലങ്ങളില്‍ നിന്നുള്ള സഹായങ്ങളും അവര്‍ക്ക് നിര്‍ലോഭം ലഭ്യമായിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഈ കടുംകൈക്ക് മുതിര്‍ന്നവരെ മാത്രമല്ല, അതിനുള്ള സാഹചര്യമൊരുക്കിക്കൊടുത്തവരെയും മാതൃകാപരമായ ശിക്ഷക്ക് വിധേയമാക്കപ്പെടേണ്ടതാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഈ നെറികെട്ട സമീപനത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിനും ഒരിക്കലും മാറിനില്‍ക്കാനാവില്ല. ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും അതുവഴി സര്‍ക്കാറിന് കോടികളുടെ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 9201 ജീവനക്കാരും പെന്‍ഷന്‍കാരും ക്ഷേമ പെന്‍ഷന്‍ കൈപറ്റുന്നതായാണ് ഈ റിപ്പോര്‍ട്ടില്‍ സി.എ.ജി പറഞ്ഞത്. 2017 -18 മുതല്‍ 2019 – 20 വരെ 39.27 കോടി രൂപ അനര്‍ഹപെന്‍ഷന്‍ വിതരണത്തിലൂടെ ഖജനാവിന് നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് അനര്‍ഹ പെന്‍ഷന്‍ നല്‍കുന്നതെന്നതുള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ടായിരുന്നു സര്‍ക്കാറിന്റെ മേശപ്പുറത്തുണ്ടായിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അന്വേഷണത്തിനും സര്‍ക്കാര്‍ തയാറായില്ല. ക്ഷേമ പെന്‍ഷന് അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും വ്യാപകമായ പിഴവുകളുണ്ടെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരേ ഗുണഭോക്താക്കള്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ അനുവദിച്ചതും സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെ പെന്‍ഷന്‍ അനുവദിച്ചതും ഗുണഭോക്തൃസര്‍വേയില്‍ 20 ശതമാനത്തോളം അനര്‍ഹരെ കണ്ടെത്തിയതുമെല്ലാം ഈ നിരുത്തരവാദ സമീപനത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാതെ 1600 രൂപയുടെ ക്ഷേമ പെന്‍ഷനുകളെ മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്. വസ്തുതകളെല്ലാം മറച്ചുവെച്ച് ക്ഷേമ പെന്‍ഷനുകളുടെ പേരില്‍ പ്രചണ്ഡമായ പ്രചാരണമാണ് ഈ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയിരുന്നത്. എന്നാല്‍ ഇതേ ക്ഷേമ പെന്‍ഷനുകള്‍ ആറു മാസത്തിലധികം വൈകിപ്പിച്ച് ജനങ്ങളെ കൊടുംപ്രയാസത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. സംസ്ഥാനം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍പോലും മൂന്നുമാസത്തോളം പെന്‍ഷന്‍ കുടിശ്ശികയായിക്കിടക്കുകയായിരുന്നു. ചരിത്രത്തിലിന്നേവരെ ദര്‍ശിക്കാത്തവിധം ക്ഷേമ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങുന്ന കാഴ്ച്ചവരെ പിണറായി സര്‍ക്കാറിന്റെ കാലത്ത് കാണേണ്ടിവന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ദാരുണമായ സാഹചര്യത്തിന് കാരണമായിപ്പറയാനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് അനധികൃതമായി കോടിക്കണക്കിന് രൂപ പെന്‍ഷന്‍ ഇനത്തില്‍ ചോര്‍ന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിനോട് നിസംഗ സമീപനം സ്വീകരിച്ച ഭരണകുടം ഇക്കാര്യത്തില്‍ പുതുതായി എന്തെങ്കിലും നടപടി സ്വീകിരിക്കുമെന്ന് ഒരിക്കലും കരുതാന്‍ സാധിക്കില്ല.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
kerala
‘സിപിഎം അഴിച്ചുവിട്ടിരിക്കുന്ന ക്രിമിനല്‍ സംഘം ജനങ്ങളെ വെല്ലുവിളിക്കുന്നു’: വി.ഡി സതീശൻ

തൃശൂര്‍: സിപിഎം ഒരു ക്രിമിനല്‍ സംഘത്തെ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. പിണറായി വിജയന്‍ ഭരിക്കുന്ന പൊലീസിന് എതിരെയാണ് കാസര്‍കോട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്. അതിനു പിന്നാലെ മണ്ണാര്‍ക്കാട് അഷ്‌റഫിന് എതിരെയും മാധ്യമ പ്രവര്‍ത്തകന്‍ ദാവൂദിന് എതിരെയും ഇതേ മുദ്രാവാക്യം വിളിച്ചു. സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെയും അവര്‍ ഇതേ മുദ്രാവാക്യം വിളിച്ചു.
രണ്ടു കാലില്‍ നടക്കില്ലെന്ന് പ്രസംഗിച്ചത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ്. നേരത്തെ എഐഎസ്എഫിലെ ദളിത് വനിതാ നേതാവിനെ ക്രൂരമായി ആക്രമിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നേതാവിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ ഇതുപോലുള്ള ക്രിമിനല്‍ സംഘങ്ങളാണ്. ആരെയാണ് ഇവര്‍ ഭയപ്പെടുത്തുന്നത്? ആരെയും ഭയപ്പെടുത്താന്‍ വരേണ്ട. സിപിഎം നേതാക്കള്‍ ഈ ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സിപിഎമ്മിന്റെ തകര്‍ച്ചയിലേക്ക് പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുകയാണ്.
കേരളത്തിലെ വിദ്യാഭ്യാസരംഗം കുളം തോണ്ടി. 2500 വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് ഒപ്പിടാനുള്ളത്. പുതിയ കോഴ്‌സുകളും ഫണ്ടുകളും അനുവദിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യരംഗവും വെന്റിലേറ്ററിലാണ്. അതിനിടയില്‍ വിഷയം മാറ്റാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പി.ജെ കുര്യനെ പോലെ ഒരു മുതിര്‍ന്ന നേതാവ്, കൂടുതല്‍ നന്നാവണമെന്ന അഭിപ്രായം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് നിങ്ങള്‍ എന്തിനാണ് ഇത്രയും വലിയ വാര്‍ത്തായാക്കുന്നത്? സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്‌കോപിക് ലെന്‍സുമായി നടന്ന് ഊതിവീര്‍പ്പിച്ച വാര്‍ത്തകളുണ്ടാക്കുകയാണ്. രാവിലെ 9 മണിയാകുമ്പോള്‍ രാവിലെ ആകാശത്ത് നിന്നും വാര്‍ത്തയുണ്ടാക്കി രാത്രിവരെ ചര്‍ച്ച ചെയ്യും. പാലക്കാടും നിലമ്പൂരുമൊക്കെ ചില മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ.
എസ്.എഫ്.ഐ ആഭാസ സമരമാണ് നടത്തിയത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്താന്‍ എന്തിനാണ് സര്‍വകലാശാലയിലേക്ക് പോയതും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തല്ലിയതും? കേരളത്തിലെ സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും തടവിലാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യരംഗം വെന്റിലേറ്ററിലാകുകയും വിദ്യാഭ്യാസരംഗം കുളമാകുകയും ചെയ്തു.
രാഷ്ട്രീയത്തിന് പുറത്ത് പല മേഖലകളിലും തിളങ്ങുന്നവരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. പി.ടി ഉഷയെ സ്‌പോര്‍ട്‌സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ. എന്നാല്‍ ഇപ്പോള്‍ എല്ലാ ആര്‍എസ്എസുകാരെയും രാജ്യസഭയില്‍ എത്തിക്കുകയാണ്. ഇതിലൂടെ നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെയാണ് ബി.ജെ.പി വികൃതമാക്കിയിരിക്കുന്നത്.
രാജ്യത്ത് ഒരുകാലത്തും ഇല്ലാതിരുന്ന തരത്തില്‍ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുകയാണ്. ക്രിസ്മസ് ആരാധനാക്രമം പോലും തടസപ്പെടുത്തുകയാണ്. അങ്ങനെയുള്ളവരാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ക്രിസ്മസിന് കേക്ക് നല്‍കുന്നത്. ക്രിസ്ത്യന്‍ വോട്ട് കിട്ടുന്നതിനു വേണ്ടിയാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ബി.ജെ.പി മാറന്നത്.
പി.കെ ശശി സി.പി.എമ്മുകാരനാണ്. അദ്ദേഹവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യാജ ആരോപണം ഉയര്‍ന്നപ്പോഴും പ്രതിപക്ഷം അത് പറഞ്ഞിട്ടില്ല. വ്യാജമാണെന്ന് അറിയാമായിരുന്നതു കൊണ്ടാണ് ഏറ്റുപിടിക്കാതിരുന്നത്. അതൊന്നും പ്രതിപക്ഷത്തിന്റെ രീതിയല്ല. സി.പി.എം എന്തും ചെയ്യുന്ന പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫില്‍ ഒരുപാട് വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala2 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala2 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു