Connect with us

Video Stories

ജാതിക്കോമരങ്ങള്‍ തിരിച്ചുവരുമ്പോള്‍

Published

on

പാലക്കാട് ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഗോവിന്ദാപുരത്തെ അംബേദ്കര്‍കോളനിയില്‍ നൂറ്റമ്പതോളം ദലിത് കുടുംബങ്ങള്‍ നേരിടേണ്ടിവരുന്ന ജാതീയമായ വേര്‍തിരിവ് പുരോഗമനപരമെന്ന് അഭിമാനിക്കപ്പെടുന്ന കേരളത്തിന് ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും നിയമപരമായി ഉച്ഛാടനം ചെയ്തിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും ഭരണഘടനാശില്‍പി ഭീമറാവു അംബേദ്കര്‍ക്ക് അനുഭവിക്കേണ്ടിവന്ന രീതിയിലുള്ള ഉച്ചനീചത്വം കേരളത്തില്‍ ഇന്നും സംഭവിക്കുന്നു എന്നത് തീര്‍ത്തും ആശങ്കാജഡിലമായിരിക്കുന്നു. അതും വര്‍ഗരഹിത സമൂഹത്തെക്കുറിച്ച് ആണയിടുന്ന കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന സന്ദര്‍ഭത്തില്‍.

അതിര്‍ത്തി പ്രദേശമായതിനാല്‍ കാലങ്ങളായി കുടിയേറിത്താമസിക്കുന്ന ചക്ലിയ സമുദായക്കാര്‍ ഇവിടെ തീരെ താഴ്ന്ന കൂലിവേലകള്‍ ചെയ്താണ് ജീവിതം പോറ്റുന്നത്. കോളനിയില്‍ താമസിക്കുന്ന ഇവര്‍ക്കുനേരെ അവിടവിടെയായി ഇടക്കൊക്കെ അയിത്താചാരം നിലനില്‍ക്കുന്നുണ്ട്. ചായക്കടയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് സ്റ്റീല്‍ ഗ്ലാസും ദലിതര്‍ക്ക് കുപ്പിഗ്ലാസും എന്ന സ്ഥിതി. ഇവരുടെ കോളനിയില്‍ അന്യജാതിക്കാര്‍ പ്രവേശിക്കില്ല. ഗൗണ്ടര്‍, ഈഴവ, നാടാര്‍ സമുദായക്കാരൊക്കെ അടുത്തടുത്തായി ഉണ്ടെങ്കിലും വെള്ളമെടുക്കാന്‍ ഒരേ ടാപ്പില്‍ നിന്ന് ചക്ലിയ സമുദാംഗങ്ങളെ അനുവദിക്കാറില്ല. അഞ്ചു മാസം മുമ്പ് സര്‍ക്കാര്‍വക സ്ഥാപിച്ച പൊതു കുടിവെള്ള ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ ചെന്ന ചക്ലിയ സമുദായക്കാരായ സ്ത്രീകളെ മറ്റുള്ളവര്‍ മറ്റേ ടാപ്പില്‍ നിന്ന ്‌വെള്ളമെടുക്കാന്‍ സമ്മതിച്ചില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. മറ്റേ ടാപ്പില്‍ വെള്ളം നിറഞ്ഞു ചിന്തിയാലും അതില്‍ തൊടാനോ അതില്‍നിന്ന് വെള്ളമെടുക്കാനോ അനുവദിക്കില്ല. സി.പി.എം അനുഭാവികളാണ് ഉന്നതജാതിക്കാര്‍ എന്നതിനാല്‍ ചക്ലിയ സമുദായക്കാര്‍ക്ക് അവരെ നേരിടാന്‍ കഴിയാതെയും വരുന്നു. ആറു മാസം മുമ്പ് ഈഴവ സമുദായക്കാരനായ യുവാവ് ചക്ലിയ സമുദായക്കാരിയെ രജിസ്റ്റര്‍ വിവാഹം ചെയതെങ്കിലും അവരെ ഒരുമിച്ച് ജീവിക്കാന്‍ സമ്മതിക്കാതിരുന്നതും പ്രശ്‌നം വഷളാക്കിയിരുന്നു.
സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവര്‍ രംഗത്തെത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഥലം എം.എല്‍.എ കൂടിയായ സി.പി.എം നേതാവ് കെ.ബാബു ചക്ലിയ സമുദായക്കാരെ ഒന്നടങ്കം അധിക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്. ഗോവിന്ദാപുരത്ത് നടന്ന പരിപാടിയില്‍ ചക്ലിയര്‍ സ്ഥലത്തെ അവരുടെ മധുരൈവീരന്‍ ക്ഷേത്രത്തില്‍ രാത്രി മദ്യപിച്ച് കിടക്കുകയാണെന്നായിരുന്നു ബാബുവിന്റെ പ്രകോപനാര്‍ഹമായ പരാമര്‍ശം. സി.പി.എമ്മുകാരായ ഏതാനും പേര്‍ ചക്ലിയ സമുദായക്കാരായി ഉണ്ടായിരുന്നിട്ടും വോട്ടു ബാങ്ക് മുന്നില്‍കണ്ട് ഗൗണ്ടര്‍ സമുദായക്കാരെ സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നു ബാബുവിന്റെ പരാമര്‍ശമെന്നാണ് പരാതി. ഇതിനെതിരെ ചക്ലിയര്‍ ഒന്നടങ്കം രംഗത്തുവരികയും അവര്‍ ഒരുമിച്ച് പട്ടിക ജാതി വര്‍ഗ കമ്മീഷനും പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരിക്കുകയുമാണ്. കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് ജില്ലാ നേതൃത്വങ്ങളും സ്ഥലത്തെത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും മാനവ സൗഹാര്‍ദം ഉറപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. റസമാന്റെ ഭാഗമായി അരി വിതരണവും പന്തിഭോജനവുമൊക്കെ കോളനിക്കാര്‍ക്കായി ഒരുക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ശോച്യാവസ്ഥയിലുള്ള വീടുകള്‍ നന്നാക്കുന്നതിന് കോണ്‍ഗ്രസ് ജില്ലാനേതൃത്വവും ശ്രമമാരംഭിച്ചിട്ടുണ്ട്. പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി കാണണമെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായമെങ്കിലും സംസ്ഥാന-പ്രാദേശിക ഭരണകക്ഷികൂടിയായ സി.പി. എം പ്രശ്‌നത്തിലെടുത്തിരിക്കുന്ന നിലപാട് ദലിതരുടെ വിശ്വാസം പിടിച്ചുപറ്റാന്‍ പോന്നതല്ലെന്നുമാത്രമല്ല, അവരെ ശത്രുക്കളായി കണ്ടുകൊണ്ടുള്ളതുകൂടിയാണ്.
വര്‍ഗ സിദ്ധാന്തമാണെങ്കിലും സി.പി.എം എന്ന കക്ഷിയുടെ ചരിത്രത്തില്‍ തന്നെ പലപ്പോഴും ദലിത് വിരുദ്ധത പതഞ്ഞുപൊങ്ങിവരാറുണ്ടെന്നതിന് നിരവധി സാക്ഷ്യങ്ങളുണ്ട് നമുക്കുമുന്നില്‍. അവരുടെ കേന്ദ്ര സമിതിയംഗമായ മന്ത്രി എ.കെ ബാലന്‍ അടുത്തിടെയാണ് ആദിവാസികളെ അടച്ചാക്ഷേപിച്ച് സംസാരിച്ചത്. കണ്ണൂരില്‍ രണ്ട് ദലിത് യുവതികളെ പിഞ്ചു കുഞ്ഞടക്കം ജയിലിടച്ചത് ഇതേ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. യുവതികള്‍ സി.പി.എം പ്രവര്‍ത്തകരെ തല്ലിയെന്ന് ആരോപിച്ചായിരുന്നു അത്. പാര്‍ട്ടിയുടെ അറുപതാം വാര്‍ഷികം പിന്നിടുമ്പോഴും പേരിനൊരു ദലിതനുപോലും അതിന്റെ ഉന്നത ബോഡിയായ പൊളിറ്റ് ബ്യൂറോയില്‍ ഇടം കിട്ടിയിട്ടില്ല. ഇനിയും ഇന്ത്യന്‍ ജാതി യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല എന്നതിന്റെ തെളിവാണ് ഭരണഘടനാവിരുദ്ധമായ അവരുടെ സാമ്പത്തിക സംവരണനയം. സമൂഹത്തിലെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ദലിതുകളുടെ അവസ്ഥ ഇന്നും അതിദയനീയമാണ്. അവരുടെ ഉന്നമനത്തിനായി സര്‍ക്കാരുകള്‍ നീക്കിവെക്കുന്ന ഫണ്ടുകളൊന്നും അര്‍ഹരായവര്‍ക്ക് എത്തുന്നില്ല എന്നത് ഇവരുടെയൊക്കെ അകത്തുറഞ്ഞുകിടക്കുന്ന ദലിത് വിരുദ്ധ മനോഭാവമാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. സ്ഥലം എം.പിയും മുതലമട പഞ്ചായത്ത് അധികൃതരും സി.പി.എമ്മുകാരും ദലിതുകാരുമായിട്ടുപോലും ഇനിയും ചക്ലിയ സമുദായത്തിന് നീതി അന്യമായി നില്‍ക്കുന്നു എന്നത് ആ പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരളത്തിനാകെത്തന്നെ അപമാനകരമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന രീതിയിലുള്ള സി.പി.എം എം.എല്‍.എയുടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ അദ്ദേഹം തയ്യാറാകണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പട്ടികജാതി-വര്‍ഗവകുപ്പും കാട്ടുന്ന ഉദാസീനത അവസാനിപ്പിക്കണം.
രാഷ്ട്രപിതാവിനെപോലും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്ന സംസ്‌കാരം തിരിച്ചുവന്നിരിക്കുന്ന കാലമാണിത്. മനുഷ്യര്‍ തമ്മില്‍ വേലിക്കെട്ടുകള്‍ സൃഷ്ടിക്കുന്നത് ഗതകാലത്തെ കുലത്തൊഴിലുകളും നിറവുമായിരുന്നെങ്കില്‍ ഇന്ന് പല കുടുംബങ്ങളും മേല്‍ജാതിക്കാര്‍ അടിച്ചേല്‍പിച്ച ഇത്തരം വിലങ്ങുകള്‍ പൊട്ടിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ഇവിടെ ഭാഷാപരമായ തമിഴ്-മലയാളി ഘടകം കൂടി നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നത്തെ അതിര്‍ത്തികടക്കാതെ നോക്കാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. ഇന്നലെ പൊള്ളാച്ചിയില്‍ നിന്നും മറ്റുമായി ദലിത് സംഘടനകള്‍ കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡ് തടയുകയുണ്ടായി. ചെരുപ്പുകുത്തികളായി മുദ്രകുത്തപ്പെട്ടിരുന്ന സമുദായം ഇന്ന് പുതിയ തൊഴില്‍ തുറകളിലേക്ക് കടന്നുവരുമ്പോള്‍ അവരെ പുത്തന്‍ സവര്‍ണമാടമ്പികളെപോലെ അടിച്ച് അതേ ആലയിലേക്ക് തിരിച്ചോടിക്കാനുള്ള ശ്രമങ്ങള്‍ എന്തു വില കൊടുത്തും തടഞ്ഞേ പറ്റൂ. അല്ലെങ്കില്‍ പന്തിഭോജനത്തിന്റെ ശതാബ്ദി വാര്‍ഷികാഘോഷത്തെ വെറും രാഷ്ട്രീയതട്ടിപ്പായേ പൊതുസമൂഹം കാണൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending