More
ഐ.എസ്.എല്‍ പ്ലയര്‍ ഡ്രാഫ്റ്റ്; അറിയേണ്ടതെല്ലാം

അഷ്റഫ് തൈവളപ്പ്
കൊച്ചി: രാജ്യത്തെ ഫുട്ബോള്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പുതിയ വഴിത്തിരിവിലാണ്. രണ്ടു പുതിയ ടീമുകളുടെ വരവോടെ അടിമുടി മാറ്റത്തിനൊരുങ്ങുന്ന ലീഗിന്റെ നാലാം പതിപ്പിനായുള്ള പ്ലയര്‍ ഡ്രാഫ്റ്റ് (താരങ്ങളുടെ തെരഞ്ഞെടുപ്പ്) നാളെ മുംബൈയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കും. രാവിലെ 9.30ന് പ്ലയര്‍ ഡ്രാഫ്റ്റ് തുടങ്ങും.
ആകെ 15 റൗണ്ടുകളിലായി നടക്കുന്ന ഡ്രാഫ്റ്റില്‍ പങ്കെടുക്കുന്നത് 205 താരങ്ങള്‍, താരങ്ങളെ റാഞ്ചാന്‍ പത്തു ടീമുകള്‍. വൈകിട്ട് നാലോടെ ഓരോ ടീമിലും ഉള്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളുടെ പൂര്‍ണ പട്ടിക അറിയാം. രണ്ട് അണ്ടര്‍-21 താരങ്ങള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 15 ഇന്ത്യന്‍ താരങ്ങളെങ്കിലും ഓരോ ടീമിലും ഉണ്ടായിരിക്കണം. 18 ഇന്ത്യന്‍ താരങ്ങളെ വരെ പരമാവധി ഒരു ടീമിന് തെരഞ്ഞെടുക്കാം. ഒരു വിദേശ താരമടക്കം മൂന്നു ഗോള്‍ കീപ്പര്‍മാരും ഓരോ ടീമിലും നിര്‍ബന്ധമായും വേണം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒരു ടീമില്‍ പ്ലേയിങ് ഇലവനില്‍ അഞ്ചു വിദേശ താരങ്ങളെയേ ഉള്‍പ്പെടുത്താന്‍ പറ്റൂ. ഒരു സ്‌ക്വാഡില്‍ കുറഞ്ഞത് ഏഴു വിദേശ താരങ്ങള്‍, കൂടിയാല്‍ എട്ടു വിദേശ താരങ്ങള്‍ വരെയാവാം. അതുകൊണ്ടു തന്നെ 25 അംഗങ്ങളുള്ള സ്‌ക്വാഡില്‍ 18 ഇന്ത്യന്‍ താരങ്ങളെ വരെ ഇത്തവണ ഒരു ടീമിന് സ്വന്തമാക്കാം. ശരാശരി കണക്കെടുത്താല്‍ പത്തു ടീമുകളിലായി ചുരുങ്ങിയത് 150ന് മുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഡ്രാഫ്റ്റ് വഴി ഐഎസ്എല്‍ ക്ലബുകളുടെ ഭാഗമാകും. കഴിഞ്ഞ വര്‍ഷം 120 ഓളം ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഐഎസ്എലില്‍ അവസരം ലഭിച്ചത്.
അനസും ലിങ്ദോയും കോടിപതികള്‍
കഴിഞ്ഞ സീസണുകളില്‍ ഡല്‍ഹിക്കായി ബൂട്ടുകെട്ടിയ മലയാളി താരം അനസ് എടത്തൊടികയും യൂജെന്‍സണ്‍ ലിങ്ദോയുമാണ് ഡ്രാഫ്റ്റിലെ കോടിപതികള്‍. ഇരുവര്‍ക്കും നിശ്ചയിച്ചിരിക്കുന്ന തുക 1.10 കോടി രൂപ. അനസിനെ കൂടാതെ മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരടക്കം 11 മലയാളി താരങ്ങള്‍ കൂടി ഡ്രാഫ്റ്റിലുണ്ട്. ആകെയുള്ള 205 താരങ്ങളില്‍ 81 പേരും പ്രതിരോധ താരങ്ങളാണ്. 67 മധ്യനിര താരങ്ങള്‍, 26 സ്ട്രൈക്കര്‍മാര്‍, 31 ഗോള്‍കീപ്പര്‍മാര്‍.
ലീഗിന്റെ ആദ്യസീസണില്‍ താരലേലം നടന്നിരുന്നുവെങ്കിലും പുതിയ രണ്ടു ക്ലബുകളെ ഉള്‍പ്പെടുത്തി ഐഎസ്എല്‍ വിപുലീകരിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ പ്ലയര്‍ ഡ്രാഫ്റ്റിനും ടീമുകളുടെ ഉടച്ചുവാര്‍ക്കലിനും വഴിയൊരുക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യാസമായി ഐഎസ്എലിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതിനാല്‍ രണ്ട് ലീഗുകളില്‍ (ഐ ലീഗ്, ഐ.എസ്.എല്‍)ഏതെങ്കിലും ഒരു ലീഗില്‍ മാത്രമേ ഇത്തവണ താരങ്ങള്‍ക്ക് ബൂട്ടുകെട്ടാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം വരെ വായ്പാ അടിസ്ഥാനത്തില്‍ രണ്ടു ലീഗുകളിലും താരങ്ങള്‍ക്ക് കളിക്കാമായിരുന്നു. ഇത്തരം കാര്യങ്ങളെല്ലാം ഉറപ്പു വരുത്തിയാണ് 205 താരങ്ങള്‍ ഐ.എസ്.എലുമായി കരാറായത്. ഡ്രാഫ്റ്റില്‍ ക്ലബുകള്‍ ലഭിക്കാത്തവര്‍ക്ക് പിന്നീട് ഓപ്പണ്‍ ട്രാന്‍സ്ഫര്‍ വഴി ഐ ലീഗ് ക്ലബുകളിലേക്ക് എത്താനുള്ള അവസരവുമുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ലേലമുള്ളത്. വിദേശ താരങ്ങളെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങണം.
ഗോള്‍ കീപ്പേഴ്സിന് കോളടിക്കും !
നാളെ നടക്കുന്ന പ്ലയര്‍ ഡ്രാഫ്റ്റ്സില്‍ കോളടിക്കുന്നത് ആര്‍ക്കായിരിക്കും, ഒരു സംശയവും വേണ്ട ഗോള്‍കീപ്പര്‍മാരായ താരങ്ങള്‍ക്ക് തന്നെയായിരിക്കും. 32 ഗോള്‍കീപ്പര്‍മാരാണ് ഡ്രാഫ്റ്റ് ലിസ്റ്റിലുള്ളത്. ഇത്തവണ പ്ലയിങ് ഇലവനില്‍ കളിക്കേണ്ട വിദേശ താരങ്ങളുടെ എണ്ണം ആറില്‍ നിന്ന് അഞ്ചായി കുറച്ചതിനാല്‍ മിക്ക ടീമുകളും ഇന്ത്യന്‍ താരങ്ങളെയാണ് ഗോള്‍ കീപ്പര്‍മാരായി തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരെയാണ് നോട്ടമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സും ടാറ്റ ജംഷഡ്പൂര്‍ എഫ്.സിയും ഡല്‍ഹിയും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളില്‍ അവഗണിക്കപ്പെട്ട ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് ഇത്തവണ സുവര്‍ണാവസരമാണ് ഐ.എസ്.എല്‍ തുറന്നിടുന്നത്. 25 അംഗ ടീമില്‍ മൂന്നു ഗോള്‍ കീപ്പര്‍മാര്‍ നിര്‍ബന്ധമായും വേണം, ഇതില്‍ ഒരാള്‍ വിദേശ താരമായിരിക്കണം. പത്തു ടീമുകളില്‍ ആറു ടീമുകളും ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതുവരെ ഒരു താരത്തെയും എടുക്കാത്ത ടാറ്റയും ഡല്‍ഹിയും ആദ്യ റൗണ്ടുകളില്‍ തന്നെ ഗോള്‍കീപ്പേഴ്സിനെ തെരഞ്ഞെടുക്കാനാണ് സാധ്യത. സുബ്രതാ പോളും ആല്‍ബിനോ ഗോമസുമാണ് ഗോള്‍കീപ്പര്‍മാരിലെ ഏറ്റവും വില കൂടിയ താരങ്ങള്‍.
പ്ലയര്‍ ഡ്രാഫ്റ്റ് എങ്ങനെ
താരലേലം പോലെയല്ല പ്ലയര്‍ ഡ്രാഫ്റ്റ്. ലേലം വിളി സംവിധാനം ഡ്രാഫ്റ്റ് സിസ്റ്റത്തില്‍ ഇല്ല. താരങ്ങളെ അവരുടെ മൂല്യമനുസരിച്ച് പൂള്‍ ആക്കി തിരിച്ച് ഒരു നിശ്ചിത വില ഒരോ പൂളിലെയും താരങ്ങള്‍ക്ക് നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. ഓരോ ഡ്രാഫ്റ്റ് റൗണ്ട് വരുമ്പോഴും ഒരോ ടീമുകള്‍ ആ നിശ്ചിത വിലക്ക് അവര്‍ക്ക് വേണ്ട താരത്തെ സ്വന്തമാക്കുകയാണ് ചെയ്യുക. താരവും ഐ.എസ്.എല്‍ അധികൃതരും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച തുകയായതിനാല്‍ ഇതില്‍ മാറ്റം വരില്ല. പത്തു ടീമുകളില്‍ പുതിയ ക്ലബായ ടാറ്റക്കൊഴികെ ബാക്കി മുഴുവന്‍ ടീമുകള്‍ക്കും രണ്ടു സീനിയര്‍ താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം ഐഎസ്എല്‍ നല്‍കിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പുറമെ മൂന്ന് അണ്ടര്‍-21 താരങ്ങളേയും ക്ലബുകള്‍ക്ക് നിലനിര്‍ത്താമായിരുന്നു. ഡല്‍ഹി ഒഴിച്ചുള്ള മറ്റു ടീമുകളെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തി. രണ്ട് സീനിയര്‍ താരങ്ങളെ നിലനിര്‍ത്തിയ ടീമുകള്‍ക്ക് ആദ്യ രണ്ട് റൗണ്ട് ഡ്രാഫ്റ്റില്‍ പങ്കെടുക്കാന്‍ കഴിയില്ല. അണ്ടര്‍ 21 താരങ്ങളായി നിലനിര്‍ത്തിയ താരങ്ങള്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിച്ചിട്ടുണ്ടെങ്കില്‍ ഡ്രാഫ്റ്റില്‍ മറ്റൊരു റൗണ്ടും ടീമിന് നഷ്ടമാകും.
ആദ്യ അവസരം ടാറ്റക്ക്
ആകെ 15 റൗണ്ടുകളാണ് ഡ്രാഫ്റ്റിലുള്ളത്. ആദ്യ രണ്ടു റൗണ്ടുകളില്‍ ടാറ്റയും ഡല്‍ഹിയും പൂനെയും ഉണ്ടാകുമെങ്കിലും പുതിയ ടീം എന്ന പരിഗണന വച്ച് ആ രണ്ടു റൗണ്ടുകളിലേയും ആദ്യ താര വിളി ടാറ്റ ടീമിനാണ് ലഭിക്കുക. തുടര്‍ന്ന് ഡല്‍ഹിക്കും പൂനെക്കും അവസരം ലഭിക്കും. മൂന്നാം റൗണ്ട് മുതലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് ലേലത്തില്‍ പങ്കെടുക്കുന്നത്. ചെന്നൈയിന്‍ എഫ്.സിക്ക് നാലാം റൗണ്ടില്‍ മാത്രമാണ് ഡ്രാഫ്റ്റില്‍ പങ്കെടുക്കാനാവുക. മൂന്നാം റൗണ്ട് മുതല്‍ ആര്‍ക്ക് ആദ്യം താരങ്ങളെ വിളിക്കാമെന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കും.
താരങ്ങളെ മറിച്ചു വാങ്ങാന്‍ ഇന്‍സ്റ്റന്റ് ട്രേഡിങ്
ഒരു ക്ലബ്ബ് സ്വന്തമാക്കിയ കളിക്കാരനെ മറിച്ചു വാങ്ങാനുള്ള ഇന്‍സ്റ്റന്റ് ട്രേഡിങ് സിസ്റ്റം കഴിഞ്ഞ ഐഎസ്എല്‍ ഡ്രാഫ്റ്റില്‍ ഉണ്ടായിരുന്നു. ഇത്തവണയും അത് നില നിര്‍ത്തിയിട്ടുണ്ട്. ഡ്രാഫ്റ്റില്‍ ഒരു ടീം വിളിച്ച താരത്തെ മറ്റൊരു ടീമിന് ആവശ്യമുണ്ടെങ്കില്‍ 15 സെക്കന്റിനകം ബസറില്‍ വിരലമര്‍ത്തിയാല്‍ ആ ക്ലബ്ബിന് അവസരം ലഭിക്കും. ഇരുക്ലബ്ബുകളുമായി നിശ്ചിത സമയത്തിനകം ചര്‍ച്ച നടത്തി കളിക്കാരനെ വില്‍പന നടത്തും. മൂന്നാം റൗണ്ട് മുതല്‍ ഇതിന് അവസരമുണ്ട്. ഉദാഹരണത്തിന് കേരള ബ്ലാസ്റ്റേഴ്സിന് താല്‍പര്യമുണ്ടായിരുന്ന അനസ് എടത്തൊടികയെ ടാറ്റയോ പൂനെയോ സ്വന്തമാക്കിയാല്‍ 15 സെക്കന്റിനകം ഇന്‍സ്റ്റന്റ് ട്രേഡിങിനായി ബ്ലാസ്റ്റേഴ്സിന് ഒരു ഓഫര്‍ ടീമുകള്‍ക്ക് നല്‍കാനാവും. ഒരു മിനുറ്റിനുള്ളില്‍ ടീമുകള്‍ക്ക് ബ്ലാസ്റ്റേഴ്സിന്റെ ഓഫര്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. അംഗീകരിച്ചാല്‍ അനസിനെ കേരളത്തിന് കേരളം ഓഫര്‍ ചെയ്ത തുകക്ക് കിട്ടും പക്ഷേ പകരം അടുത്ത ഡ്രാഫ്റ്റ് റൗണ്ടില്‍ താരത്തെ വിളിക്കാനുള്ള കേരളത്തിന്റെ അവസരം ടാറ്റക്ക് നല്‍കേണ്ടി വരും. ഇന്‍സ്റ്റന്റ് ട്രേഡിങ് നടന്നാല്‍ താരത്തിന് നേരത്തെ നിര്‍ണയിച്ച വിലയിലും മാറ്റമുണ്ടാകും.
പ്ലയര്‍ ഡ്രാഫ്റ്റില്‍ പങ്കെടുക്കുന്ന
ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇങ്ങനെ
കേരള ബ്ലാസ്റ്റേഴ്സ്: സി.കെ വിനീത്, സന്ദേശ് ജിങ്കന്‍ (സീനിയര്‍), പ്രശാന്ത് മോഹന്‍ (അണ്ടര്‍-21), മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ വിളിക്കാം.
ബെംഗളൂരു എഫ്.സി: സുനില്‍ ഛേത്രി, ഉദാന്ത സിങ് (സീനിയര്‍) നിഷു കുമാര്‍, മാല്‍സ്വോംസാല (അണ്ടര്‍-21). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ വിളിക്കാം
അത്ലറ്റിക്കോ കൊല്‍ക്കത്ത: ദേബ്ദിത് മജുംദാര്‍, പ്രബീര്‍ ദാസ് (സീനിയര്‍). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ വിളിക്കാം
ചെന്നൈയിന്‍ എഫ്.സി: ജെജെ ലാല്‍പെക്ലുവ, കരണ്‍ജിത് സിങ് (സീനിയര്‍). ജെറി ലാല്‍റിന്‍സുവാല, അനിരുദ്ധ് ഥാപ (അണ്ടര്‍-21). ജെറി ദേശീയ ടീമില്‍ കളിച്ചിട്ടുള്ളതിനാല്‍ നാലാം റൗണ്ടില്‍ മാത്രമേ ചെന്നൈയിന് പങ്കെടുക്കാനാവൂ.
ഡല്‍ഹി ഡൈനാമോസ്: ഒരു താരത്തെയും നില നിര്‍ത്തിയില്ല, ഡ്രാഫ്റ്റില്‍ ആദ്യ റൗണ്ടില്‍ താരങ്ങളെ വിളിക്കാം.
പൂനെ സിറ്റി: വിശാല്‍ കെയ്ത് (സീനിയര്‍), ആശിഖ് കുരുണിയന്‍ (അണ്ടര്‍-21). രണ്ടാം റൗണ്ടില്‍ താരങ്ങളെ വിളിക്കാം.
മുംബൈ സിറ്റി: അമ്രീന്ദര്‍ സിങ്, ഷെഹ്നാജ് സിങ് (സീനിയര്‍), രാകേഷ് ഓറം (അണ്ടര്‍-21). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ എടുക്കാം.
എഫ്.സി ഗോവ: മന്ദര്‍റാവു ദേശായി, ലക്ഷ്മികാന്ത് കട്ടിമണി (സീനിയര്‍), മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ എടുക്കാം.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്: ടി.പി രഹനേഷ്, റൗളിങ്ഗ് ബോര്‍ജസ് (സീനിയര്‍). മൂന്നാം റൗണ്ട് മുതല്‍ താരങ്ങളെ എടുക്കാം.
ടാറ്റ ജംഷഡ്പൂര്‍: പുതിയ ടീം, ആദ്യ റൗണ്ടില്‍ ഡ്രാഫ്റ്റില്‍ താരങ്ങളെ എടുക്കാം.
ഡ്രാഫ്റ്റിലെ വിലയേറിയ പത്തു താരങ്ങള്‍
1) അനസ് എടത്തൊടിക-1.10 കോടി
2) യൂജെന്‍സണ്‍ ലിങ്ദോ-1.10 കോടി
3) സുബ്രതാ പോള്‍-87 ലക്ഷം
4) പ്രീതം കോട്ടാല്‍-75 ലക്ഷം
5) അരിന്ദം ഭട്ടാചാര്യ-73 ലക്ഷം
6) ബല്‍വന്ത് സിങ്-65 ലക്ഷം
7) റോബിന്‍ സിങ്-65 ലക്ഷം
8) റിനോ ആന്റോ-63 ലക്ഷം
8) ലെന്നി റോഡിഗ്രസ്-60 ലക്ഷം
10) നാരായണ്‍ ദാസ്-58 ലക്ഷം
10) പ്രണോയ് ഹാല്‍ഡെര്‍-58 ലക്ഷം
ഡ്രാഫ്റ്റിലെ മലയാളി താരങ്ങള്‍
1) അനസ് എടത്തൊടിക-1.10 കോടി
2) റിനോ ആന്റോ-വില-63 ലക്ഷം
3) മുഹമ്മദ് റാഫി-30 ലക്ഷം
4) സക്കീര്‍ മുണ്ടംപാറ-18 ലക്ഷം
5) ഡെന്‍സണ്‍ ദേവദാസ്-15 ലക്ഷം
6) ജസ്റ്റിന്‍ സ്റ്റീഫന്‍-14 ലക്ഷം
7) നിധിന്‍ ലാല്‍-12 ലക്ഷം
8) അബ്ദുല്‍ ഹഖ്-12 ലക്ഷം
9) ഷാഹിന്‍ ലാല്‍-8 ലക്ഷം
10) ഉബൈദ് ചോണോകടവത്ത്-6 ലക്ഷം
11) അക്ഷയ് ജോഷി-6 ലക്ഷം
12) അജിത് ശിവന്‍-6 ലക്ഷം
kerala
‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’: മന്ത്രി അബ്ദുറഹ്‌മാന്‍

മെസി വിവാദത്തില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. സംസ്ഥാന സര്‍ക്കാര്‍ ആരുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. കരാര്‍ ഒപ്പിട്ടത് സ്പോണ്‍സര്‍മാരാണെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. അവര്‍ തമ്മിലാണ് കരാറെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആരോപിക്കുന്നത്. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ ആരോപിച്ചു.
india
ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
india3 days ago
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്
-
crime3 days ago
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പുറത്താക്കി
-
kerala3 days ago
സംസ്ഥാനത്ത് ഷവര്‍മ പ്രത്യേക പരിശോധന: പഴകിയ മാംസം പിടിച്ചെടുത്തു, 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍