Connect with us

Video Stories

ആര്‍ക്കുവേണ്ടി ഈ ചാവേറുകള്‍?

Published

on

കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ഒതുങ്ങിനിന്നിരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ, സംസ്ഥാനത്തിന്റെ മൊത്തം സ്വാസ്ഥ്യവും തകര്‍ക്കുന്ന വിധത്തിലേക്ക് ആര്‍.എസ്.എസും സി.പി.എമ്മും ചേര്‍ന്ന് പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തലസ്ഥാന നഗരിയില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരു നാടിന്റെ മഴുവന്‍ സമാധാനത്തേയും അപകടത്തിലാക്കുന്ന തരത്തിലേക്ക് വളരുന്നു എന്നതിനെ നിസ്സാരവല്‍ക്കരിച്ച് കാണാനാവില്ല.

അധികാരകേന്ദ്രങ്ങൡലെ സ്വാധീനം അരുംകൊലകള്‍ നടത്താനുള്ള തണലും ആയുധവുമായി ഉപയോഗിക്കുകയാണ് കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ ഭരണം കൈയാളുന്ന സി.പി.എമ്മും ബി.ജെ.പിയും. നേതാക്കന്മാരുടെ കല്‍പനകള്‍ക്കനുസരിച്ച് രൂപപ്പെടുന്ന ചാവേറ്റുപടകള്‍ പക്ഷേ, എന്തിനു വേണ്ടിയാണ് ഈ കൊല്ലലും ചാവലുമെന്ന് പോലും തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ ശാപം.
തലസ്ഥാനനഗരിയിലെ മഹാത്മാഗാന്ധി കോളേജ് ക്യാമ്പസില്‍ എസ്.എഫ്.ഐ കൊടി നാട്ടാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് എ.ബി.വി.പിയുമായി ഉണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളിലേക്ക് വഴിതെളിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീര്‍ത്തും ആകസ്മികമായ ഒരു സംഭവത്തിന്റെ ചുവടു പിടിച്ചാണ് ഇത്രയും വലിയൊരു സംഘര്‍ഷത്തിലേക്ക് ഒരു നാട് എടുത്തുചാടിയതെന്ന വാദത്തില്‍ എത്രത്തോളം കഴമ്പുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ച് നിലവിലെ സംസ്ഥാന രാഷ്ട്രീയം കടന്നുപോകുന്ന സാഹചര്യം പരിശോധിക്കുമ്പോള്‍. ഭരണ പരാജയങ്ങളെതുടര്‍ന്നുള്ള ജനവിരുദ്ധ വികാരത്തേയും അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചതിനെതുടര്‍ന്നുള്ള നാണക്കേടുകളേയും ഒരുപോലെ നേരിട്ടുകൊണ്ടിരിക്കുന്ന രണ്ട് പാര്‍ട്ടികളാണ് അക്രമസംഭവങ്ങളുടെ രണ്ടറ്റത്ത് എന്നത് കണക്കിലെടുക്കണം. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുകയും നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ജനത്തെ തെരുവാധാരമാക്കുകയും ചെയ്ത അതേ പാര്‍ട്ടിയുടെ സംസ്ഥാനഘടകം നേതാക്കളാണ് മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ നേരിട്ടുകൊണ്ടിരിക്കുന്നത്. അതും സ്വന്തം പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ പ്രകാരം. കള്ളനോട്ട് ഇല്ലാതാക്കാനാണ് നോട്ടു നിരോധനമെന്ന് വാദിച്ച പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍ തന്നെയാണ് കള്ളനോട്ട് അടിക്കുന്ന അത്യാധുനിക സംവിധാനങ്ങളുമായി തൃശൂരില്‍ പിടിയിലായത്.
മറുപക്ഷത്ത് കോടികള്‍ വിലവരുന്ന കോവളം കൊട്ടാരം എല്ലാ എതിര്‍പ്പുകളേയും അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശങ്ങളേയും മറികടന്ന് സ്വകാര്യ കമ്പനിക്ക് തീറെഴുതാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയുടെ തന്നെ പാര്‍ട്ടിക്കുള്ളില്‍നിന്ന് എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എം. വിന്‍സെന്റ് എം.എല്‍.എയെ അറസ്റ്റുചെയ്ത് ജയിലില്‍ അടക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമിതാവേശവും സംശയത്തിന്റെ മുനയില്‍നില്‍ക്കുകയാണ്. ആരോപണങ്ങളില്‍നിന്നും ഭരണപരാജയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിന് വിവാദങ്ങളെ എങ്ങനെ കൂട്ടുപിടിക്കാം എന്ന് സമര്‍ത്ഥമായി തെളിയിച്ചിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. ബിഫിന്റെ പേരിലുള്ള കൊലപാതകങ്ങളും ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും നേരെ അരങ്ങേറുന്ന വേട്ടയാടലുകളും ബി.ജെ.പിയുടെ ഇത്തരം കണ്‍കെട്ട് വിദ്യകള്‍ക്ക് തെളിവാണ്. സാമുദായിക സംഘര്‍ഷത്തിന് കേരളത്തിന്റെ മണ്ണ് വഴങ്ങിക്കിട്ടാത്തതിനാല്‍ രാഷ്ട്രീയ കൊലപാതകങ്ങളെ ഇരു പാര്‍ട്ടികളും ഇത്തരത്തില്‍ ജനശ്രദ്ധ തിരിച്ചിവിടുന്നതിനുള്ള ആയുധമായി ഉപയോഗിക്കുകയാണോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. അതീവ ഗുരുതരമായ ആരോപണങ്ങളെ നേരിടുമ്പോള്‍തന്നെ ഇരു പാര്‍ട്ടികളും അക്രമത്തിന് രംഗത്തിറങ്ങി എന്നതും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് മുമ്പ് അധികം വേദിയായിട്ടില്ലാത്ത തലസ്ഥാന നഗരിയില്‍ പോലും അക്രമികള്‍ക്ക് ബോംബും മറ്റു ആയുധങ്ങളും എവിടെനിന്ന് ലഭിക്കുന്നു എന്നതും ആസുത്രിതമായൊരു നാടകത്തിന്റെ തിരശ്ശീലക്ക് പിന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊന്നും ചത്തും അടക്കിവാഴാന്‍ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ പുറത്തെടുക്കുന്ന ഇത്തരം കുടില തന്ത്രങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ബുദ്ധിശൂന്യരാണ്, ചാവേറുകളായി കളത്തിലിറങ്ങുന്നത്. അവര്‍ അറിയുന്നില്ല, നഷ്ടം എക്കാലത്തും അവരുടേതും അവരുടെ കുടുംബങ്ങളുടേതും മാത്രമാണെന്ന്. നിരാശ്രയരാകുന്നത് അവരുടെ ഭാര്യാ, സന്താനങ്ങള്‍ മാത്രമാണെന്ന്. ആലംബമറ്റവരാകുന്നത് അവരെ പോറ്റിവളര്‍ത്തിയ മാതാപിതാക്കളാണെന്ന്. ആ വിവേകം രൂപപ്പെടും വരെ ചാവേറ്റുപടകള്‍ രൂപപ്പെട്ടു കൊണ്ടേയിരിക്കും. അല്ലെങ്കില്‍ നിയമത്തിന്റെ ചരടുകള്‍കൊണ്ട് അക്രമങ്ങള്‍ക്കെതിരെ വിലങ്ങുതീര്‍ക്കാന്‍ ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങള്‍ക്ക് കഴിയണം. ക്രിമിനലുകള്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടില്ലെന്ന്, യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രി, രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ കൂടി അതിനുള്ള ഇച്ഛാശക്തി കാണിക്കണം. കൊന്നവരേയും കൊല്ലിച്ചവരേയും അതിന് ഒത്താശ ചെയ്തവരെയുമെല്ലാം ഒരുപോലെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ശിക്ഷ വാങ്ങിക്കൊടുക്കണം. ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ വധം അടക്കമുള്ള സംഭവങ്ങളിലെ രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ ഉറക്കമൊഴിച്ചവര്‍ക്ക് അതിന് എത്രത്തോളം കഴിയും എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സംഭവം ഒരു നാടിന്റെ മുഴുവന്‍ സമാധാനത്തെ മുഴുവന്‍ തല്ലിക്കെടുത്തുന്ന വിധത്തിലേക്ക് വളര്‍ന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ക്രമസമാധാന ചുമതലയുള്ള സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ ഒഴിഞ്ഞുമാറാനാവില്ല. മനുഷ്യന്റെ ചോര കൊണ്ട് കൊടിക്ക് നിറം പൂശുന്നവരെ തിരിച്ചറിയാനും തിരസ്‌കരിക്കാനും രാഷ്ട്രീയ, ഭരണ രംഗങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താനുമുള്ള വിവേകം പൊതുജനങ്ങളിലും രൂപപ്പെടേണ്ടിയിരിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ ജനത്തിന് നല്‍കപ്പെട്ടിരിക്കുന്ന വജ്രായുധം താല്‍പര്യമുള്ളവരെ തെരഞ്ഞെടുക്കാനുള്ള അധികാരം മാത്രമല്ല, ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും നാടിന് കൊള്ളാത്തവരെ, ജനത്തിന് ഉപകാരമില്ലാത്തവരെ, അക്രമങ്ങളും അനീതിയും പടര്‍ത്തുന്നവരെ തിരസ്‌കരിക്കാനുള്ള അധികാരം കൂടിയാണ്. അതിനു ജനം മുതിര്‍ന്നാലേ നാടിന്റെ സ്വാസ്ഥ്യം തിരിച്ചുവരൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending