Connect with us

Video Stories

അധികാരം ഇന്നും തീണ്ടാപ്പാടകലെ

Published

on

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തുവന്ന രണ്ടു വാര്‍ത്തകള്‍ ഇന്ത്യയുടെ സമീപകാല സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് ഒന്നോടൊന്ന് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. പിന്നാക്ക സമുദായങ്ങളുടെ കേന്ദ്ര സര്‍വീസിലെ ദയനീയമായ സ്ഥിതിവിവരത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടാണ് ഒന്ന്. മറ്റേത്, ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂരില്‍നിന്ന് ഏതാനും കിലോമീറ്ററകലെ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ മായാവതി നടത്തിയ അനുയായികളുമൊത്തുള്ള മതംമാറ്റത്തെക്കുറിച്ചുള്ള പ്രസ്താവനയാണ്. രണ്ടും തമ്മിലെ ബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമയത്തുതന്നെയാണ് ഇന്ത്യയുടെ രണ്ട് സുപ്രധാനമായ അധികാര സിംഹാസനങ്ങളില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നത് എന്ന വൈരുധ്യവും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്ന നിലക്ക് ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും പ്രചണ്ഡ പ്രചാരണമാണ് നടത്തിവരുന്നത്. ഇതിനിടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പുറത്താകലിന് ഇടയാക്കിയ ഒരു പ്രസ്താവന മോദി വളരെ വ്യക്തിപരമായും വൈകാരികമായും തെരഞ്ഞെടുപ്പുവിഷയമായി ഉയര്‍ത്തിക്കാട്ടുകയുണ്ടായി. തന്നെ അയ്യര്‍ നീച ജാതിക്കാരന്‍ എന്ന് അവഹേളിച്ചുവെന്നാണ് മോദിയുടെ പരാതി. താന്‍ രാജ്യത്തെയും പ്രത്യേകിച്ച് ഗുജറാത്തിലെയും താഴ്ന്ന ജാതിക്കാരുടെ മിശിഹയാണെന്നും തന്നെ കോണ്‍ഗ്രസ് മന:പൂര്‍വം കരിവാരിത്തേക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ 22 കൊല്ലം ഗുജറാത്ത് ഭരിച്ച മോദിയുടെ പാര്‍ട്ടിക്ക് വികസനത്തെക്കുറിച്ച് സംസാരിക്കാനൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം തരംതാഴ്ന്ന വ്യക്തി കേന്ദ്രീകൃത വിഷയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ എടുത്തിടുന്നതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പക്ഷം. യഥാര്‍ത്ഥത്തില്‍ നീച ജാതിക്കാരന്‍ എന്ന് സ്വയംവിശേഷിപ്പിക്കുന്ന തന്റെ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി ആ വിഭാഗങ്ങളുടെ ജീവിത നിലവാരത്തിന് എന്തു സംഭവിച്ചുവെന്ന് സ്വന്തം നിലനില്‍പിന്നുള്ള തത്രപ്പാടിനിടയില്‍ മോദി സ്വയം ചിന്തിച്ചുനോക്കിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ നടേപറഞ്ഞ രണ്ടു സംഭവങ്ങളെക്കുറിച്ച് മോദി തീര്‍ച്ചയായും ആത്മപരിശോധന നടത്തിയേ തീരു.
‘ദ ഹിന്ദു’ ദിനപത്രത്തില്‍ ഞായറാഴ്ച അതീവപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: 1993ല്‍ വി.പി സിങ് സര്‍ക്കാര്‍ ഏറെ ഇച്ഛാശക്തിയോടെ, ആര്‍.എസ്.എസിന്റെയും ഉന്നത കുലജാതരുടെയും പിണിയാളുകളുടെ അക്രമങ്ങളെ വകവെക്കാതെ നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ സര്‍വീസിലെ മറ്റു പിന്നാക്ക ജാതിക്കാര്‍ക്കുള്ള 27 ശതമാനം സംവരണം വെറും ജലരേഖയായി കിടക്കുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യമായ വകുപ്പുകളിലെല്ലാം രാജ്യത്തെ ഏറ്റവും വലിയ പിന്നാക്ക ജനവിഭാഗങ്ങളുടെ സംഖ്യ തുലോം തുച്ഛമാണ്. കേന്ദ്ര സര്‍വീസിലെ 35ല്‍ 24 മന്ത്രാലയങ്ങളിലെ കണക്കുകള്‍ മാത്രം വെച്ച്, വേണ്ടതിന്റെ എത്രയോ താഴെയാണ് ഇവരുടെ ഭരണ പങ്കാളിത്തം. 2017 ജനുവരിയിലെ കണക്കനുസരിച്ച് 24 മന്ത്രാലയങ്ങളിലെ ഗ്രൂപ്പ് എ (ഉന്നത കേഡര്‍) ഓഫീസര്‍മാരില്‍ 17 ശതമാനം മാത്രമാണ് ഒ.ബി.സിക്കാര്‍. ഗ്രൂപ്പ് ബിയില്‍ ഇത് 14 ശതമാനവും. ഗ്രൂപ്പ് സി-11, ഗ്രൂപ്പ് ഡി -10 എന്നിങ്ങനെയും. കേന്ദ്രത്തിലെ വിവിധ വകുപ്പുകളിലെ ശതമാനം ഇങ്ങനെ: ഗ്രൂപ്പ് എ- 14, ബി-15, സി-17,ഡി-18. 2013ലും 2015ലും വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും കണക്കനുസരിച്ച് ശരാശരി പത്തില്‍ താഴെയായിരുന്നു ഒ.ബി.സിയുടെ പങ്കാളിത്തം. കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരം, പ്രതിരോധം, റെയില്‍വെ എന്നീ വകുപ്പുകളിലെ വിവരങ്ങള്‍ അപേക്ഷിച്ചിട്ടും നല്‍കാന്‍ തയ്യാറായില്ല. ഇതില്ലാതെ വെറും 8.75 ശതമാനം കേന്ദ്ര സര്‍വീസിന്റെ കണക്കിലാണ് ഇത്രയും വലിയ വിടവ് സംഭവിച്ചിരിക്കുന്നതെന്നത് ചെറിയ ഞെട്ടലൊന്നുമല്ല പിന്നാക്ക വിഭാഗക്കാരിലും ദേശസ്‌നേഹികളിലും സൃഷ്ടിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് വെച്ച കണക്കുപ്രകാരം കേന്ദ്ര സര്‍വീസില്‍ 19.28 ശതമാനം ഒ.ബി.സിക്കാരെ മാത്രമേ വെക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും അതിന് കാരണം ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതും അത് നികത്തുന്നതും തമ്മിലുള്ള കാലതാമസമാണെന്നും പറയുകയുണ്ടായി. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി രണ്ടു പതിറ്റാണ്ട് തികയാനിരിക്കെയാണ് പിന്നാക്ക വിഭാഗങ്ങളുടെ കഞ്ഞിയില്‍ പൂഴിയിട്ട് മുതലക്കണ്ണീരൊഴുക്കിക്കഴിയുന്ന അധികാരികളെക്കുറിച്ചുള്ള വാര്‍ത്ത ചിലര്‍ക്കെങ്കിലും ഞെട്ടലുളവാക്കുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കി മാസങ്ങള്‍ക്കകം തന്നെ കേന്ദ്ര സര്‍വീസുകളിലെ പട്ടിക ജാതി-വര്‍ഗ-ഒ.ബി.സി പങ്കാളിത്തത്തെക്കുറിച്ച് ഓരോ മൂന്നുമാസം കൂടുമ്പോഴും കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇന്നും അത് പ്രാവര്‍ത്തികമായിട്ടില്ല. പിന്നാക്കക്കാരുടെ ലഭിക്കാതെ പോയ ഒഴിവുകള്‍ (ബാക്ക്‌ലോഗ്) നികത്തണമെന്ന നിര്‍ദേശവും ഇന്നും രേഖകളില്‍മാത്രം.
സ്വാതന്ത്ര്യം നേടി എഴുപതാണ്ട് പിന്നിടുമ്പോഴും ഇന്ത്യയുടെ പിന്നാക്കാവസ്ഥ വലിയ വ്യത്യാസമൊന്നുമില്ലാതെ തുടരുന്നതിന്റെ കാരണത്തെപ്പറ്റി ഇനി അധികം വേവലാതിപ്പെടേണ്ടതില്ല. ശരീരത്തിന്റെ ഒരു ഭാഗത്ത് രോഗം ബാധിച്ചാല്‍ മൊത്തംതളരുമെന്ന സത്യം തിരിച്ചറിയണമെന്നും രാഷ്ട്ര പുനര്‍നിര്‍മാണത്തിന് താഴേക്കിടയില്‍ കിടക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരണമെന്നും നമ്മുടെ പൂര്‍വസൂരികള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നതിന് കാരണം മറ്റൊന്നായിരുന്നില്ല. ജാതീയതയുടെ ഉപോല്‍പന്നമാണ് അവര്‍ കണ്ടെത്തിയ സംവരണമെന്ന ഒറ്റമൂലി. രാജ്യത്തെ ജനസംഖ്യയുടെ എഴുപതു മുതല്‍ എണ്‍പതുവരെ ശതമാനം പേരെ ഭരണ പങ്കാളിത്തത്തില്‍ നിന്ന് അകറ്റിനിര്‍ത്തി, ബാക്കിയുള്ള തുച്ഛംപേര്‍ക്കുമാത്രം ജനങ്ങളുടെയാകെ വരുമാനത്തിലെ പങ്ക് വീതിച്ചുനല്‍കുന്ന ഏര്‍പ്പാട് തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇനിയും അതിനൊരു മാറ്റംവരുത്താന്‍ സമ്മതിക്കാതെ അവര്‍ക്ക് അര്‍ഹതപ്പെട്ട കസേരകളില്‍ അള്ളിപ്പിടിച്ചു കയറുന്ന കൈയ്യൂക്കും സാമ്പത്തികക്കരുത്തുമുള്ള വിഭാഗത്തിനുവേണ്ടിയാണ് ജനാധിപത്യം ഇന്നും ഓശാനപാടുന്നതെന്ന് കരുതേണ്ടിവരുന്നത് സങ്കടകരം തന്നെ. ഡോ. അംബേദ്കറെ പോലുള്ള മഹത്തുക്കള്‍ കൂലങ്കഷമായി വിശാരദിച്ച് നടപ്പാക്കിയ സംവരണത്തെ അട്ടിമറിച്ചവര്‍ മണ്ഡല്‍ കമ്മീഷനെതിരെ കൊളുത്തിവിട്ട തീക്കളി ഇനിയും മറക്കാറായിട്ടില്ല. അവരുടെ സമകാലിക പ്രതിനിധികളില്‍ നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുക വയ്യെന്നാകിലും. ദലിതനും പിന്നാക്കക്കാരനും മുസ്‌ലിമും ഇന്നും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ബാലറ്റു പെട്ടിയും പണപ്പെട്ടിയും നിറക്കാനുള്ള ബാങ്കായി തുടരുന്നത് ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നുതന്നെയാണ് വിവരാവകാശ റിപ്പോര്‍ട്ടും ഡോ. അംബേദ്കറെ ഉദ്ധരിച്ചുള്ള മതം മാറ്റ ഭീഷണിയും നമ്മെ ഓര്‍മിപ്പിക്കുന്നത്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending