Connect with us

Video Stories

പകപോക്കലിന്റെ ടു.ജി പാഠം

Published

on

രണ്ടാം യു.പി.എ സര്‍ക്കാറിനുമേല്‍ കരിനിഴലായി പതിച്ച ടു.ജി സ്‌പെക്ട്രം അഴിമതി ആരോപണ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ്. ജനാധിപത്യ ഭരണ സംവിധാനത്തിനും ഉന്നത ഭരണാധികാരികള്‍ക്കുമെതിരെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്ന കാട്ടുനീതിയെ പൊളിച്ചടുക്കുന്നതാണ് പാട്യാല കോടതി വിധി.

സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെയും കുറ്റക്കാരനായി കാണാനാവില്ലെന്നും മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടാല്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ മടിയില്ലെന്നുമുള്ള കോടതി ജഡ്ജ് ഒ.പി സെയ്‌നിയുടെ വാക്കുകള്‍ നീതിനിര്‍വഹകരിലെ അണയാത്ത സത്യസന്ധതയുടെ അടയാളമാണ്. മൂന്നു കുറ്റപത്രങ്ങളിലായി സി.ബി.ഐ പ്രതിചേര്‍ത്ത 14 പേരും കുറ്റക്കാരല്ലെന്നു കണ്ടെത്തിയ കോടതി വിധി പകപോക്കല്‍ രാഷ്ട്രീയ ഗൂഢാലോചനക്കേറ്റ കനത്ത തിരിച്ചടികൂടിയാണ്. ഉദ്യോഗസ്ഥര്‍ക്കുപോലും വ്യക്തമാവാത്ത നിയമ വ്യവസ്ഥകളിലെ പാളിച്ചകളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെടുന്ന വിരോധാഭാസത്തെ പരിഹസിക്കുകയും കേസെടുത്ത ഉത്സാഹം തെളിവുകള്‍ സ്ഥാപിക്കുന്നതില്‍ ഇല്ലാതെപോയ സി.ബി.ഐയുടെ നിസഹായതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത കോടതിയുടെ പരാമര്‍ശങ്ങള്‍ പാഠമായി പകര്‍ത്തേണ്ടതുണ്ട്.
കേട്ടപാതി, കേള്‍ക്കാത്തപാതി എന്ന നിലയില്‍ നഷ്ടക്കണക്കുകള്‍ പെരുപ്പിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുന്‍ സി.എ.ജി വിനോദ് റായി ചെയ്ത പാപത്തിന്റെ കറ ആയിരം ഗംഗയില്‍ കഴുകിയാലും മാഞ്ഞുപോകില്ല. ശക്തമായ മതേതര – ജനാധിപത്യ ഭരണ സംവിധാനത്തെ അട്ടിമറിക്കപ്പെടുകയും ഫാസിസ്റ്റുകള്‍ക്ക് അധികാരാരോഹണത്തിന് അവസരമൊരുക്കുകയും ജനപ്രതിനിധികള്‍ക്ക് കാരാഗ്രഹങ്ങളുടെ കറുത്ത വാതിലുകള്‍ തുറന്നിട്ടു കൊടുക്കുകയും ചെയ്യുന്നതിന് നിമിത്തമായ മഹാപാതകത്തിന് കാലം മാപ്പുതരില്ല. 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നു എന്നതായിരുന്ന സി.എ.ജിയുടെ കണ്ണുംപൂട്ടിയുള്ള റിപ്പോര്‍ട്ട്. ജനഹിതഭരണം തുടരുകയായിരുന്ന രണ്ടാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് ഈ റിപ്പോര്‍ട്ടും അനുബന്ധ നടപടികളുമാണ്. എന്നാല്‍ ഇന്നലെ കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇത് ഊതിവീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന് ബോധ്യമായി. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പതിനെട്ടടവും പയറ്റിയതാണ്. പക്ഷെ, ഒരു ആരോപണത്തിലെങ്കിലും കഴമ്പുണ്ടെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കോടതിയുടെ പരിഹാസത്തിനും പഴികേള്‍ക്കലിനും പാത്രമായി എന്നത് വലിയ നാണക്കേടായി.സി.ബി.ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസും ഉള്‍പ്പെടെ മൂന്നു വിധിന്യായങ്ങളിലും നൂലിഴ പരിശോധിച്ച് നെല്ലും പതിരും വേര്‍തിരിച്ചാണ് പ്രത്യേക കോടതി വിധി പറഞ്ഞത്. അതിനാല്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോവുന്നതിന്റെ സാംഗത്യം പ്രോസിക്യൂഷനു മുമ്പില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ 122 സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ടു.ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായി എന്നതാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്. ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്റ്റാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളെ പ്രതിചേര്‍ത്തതാണ് മറ്റൊരു കേസ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന പേരില്‍ 2014ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കിയത് മൂന്നാമത്തെ കേസ്. ഈ മൂന്നു കേസുകളും ഇഴകീറി പരിശോധിച്ച കോടതിക്ക് ആരോപണ വിധേയരെ പ്രതിയാക്കാന്‍ ഒരു കച്ചിത്തുമ്പു പോലും കിട്ടിയില്ല. ആരോപണങ്ങള്‍ തെളിയിക്കാനോ അവയെ നീതീകരിക്കാന്‍ ഉതകുന്ന തെളിവ് ഹാജരാക്കാനോ കഴിയാതിരുന്ന സി.ബി.ഐയെ വിചാരണ വേളയില്‍ ജഡ്ജി കണക്കിനു വിമര്‍ശിക്കാന്‍ കാരണം ഇതായിരുന്നു. വാക്കുകളില്‍ ഒരു തരത്തിലുമുള്ള ഔപചാരികതയും കൂട്ടിയിണക്കാതെയുള്ള വിമര്‍ശത്തിന് ജഡ്ജിയെ പ്രേരിപ്പിച്ചത് കേസിന്റെ അനന്തരഫലങ്ങള്‍ തന്നെയാണെന്നര്‍ത്ഥം.
‘കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരിശോധിച്ചതില്‍ നിന്ന് ഇതിന്റെ അനന്തര ഫലമായി എനിക്ക് കാണാന്‍ കഴിയുന്നത് ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ സി.ബി.ഐ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്. ആ നിലക്ക് നോക്കിയാല്‍ കുറ്റപത്രം ഊതിപ്പെരുപ്പിച്ചതാണ്. ഔദ്യോഗിക രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ വ്യാഖ്യാനിക്കാതിരിക്കുകയോ ചില ഭാഗങ്ങള്‍ മാത്രം വായിക്കുകയോ ചെയ്താണ് സി.ബി.ഐ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സാക്ഷികള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിച്ചതാണ് കുറ്റപത്രത്തിലെ കാര്യങ്ങളത്രയും. ഇക്കാര്യങ്ങള്‍ തന്നെ സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്. ടു.ജി സ്‌പെക്ട്രത്തിന്റെ പ്രവേശന തുകയില്‍ പരിഷ്‌കാരം വേണമെന്നു ഫിനാന്‍സ് സെക്രട്ടറി പറഞ്ഞത്, നിയമത്തിലെ ഒരു വകുപ്പ് എ. രാജ ഇല്ലാതാക്കിയത് തുടങ്ങിയ കുറ്റപത്രത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണ്’ – ജഡ്ജി ഒ.പി സെയ്‌നിയുടെ പ്രധാന നിരീക്ഷണങ്ങളാണിത്. ഇതോടെ ലോകം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് ബി.ജെ.പിയും ഇടതുപക്ഷവും കൊട്ടിഘോഷിച്ച കേസിന്റെ മര്‍മംപോലും തകര്‍ന്നിരിക്കുകയാണ്.
കോടതി വിധി കോണ്‍ഗ്രസിനു മാത്രമല്ല, മതേതര പൊതുബോധത്തിന് പൊതുവെ പുതിയ ഊര്‍ജം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എതിരാളികളുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ ബോംബാണ് നനഞ്ഞ പടക്കമായി പരിണമിച്ചത്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷനായുള്ള അവരോധവും ഗുജറാത്തില്‍ പാര്‍ട്ടിക്കുണ്ടായ വര്‍ധിത മുന്നേറ്റത്തിനുമൊപ്പം ടു. ജി കേസ് വിധിയും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കും. രണ്ടാം യു.പി.എ സര്‍ക്കാറിനെ മലര്‍ത്തിയടിക്കാനും മന്‍മോഹന്‍ സിങ്ങിന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള രാഷ്ട്രീയ ഗൂഢാലോചനയായി ടു.ജി കേസിനെ കാണാം. സി.എ.ജി റിപ്പോര്‍ട്ടും എ. രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ളവരെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതിന്റെ ഭാഗമായി ചേര്‍ത്തുവായിക്കാം. പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വേട്ടയാടിയതിന്റെ ദുരദ്ദേശ്യവും കണ്ടറിയാം. ഇതിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയിലേക്കു കടന്നെത്താം.
ആറു വര്‍ഷത്തിനിപ്പുറം കേസിന്റെ വഴിയിലെ ക്ലേശതകള്‍ക്കപ്പുറം പ്രതികളെന്ന് പ്രഖ്യാപിക്കപ്പെട്ടവരുടെ പരിശുദ്ധത പകല്‍പോലെ പ്രകടമായതിന്റെ പൊരുള്‍ പ്രബുദ്ധ ജനത പഠിക്കട്ടെ. അമേരിക്കയിലെ വാട്ടര്‍ഗേറ്റിനു ശേഷം ലോകം കണ്ട രണ്ടാമത്തെ കൊടിയ കുംഭകോണമെന്നു കൊട്ടിപ്പാടി നടന്നവര്‍ ഇനിയെങ്കിലും വായടക്കട്ടെ. സത്യമേവ ജയതേ…

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending