Connect with us

Sports

ഉറുഗ്വേയുടേത് ഉരുക്കുകോട്ടയാണ്; അതാര്‍ക്ക് ഭേദിക്കാന്‍ കഴിയും?

Published

on

ഉറുഗ്വേ 3 റഷ്യ 0

 

കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്‍ അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്‍ നില്‍ക്കുന്ന കളിക്കാരന് ഗോള്‍പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ അലറിവിളിക്കുന്നതും വിരലുകള്‍ കൊണ്ട് എണ്ണം നല്‍കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്‍ ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിനു പുറത്തുള്ള അര്‍ധവൃത്തത്തില്‍ വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്‍ ഓടിവരുമ്പോള്‍, പന്ത് പോകാനുള്ള വഴിയില്‍ നിന്നും ഉറുഗ്വേ കളിക്കാരനെ ഒരു റഷ്യന്‍ കളിക്കാരന്‍ തള്ളിനീക്കുന്നതു കണ്ടു. പന്തില്‍ സ്പര്‍ശിക്കുന്നതിന്റെ തൊട്ടുമുന്നത്തെ നിമിഷം സുവാരസും വലയ്ക്കു മുന്നില്‍ ജാഗരൂകനായി നില്‍ക്കുന്ന റഷ്യന്‍ കീപ്പര്‍ അകിന്‍ഫീവും മുഖാമുഖം വന്നു. പെനാല്‍ട്ടി കിക്കെടുക്കുന്ന ലാഘവത്തില്‍ പന്തിന് ഉയരംനല്‍കാതെ ക്ഷണവേഗത്തില്‍ സുവാരസ് ലക്ഷ്യം കാണുകയും, റഷ്യന്‍ കളിക്കാരന്‍ തുറന്നിട്ട ആ ഇടനാഴി തങ്ങളുടെ ചരിത്ര വിജയത്തിന്റേതാക്കി മാറ്റുകയും ചെയ്തു. ഡിഫന്‍സ് സജ്ജീകരിച്ച അകിന്‍ഫീവ് ആണ് ഈ സംഭവത്തില്‍ പ്രതിയെന്ന് ഞാന്‍ പറയും. അടിച്ചുകയറ്റാന്‍ നോക്കുന്നതിനു പകരം സുവാരസ് പ്ലേസിങ് പരീക്ഷിക്കുമെന്ന് അയാള്‍ മുന്‍കൂട്ടിക്കണ്ടില്ല.

സൗദിയെയും ഈജിപ്തിനെയും തകര്‍ത്തു തരിപ്പണമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്ന റഷ്യ, രണ്ടു മത്സരങ്ങളില്‍ സമഗ്രതയോടെയും ആധിപത്യത്തോടെയും വിജയിച്ച ഉറുഗ്വേയെ എങ്ങനെ നേരിടുമെന്നത് സൂപ്പര്‍ മത്സരങ്ങളെന്ന പോലെ എന്റെ വലിയ ആകാംക്ഷയായിരുന്നു. രണ്ട് കളിയില്‍ എട്ടുഗോളടിച്ച റഷ്യ പൊടുന്നനെ പലരുടെയും ഫേവറിറ്റ് ടീമായി മാറിയിരുന്നെങ്കിലും ഉറുഗ്വേക്കെതിരായ മത്സരം കഴിയുന്നതുവരെ അവരുടെ കരുത്തിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ, അതിന് അനുയോജ്യമായ കളിക്കാരോടെ വന്ന ഉറുഗ്വേ ഇന്ന് റഷ്യന്‍ ഫുട്‌ബോളിന്റെ പോരായ്മകള്‍ എന്തൊക്കെയെന്ന് ശരിക്കും വെളിവാക്കിയ മത്സരമായിരുന്നു ഇത്. ശക്തികൊണ്ട് കളിക്കുന്ന ടീമുകളെ തന്ത്രം കൊണ്ടു കളിക്കുന്ന ടീമുകള്‍ എങ്ങനെ തോല്‍പ്പിക്കുമെന്നതിന് ഇത് ഉദാഹരണവുമായി.

ഓസ്‌കര്‍ തബരസിന് വയസ്സ് എഴുപത്തി ഒന്നായി. ഗില്ലന്‍ മാര്‍ സിന്‍ഡ്രോം എന്ന പേശീരോഗത്താല്‍ വിഷമിക്കുന്ന അദ്ദേഹം വാക്കിങ് സ്റ്റിക്കിലൂന്നിയാണ് പരിശീലന സെഷനുകളിലും മത്സരങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്. സ്വന്തം നിലയ്ക്ക് എണീച്ചുനില്‍ക്കാന്‍ പോലും കഴിയാത്ത ഈ വയസ്സനെ ഉറുഗ്വേ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തു നിന്ന് മാറ്റാത്തത് എന്നു സംശയമുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഉറുഗ്വേയുടെ മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഉത്തരം ലഭിക്കും. ചരിത്രത്തിലാദ്യമായാണ് അവര്‍ പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്. ഹോസെ പെക്കര്‍മാനെപ്പോലെ സൗന്ദര്യോപാസകനായ ശൈലീകാരനല്ല അദ്ദേഹം. അതേസമയം, അടിതിരിച്ചടി ലൈനിലുള്ള പ്രായോഗികവാദിയുമല്ല. തന്റെ കൈവശമുള്ള വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നറിയുന്ന, ഏറ്റവും ചെറിയ മാര്‍ജിനില്‍ ജയിക്കുന്ന മത്സരങ്ങളില്‍ പോലും എങ്ങനെ ആധിപത്യത്തോടെ കളിക്കാന്‍ കഴിയുമെന്ന് കളിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനാണദ്ദേഹം. കോച്ചിങിലേക്ക് തിരിയുന്നതിനു മുമ്പ് തബരസ് ഒരു സ്‌കൂള്‍ മാഷായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണോ?

സൗദിയെയും ഈജിപ്തിനെയും നേരിട്ട 442 ശൈലിയില്‍ ചെറിയ മാറ്റംവരുത്തി 4312 എന്ന ഫോര്‍മേഷനിലാണ് അദ്ദേഹമിന്ന് ടീമിനെ ഒരുക്കിയത്. ബെന്റങ്കൂര്‍ എന്ന 21കാരന് സുവാരസിനെയും കവാനിയെയും സഹായിക്കുക എന്ന പ്രത്യേക ചുമതല നല്‍കിയപ്പോള്‍ തന്നെ പവര്‍ ഫുട്‌ബോള്‍ കളിക്കുന്ന റഷ്യയെ രണ്ടുനിലയില്‍ പ്രതിരോധത്തിലാക്കാന്‍ തബരസിനായി. ഒന്ന് ആക്രമണത്തിന് മൂര്‍ച്ച കൂടി. രണ്ട് പ്രതിരോധത്തിനും ആക്രമണത്തിനുമിടയില്‍ മൂന്നംഗങ്ങളെ നിര്‍ത്താനും അതുവഴി മധ്യനിര ഭദ്രമാക്കാനും കഴിഞ്ഞു. സുവാസിന്റെ ഫ്രീകിക്ക് ഗോളിന് വഴിയൊരുക്കിയത് ബെന്റങ്കൂര്‍ ആയിരുന്നു എന്നതോര്‍ക്കുക. ഡീപ്പ് റോളില്‍ കളിച്ച ലൂകാസ് ടെരിയ ഈ ടൂര്‍ണമെന്റില്‍ ആദ്യമായാണ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ വരുന്നത്. സൗദിക്കെതിരെ അയാള്‍ ഇറങ്ങിയത് രണ്ടാം പകുതിയിലാണ്. ഒരു ഗോള്‍ ലീഡ് സംരക്ഷിച്ചു കളിക്കാന്‍ ഉറുഗ്വേ തീരുമാനിച്ച സന്ദര്‍ഭത്തില്‍.

കളിയുടെ എല്ലാ മേഖലയിലും ഉറുഗ്വേക്കാര്‍ റഷ്യയെ പിന്നിലാക്കി. പ്രത്യേകിച്ചും മധ്യനിരയിലെ ആധിപത്യത്തില്‍. പത്താം മിനുട്ടില്‍ തന്നെ ലീഡ് ലഭിച്ചതിനാല്‍ കളിക്കാര്‍ക്ക് അനാവശ്യമായി ആക്രമണത്വര കാണിക്കേണ്ടി വരികയോ പൊസിഷനില്‍ വിട്ടുവീഴ്ചയോ ചെയ്യേണ്ടി വന്നില്ല. ഉയരക്കാരനായ സ്യൂബയെ ഡീഗോ ഗോഡിന്‍ തന്റെ കീശയിലാക്കിയതോടെ റഷ്യ കുഴഞ്ഞു. രണ്ടാം ഗോള്‍ വഴങ്ങുകയും 36ാം മിനുട്ടില്‍ മണ്ടത്തരം കാണിച്ച് സ്‌മോള്‍നിക്കോവ് പുറത്താവുകയും ചെയ്തതോടെ കളി അവസാനിച്ചു കഴിഞ്ഞിരുന്നു.

എഡിന്‍സന്‍ കവാനിക്ക് അയാള്‍ അതീവമായി ആഗ്രഹിച്ച ഗോള്‍ നേടാന്‍ കഴിഞ്ഞു എന്നതും ഡീഗോ ഗോഡിന്‍ പ്രതിരോധത്തിലും സെറ്റ്പീസുകളിലും തന്റെ പരിചയസമ്പത്ത് പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നു എന്നതും ഉറുഗ്വേക്ക് അടുത്ത റൗണ്ടില്‍ നല്‍കുന്ന സഹായം ചെറുതായിരിക്കില്ല. ഗോള്‍ നേടാന്‍ കഴിഞ്ഞാല്‍ മത്സരത്തെ കില്‍ ചെയ്യാന്‍ പ്രത്യേകിച്ചൊരു വൈദഗ്ധ്യമുണ്ട് അവര്‍ക്ക്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാകുന്നത് പോര്‍ച്ചുഗലോ സ്‌പെയിനോ അതോ ഇറാനോ ആകട്ടെ, അവര്‍ ഉറുഗ്വേയുടെ ഈ സംഘത്തെ മറികടന്ന് ക്വാര്‍ട്ടറിലെത്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും.

പിന്‍കുറി: സൗദി ഈജിപ്ത് മത്സരം അവസാന മിനുട്ടുകളിലൊഴികെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. സലാഹിന്റെ ഗോള്‍ ഹൈലൈറ്റ് കണ്ടു.സ്വന്തം ഹാഫില്‍ നിന്നു വന്ന പന്തിനായി സലാഹ് നടത്തിയ ഓട്ടവും പന്ത് വലയിലാക്കിയ രീതിയിലും ശ്രദ്ധിച്ചോ? അതാണയാളെ ലോകോത്തര കളിക്കാരനാക്കുന്നത്. സൗദിയുടെ രണ്ടാം ഗോള്‍ അവര്‍ കല്‍ക്കുന്ന മനോഹരമായ വണ്‍ടച്ച് ഫുട്‌ബോളിന് ലഭിച്ച പ്രതിഫലമായിരുന്നു. വന്‍കിടക്കാരുടെ പവര്‍പാക്ക്ഡ് ഫുട്‌ബോളില്‍ അത് വിലപ്പോയെന്നു വരില്ല. പക്ഷേ, ഏഷ്യയിലും തുല്യശക്തികളായ ടീമുകള്‍ക്കെതിരെയും അതിന് വലിയ സാധ്യതയുണ്ട്. പിച്ചി കൂടുതല്‍ കാലം സൗദിയുടെ കോച്ചായി തുടരുകയാണെങ്കില്‍ അവര്‍ ഇനിയുമേറെ മെച്ചപ്പെടുകയും ചെയ്യും.

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

india

ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

Published

on

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.

ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Trending