Connect with us

Sports

ഉറുഗ്വേയുടേത് ഉരുക്കുകോട്ടയാണ്; അതാര്‍ക്ക് ഭേദിക്കാന്‍ കഴിയും?

Published

on

ഉറുഗ്വേ 3 റഷ്യ 0

 

കന്നിനെ കയം കാണിക്കരുതെന്നാണ് ചൊല്ല്. ഫുട്‌ബോളില്‍ അത് ഡയറക്ട് ഫ്രീകിക്ക് എടുക്കാന്‍ നില്‍ക്കുന്ന കളിക്കാരന് ഗോള്‍പോസ്റ്റ് കാണിക്കരുത് എന്നു മാറ്റിപ്പറയാം. ഫ്രീകിക്ക് നേരിടാനുള്ള സന്നാഹമൊരുക്കുമ്പോള്‍ ഗോള്‍കീപ്പര്‍മാര്‍ അലറിവിളിക്കുന്നതും വിരലുകള്‍ കൊണ്ട് എണ്ണം നല്‍കി കളിക്കാരെ സജ്ജീകരിക്കുന്നതും ശ്രദ്ധിച്ചിട്ടില്ലേ? കിക്കെടുക്കുന്ന കളിക്കാരന് പോസ്റ്റിലെ ഏറ്റവും എളുപ്പമുള്ള ഭാഗം ലക്ഷ്യംവെക്കാനുള്ള വഴി അടക്കുകയാനാണവര്‍ ചെയ്യുന്നത്. ഇന്ന് പത്താം മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിനു പുറത്തുള്ള അര്‍ധവൃത്തത്തില്‍ വെച്ച് ലൂയിസ് സുവാരസ് ഫ്രീകിക്കെടുക്കാന്‍ ഓടിവരുമ്പോള്‍, പന്ത് പോകാനുള്ള വഴിയില്‍ നിന്നും ഉറുഗ്വേ കളിക്കാരനെ ഒരു റഷ്യന്‍ കളിക്കാരന്‍ തള്ളിനീക്കുന്നതു കണ്ടു. പന്തില്‍ സ്പര്‍ശിക്കുന്നതിന്റെ തൊട്ടുമുന്നത്തെ നിമിഷം സുവാരസും വലയ്ക്കു മുന്നില്‍ ജാഗരൂകനായി നില്‍ക്കുന്ന റഷ്യന്‍ കീപ്പര്‍ അകിന്‍ഫീവും മുഖാമുഖം വന്നു. പെനാല്‍ട്ടി കിക്കെടുക്കുന്ന ലാഘവത്തില്‍ പന്തിന് ഉയരംനല്‍കാതെ ക്ഷണവേഗത്തില്‍ സുവാരസ് ലക്ഷ്യം കാണുകയും, റഷ്യന്‍ കളിക്കാരന്‍ തുറന്നിട്ട ആ ഇടനാഴി തങ്ങളുടെ ചരിത്ര വിജയത്തിന്റേതാക്കി മാറ്റുകയും ചെയ്തു. ഡിഫന്‍സ് സജ്ജീകരിച്ച അകിന്‍ഫീവ് ആണ് ഈ സംഭവത്തില്‍ പ്രതിയെന്ന് ഞാന്‍ പറയും. അടിച്ചുകയറ്റാന്‍ നോക്കുന്നതിനു പകരം സുവാരസ് പ്ലേസിങ് പരീക്ഷിക്കുമെന്ന് അയാള്‍ മുന്‍കൂട്ടിക്കണ്ടില്ല.

സൗദിയെയും ഈജിപ്തിനെയും തകര്‍ത്തു തരിപ്പണമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്ന റഷ്യ, രണ്ടു മത്സരങ്ങളില്‍ സമഗ്രതയോടെയും ആധിപത്യത്തോടെയും വിജയിച്ച ഉറുഗ്വേയെ എങ്ങനെ നേരിടുമെന്നത് സൂപ്പര്‍ മത്സരങ്ങളെന്ന പോലെ എന്റെ വലിയ ആകാംക്ഷയായിരുന്നു. രണ്ട് കളിയില്‍ എട്ടുഗോളടിച്ച റഷ്യ പൊടുന്നനെ പലരുടെയും ഫേവറിറ്റ് ടീമായി മാറിയിരുന്നെങ്കിലും ഉറുഗ്വേക്കെതിരായ മത്സരം കഴിയുന്നതുവരെ അവരുടെ കരുത്തിനെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു. കൃത്യമായ ആസൂത്രണത്തോടെ, അതിന് അനുയോജ്യമായ കളിക്കാരോടെ വന്ന ഉറുഗ്വേ ഇന്ന് റഷ്യന്‍ ഫുട്‌ബോളിന്റെ പോരായ്മകള്‍ എന്തൊക്കെയെന്ന് ശരിക്കും വെളിവാക്കിയ മത്സരമായിരുന്നു ഇത്. ശക്തികൊണ്ട് കളിക്കുന്ന ടീമുകളെ തന്ത്രം കൊണ്ടു കളിക്കുന്ന ടീമുകള്‍ എങ്ങനെ തോല്‍പ്പിക്കുമെന്നതിന് ഇത് ഉദാഹരണവുമായി.

ഓസ്‌കര്‍ തബരസിന് വയസ്സ് എഴുപത്തി ഒന്നായി. ഗില്ലന്‍ മാര്‍ സിന്‍ഡ്രോം എന്ന പേശീരോഗത്താല്‍ വിഷമിക്കുന്ന അദ്ദേഹം വാക്കിങ് സ്റ്റിക്കിലൂന്നിയാണ് പരിശീലന സെഷനുകളിലും മത്സരങ്ങളിലും പ്രത്യക്ഷപ്പെടാറുള്ളത്. സ്വന്തം നിലയ്ക്ക് എണീച്ചുനില്‍ക്കാന്‍ പോലും കഴിയാത്ത ഈ വയസ്സനെ ഉറുഗ്വേ എന്തുകൊണ്ടാണ് പരിശീലകസ്ഥാനത്തു നിന്ന് മാറ്റാത്തത് എന്നു സംശയമുള്ളവര്‍ക്ക് ഈ വര്‍ഷത്തെ ഉറുഗ്വേയുടെ മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഉത്തരം ലഭിക്കും. ചരിത്രത്തിലാദ്യമായാണ് അവര്‍ പ്രാഥമിക റൗണ്ടിലെ എല്ലാ മത്സരങ്ങളും ജയിക്കുന്നത്. ഹോസെ പെക്കര്‍മാനെപ്പോലെ സൗന്ദര്യോപാസകനായ ശൈലീകാരനല്ല അദ്ദേഹം. അതേസമയം, അടിതിരിച്ചടി ലൈനിലുള്ള പ്രായോഗികവാദിയുമല്ല. തന്റെ കൈവശമുള്ള വിഭവങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നറിയുന്ന, ഏറ്റവും ചെറിയ മാര്‍ജിനില്‍ ജയിക്കുന്ന മത്സരങ്ങളില്‍ പോലും എങ്ങനെ ആധിപത്യത്തോടെ കളിക്കാന്‍ കഴിയുമെന്ന് കളിക്കാരെ പഠിപ്പിക്കുന്ന അധ്യാപകനാണദ്ദേഹം. കോച്ചിങിലേക്ക് തിരിയുന്നതിനു മുമ്പ് തബരസ് ഒരു സ്‌കൂള്‍ മാഷായിരുന്നു എന്നത് തികച്ചും യാദൃശ്ചികമാണോ?

സൗദിയെയും ഈജിപ്തിനെയും നേരിട്ട 442 ശൈലിയില്‍ ചെറിയ മാറ്റംവരുത്തി 4312 എന്ന ഫോര്‍മേഷനിലാണ് അദ്ദേഹമിന്ന് ടീമിനെ ഒരുക്കിയത്. ബെന്റങ്കൂര്‍ എന്ന 21കാരന് സുവാരസിനെയും കവാനിയെയും സഹായിക്കുക എന്ന പ്രത്യേക ചുമതല നല്‍കിയപ്പോള്‍ തന്നെ പവര്‍ ഫുട്‌ബോള്‍ കളിക്കുന്ന റഷ്യയെ രണ്ടുനിലയില്‍ പ്രതിരോധത്തിലാക്കാന്‍ തബരസിനായി. ഒന്ന് ആക്രമണത്തിന് മൂര്‍ച്ച കൂടി. രണ്ട് പ്രതിരോധത്തിനും ആക്രമണത്തിനുമിടയില്‍ മൂന്നംഗങ്ങളെ നിര്‍ത്താനും അതുവഴി മധ്യനിര ഭദ്രമാക്കാനും കഴിഞ്ഞു. സുവാസിന്റെ ഫ്രീകിക്ക് ഗോളിന് വഴിയൊരുക്കിയത് ബെന്റങ്കൂര്‍ ആയിരുന്നു എന്നതോര്‍ക്കുക. ഡീപ്പ് റോളില്‍ കളിച്ച ലൂകാസ് ടെരിയ ഈ ടൂര്‍ണമെന്റില്‍ ആദ്യമായാണ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ വരുന്നത്. സൗദിക്കെതിരെ അയാള്‍ ഇറങ്ങിയത് രണ്ടാം പകുതിയിലാണ്. ഒരു ഗോള്‍ ലീഡ് സംരക്ഷിച്ചു കളിക്കാന്‍ ഉറുഗ്വേ തീരുമാനിച്ച സന്ദര്‍ഭത്തില്‍.

കളിയുടെ എല്ലാ മേഖലയിലും ഉറുഗ്വേക്കാര്‍ റഷ്യയെ പിന്നിലാക്കി. പ്രത്യേകിച്ചും മധ്യനിരയിലെ ആധിപത്യത്തില്‍. പത്താം മിനുട്ടില്‍ തന്നെ ലീഡ് ലഭിച്ചതിനാല്‍ കളിക്കാര്‍ക്ക് അനാവശ്യമായി ആക്രമണത്വര കാണിക്കേണ്ടി വരികയോ പൊസിഷനില്‍ വിട്ടുവീഴ്ചയോ ചെയ്യേണ്ടി വന്നില്ല. ഉയരക്കാരനായ സ്യൂബയെ ഡീഗോ ഗോഡിന്‍ തന്റെ കീശയിലാക്കിയതോടെ റഷ്യ കുഴഞ്ഞു. രണ്ടാം ഗോള്‍ വഴങ്ങുകയും 36ാം മിനുട്ടില്‍ മണ്ടത്തരം കാണിച്ച് സ്‌മോള്‍നിക്കോവ് പുറത്താവുകയും ചെയ്തതോടെ കളി അവസാനിച്ചു കഴിഞ്ഞിരുന്നു.

എഡിന്‍സന്‍ കവാനിക്ക് അയാള്‍ അതീവമായി ആഗ്രഹിച്ച ഗോള്‍ നേടാന്‍ കഴിഞ്ഞു എന്നതും ഡീഗോ ഗോഡിന്‍ പ്രതിരോധത്തിലും സെറ്റ്പീസുകളിലും തന്റെ പരിചയസമ്പത്ത് പൂര്‍ണമായി ഉപയോഗപ്പെടുത്തുന്നു എന്നതും ഉറുഗ്വേക്ക് അടുത്ത റൗണ്ടില്‍ നല്‍കുന്ന സഹായം ചെറുതായിരിക്കില്ല. ഗോള്‍ നേടാന്‍ കഴിഞ്ഞാല്‍ മത്സരത്തെ കില്‍ ചെയ്യാന്‍ പ്രത്യേകിച്ചൊരു വൈദഗ്ധ്യമുണ്ട് അവര്‍ക്ക്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാകുന്നത് പോര്‍ച്ചുഗലോ സ്‌പെയിനോ അതോ ഇറാനോ ആകട്ടെ, അവര്‍ ഉറുഗ്വേയുടെ ഈ സംഘത്തെ മറികടന്ന് ക്വാര്‍ട്ടറിലെത്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും.

പിന്‍കുറി: സൗദി ഈജിപ്ത് മത്സരം അവസാന മിനുട്ടുകളിലൊഴികെ ലൈവ് ആയി കാണാന്‍ കഴിഞ്ഞില്ല. സലാഹിന്റെ ഗോള്‍ ഹൈലൈറ്റ് കണ്ടു.സ്വന്തം ഹാഫില്‍ നിന്നു വന്ന പന്തിനായി സലാഹ് നടത്തിയ ഓട്ടവും പന്ത് വലയിലാക്കിയ രീതിയിലും ശ്രദ്ധിച്ചോ? അതാണയാളെ ലോകോത്തര കളിക്കാരനാക്കുന്നത്. സൗദിയുടെ രണ്ടാം ഗോള്‍ അവര്‍ കല്‍ക്കുന്ന മനോഹരമായ വണ്‍ടച്ച് ഫുട്‌ബോളിന് ലഭിച്ച പ്രതിഫലമായിരുന്നു. വന്‍കിടക്കാരുടെ പവര്‍പാക്ക്ഡ് ഫുട്‌ബോളില്‍ അത് വിലപ്പോയെന്നു വരില്ല. പക്ഷേ, ഏഷ്യയിലും തുല്യശക്തികളായ ടീമുകള്‍ക്കെതിരെയും അതിന് വലിയ സാധ്യതയുണ്ട്. പിച്ചി കൂടുതല്‍ കാലം സൗദിയുടെ കോച്ചായി തുടരുകയാണെങ്കില്‍ അവര്‍ ഇനിയുമേറെ മെച്ചപ്പെടുകയും ചെയ്യും.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending