Culture
റഷ്യ ചതിച്ചതല്ല; സ്‌പെയിന്‍ തോറ്റുകൊടുത്തതാണ്

SHAFIസ്‌പെയിന്‍ 1 (2) – റഷ്യ 1 (4)
‘പെനാല്‍ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത’ എന്നത് അത്യന്തം കാല്‍പ്പനികവല്‍ക്കരിക്കപ്പെട്ട സങ്കല്‍പമാണെന്ന് പന്തുകളിക്കുന്ന ആര്‍ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്‍കീപ്പര്‍ ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്‍ ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്‍ട്ടി തടുക്കാത്തതിന്റെ പേരില്‍ ഗോള്‍കീപ്പര്‍മാര്‍ ക്രൂശിക്കപ്പെടാറില്ല; എന്നാല്‍, നഷ്ടപ്പെടുത്തിയ കളിക്കാരന്‍ കാലാകാലവും ആ ശാപം പേറേണ്ടിവരും.
ഗോള്‍കീപ്പറുടെ ഭാവവും അനക്കവും നിരീക്ഷിക്കാന്‍ നിന്നാല്‍ മനശ്ചാഞ്ചല്യമുണ്ടാകുമെന്ന് ഭയപ്പെടുന്ന കളിക്കാരന്‍ കിക്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഒന്നേയുള്ളൂ. നേരത്തെ തന്നെ ഒരു ദിശ മനസ്സിലുറപ്പിക്കുക. ഇന്നര്‍ ഫുട്ടില്‍ പരമാവധി ശക്തി ആവാഹിച്ച് പന്തിനെ അങ്ങോട്ടടിക്കുക. ഇന്ന് റഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ സ്‌പെയിനിന്റെ മൂന്നാം കിക്ക് പാഴാക്കിയ കോകെയ്ക്ക് പിഴച്ചത് അവിടെയാണ്. മനസ്സ് പതറാതിരിക്കാന്‍ അയാള്‍ താഴേക്കു നോക്കിയാണ് പന്തടിക്കാന്‍ വന്നത്. അകിന്‍ഫീവ് അതേദിശയിലേക്ക് ഡൈവ് ചെയ്തു എന്നത് ശരിയാണ്; പക്ഷേ, ആ കിക്കില്‍ ഗോള്‍വല കുലുക്കാനുള്ള പവറുണ്ടായിരുന്നില്ല. റഷ്യയുടെ ഫ്യൊദോര്‍ സ്‌മോളോവിന്റെ കിക്ക് ഡിഹയയുടെ കൈയില്‍ തട്ടിയാണ് വലയില്‍ കയറിയതെന്ന് ഓര്‍ത്താല്‍ മതി ഈ പാഠം മനസ്സിലാക്കാന്‍.
പക്ഷേ, മുക്കാല്‍ ലക്ഷത്തോളം കാണികള്‍ ഇരമ്പിയാര്‍ത്ത ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ വെച്ച് വിഖ്യാതരായ സ്പാനിഷ് അര്‍മാഡ പെനാല്‍ട്ടി ഷൂട്ടൗട്ടിനു മുമ്പേ തോറ്റുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഗോള്‍ നേടിയ പന്ത്രണ്ടാം മിനുട്ടിനും വഴങ്ങിയ നാല്‍പ്പത്തിയൊന്നാം മിനുട്ടിനുമിടയിലുള്ള സമയത്ത്. അധികം വിയര്‍ക്കേണ്ടി വരാതെ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡ് ലഭിച്ചിട്ടും അതെങ്ങനെ മുതലെടുക്കണമെന്നു തിട്ടമില്ലാതെ, കുറുക്കന്‍ ആമയെ എന്നപോലെ പന്ത് തട്ടിക്കളിച്ച സ്‌പെയിന്‍ സ്വന്തം കുഴി തോണ്ടുകയായിരുന്നു. സ്‌പെയിനിന്റെ ജയം കാണുന്നതിനു വേണ്ടിയാണ് ഞാന്‍ താല്‍പര്യപൂര്‍വം കളികാണാനിരുന്നത്. പക്ഷേ, നിശ്ചിത സമയത്തെ അവസാനത്തെ ചില മിനുട്ടുകളിലൊഴിച്ചാല്‍ അവര്‍ വെറുപ്പിച്ചു കളഞ്ഞു. കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടപ്പോള്‍ റിസള്‍ട്ട് എന്തായാലും പിന്തുണ റഷ്യക്കെന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.
ഏറ്റവും നന്നായി പന്തുകളിക്കാന്‍ കഴിയുന്ന സംഘമാണ് സ്‌പെയിനെന്ന ഖ്യാതിക്ക് ഒന്നാം റൗണ്ടിലെ അത്ര മികച്ചതല്ലാത്ത അവരുടെ പ്രകടനം കോട്ടം തട്ടിക്കില്ലെന്നും ജീവന്മരണ പോരാട്ടമായതിനാല്‍ പ്രീക്വാര്‍ട്ടറില്‍ അവര്‍ മനസ്സറിഞ്ഞു കളിക്കുമെന്നും ഞാന്‍ കണക്കുകൂട്ടി. 4-2-3-1 ശൈലിയില്‍ കളിച്ച സ്പാനിഷ് സംഘത്തില്‍ ഇനിയസ്റ്റക്കു പകരം അസന്‍സിയോ ഇറങ്ങിയതായിരുന്നു കാര്യമായ മാറ്റം. എന്നാല്‍ തുടക്കം മുതല്‍ക്കുള്ള അവരുടെ നീക്കങ്ങളില്‍ ഒരു പന്തികേട് മണത്തിരുന്നു. മൈതാനമധ്യത്തില്‍ ആധിപത്യം പുലര്‍ത്തി പെനിട്രേറ്റ് ചെയ്യുന്നതിനു പകരം അന്തരീക്ഷത്തിലൂടെയുള്ള കളിക്കാണ് ഫെര്‍ണാണ്ടോ ഹിയറോ തന്ത്രങ്ങള്‍ മെനഞ്ഞതെന്നു തോന്നുന്നു. വലതുമൂലയില്‍ അസന്‍സിയോയിലേക്കും അവിടെ നിന്ന് ഡീഗോ സില്‍വയിലേക്കും പന്തെത്തിക്കുകയായിരുന്നു ലക്ഷ്യം പക്ഷേ, കരുതിയതു പോലെ തന്നെ ഡിഫന്‍സില്‍ കൃത്യമായ പൊസിഷന്‍ പാലിച്ചും അതിവേഗത്തില്‍ പ്രത്യാക്രമണം നടത്തിയും റഷ്യയും തങ്ങളുടെ ഗെയിം പ്ലാന്‍ നടപ്പിലാക്കി.
സെര്‍ജി ഇഗ്നാഷെവിച്ചിന്റെ 38 വര്‍ഷത്തെ ജീവിതപരിചയം പാഴായിപ്പോകുന്നതാണ് റഷ്യ ഓണ്‍ഗോള്‍ വഴങ്ങുന്നതില്‍ കണ്ടത്. ഫ്രികിക്കില്‍ നിന്നുള്ള പന്ത് ഗോള്‍മുഖത്തേക്ക് അപകടകരമായി താഴ്ന്നിറങ്ങുമ്പോള്‍, പന്തിന്റെ ഗതിയെപ്പറ്റി ഒരു ബേജാറുമില്ലാതെ റാമോസിനെ തള്ളിനീക്കുന്ന തിരക്കിലായിരുന്നു അയാള്‍. റാമോസാകട്ടെ, നിലത്തുവീഴുന്നതിനു തൊട്ടുമുന്നത്തെ നിമിഷം പോലും പന്തിന്റെ ഗതി മനസ്സിലാക്കി സമ്മര്‍ദം ചെലുത്തി. അത് ഫലം കാണുകയും ചെയ്തു. സ്‌പെയിന്‍ ഈ മത്സരം ഒരു 4-1 നെങ്കിലും ജയിക്കുമല്ലോ എന്ന സന്തോഷമാണ് ആദ്യഗോള്‍ കണ്ടപ്പോഴുണ്ടായത്.
പിന്നീടുള്ള മിനുട്ടുകളില്‍ സ്‌പെയിന്‍ കളിച്ച കളി എന്തുദ്ദേശിച്ചാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. സ്‌പെയിന്‍ പന്ത് കൈവശം വെക്കുന്നതിനാല്‍ പൂര്‍ണമായും ബാക്ക്ഫുട്ടിലായിരുന്നു റഷ്യ. ബോക്‌സിനു പുറത്ത് ഡേവിഡ് സില്‍വയും അകത്ത് ഡീഗോ കോസ്റ്റയും കാത്തുനില്‍പ്പുമുണ്ടായിരുന്നു. പക്ഷേ, റഷ്യ പാര്‍ക്ക് ചെയ്ത ബസ്സിലേക്ക് ഏതെങ്കിലും വഴിക്ക് ഇടിച്ചുകയറുന്നതിനു പകരം ആ പരിസരത്തേക്ക് പോകാതെ മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി മഴവില്ലാകൃതിയില്‍ അവര്‍ പന്ത് തട്ടിക്കളിച്ചു. വശങ്ങളിലൂടെ മാത്രമേ ആക്രമണം നടത്തുകയുള്ളൂ എന്ന് കളിക്കുമുമ്പേ എഴുതി ഒപ്പിട്ടു കൊടുത്തതുപോലെ. ആക്രമണം എന്ന് അതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പന്ത് നഷ്ടപ്പെടാതിരിക്കുന്നതില്‍ അതീവ ജാഗ്രത പാലിച്ച്, ഒരു വണ്‍-ടു-വണ്ണോ ബോക്‌സിനു പുറത്തെ വിശാലമായ സ്ഥലത്തേക്കു കയറി ഒരു ലോങ് റേഞ്ചറോ എന്തിന് കോസ്റ്റയുടെ തലപ്പാകത്തില്‍ ക്രോസുകളോ കളിക്കാതെ കാണുന്നവനെ ഉറക്കിക്കളയുന്ന സമീപനം. വെറുതെയല്ല, ഏറ്റവുമധികം പാസ് ചെയ്ത സ്പാനിഷ് കളിക്കാരന്‍ സെന്‍ട്രല്‍ ഡിഫന്ററായ റാമോസ് ആയത്.
വല്ലപ്പോഴുമാണെങ്കിലും പന്ത് കിട്ടുമ്പോള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ റഷ്യക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. എതിര്‍ഹാഫില്‍ ഒറ്റക്കു നില്‍ക്കുന്ന കളിക്കാരനെ -മിക്കപ്പോഴും ഉയരക്കാരനായ സ്യൂബയെ- ലക്ഷ്യം വെച്ച് അവര്‍ പന്ത് ഉയര്‍ത്തിയടിച്ചു. പിന്നെ, അധികം അലങ്കാരത്തിനൊന്നും നില്‍ക്കാതെ ബോക്‌സ് ലക്ഷ്യമാക്കി അതിവേഗ വണ്‍ ടുവണ്‍ നീക്കങ്ങള്‍. അവയില്‍ ചിലതെങ്കിലും സ്പാനിഷ് ഗോള്‍മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ ആ നിമിഷം വന്നു. പിക്വെയുടെ ജാഗ്രതക്കുറവില്‍ ഒരു പെനാല്‍ട്ടി. സ്യൂബ അത് പിഴവില്ലാതെ ഗോളാക്കി. വെറുതെ വാദിച്ച് മഞ്ഞക്കാര്‍ഡ് വാങ്ങിയെന്നു മാത്രമല്ല, ഇടവേള കഴിഞ്ഞിറങ്ങുമ്പോഴും പിക്വെ അക്കാര്യത്തില്‍ റഫറിയെ വെറുതെ ചൊറിയുന്നുമുണ്ടായിരുന്നു. ഗോളിനുനേരെ പോകുന്ന പന്ത്, ശരീരത്തില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന കൈയില്‍ തട്ടിയാല്‍ പെനാല്‍ട്ടിയല്ലാതെ മറ്റെന്താണ്?
ഗോള്‍ വഴങ്ങിയ സ്ഥിതിക്ക് രണ്ടാം പകുതിയില്‍ സ്‌പെയിനിന്റെ സമീപനത്തില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇറങ്ങിയ ഉടനെ അവരുടെ നീക്കങ്ങളില്‍ ചടുലത കണ്ടു. പിക്വെയും റാമോസും ബുസ്‌ക്വെറ്റ്‌സും മധ്യത്തില്‍ നിന്നുകൊണ്ടുള്ള പന്തിന്റെ മൈതാനപ്രദക്ഷിണം. ഡ്രിബ്ള്‍ ചെയ്യാനും അതിവേഗ വണ്‍ടച്ചുകള്‍ കളിച്ച് പെനിട്രേറ്റ് ചെയ്യാനും ഗോള്‍ഏരിയയില്‍ എതിരാളികളെ അമ്പരപ്പിക്കാനും കഴിവില്ലാത്തവരല്ല സ്‌പെയിന്‍ കളിക്കാരില്‍ ആരും. പക്ഷേ, ആ കഴിവുകളെല്ലാം പുറത്തെടുക്കപ്പെട്ടത് റഷ്യക്കാര്‍ വാതില്‍ കൊട്ടിയടച്ച കോട്ടയ്ക്കു പുറത്തുമാത്രം. പന്തുവിട്ടു കൊടുക്കാതെ റഷ്യയെ ബോറടിപ്പിച്ചു കൊല്ലുക എന്ന യുദ്ധതന്ത്രം. ആ കാത്തിരിപ്പുകളി ഒരു കലയാണെങ്കില്‍ ഇസ്‌കോയാണ് അതിലെ പിക്കാസോ.
സ്‌പെയിനിന്റെ നീക്കങ്ങള്‍ക്ക് ലക്ഷ്യബോധം വരാന്‍ ഇനിയസ്റ്റയും കാര്‍വഹാളും വരേണ്ടി വന്നു. പക്ഷേ, ഇനിയസ്റ്റക്കായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് പരിചയസമ്പന്നനും പോരാളിയുമായ ഡേവിഡ് സില്‍വയാണ്. ശരിയാണ്, സില്‍വക്ക് ഇന്നൊരു നല്ല ദിവസമായിരുന്നില്ല. പക്ഷേ, റഷ്യക്കാര്‍ തടവിലാക്കിയ സില്‍വക്ക് പന്തുകൊണ്ടൊരു ജാമ്യഹര്‍ജി പോലും നല്‍കാതെയാണ് ഹിയറോ കളത്തില്‍ നിന്നു പിന്‍വലിച്ചത്. ഇനിയസ്റ്റ വന്നത് ഇസ്‌കോയ്ക്കു പകരമായിരുന്നെങ്കില്‍ ഇനിയസ്റ്റ സില്‍വ സഖ്യം അപകടകരമായി മാറുമായിരുന്നു എന്നാണെന്റെ തോന്നല്‍.
അവസാന പത്തുമിനുട്ടില്‍ കോസ്റ്റക്കു പകരം അസ്പാസ് കൂടി വന്നതോടെയാണ് സ്‌പെയിന്‍ യഥാര്‍ത്ഥ സ്‌പെയിനായത്. പക്ഷേ, മുറിപ്പെടുത്താമെങ്കില്‍ കൊല്ലാനുമാകുമെന്ന നായാട്ടുതന്ത്രം റഷ്യക്കാര്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പൊസിഷന്‍ വിട്ടുമാറാതെ, സ്‌പെയിന്‍കാരെ കൃത്യമായി മാര്‍ക്ക് ചെയ്ത് അവര്‍ ഡിഫന്‍സ് ഒന്നുകൂടി ശക്തമാക്കി. അവസാന പത്തുമിനുട്ടില്‍ കാണിച്ച ഉണര്‍വും വേഗവും ഒരു പത്തുമിനുട്ടുകൂടി നേരത്തെ ആയിരുന്നെങ്കില്‍ സ്‌പെയിനിന് മത്സരം സീല്‍ ചെയ്യാന്‍ കഴിയുമായിരുന്നു എന്നു ഞാന്‍ കരുതുന്നു.
സ്യുബക്കു പകരം സ്‌മൊളോവിനെ ഇറക്കിയപ്പോള്‍ തന്നെ, കളി ഷൂട്ടൗട്ടിലേക്കു നീട്ടുകയയെന്നതില്‍പ്പരം ലക്ഷ്യമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഗോളടിക്കുകയും എതിര്‍ഹാഫില്‍ വെച്ച് തരക്കേടില്ലാത്ത വിധത്തില്‍ പന്ത് കളക്ട് ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സ്യുബ ആ നീക്കത്തില്‍ അതൃപ്തനായിരുന്നു എന്നതു വ്യക്തം. പക്ഷേ, സ്‌മൊളോവ് പിന്നീടുള്ള കളിയില്‍ തന്റെ റോള്‍ ഭംഗിയായി നിറവേറ്റി. ഷൂട്ടൗട്ടിലെ നിര്‍ണായക കിക്ക് വലയിലാക്കുകയും ചെയ്തു. ഷിര്‍ക്കോവിനു പകരം അയാളേക്കാള്‍ പ്രായവും ഉയരവും ശരീരഭാരവുമുള്ള ഗ്രനാത്തിനെയും ക്ഷീണം ബാധിച്ച സമദോവിനു പകരം ചെറിഷേവിനെയും റഷ്യ ഇറക്കിയതും നിര്‍ണായകമായി.
ഓണ്‍ഗോളടിച്ചെങ്കിലും ഇഗ്നാഷെവിച്ച് തന്റെ ഡിഫന്‍സ് ഡ്യൂട്ടി ഏറെക്കുറെ പൂര്‍ണമായ രീതിയില്‍ നിര്‍വഹിച്ചു. മാത്രമല്ല, പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇന്ന് മിഡ്ഫീല്‍ഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മരിയോ ഫെര്‍ണാണ്ടസും നന്നായി കളിച്ചു. പ്രതിരോധിക്കുന്നതിനൊപ്പം സ്പാനിഷ് ബോക്‌സിനെ ആശങ്കപ്പെടുത്തിയ വലതുവിങിലെ ചില നീക്കങ്ങളില്‍ ഫെര്‍ണാണ്ടസ് നിര്‍ണായക സാന്നിധ്യമായി.
ഏതായാലും ചോദിച്ചുവാങ്ങിയ തോല്‍വിയുമായി സ്‌പെയിന്‍ കൂടി മടങ്ങിയതോടെ ലോകകപ്പിലെ താരപ്പൊലിമ മങ്ങുകയാണ്. എന്നാല്‍, അതൊന്നും കളിയുടെ ആവേശം കെടുത്തിക്കളയുന്നില്ലെന്നതാണ് ആശ്വാസവും ആനന്ദവും. പാരമ്പര്യത്തിന്റെ തഴമ്പല്ല, പ്രായോഗികമായ കളിയാണ് മുന്നോട്ടുള്ള വഴിയൊരുക്കുക എന്ന് മറ്റു പ്രമുഖരെങ്കിലും തിരിച്ചറിയാന്‍ സ്‌പെയിനിന്റെ തോല്‍വി കാരണമാകട്ടെ.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala3 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala2 days ago
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala2 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്