സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം കാളകയറിയ പിഞ്ഞാണക്കടപോലെ തകര്‍ന്നു തരിപ്പണമായതിന്റെ നിദര്‍ശനമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ മൂന്നാം ബജറ്റ്. ഒരു ജനപ്രിയ പ്രഖ്യാപനം പോലുമില്ലെന്നതിനു പുറമെ ജ നദ്രോഹ നയങ്ങള്‍ക്ക് ഒരുപഞ്ഞവും വരുത്തിയിട്ടില്ലാത്ത ബജറ്റ് മലയാളികളെ മുക്കത്ത് വിരല്‍ വെപ്പിച്ചിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കാനും തെറ്റുതിരുത്താനും തയാറല്ലെന്ന ഉറക്കെയുള്ള ഈ പ്രഖ്യാപനത്തിലൂടെ കേരളീയരെ ഒരിക്കല്‍കൂടി പിണറായിസര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ ദുരിതം സ മ്മാനിച്ച ബാലഗോപാല്‍ പക്ഷേ സാധാരണക്കാരെ കൂടുതല്‍ ദ്രോഹിക്കാനും മറന്നിട്ടില്ല. കര്‍ഷകര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ഒരു വിഭാഗത്തിനും പരിഗണന നല്‍കിയിട്ടില്ലെന്നുമാത്രമല്ല, പരിഹാസ്യമായി സമീപനമാണ് ഇവരോ ടെല്ലാം സ്വീകരിച്ചിരിക്കുന്നതും. രൂക്ഷമായ വിലക്കയറ്റം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമ്പോള്‍ അതിനെ അതിജീവിക്കാനോ വിപണി സജീവമാക്കുന്നതിനുള്ള ഇടപെടലോ ഇല്ലാത്തത് യാഥാര്‍ത്ഥ്യം തൊട്ടുതീണ്ടിയിട്ടില്ലെന്നതിന്റെ മകുടോദാഹരണമാണ്.
സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ക്ഷേമ പെന്‍ഷന്‍ എത്രമാത്രം രാഷ്ട്രീയമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നതിന്റെ തെളിവാണ് ഒരു രൂപയുടെ പോലും വര്‍ധനവില്ലാത്തത്. തിരഞ്ഞെടുപ്പുകള്‍ തൊട്ടുമുന്നിലുള്ളപ്പോള്‍ മാത്രം വര്‍ധനവ് വരുത്തുകയും അല്ലാത്തപ്പോഴെല്ലാം തിരിഞ്ഞുനോക്കാതിരിക്കുകയും കുടശ്ശികവരുത്തുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടരിക്കുന്നത്. യു.ഡി.എഫ് കാലംമുതല്‍ വര്‍ഷാവര്‍ഷങ്ങളില്‍ നൂറുരൂപ വീതം വരുത്തിക്കൊണ്ടിരിക്കുന്ന വര്‍ധനവ് ഇത്തവണ നിര്‍ത്തിവെക്കുകയും അടുത്ത തവണ അല്‍പമധികം വര്‍ധിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാമെന്നുമുള്ള കണക്കുകൂട്ടലാണ് സര്‍ക്കാറിനുള്ളതെന്നത് വ്യക്തമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് അര്‍ഹമായ തുക ഒരുവര്‍ഷക്കാലം അ പഹരിക്കുകയാണ് സര്‍ക്കാര്‍ ഇതുവഴിചെയ്യുന്നത്. ഭൂനികുതി വര്‍ധനവിലൂടെയും സാധാരണക്കാരന്റെ പിടലിക്കാണ് പിടിച്ചിരിക്കുന്നത്. പെര്‍മിറ്റുകള്‍ക്കുള്ള നികുതി ഭീമമായ രീതിയില്‍ വര്‍ധിപ്പിച്ച് സാധാരണക്കാരന്റെ വീടെന്ന സ്വപ്നം തകര്‍ത്തുകളഞ്ഞ അതേ ആവേശത്തോടെയാണ് ഇപ്പോള്‍ ഭൂനികുതിയിലും കൈവരിച്ചിരിക്കുന്നത്.
കോടതി ഫീസ് കുത്തനെ കൂട്ടിയതിലൂടെ നീതിലഭ്യമാകാനുള്ള ജനങ്ങളുടെ അവകാശത്തിന്റെ കടക്കലാണ് കത്തി വെക്കപ്പെട്ടിട്ടുള്ളത്. 5 രൂപയില്‍ നിന്നും 200 ലേക്കും 250 ലേക്കും കോര്‍ട്ട് ഫീ വര്‍ധിച്ചു. അതായത് ഒറ്റയടിക്ക് 3900%, 4900% എന്നിങ്ങനെയാണ് വര്‍ധനവായി കണക്കാക്കുന്നത്. ജാമ്യാപേക്ഷ, മുന്‍കൂര്‍ ജാമ്യാപേക്ഷ എന്നീയിനങ്ങളിലാണ് ഈ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തിയതിലൂടെയും സാധാരണക്കാരന്റെ പോക്കറ്റിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള നാലുചക്ര മോട്ടോര്‍ വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും മോട്ടോര്‍സൈക്കിളുകള്‍ക്കുമൊക്കെയാണ് ഈ തീരുമാനം ബാധകമാകുക. ഇലക്ട്രിക് കാറുകളുടെ നികുതി ഉയര്‍ത്തിയത് ഈ ബജറ്റിന്റെറെ ലക്ഷ്യബോധ്യമില്ലായ്മയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. പരിസ്ഥിതി സൗഹൃദത്തിന്റെ പേരില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നട പടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ തന്നെ അത്തരം വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ ലക്ഷ്യ മിടുന്നത് ഏതുതലതിരിഞ്ഞ മാര്‍ഗത്തിലൂടെയും പണമുണ്ടാക്കുക എന്നതുതന്നെയാണ്. 15 ലക്ഷം വരെ വില വരുന്ന ഇലക്ട്രിക് കാറുകളുടെ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി 10 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ബാറ്ററി മാറ്റുന്ന കാറുകളുടെ നികുതിയും പത്ത് ശതമാനമാക്കി ഉയര്‍ത്തി യിരിക്കുകയാണ്.
ആയിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരത്തിന് യാതൊരു നിര്‍ദേശവും നല്‍കാതിരിക്കുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പെന്‍ഷന്‍ നയത്തെ കുറിച്ച് മൗനം പാലിച്ചതുമെല്ലാം അധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള കൊട്ടാണ്. പുതിയ ശമ്പള പ രിഷ്‌കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞ ജൂലൈയില്‍ അതിക്രമിച്ചിട്ടും കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണത്തിലെ നാലു ഗഡുവില്‍ രണ്ടു ഗഡുമാത്രം അനുവദിക്കുകയും ആറു ഗഡു ഡി.എടയില്‍ ഒരു ഗഡുവും അനുവദിക്കുകയും ചെയ്തതിന്റെ പേരില്‍ വിമ്പ് പറയുന്നത് അവരോടുള്ള പരി ഹാസമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപയെന്നത് മറ്റൊരു തമാശയാണ്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച 8532 കോടിയില്‍ 42 ശതമാനം മാത്രം അനുവദിച്ച് ജനപ്രതിനിധികളെ അപഹാസ്യമാക്കിയവരാണ് ഇപ്പോള്‍ അതിനേക്കാള്‍ വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൃഷിക്കും ആരോഗ്യമേഖലക്കു മെല്ലാമുള്ള പ്രഖ്യാപനങ്ങളും സമാനമാണ്. കഴിഞ്ഞ ബജറ്റുവിഹിതത്തിന്റെ പകുതി പോലും ഈ മേഖലയിലൊന്നും ചിലവഴിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രം വയനാടിനെ അവഗണിച്ചുവെന്ന് പെരുമ്പറമുഴക്കിയ സര്‍ക്കാര്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനാവശ്യ മായതിന്റെ പകുതിപോലും വകയിരുത്തിയിട്ടില്ല എന്നത് വിരോധാഭാസമാണ്.
മോദി സര്‍ക്കാര്‍ ചില സംസ്ഥാനങ്ങള്‍ക്കും വാരിക്കോരി നല്‍കിയെന്ന ആക്ഷേപമുന്നയിച്ചവര്‍ മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിനും ധനകാര്യമന്ത്രിയുടെ ജില്ലയായ കൊല്ലത്തിനും പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നുവെന്നത് നിഷേധിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ ഭരണഘടനാ ഉത്തരവാദിത്ത നിര്‍വഹണമെന്ന കടമ നിര്‍വഹിക്കുന്നതി നപ്പുറത്തേക്ക് ജനങ്ങളുടെ ക്ഷേമത്തിനോ നാടിന്റെ വിക സനത്തിനോ ഉള്ള ഒരു സംവിധാനമായി സംസ്ഥാന ബജ റ്റിനെ സര്‍ക്കാര്‍ കണ്ടിട്ടല്ല എന്നത് ഈ ബജറ്റ് ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതേയുള്ളൂ.