Connect with us

Culture

രാജകീയ പ്രൗഢിയോടെ രാജസ്ഥാന്‍ കോട്ട

Published

on

സക്കീര്‍ താമരശ്ശേരി

കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നാടായ രാജസ്ഥാനില്‍ ചുട്ടുപൊള്ളുന്നുണ്ട് തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും മാറിമാറി തുണയ്ക്കുന്ന പ്രകൃതം. ഇത്തവണയും ആ മനോഭാവം തുടര്‍ന്നാല്‍ കോണ്‍ഗ്രസിനാണ് ഊഴം. 2014ല്‍ കോണ്‍ഗ്രസ് കടപുഴകി. 25 സീറ്റും സ്വന്തമാക്കിയത് ബി.ജെ.പി. എന്നാല്‍ 2009 ല്‍ ചിരിച്ചത് കോണ്‍ഗ്രസ്-20 സീറ്റ്. ബി.ജെ.പിക്ക് നാല് മാത്രം. ഒരു സീറ്റ് സ്വതന്ത്രനും. 2004 ല്‍ കാര്യങ്ങള്‍ നേരെ മറിച്ച്. ബി.ജെ.പി-21, കോണ്‍ഗ്രസ് -4. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം. ഭരണം നഷ്ടമായ ബി.ജെ.പി നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍. പുതുഊര്‍ജ്ജം ലഭിച്ച കോണ്‍ഗ്രസ് ഡ്രൈവിങ് സീറ്റിലും.

രണ്ടുഘട്ടം
ഏപ്രില്‍ 29നും മേയ് ആറിനുമായി രണ്ടുഘട്ടങ്ങളിലായി വോട്ടെടുപ്പ്. ആകെയുള്ള 25 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സ്‌കോര്‍ ചെയ്തു. ഗ്രൂപ്പുവഴക്കിലും സാമുദായികസമവാക്യങ്ങളിലും കുരുങ്ങി ബി.ജെ.പി. പ്രഖ്യാപിച്ചത് 19 സ്ഥാനാര്‍ത്ഥികളെ മാത്രം. ആറു സീറ്റുകളില്‍ തര്‍ക്കം തുടരുന്നു. മക്കള്‍ രാഷ്ട്രീയവും അരങ്ങുവാഴുന്നുണ്ടിവിടെ. മുന്‍മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയുടെ മകന്‍ ദുഷ്യന്ത് ബി.ജെ.പി ടിക്കറ്റില്‍ ജലാവറില്‍ അങ്കത്തിറങ്ങുന്നു. കോണ്‍ഗ്രസിനായി ജോധ്പുരില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവും ബാമേറില്‍ മുന്‍ പ്രതിരോധമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്രസിങും. 25 സീറ്റിലും പോരിനിറങ്ങുന്ന ബി.എസ്.പി ആള്‍വാര്‍, കോട്ട, ഝാലവാര്‍-ബാരന്‍, ഉദയ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് മായാവതിയുടെ പാര്‍ട്ടി. എന്നാല്‍ മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവുമായ മൗലാന ജമീല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.എസ്.പിയെ ഞെട്ടിച്ചു.

സെമിഫൈനലിലെ താരം
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം കോണ്‍ഗ്രസിന്. ബി.ജെ.പിയെ മലര്‍ത്തിയടിച്ച് 100 സീറ്റ്. ബി.ജെ.പി 73 സീറ്റിലൊതുങ്ങി. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി. നിയമസഭയില്‍ ജയിക്കുന്ന പാര്‍ട്ടി ലോക്‌സഭയിലും കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് രാജസ്ഥാനില്‍ 20 വര്‍ഷമായുള്ള രാഷ്ട്രീയചിത്രം. ഇത്തവണ കോണ്‍ഗ്രസ് 20 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. 2018 ആദ്യം നടന്ന അല്‍വാര്‍, അജ്മീര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടുന്നു. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ രാംഗഢ് പിടിച്ചെടുക്കാനും പാര്‍ട്ടിക്കായി. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നേറിക്കഴിഞ്ഞു. വ്യവസായി റിജു ജുന്‍ജുന്‍വാല (അജ്മീര്‍), ഭരത്രം മേഘ്‌വാള്‍ ( ശ്രീഗംഗനഗര്‍), ദേവ്കിനാനന്ദന്‍ ഗുര്‍ജാര്‍ (രാജ്‌സമന്ദ്), രാംപാല്‍ ശര്‍മ (ബില്‍വാര) സീറ്റുകളിലാണ് ഒടുവില്‍ പ്രഖ്യാപനം നടത്തിയത്.

ജാതിരാഷ്ട്രീയം
ജനവിധി നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്ക് ജാതിക്ക് തന്നെ. ജാട്ട്, രജ്പുത്, ഗുജ്ജര്‍, മീണ, ബ്രാഹ്മണര്‍ നിര്‍ണായകം. ജനസംഖ്യയിലെ 89 ശതമാനം ഹിന്ദുക്കളാണ്. ഒന്‍പത് ശതമാനം മുസ്‌ലിംകള്‍. അവശേഷിക്കുന്ന രണ്ടുശതമാനം സിക്കുകാരും ജൈനമതവിശ്വാസികളും. 18 ശതമാനം പട്ടികജാതി വിഭാഗക്കാരും 13ശതമാനം പട്ടികവര്‍ഗ വിഭാഗങ്ങളുമാണ്. തെരഞ്ഞെടുപ്പുകാലത്ത് വികസനം അടക്കമുള്ള വിഷയങ്ങളെ പിന്തള്ളി ഈ മണ്ണില്‍ ജാതിരാഷ്ട്രീയം മുന്‍സീറ്റ് കൈയടക്കും. അഞ്ചുശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ സമുദായം നടത്തിയ പ്രക്ഷോഭം ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുണ്ടാക്കിയ തലവേദന ചില്ലറയല്ല. രക്തസാക്ഷികളായത് 73 പേര്‍. 21 ജില്ലകളില്‍ ഗുജ്ജറുകളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിന് ഗുജ്ജര്‍ വോട്ടുകള്‍ നിര്‍ണായകമായി. സംവരണത്തിന്റെ പേരില്‍ അടുത്തിടെ ഗുജ്ജറുകള്‍ സമ്മര്‍ദം ശക്തമാക്കിയെങ്കിലും ജാഗ്രതയോടെയുള്ള കോണ്‍ഗ്രസിന്റെ ഇടപെടല്‍ പ്രശ്‌നമൊഴിവാക്കി. ബജറ്റ് സമ്മേളനത്തില്‍ സംവരണബില്‍ അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. കാലിക്കടത്തിന്റെ പേരിലുണ്ടായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ആളിക്കത്തുന്നുണ്ട്.

ഗെഹ്‌ലോട്ട് മാജിക്
ജനക്ഷേമ പദ്ധതികളിലൂടെയും വേഗത്തില്‍ തീരുമാനങ്ങള്‍ എടുത്തും ജനമനസില്‍ ഇടംപിടിച്ചു ഗെഹ്‌ലോട്ടും സംഘവും. അധികാരത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കര്‍ഷകരെ കയ്യിലെടുത്തു. കടമില്ലാരേഖകളുടെ വിതരണത്തിന് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ക്യാമ്പുകള്‍ തുടങ്ങി. രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളിലെ യുവതികള്‍ക്ക് 3,500 രൂപയും യുവാക്കള്‍ക്ക് 3,000 രൂപയും തൊഴില്‍രഹിത വേതനം പ്രഖ്യാപിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് രണ്ടുരൂപ സഹായം ഫെബ്രുവരി മുതല്‍ നല്‍കിത്തുടങ്ങി. അഞ്ചു ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. മുതിര്‍ന്ന കര്‍ഷകര്‍ക്ക് പ്രതിമാസ പെന്‍ഷനും പെണ്‍കുട്ടികള്‍ക്ക് ഡിഗ്രി, പി.ജി. സൗജന്യ വിദ്യാഭ്യാസവും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത വെച്ച ബി.ജെ.പി സര്‍ക്കാരിന്റെ നിയമം റദ്ദാക്കി. പഞ്ചായത്തുകളിലെ അടല്‍ സേവാ കേന്ദ്രങ്ങളെ വീണ്ടും രാജീവ്‌സേവാ കേന്ദ്രങ്ങളാക്കി. ബി.ജെ.പി കാവിവത്കരണം നടത്തിയ പാഠപുസ്തകങ്ങളില്‍ മാറ്റംവരുത്താന്‍ രണ്ട് സമിതികളെ നിയോഗിച്ചു.

ഒളിംപ്യന്‍സ് വാര്‍
ജയ്പുര്‍ റൂറല്‍ മണ്ഡലത്തില്‍ ഒളിംപ്യന്മാരുടെ പോരാട്ടമാണ്. കേന്ദ്ര കായിക മന്ത്രിയും ഒളിംപ്യനുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെതിരെ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ഡിസ്‌കസ് താരം ഒളിംപ്യന്‍ കൃഷ്ണ പൂനിയയെ. സാദുല്‍പുരില്‍ നിന്നുള്ള നിയമസഭാംഗമാണ് പൂനിയ. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം. മൂന്ന് ഒളിംപിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ്. 2013 ലാണ് അവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2004ല്‍ ആതന്‍സ് ഒളിമ്പിക്‌സില്‍ ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ വെള്ളി നേടിയാണ് റാത്തോഡ് ശ്രദ്ധപിടിച്ചുപറ്റിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ സ്വദേശിയായ റാത്തോഡ് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥനായിരുന്നു. 2013ല്‍ സൈന്യത്തില്‍നിന്ന് വിരമിച്ചശേഷം ബി.ജെ.പി പാളയത്തില്‍. ജയ്പുര്‍ റൂറലില്‍നിന്ന് മത്സരിച്ച് പാര്‍ലമെന്റിലെത്തി. ആദ്യഅവസരത്തില്‍ത്തന്നെ മന്ത്രിയുമായി. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പാണ് റാത്തോഡിന് കിട്ടിയത്. മൂന്നുവര്‍ഷത്തിനുശേഷം തന്റെ മേഖലയായ കായികരംഗത്തിന്റെ മന്ത്രിയായി.

ഗീര്‍വാണം
മൂന്ന് മണ്ഡലങ്ങളില്‍ പേരിന് മാത്രം പോരിനിറങ്ങുന്നുണ്ട് സി.പി.എം. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നീക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചെന്ന കാരണമാണ് പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. സിക്കാര്‍, ബിക്കാനീര്‍, ചുരു എന്നിവിടങ്ങളിലാണ് മല്‍സരം. സിക്കാറില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ അമ്രാ റാം ആണ് സ്ഥാനാര്‍ത്ഥി. ബിക്കാനീറില്‍ ഷിയോപത് റാമും മല്‍സരിക്കും. ചുരുവില്‍ സ്ഥാനാര്‍ത്ഥിയായിട്ടില്ല. ബി.ജെ.പിക്കും ജീവന്‍മരണ പോരാട്ടമാണ്. ബി.ജെ.പിയില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും വിമത ഭീഷണികളും തിരിച്ചടിയാവും. അഞ്ച് തവണ എം.എല്‍.എയും മന്ത്രിയുമായിരുന്ന ഗന്‍ശ്യാം തിവാരിയും മുന്‍ സംസ്ഥാന ജലവിഭവ മന്ത്രി സുരേന്ദ്ര ഗോയലും ഉള്‍പ്പെടെ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ നിരവധി. കര്‍ഷകര്‍ക്കായി കൈനിറയെ പദ്ധതികള്‍ നടപ്പാക്കിയെന്ന മോദിയുടെ അവകാശവാദത്തെ രാജസ്ഥാനിലെ കര്‍ഷകര്‍ പൊളിച്ചടക്കുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും ചില്ലറ വില്‍പ്പന മേഖലയെ സാരമായി ബാധിച്ചു. കച്ചവടക്കാര്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വികാരമുണ്ട്. അതും സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയായി നില്‍ക്കുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും തൊഴില്‍ ലഭിക്കാത്ത ബിരുദവും ബിരുദാന്തരബിരുദവുമുള്ള ആയിരക്കണക്കിന് ചെറുപ്പക്കാര്‍ കൂലിപ്പണിയെടുക്കുന്നു.

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

Trending