Connect with us

india

എന്തു വില കൊടുത്തും ബംഗാളില്‍ മത്സരിക്കും; പ്രഖ്യാപനവുമായി ഉവൈസി

ബിഹാറില്‍ 20 സീറ്റിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്

Published

on

ഹൈദരാബാദ്: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റില്‍ ജയിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. വരാനിരിക്കുന്ന പശ്ചിമബംഗാള്‍, യുപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചു.

‘ബംഗാളിലും യുപിയിലും ഇന്ത്യയിലെ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കും. മരണത്തിന് മാത്രമേ എന്നെ തടുത്തു നിര്‍ത്താനാകൂ. തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് എനിക്ക് ആരോടെങ്കിലും ചോദിക്കാനുണ്ടോ? ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. എന്റെ പാര്‍ട്ടി വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’ – ഉവൈസി വ്യക്തമാക്കി.

‘മിന്നിത്തിളങ്ങുന്ന നക്ഷത്രമാണ് അസദുദ്ദീന്‍ ഉവൈസി. ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ബംഗാളിലേക്ക് പോകുന്നു. എന്തു വില കൊടുത്തും പോകും. മുര്‍ഷിദാബാദ്, മാള്‍ഡ, ദിനാജ്പൂര്‍ തുടങ്ങി എല്ലാ ഇടങ്ങളിലുമെത്തും. അവിടെയുള്ള മുസ്‌ലിംകളുടെ ഉത്തരവാദിത്വം അധിര്‍ രജ്ഞന്‍ ചൗധരി (കോണ്‍ഗ്രസ് നേതാവ്) ഏറ്റെടുക്കുമോ?’ – അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം ഉവൈസിയെ വോട്ടുഭിന്നിപ്പിക്കുന്നയാള്‍ എന്ന് അധിര്‍ രജ്ഞന്‍ ചൗധരി വിശേഷിപ്പിച്ചിരുന്നു. ബിജെപിക്കു വേണ്ടിയാണ് ഉവൈസി പണിയെടുക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘എന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് നന്ദി പറയാന്‍ വാക്കുകളില്ല. അല്ലാഹുവിനോട് നന്ദി പറയുന്നു. ബിഹാറില്‍ വലിയ രാഷ്ട്രീയ ശക്തിയാകാനാണ് ശ്രമം. സീമാഞ്ചലിലെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കും എന്ന വാഗ്ദാനത്തോടെയാണ് യാത്ര തുടങ്ങിയത്. അറുപത് വര്‍ഷമായി ഇവിടത്തെ ജനങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. ബിഹാറിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കമായ പ്രദേശമാണിത്. സീമാഞ്ചലിന് വേണ്ടിയുള്ള പോരാട്ടം തുടരും’ – ഉവൈസി കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ 20 സീറ്റിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിച്ചത്. ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ട് എന്ന കൂട്ടായ്മക്കു കീഴിലായിരുന്നു മത്സരം. അഞ്ചു സീറ്റില്‍ വിജയിച്ച എഐഎംഐഎം പോള്‍ ചെയ്ത നാലു കോടി വോട്ടുകളില്‍ 1.24 ശതമാനം വോട്ടുകള്‍ നേടി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 0.5 ശതമാനം വോട്ടു മാത്രമാണ് പാര്‍ട്ടി നേടിയിരുന്നത്.

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

Trending