Culture

അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി വിട്ടയച്ചു

By chandrika

December 20, 2017

 

അഹമ്മദാബാദ് : അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ റാഷിദ് അജ്മീരിയെ കോടതി നാല്‍പ്പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്‌കറെ ത്വയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ് ആരോപിച്ചായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞമാസം നാലിന് സൗദി അറേബ്യയില്‍ നിന്നും കുടുംബാംഗങ്ങളെ കാണാന്‍ നാട്ടിലേക്ക് തിരിച്ച റാഷിദിനെ, അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയപ്പോള്‍ അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് നാടകീയമായിയായിരുന്നു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എല്ലാ ന്യൂസ് ചാനലുകളും പിറ്റേ ദിവസത്തെ പത്രത്തിലും പ്രതിയുടെ അറസ്റ്റ വലിയ വാര്‍ത്തയായിരുന്നു. പ്രധാന മന്ത്രിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കത്തിന്റെ തലേദിവസം കൂടിയായിരുന്നു റാഷിദിന്റെ അറസ്റ്റ്. റാഷിദ് അറസ്റ്റ് പ്രചാരണത്തില്‍ വേണ്ടുവിധം ഉപയോഗിച്ച പ്രധാനമന്ത്രി അക്ഷര്‍ധാം ഭീകരാക്രമണത്തിനു പിന്നില്‍ മു്‌സ്‌ലിം വിഭാഗമാണെന്ന തരത്തിലുള്ള പരാമര്‍ശം നടത്തി ഹിന്ദുവോട്ടുകള്‍ ബി.ജെ.പിക്ക് അനൂകുലമാക്കിയെന്നും വിലയിരുത്തലുണ്ട്.

 

കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായ വക്കീല്‍ 15 വര്‍ഷത്തിനു മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളെന്നു പൊലീസ് സംഘം കണ്ടെത്തിയ റാഷിദിന്റെ സഹോദരനുള്‍പ്പെടെ ആറു പ്രതികളേയും ആവശ്യമായ തെളീവില്ലാത്തതിനാല്‍ സുപ്രീം കോടതി വെറുതെ വിട്ടതാണെന്നും ആയതിനാല്‍ കേസില്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു. തുടര്‍ന്ന് റാഷിദിനെ ജാമ്യത്തില്‍ വിടുകയായിരുന്നു കോടതി

2002 സെപ്റ്റംബര്‍ 24നാണ്, പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിലേക്ക് ആക്രമിച്ചുകയറിയ ഭീകരര്‍ രണ്ടു ദേശീയ സുരക്ഷാസേന കമാന്‍ഡോകളും രണ്ടു പൊലീസ് കമാന്‍ഡോകളുയടക്കം32 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്കു പരുക്കേറ്റിരുന്നു. സൈനിക വേഷത്തില്‍ കാറിലെത്തിയ ഭീകരര്‍ ക്ഷേത്രത്തിലേക്കു ചാടിക്കടന്നു യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഭീകരാക്രമണത്തിടയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് രണ്ടു ഭീകരരും മരണപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയവരെ സബര്‍മതി ജയിലിലായിരുന്നു വിചാരണക്കോടതി ക്രമീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു അന്ന്. എന്നാല്‍ പിന്നീട് 2014 മേയില്‍ സുപ്രീംകോടതി പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിടുകയായിരുന്നു.

അഹമ്മദാബാദ് സ്വദേശിയായ ഇയാള്‍ ഭീകരാക്രമണത്തിനു നടക്കുന്നതിനു കുറച്ചു നാളുകള്‍ക്ക് മുമ്പ് തൊഴിലന്വേഷിച്ച് റിയാദിലേക്കു പോവുകയായിരുന്നു.