X

ആലുവയില്‍ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയല്ല; ശ്വാസ തടസമെന്ന് രാസപരിശോധനാ ഫലം

കൊച്ചി: നാണയം വിഴുങ്ങി ആലുവയില്‍ കുട്ടി മരിച്ച സംഭവത്തില്‍ മരണ കാരണം ശ്വാസതടസമെന്ന് രാസപരിശോധന ഫലം. നാണയം വിഴുങ്ങിയതല്ല ശ്വാസ തടസമുണ്ടായാണ് കുട്ടി മരിച്ചതെന്നാണ് കണ്ടെത്തല്‍. അതേസമയം ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസുകാരന്‍ പൃഥ്വിരാജാണ് മരിച്ചത്.

നാണയം വിഴുങ്ങി ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെയായിരുന്നു മരണം. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മരണത്തിനു ശേഷം നടത്തിയ പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ നിന്നും രണ്ടു നാണയങ്ങള്‍ കണ്ടെത്തിയിരുന്നു.

കുട്ടിയെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എത്തിച്ചിരുന്നു. എന്നാല്‍ പഴവും വെള്ളവും കൊടുത്താല്‍ മതിയെന്ന് ഉപദേശിച്ച് ഡോക്ടര്‍മാര്‍ മടക്കി അയച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ വന്‍ കുടലിന്റെ ഭാഗത്ത് നിന്നും രണ്ട് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നത്.

മൂന്നുവയസുകാരന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ആലുവ ജില്ലാ ആശുപത്രിക്കെതിരെയായിരുന്നു കുഞ്ഞിന്റെ അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

 

web desk 1: