Connect with us

Video Stories

ജീവിതം സമുദായത്തിനു സമര്‍പ്പിച്ച ബാഫഖി തങ്ങള്‍

Published

on

ബാഫഖി തങ്ങളുടെ വേര്‍പാടിന് ഇന്ന് 44 വര്‍ഷം

സയ്യിദ് ഹംസ ബാഫഖി

സ്വാതന്ത്ര്യാനന്തരം നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1952 ലെ മദ്രാസ് അസംബ്ലി ഇലക്ഷനില്‍ മലബാറില്‍ മുസ്‌ലിംലീഗിനു 5 സീറ്റ് കിട്ടി. കോണ്‍ഗ്രസിനു 4 എണ്ണമാണ് ലഭിച്ചത്. പരസ്പരം പോരടിച്ച തെരഞ്ഞെടുപ്പായിരുന്നുവെങ്കിലും മദ്രാസ് സംസ്ഥാനത്ത് കോണ്‍ഗ്രസിനു അധികാരത്തില്‍ വരാന്‍ മുസ്‌ലിം ലീഗ് സഹായിച്ചു. കെ.എം സീതി സാഹിബ്, കെ. ഉപ്പി സാഹിബ്, ചാക്കീരി അഹമ്മദ്കുട്ടി, കെ.കെ മുഹമ്മദ് ഷാഫി, എം. ചടയന്‍ എന്നിവരായിരുന്നു ജയിച്ച അഞ്ചുപേര്‍. രാജാജി മന്ത്രിസഭയെ അധികാരത്തിലേറ്റാവുന്നത്ര കരുത്തിലേക്ക് മുസ്‌ലിംലീഗ് വളര്‍ന്നതില്‍ പലര്‍ക്കും അസഹിഷ്ണുതയായി.

 

മുസ്‌ലിംലീഗിന്റെ ശക്തി ക്ഷയിപ്പിക്കണമെന്ന ലക്ഷ്യത്തോടെ തല്‍പര കക്ഷികള്‍ പല പദ്ധതികളുമിട്ടു പ്രവര്‍ത്തിച്ചു. മസ്ജിദുകള്‍ക്കു മുന്നിലൂടെ വാദ്യമേളങ്ങളുമായി പോകാന്‍ ഒരു വശത്ത് ജനസംഘത്തെ പ്രേരിപ്പിക്കുക, അത് തടയാന്‍ മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുക. അങ്ങിനെ വര്‍ഗീയ കലാപമുണ്ടാക്കി മുസ്‌ലിംലീഗിനെ അമര്‍ത്തിക്കളയാമെന്ന വ്യാമോഹമായിരുന്നു ലീഗ് വിരോധികള്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തിലാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ തന്റേടവും ധീരതയും കേരള രാഷ്ട്രീയത്തിന്റെ പൊതു ശ്രദ്ധയില്‍ കടന്നുവരുന്നത്. നടുവട്ടത്ത് ഇങ്ങിനെ ഒരു സംഭവമുണ്ടാകുമെന്ന് കണ്ടപ്പോള്‍ നടുവട്ടത്തെ പള്ളിയുമായി ബന്ധമുള്ളവരെ വിളിച്ചുവരുത്തി ഒരനുരഞ്ജനശ്രമം നടത്തി.

 

പിറ്റേ ദിവസം തങ്ങള്‍ സംഭവ സ്ഥലത്ത് പോയി. ആക്രമണത്തിനു മുതിരരുതെന്നും കലക്ടര്‍ പര്യടനത്തിലാണെന്നും ബാഫഖി തങ്ങള്‍ മാത്തോട്ടത്തിലെ പള്ളിയില്‍ മുസ്‌ലിംകളോടുപദേശിച്ചു. ആ ഘട്ടത്തില്‍ ബഫഖി തങ്ങളെ എതിര്‍ക്കാന്‍ മാത്രമല്ല കയ്യേറ്റം ചെയ്യാന്‍ പോലും ചിലര്‍ മുതിര്‍ന്നു. മുസ്‌ലിംലീഗിന്റെ ഒരു സമ്മേളനം ബീച്ച് ഹോട്ടലിന്റെ പിന്‍വശത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ചു കൂടാന്‍ തീരുമാനിച്ച സന്ദര്‍ഭമായിരുന്നു അത്. കോഴിക്കോട്ട് നിരോധനാജ്ഞ നടപ്പാക്കി ആ സമ്മേളനം ഇല്ലാതാക്കണമെന്ന ഗൂഢോദ്ദേശ്യവും നടുവട്ടം സംഭവത്തിന്റെ പിന്നിലുണ്ടായിരുന്നു. ബാഫഖി തങ്ങളുടെയും കെ.എം സീതി സാഹിബിന്റെയും നയതന്ത്രജ്ഞതമൂലം 144 പാസ്സാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മുസ്‌ലിം ലീഗ് സമ്മേളനം ഭംഗിയായി നടന്നു.

 
പയ്യോളിയിലുണ്ടായിരുന്ന ഒരു സമുദായികാസ്വാസ്ഥ്യം ഒതുക്കാന്‍ സി.എച്ച് മുഹമ്മദ് കോയയോടൊപ്പം എത്തിയ ബാഫഖി തങ്ങളെ കഠാരയുമായി അക്രമിക്കാന്‍ ചെന്നുവെങ്കിലും തങ്ങളുടെ ധീരതയും ആത്മാര്‍ത്ഥതയും നിറഞ്ഞ പെരുമാറ്റം അക്രമികളെ നിര്‍വീര്യമാക്കുകയാണ് ഉണ്ടായത്. രാഷ്ട്ര മീമാംസ കലക്കികുടിച്ചവരെന്ന് കരുതപ്പെടുന്നവരെ കൂടി അത്ഭുതപ്പെടുത്തുന്ന വിധം ഉന്നതമായ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാനുള്ള ബാഫഖി തങ്ങളുടെ കഴിവ് പലപ്പോഴും കണ്ടതാണ്. ആദ്യം രൂപീകരിച്ചുവെച്ചതായിരിക്കുകയില്ല തങ്ങളുടെ അഭിപ്രായം. മുന്‍ വിധി തങ്ങള്‍ ഒരിക്കലുമെടുക്കുകയുമില്ല. ചര്‍ച്ചാവേളയില്‍ സംഗതികള്‍ മനസ്സിലാക്കും. തനിക്ക് മനസ്സിലാവാത്തത് മനസ്സിലായിട്ടില്ലെന്ന് തുറന്നു പറയും.

 

അത് മനസ്സിലാക്കികഴിഞ്ഞതിനുശേഷമേ ചര്‍ച്ച തുടരാന്‍ വിടുകയുള്ളൂ. ആ സാഹചര്യത്തിലാണ് ബാഫഖി തങ്ങള്‍ തന്റെ അഭിപ്രായം രൂപീകരിക്കുക. വിഷയങ്ങള്‍ ഗൗരവപൂര്‍വം ശ്രദ്ധിക്കുകയും സസൂക്ഷ്മം പരിശോധിക്കുകയും ചെയ്യും. എന്നിട്ടും തനിക്ക് കാര്യം വ്യക്തമായിട്ടില്ലെങ്കില്‍ ചോദിച്ചുപഠിക്കും. അതില്‍ മൂപ്പിളമയോ, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമോ കക്ഷിഭിന്നതയോ തടസ്സമായിരുന്നില്ല. ‘ചോദിച്ചുചോദിച്ചു സ്വര്‍ഗത്തില്‍പോകും. നാണിച്ചു, നാണിച്ചു നരകത്തില്‍ പോകും’ ഇതായിരുന്നു തങ്ങള്‍ ആവര്‍ത്തിക്കാറുണ്ടായിരുന്ന ആപ്തവാക്യം. ബാഫഖി തങ്ങള്‍ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്നത് 1936 ലാണ്.

 

മദിരാശി നിയമനിര്‍മ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കറുമ്പ്രനാട് മുസ്‌ലിം നിയോജക മണ്ഡലത്തില്‍ തങ്ങളുടെ ഉറ്റ ബന്ധുകൂടിയായ ഖാന്‍ ബഹദൂര്‍ പി.എം ആറ്റക്കോയ തങ്ങളായിരുന്നു ഒരു സ്ഥാനാര്‍ത്ഥി. രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ബാഫഖി തങ്ങള്‍, ആറ്റക്കോയ തങ്ങള്‍ക്കു പിന്തുണ നല്‍കി. ആറ്റക്കോയയെ എതിര്‍ത്തിരുന്നത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി ബി. പോക്കര്‍ സാഹിബായിരുന്നു. ബാഫഖി തങ്ങളുടെ നിഷ്‌ക്കളങ്കതക്ക് ഉദാഹരണമായി ഈ തെരഞ്ഞെടുപ്പിലെ ഒരു സംഭവം പറയാറുണ്ട്. കോഴിക്കോട് കലക്ടറേറ്റില്‍ ആറ്റക്കോയ തങ്ങളും പോക്കര്‍ സാഹിബും അവരവരുടെ നോമിനേഷന്‍ സമര്‍പ്പിച്ചു പുറത്തുവന്നു. പോക്കര്‍ സാഹിബ് ആദ്യമായി കണ്ടത് ബാഫഖി തങ്ങളെയായിരുന്നു. കണ്ട ഉടനെ പറഞ്ഞു: തങ്ങള്‍ ദുആ ചെയ്യണം.

 

ഉടന്‍ തങ്ങളുടെ മറുപടി ‘എല്ലാ കാര്യത്തിലും ദുആ ചെയ്യാം, പക്ഷെ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ താങ്കള്‍ തോല്‍ക്കാനേ ദുആയിരക്കുകയുള്ളൂ, എന്നാലല്ലെ ഞങ്ങള്‍ക്ക് ജയിക്കാനാവൂ. എനിക്ക് ഭംഗിവാക്കു പറയാന്‍ അറിയില്ല’. ബാഫഖി തങ്ങളുടെ ഈ ഉള്ളു തുറന്ന സംസാരം എന്നെ ഏറെ സന്തോഷിപ്പിച്ചു വെന്നു പിന്നീടൊരിക്കല്‍ പോക്കര്‍ സാഹിബ് പറയുകയുണ്ടായി. മുസ്‌ലിംകള്‍ ഒരു ജമാഅത്തായി നില്‍ക്കണമെന്നത് എക്കാലവും ബാഫഖി തങ്ങളുടെ ആത്മാര്‍ത്ഥമായ ഒരു അഭ്യര്‍ത്ഥനയായിരുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയെ അന്നു എതിര്‍ക്കേണ്ടി വന്നതില്‍ ബാഫഖി തങ്ങള്‍ക്ക് മനോവേദനയുണ്ടായിരുന്നു. അതിനൊരു പ്രായശ്ചിത്തം ചെയ്യാനവസരം കാത്തുകൊണ്ടിരുന്നു.

 

മലബാറില്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനങ്ങളേ അന്നുണ്ടായിരുന്നില്ല. ആ സന്ദര്‍ഭത്തില്‍ സത്താര്‍ സേട്ടു സാഹിബ്, കെ.എം സീതി സാഹിബ്, എ.കെ കുഞ്ഞിമായിന്‍ ഹാജി, സി.പി മമ്മുക്കേയി തുടങ്ങിയവര്‍ക്കൊപ്പം ബാഫഖി തങ്ങള്‍ മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനത്തിന് മലബാറിലെ മുക്കിലും മൂലയിലും സഞ്ചരിക്കുകയും വ്യാപാരം പോലും മറന്ന് ഊണും ഉറക്കവും ഉപേക്ഷിച്ചു തന്റെ സമയവും സേവനവും സംഘടനക്കുവേണ്ടി ഉഴിഞ്ഞുവെക്കുകയും ചെയ്തു. ഇസ്‌ലാമും ഈമാനും ഇബാദത്തും ജീവിതത്തില്‍ പ്രായോഗികമാക്കിയ ബാഫഖി തങ്ങള്‍ മുസ്‌ലിം ലീഗിന്റെ പ്രചാരവേലക്ക് നാഴികകള്‍ താണ്ടി.

 

ബാഫഖി തങ്ങള്‍ സദാ അനുയായികളോട് പറയും: മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നിന്നാല്‍ അവരുടെ ശബ്ദം അവഗണിക്കാനാര്‍ക്കും കഴിയുകയില്ല. അവരെ അവഹേളിക്കാനും ആവില്ല. ഒരു കാര്യം ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. നിങ്ങള്‍ അല്ലാഹുവിനെ മാത്രം ഭയപ്പെടുക. അല്ലാഹുവിനെ ഭയപ്പെട്ടാല്‍ നിങ്ങള്‍ ലോകത്താരേയും ഭയപ്പെടേണ്ടതില്ല. അല്ലാഹുവിനെ ഭയപ്പെടാതെ മറ്റുള്ളവരെ ഭയപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പൂച്ചയെയും എലിയേയും ഭയപ്പെടേണ്ടതായിവരും.

 

അല്ലാഹു നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് എനിക്ക് നിങ്ങള്‍ക്ക് നില്‍കാനുള്ളത്. പണവും ഏഷണിയും ഭീഷണിയും നിങ്ങള്‍ക്കെതിരായി ഉണ്ടാകും. ആ ഘട്ടങ്ങളിലെല്ലാം പതറാതെ ചിതറാതെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുക. അല്ലാഹു നമ്മുടെ മഹത്തായ സംഘടനയുടെ അസ്തിത്വം നിലനിറുത്തട്ടെ, അതിന്റെ അഭിമാനവും അന്തസ്സും ഉയര്‍ത്തട്ടെ, വ്യക്തി വിദ്വേഷം നിങ്ങള്‍ക്കൊരിക്കലും ഉണ്ടാവരുത്. നിങ്ങളുടെ എതിര്‍ ചേരിയിലുള്ളവര്‍ ഇന്നല്ലെങ്കില്‍ നാളെ നിങ്ങളുടെ കൂടെ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്’.

 

അഴിമതിക്കെതിരായി പൊരുതുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. മനുഷ്യന്‍ എന്തു ചെയ്താലും അതിനു അല്ലാഹുവിനോട് ഉത്തരം പറയേണ്ടിവരുമെന്ന ബോധം എപ്പോഴുമുണ്ടായിരുന്നു. അതിനാല്‍ ഇസ്‌ലാമിന്റെയും ഈമാനിന്റെയും ഉരക്കല്ലില്‍ ഉരസിയേ അദ്ദേഹം ഏതു കാര്യങ്ങളും വീക്ഷിക്കുകയുള്ളൂ. തന്റെ വിശ്വാസ പ്രമാണത്തിന്നും പ്രഖ്യാപിത നയത്തിന്നും നിരക്കാത്ത പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതില്‍ പ്രതിഷേധിച്ചിട്ടും ഫലമില്ലെങ്കില്‍ നിസ്സഹകരിക്കുകയെങ്കിലും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിന്റെ പ്രതിഫലനമായിരുന്നു 1969ല്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയുമായി മുസ്‌ലിംലീഗ് അകലാനുള്ള കാരണം.

 

നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ നിന്നു മുസ്‌ലിം ലീഗും മറ്റും വിട്ടുപോകണമെന്ന തീരുമാനം എടുത്തിരുന്നത് അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു. ആ തീരുമാനം ‘തീക്കൊള്ളികൊണ്ട് തല ചൊറിയലാണെ’ന്നു പലര്‍ക്കും തോന്നി. ഒരു മന്ത്രിസഭ വീണ്ടും രൂപീകരിക്കുന്ന പ്രശ്‌നം അസാധ്യമായിട്ടാണ് പലരും കരുതിയത്. ഗവര്‍ണര്‍ വിശ്വനാഥന്‍പോലും ആ അഭിപ്രായക്കാരനായിരുന്നു. നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ രാജിവെച്ചു. രണ്ടാമത് മന്ത്രിസഭ രൂപം കൊള്ളാനുള്ള സാഹചര്യമില്ല. പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തുന്നതിന്നുള്ള രേഖകള്‍ തയ്യാറാക്കാനുള്ള തിരക്കായിരുന്നു രാജ്ഭവനില്‍.

 

വരാനിരിക്കുന്ന അഡൈ്വസറുടെ പേര്‍കൂടി അഭിപ്രായപ്പെട്ടുകഴിഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് വൈകുന്നേരം 4-45 നു ബാഫഖി തങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്നത്. ഒരു കയ്യില്‍ കെറ്റലും മറു കയ്യില്‍ ചെറിയൊരു ബാഗും ചുമലില്‍ ഒരു മുസല്ലയുമായി വിമാനത്തില്‍ നിന്ന് ഇറങ്ങിവരുന്ന ബാഫഖി തങ്ങളെ പത്രപ്രതിനിധികള്‍ സമീപിച്ചു. ബാഗും കെറ്റലും ആലിക്കുഞ്ഞിയുടെ കയ്യില്‍ കൊടുത്തു നേരെ വി.ഐ.പി റൂമില്‍ കയറി മുസല്ല വിരിച്ചു.

 

അതിലിടക്ക് ഒരു പത്ര പ്രതിനിധി കയറി ചോദിച്ചു മന്ത്രിസഭ ഉണ്ടാകുമോ? ഉടനെ ചിരിച്ചുകൊണ്ട് അതിനെന്തു സംശയം എന്നായിരുന്നു തങ്ങളുടെ മറു ചോദ്യം, ‘എനിക്ക് 5 മിനിട്ട് സമയം തരിക’ എന്നു തങ്ങള്‍ തുടര്‍ന്നു പറഞ്ഞു. തങ്ങള്‍ അസര്‍ നമസ്‌കാരം ആരംഭിച്ചു. നമസ്‌കാരം കഴിഞ്ഞു ബാഫഖി തങ്ങള്‍ പുറത്തുവന്നു. ‘ഒരു ഒന്നാന്തരം മുഖ്യമന്ത്രിയെ കേരളത്തിന്നു നല്‍കികൊണ്ട് ഒരു മന്ത്രിസഭ ഉണ്ടാവുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് അത് പോരെ എന്നു പത്രക്കാരോട് അവര്‍ ചോദിക്കാതെ തന്നെ പറഞ്ഞുകൊണ്ട് തങ്ങള്‍ കാറില്‍ കയറാന്‍ നടന്നു.

 

അവുക്കാദര്‍കുട്ടി നഹയുടെ വീട്ടില്‍ തങ്ങളെത്തി. ബാഫഖിതങ്ങള്‍ അവിടുത്തെ സ്വകാര്യ ടെലിഫോണ്‍ മുറിയില്‍ പോയി രണ്ടുമൂന്നു സ്ഥലത്തേക്കു ഡയല്‍ ചെയ്തു പുറത്തുവന്നു. അപ്പോഴേക്കു രാജ്ഭവനില്‍ നിന്നും ഒരു സന്ദേശം: ഗവര്‍ണര്‍ക്കു ബാഫഖി തങ്ങളെ കാണണമെന്ന്. ബാഫഖി തങ്ങളും സി.എച്ച് മുഹമ്മദ് കോയയും ഗവര്‍ണറെ കാണാന്‍ പോയി. കുറച്ചു കഴിഞ്ഞ് അച്യുതമേനോന്‍ എവിടെയോ നിന്നു പ്രത്യക്ഷപ്പെട്ടു. ബാഫഖി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം രാജിഭവനിലേക്ക് പോയി. മന്ത്രിസഭ ജനിച്ചു. തങ്ങളുടെ കരങ്ങളാല്‍ തുടങ്ങിവെക്കപ്പെട്ട അനേകം മസ്ജിദുകളും മദ്‌റസകളും അറബി കോളജുകളും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥശാലകളും കേറളമാകെ നിറഞ്ഞുനില്‍ക്കുന്നു.

 

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററും അനേകം മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും കേരളത്തിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലമാകെ നിറവെളിച്ചം ചൊരിഞ്ഞു നിന്ന ജന നായകനുമായിരിക്കേയാണ് 1973 ജനുവരി 19ന് പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ശേഷം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മക്കാ ശരീഫില്‍ വിടവാങ്ങിയത്. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സന്താന പരമ്പരയില്‍ 37 ാം തലമുറയിലെ പുത്രനായി ജനിച്ച സയ്യിദ് ബാഫഖി തങ്ങളുടെ അന്ത്യ വിശ്രമ സ്ഥാനം ജന്നത്തുല്‍ മഹല്ലയില്‍ പ്രവാചക പത്‌നി ഖദീജ(റ)യുടെ ഖബറിനരികെയാണെന്നത് ആ ജീവിത പുണ്യത്തിന്റെ മറ്റൊരു നിദര്‍ശനമാണ്.

 

ഒടുവിലത്തെ ഹജ്ജ് യാത്രക്കുപോകുന്നതിനുമുമ്പ് 1972 ഡിസംബര്‍ 26ന് പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു: ‘എന്റെ ജീവിതകാലം മുഴുവനും പരിശുദ്ധ ദീനുല്‍ ഇസ്‌ലാമിനുവേണ്ടി ചിലവഴിക്കാന്‍ ശ്രമിച്ചു. നല്ലവരായ മുസ്‌ലിം സഹോദരന്മാരുടെ നിസ്വാര്‍ത്ഥമായ സഹകരണം എനിക്ക് ലഭിച്ചപ്പോള്‍ ജാമിഅ: നൂരിയ്യ: തുടങ്ങി പലതും നേടിയെടുക്കാന്‍ കഴിഞ്ഞു. ഇനി അതിനെ സംരക്ഷിക്കേണ്ട ചുമതല സമുദായത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും വളര്‍ന്നുവരുന്ന യുവ പണ്ഡിതന്മാരുടെതുമാണ്. അക്കാര്യത്തില്‍ കൃത്യ വിലോപം കാണിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് അവര്‍ നാളെ സമാധാനം പറയേണ്ടിവരും.

 

നിങ്ങളുടെ ദൃഷ്ടിയില്‍ ശാരീരികമായി ഞാന്‍ വളരെ സുഖമുള്ളവനാണ്. എന്നാല്‍ പലവിധ സുഖക്കേടുകളും എന്നെ കാര്‍ന്നു തിന്നുന്നുണ്ടെന്ന സത്യം നിങ്ങളില്‍ അധികമാരും അറിഞ്ഞിരിക്കില്ല. തടികൊണ്ട് തീരെ ആഫിയത്ത് ഇല്ലാത്ത ഈ സന്ദര്‍ഭത്തിലും പ്രവാചക പ്രഭു പെറ്റു വളര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ആ പരിശുദ്ധ ഭൂമിയില്‍പോയി താമസിക്കണമെന്ന ആഗ്രഹം ഏതു സമയവും എന്നെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ കര്‍ശനമായ വിലക്കുണ്ടായിട്ടും പോകാന്‍ തന്നെ തീരുമാനിച്ചു. ഇന്നല്ലെങ്കില്‍ നാളെ നാം എല്ലാവരും മരിക്കും. നമ്മുടെ മരണം ആ പുണ്യ ഭൂമിയില്‍ വെച്ചായിരിക്കാം. നിങ്ങളെല്ലാവരും ദുആ ചെയ്യുക എന്നുമാത്രമാണ് ഈ സമയത്ത് നിങ്ങളോട് എനിക്ക് വസ്വിയത്ത് ചെയ്യാനുള്ളത്’ പ്രസംഗത്തിനിടയില്‍ പലതവണ അദ്ദേഹം മരണത്തെ സ്പര്‍ശിച്ച് സംസാരിക്കുകയുണ്ടായി. ആവാക്കുകള്‍ സാര്‍ത്ഥകമാകുമെന്ന് അന്നാരും കരുതിക്കാണില്ല.

 
1973ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനു മുമ്പായി 1972 ഡിസംബര്‍ 31ന് ദേഹ പരിശോധനക്കായി ഡോ. സി.കെ രാമചന്ദ്രനെ സമീപിച്ച അവസരത്തില്‍ അദ്ദേഹം മൂന്നു മാസക്കാലത്തേക്കുള്ള മരുന്നുകള്‍ കുറിച്ചു നല്‍കിയിരുന്നതില്‍ ഒരു മരുന്നു മത്രം 19 എണ്ണമേ മെഡിക്കല്‍ ഷാപ്പില്‍ നിന്നും ലഭ്യമായുള്ളൂ. പോരാതെ വരുന്ന മരുന്നുകള്‍ ബോംബെയില്‍ എത്തിയാല്‍ അവിടെ നിന്ന് വാങ്ങണമെന്ന് യാത്രക്കിടെ പറഞ്ഞപ്പോള്‍ കിട്ടിയതൊക്കെ കഴിക്കാം. ബാക്കിയൊക്കെ നമ്മള്‍ ഉണ്ടെങ്കിലല്ലേ എന്നായിരുന്നു മറുപടി. 19 ദിവസത്തെ മരുന്ന് കഴിച്ച തങ്ങള്‍ അടുത്ത ദിവസം ജനുവരി 19ന് പരലോകം പ്രാപിച്ചു.
മക്കളില്‍ പിതാവുമായും ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാന്‍ അവസരം കിട്ടിയ ഒരു മകനെന്ന നിലയില്‍ അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും പഠനാര്‍ഹവും ചിന്തനീയവുമായിരുന്നു. യാത്രകളിലും രാഷ്ട്രീയ സമ്മേളനങ്ങളിലും ചര്‍ച്ചകള്‍ക്കിടയിലും പിതാവിന്റെ ഒപ്പമുണ്ടായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒട്ടേറെ സംഭവങ്ങളില്‍ ദൃക്‌സാക്ഷിയാവാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ബാഫഖി തങ്ങള്‍ എന്ന മഹാനുഭവന്റെ പുത്രനായി ജനിക്കാന്‍ കഴിഞ്ഞു എന്നുള്ളതുതന്നെയാണ് എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സുകൃതം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending