Video Stories
ജന വികാരം തിരസ്ക്കരിക്കുന്ന നിസ്സഹകരണ ജനാധിപത്യം

ഇയാസ് മുഹമ്മദ്
കേരളത്തിന്റെ ബദല്‍ സമ്പദ് വ്യവസ്ഥയാണ് സഹകരണ മേഖല. കേരളം സഞ്ചരിച്ച നവോത്ഥാന വഴികളില്‍ കൂടെ കൂട്ടിയതാണ് സഹകരണ പ്രസ്ഥാനത്തെ. സമരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അതിശയിപ്പിക്കുന്ന ചരിത്രം ഓരോ സംഘത്തിന്റെയും പിന്നിലുണ്ട്. കേരളം ഇന്ന് കാണുന്ന പൊലിമയിലേക്ക് ചെന്നെത്തുന്നതിന് മുമ്പ്, കാര്‍ഷിക, ചെറുകച്ചവട മേഖലയില്‍ സാധാരണക്കാരന്റെയും കര്ഷകന്റേയും കൈത്താങ്ങായിരുന്നു, ലക്ഷക്കണക്കിന് മനുഷ്യര്‍ അണിചേര്‍ന്ന സഹകരണ പ്രസ്ഥാനം. ഇന്നും അത് അങ്ങനെയൊക്കെ തന്നെയാണ്. ദരിദ്രകര്‍ഷകനും, നിരക്ഷരനും തന്റെ കൂടി ഓഹരി ഉണ്ടെന്ന അഹങ്കാരത്തോടെ, തനിക്ക് കൂടി ഉടമസ്ഥതയുണ്ടെന്ന വിശ്വാസത്തോടെ ഓടിച്ചെല്ലാവുന്ന ബാങ്കിങ് മേഖല.
എയര്‍ കണ്ടീഷനിങിന്റെ തണുപ്പില്ലെങ്കിലും, ആത്മവിശ്വാസത്തിന്റെ കുളിരുകിട്ടും കര്‍ഷകനും സാധാരണക്കാരനും അവിടെ. ഇങ്ങനെ കേരളീയന്റെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരമായി നില്ക്കുന്ന ഒരു പ്രസ്ഥാനത്തെ മുച്ചൂടും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭരണകൂടം കരുക്കള്‍ നീക്കുന്നതെന്ന് സംശയങ്ങള്‍ ഉയരുന്നു. കഴിഞ്ഞ എട്ടാം തീയതി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് രാജ്യത്തോട് പ്രസംഗിച്ചത്, ഈ നടപടി കള്ളപ്പണം കണ്ടെത്താനും രാജ്യത്തെ രക്ഷിക്കാനുമുള്ളതാണെന്ന്. കേട്ടവരെല്ലാം വിശ്വസിക്കുകയും ചെയ്തു. രാജ്യത്തെ കള്ളപ്പണം കണ്ടെത്തുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക, രാജ്യത്തെ സാധാരണക്കാരാണ്.
എന്നാല്‍ നടപടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നിരിക്കുന്നത് അവരായി മാറിയിരിക്കുന്നു. നടപടിയുടെ മറവില്‍ മറ്റൊന്നു കൂടി കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നുണ്ട്. കേരള മോഡല്‍ സൃഷ്ടിച്ചെടുത്ത, കേരളത്തിന്റെ സ്വന്തം ബാങ്കിങ് ബദലായ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ഒളി അജണ്ടയാണ് നടപ്പില്‍ വരുത്തുന്നത്. അതിന് വേണ്ടി സഹകരണ മേഖലയെക്കുറിച്ച് വ്യാപകമായി നുണപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കേരളത്തില്‍ ചെയ്യുന്നത്. വൈരനിര്യാതന ബുദ്ധിയോടെ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം ജനജീവിതം ഉണ്ടെന്ന ബോധം തന്നെ നശിച്ച മട്ടില്‍ സഹകരണ മേഖലക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് ആ പാര്‍ട്ടി.
സഹകരണ പ്രസ്ഥാനത്തെ സംശയത്തിന്റെ മുനമ്പില്‍ നിര്‍ത്തി, നവസ്വകാര്യ ബാങ്കുകള്‍ക്ക് നല്കിയ അവകാശങ്ങള്‍ പോലും നിഷേധിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും. ഇതിന് കാരണമായി അവര്‍ പറയുന്ന ഒരു കാര്യം, പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.പി.എം നേതാവ് നല്കിയ പരാതിയാണ്. പരാതി പരിശോധിക്കുന്നതിന് പകരം കേരളത്തിലെ മാത്രമല്ല, രാജ്യത്തെയാകെ സഹകരണ ബാങ്കുകളില്‍ നിന്നും നോട്ടുമാറ്റി എടുക്കാനുള്ള അവകാശം എടുത്തു മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
കോര്‍പറേറ്റുകളുടെ മേല്‍കയ്യില്‍ നടക്കുന്ന പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് നോട്ടുമാറാനുള്ള അവകാശം നല്‍കുകയും സഹകരണ മേഖലയെ മാറ്റിനിര്‍ത്തുകയും ചെയ്തതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ടാണ്് കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്ത സര്‍വകക്ഷി യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് കേരളത്തിന്റെ ഉത്കണ്ഠ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയെയും സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതത്തെയും നേരിട്ടു ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരള നിയമസഭയും പ്രത്യേക യോഗം ചേര്‍ന്നു സഹകരണ മേഖല സംബന്ധിച്ച പ്രമേയം പാസ്സാക്കി. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമ്പോള്‍ നിയമസഭയുടെ പ്രമേയവും നല്കാന് തീരുമാനിച്ചു. നിയമസഭയില്‍ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ഐകകണ്ഠ്യേന പ്രമേയം പാസാക്കാന്‍ സഹകരിക്കണമെന്ന മറ്റു പാര്‍ട്ടികളുടെയെല്ലാം ആവശ്യത്തെ ബി.ജെ.പി നിയമസഭയില്‍ നിരാകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിനെക്കാള്‍ ആശങ്കാ ജനകമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച നിലപാട്. കേരളത്തിന്റെ വികാരം അറിയിക്കാനുള്ള സര്‍വകക്ഷി സംഘത്തെ കാണാനുള്ള അവസരം നിഷേധിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തത്.
ഇതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ താല്പര്യമാണെന്ന വാര്‍ത്തയാണ് തൊട്ടുപിറകെ പുറത്തുവന്നത്. സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് ബിജെപി കേരള ഘടകത്തിന്റെ ആവശ്യപ്രകാരമാണെന്ന വാര്‍ത്ത വരുന്നതിനെ ഗൗരവത്തോടെ മാത്രമേ കാണാന്‍ കഴിയൂ. സര്‍വ്വകക്ഷി സംഘം പോകുന്നതിന് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളെ കണ്ടിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായും ബിജെപി നേതാക്കളുമായും കുമ്മനം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സര്‍വ്വ കക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത്. ബി.ജെ.പിയുടെ കേരള ഘടകത്തിന്റെ താളത്തിനൊത്ത് തുള്ളുന്ന ഓഫീസായി പ്രധാനമന്ത്രിയുടെ കാര്യാലയം മാറുമ്പോള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനാണ് ക്ഷതമേല്ക്കുന്നത്.
ഇവിടെ പരിശോധിക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വ്യാജ പ്രചാരണമാണ് ബിജെപിയും ആര് എസ് എസും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ശരിയാണെന്ന് വാദത്തിന് വേണ്ടി സമ്മതിക്കുകയാണെങ്കില്‍ പോലും റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ ഇവ്വിധമാണോ കൈകാര്യം ചെയ്യേണ്ടത്? അല്ലെന്ന് എല്ലാവര്‍ക്കുമറിയാം.
സഹകരണ മേഖലയെ തകര്‍ക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഇപ്പോഴത്തെ പ്രചരണങ്ങളും നടപടിയും. ബാങ്കുകളുടെ നിക്ഷേപവും കണക്കും ലഭ്യമാക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയാണെങ്കില് അതിന് അനുമതി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ ശേഷവും അതനുസരിച്ചുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരോ ആദായ നികുതി വകുപ്പോ റിസര്‍വ്വ് ബാങ്കോ തയ്യാറായിട്ടില്ല. എന്നാല്‍, കര്‍ഷകരടക്കം സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ഇടപാടുകള്‍ സ്തംഭിപ്പിച്ച് സഹകരണ ബാങ്കുകളുടെ മേലുള്ള നിയന്ത്രണം തുടരുകയുമാണ്.
ബിജെപിക്ക് സ്വാധീനമില്ലാത്തതുകൊണ്ടു മാത്രം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയും സഹകരണ പ്രസ്ഥാനത്തിന് പകരമായി പുതുതലമുറ സ്വകാര്യ ബാങ്കുകളെ പ്രതിഷ്ഠിക്കുകയും ചെയ്യുകയെന്ന അജണ്ടക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസും കൂട്ടുനില്‍ക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ തിട്ടൂരമനുസരിച്ച് തുള്ളേണ്ട സ്ഥാപനമാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്; ‘നിയമസഭയെ അംഗീകരിക്കുക, സംസ്ഥാനത്തെ അംഗീകരിക്കുക എന്നതൊക്കെ ജനാധിപത്യ മര്യാദയുടെ ഭാഗമാണ്.
ഹിറ്റ്ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നാസിസത്തിന്റെയും ഫാസിസത്തിന്റെയും നയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ നിന്ന് വലിയ തോതിലുള്ള ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല.’ കേരളത്തിന്റെ വികാരത്തെ അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം മാത്രമല്ല ഇത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ് ഘടനയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന് പിന്നില്‍ ഫാസിസത്തിന്റെ താല്പര്യങ്ങള് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാവണം മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യം പിന്തുടരുന്ന ജനാധിപത്യ മൂല്യങ്ങള്‍ തനിക്ക് ബാധകമല്ലെന്ന നിലപാടിലേക്ക് പ്രധാനമന്ത്രി മുന്നേറുന്നത് രാജ്യത്തെ സംബന്ധിച്ച് ശുഭകരമല്ല. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട്, സ്വകാര്യ മുതലാളിത്തത്തിന് ലാഭം കൊയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് മോദി ചെയ്യുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്ത് കോര്‍പറേറ്റുകളെ വാഴിക്കാനുള്ള നീക്കം കേരളം ഒരു നിലക്കും അംഗീകരിക്കാന്‍ പോകുന്നില്ല. കേരള ജനതയുടെ പൊതു വികാരത്തെ തിരസ്കാരത്തിലൂടെ ഏറെനാള്‍ അവഗണിക്കാന്‍ ഒരു പ്രധാനമന്ത്രിക്കും കഴിയില്ല.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
india2 days ago
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
kerala2 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു