Connect with us

Video Stories

ജന വികാരം തിരസ്‌ക്കരിക്കുന്ന നിസ്സഹകരണ ജനാധിപത്യം

Published

on

ഇയാസ് മുഹമ്മദ്

കേരളത്തിന്റെ ബദല്‍ സമ്പദ് വ്യവസ്ഥയാണ് സഹകരണ മേഖല. കേരളം സഞ്ചരിച്ച നവോത്ഥാന വഴികളില്‍ കൂടെ കൂട്ടിയതാണ് സഹകരണ പ്രസ്ഥാനത്തെ. സമരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അതിശയിപ്പിക്കുന്ന ചരിത്രം ഓരോ സംഘത്തിന്റെയും പിന്നിലുണ്ട്. കേരളം ഇന്ന് കാണുന്ന പൊലിമയിലേക്ക് ചെന്നെത്തുന്നതിന് മുമ്പ്, കാര്‍ഷിക, ചെറുകച്ചവട മേഖലയില്‍ സാധാരണക്കാരന്റെയും കര്‍ഷകന്റേയും കൈത്താങ്ങായിരുന്നു, ലക്ഷക്കണക്കിന് മനുഷ്യര്‍ അണിചേര്‍ന്ന സഹകരണ പ്രസ്ഥാനം. ഇന്നും അത് അങ്ങനെയൊക്കെ തന്നെയാണ്. ദരിദ്രകര്‍ഷകനും, നിരക്ഷരനും തന്റെ കൂടി ഓഹരി ഉണ്ടെന്ന അഹങ്കാരത്തോടെ, തനിക്ക് കൂടി ഉടമസ്ഥതയുണ്ടെന്ന വിശ്വാസത്തോടെ ഓടിച്ചെല്ലാവുന്ന ബാങ്കിങ് മേഖല.

 

എയര്‍ കണ്ടീഷനിങിന്റെ തണുപ്പില്ലെങ്കിലും, ആത്മവിശ്വാസത്തിന്റെ കുളിരുകിട്ടും കര്‍ഷകനും സാധാരണക്കാരനും അവിടെ. ഇങ്ങനെ കേരളീയന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തെ മുച്ചൂടും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭരണകൂടം കരുക്കള്‍ നീക്കുന്നതെന്ന് സംശയങ്ങള്‍ ഉയരുന്നു. കഴിഞ്ഞ എട്ടാം തീയതി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് രാജ്യത്തോട് പ്രസംഗിച്ചത്, ഈ നടപടി കള്ളപ്പണം കണ്ടെത്താനും രാജ്യത്തെ രക്ഷിക്കാനുമുള്ളതാണെന്ന്. കേട്ടവരെല്ലാം വിശ്വസിക്കുകയും ചെയ്തു. രാജ്യത്തെ കള്ളപ്പണം കണ്ടെത്തുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക, രാജ്യത്തെ സാധാരണക്കാരാണ്.

 

എന്നാല്‍ നടപടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നിരിക്കുന്നത് അവരായി മാറിയിരിക്കുന്നു. നടപടിയുടെ മറവില്‍ മറ്റൊന്നു കൂടി കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നുണ്ട്. കേരള മോഡല്‍ സൃഷ്ടിച്ചെടുത്ത, കേരളത്തിന്റെ സ്വന്തം ബാങ്കിങ് ബദലായ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ഒളി അജണ്ടയാണ് നടപ്പില്‍ വരുത്തുന്നത്. അതിന് വേണ്ടി സഹകരണ മേഖലയെക്കുറിച്ച് വ്യാപകമായി നുണപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കേരളത്തില്‍ ചെയ്യുന്നത്. വൈരനിര്യാതന ബുദ്ധിയോടെ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം ജനജീവിതം ഉണ്ടെന്ന ബോധം തന്നെ നശിച്ച മട്ടില്‍ സഹകരണ മേഖലക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് ആ പാര്‍ട്ടി.

 
സഹകരണ പ്രസ്ഥാനത്തെ സംശയത്തിന്റെ മുനമ്പില്‍ നിര്‍ത്തി, നവസ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ പോലും നിഷേധിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും. ഇതിന് കാരണമായി അവര്‍ പറയുന്ന ഒരു കാര്യം, പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.പി.എം നേതാവ് നല്‍കിയ പരാതിയാണ്. പരാതി പരിശോധിക്കുന്നതിന് പകരം കേരളത്തിലെ മാത്രമല്ല, രാജ്യത്തെയാകെ സഹകരണ ബാങ്കുകളില്‍ നിന്നും നോട്ടുമാറ്റി എടുക്കാനുള്ള അവകാശം എടുത്തു മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

 
കോര്‍പറേറ്റുകളുടെ മേല്‍കയ്യില്‍ നടക്കുന്ന പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് നോട്ടുമാറാനുള്ള അവകാശം നല്‍കുകയും സഹകരണ മേഖലയെ മാറ്റിനിര്‍ത്തുകയും ചെയ്തതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ടാണ്് കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്ത സര്‍വകക്ഷി യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് കേരളത്തിന്റെ ഉത്കണ്ഠ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയെയും സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതത്തെയും നേരിട്ടു ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

 

കേരള നിയമസഭയും പ്രത്യേക യോഗം ചേര്‍ന്നു സഹകരണ മേഖല സംബന്ധിച്ച പ്രമേയം പാസ്സാക്കി. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമ്പോള്‍ നിയമസഭയുടെ പ്രമേയവും നല്‍കാന്‍ തീരുമാനിച്ചു. നിയമസഭയില്‍ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ഐകകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ സഹകരിക്കണമെന്ന മറ്റു പാര്‍ട്ടികളുടെയെല്ലാം ആവശ്യത്തെ ബി.ജെ.പി നിയമസഭയില്‍ നിരാകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിനെക്കാള്‍ ആശങ്കാ ജനകമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച നിലപാട്. കേരളത്തിന്റെ വികാരം അറിയിക്കാനുള്ള സര്‍വകക്ഷി സംഘത്തെ കാണാനുള്ള അവസരം നിഷേധിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തത്.

 
ഇതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യമാണെന്ന വാര്‍ത്തയാണ് തൊട്ടുപിറകെ പുറത്തുവന്നത്. സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് ബിജെപി കേരള ഘടകത്തിന്റെ ആവശ്യപ്രകാരമാണെന്ന വാര്‍ത്ത വരുന്നതിനെ ഗൗരവത്തോടെ മാത്രമേ കാണാന്‍ കഴിയൂ. സര്‍വ്വകക്ഷി സംഘം പോകുന്നതിന് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളെ കണ്ടിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായും ബിജെപി നേതാക്കളുമായും കുമ്മനം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സര്‍വ്വ കക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത്. ബി.ജെ.പിയുടെ കേരള ഘടകത്തിന്റെ താളത്തിനൊത്ത് തുള്ളുന്ന ഓഫീസായി പ്രധാനമന്ത്രിയുടെ കാര്യാലയം മാറുമ്പോള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനാണ് ക്ഷതമേല്‍ക്കുന്നത്.

 
ഇവിടെ പരിശോധിക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വ്യാജ പ്രചാരണമാണ് ബിജെപിയും ആര്‍ എസ് എസും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ശരിയാണെന്ന് വാദത്തിന് വേണ്ടി സമ്മതിക്കുകയാണെങ്കില്‍ പോലും റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ ഇവ്വിധമാണോ കൈകാര്യം ചെയ്യേണ്ടത്? അല്ലെന്ന് എല്ലാവര്‍ക്കുമറിയാം.

 

സഹകരണ മേഖലയെ തകര്‍ക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഇപ്പോഴത്തെ പ്രചരണങ്ങളും നടപടിയും. ബാങ്കുകളുടെ നിക്ഷേപവും കണക്കും ലഭ്യമാക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയാണെങ്കില്‍ അതിന് അനുമതി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ ശേഷവും അതനുസരിച്ചുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരോ ആദായ നികുതി വകുപ്പോ റിസര്‍വ്വ് ബാങ്കോ തയ്യാറായിട്ടില്ല. എന്നാല്‍, കര്‍ഷകരടക്കം സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ഇടപാടുകള്‍ സ്തംഭിപ്പിച്ച് സഹകരണ ബാങ്കുകളുടെ മേലുള്ള നിയന്ത്രണം തുടരുകയുമാണ്.
ബിജെപിക്ക് സ്വാധീനമില്ലാത്തതുകൊണ്ടു മാത്രം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയും സഹകരണ പ്രസ്ഥാനത്തിന് പകരമായി പുതുതലമുറ സ്വകാര്യ ബാങ്കുകളെ പ്രതിഷ്ഠിക്കുകയും ചെയ്യുകയെന്ന അജണ്ടക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസും കൂട്ടുനില്‍ക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ തിട്ടൂരമനുസരിച്ച് തുള്ളേണ്ട സ്ഥാപനമാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്; ‘നിയമസഭയെ അംഗീകരിക്കുക, സംസ്ഥാനത്തെ അംഗീകരിക്കുക എന്നതൊക്കെ ജനാധിപത്യ മര്യാദയുടെ ഭാഗമാണ്.

 

ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നാസിസത്തിന്റെയും ഫാസിസത്തിന്റെയും നയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് വലിയ തോതിലുള്ള ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല.’ കേരളത്തിന്റെ വികാരത്തെ അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം മാത്രമല്ല ഇത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ് ഘടനയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന് പിന്നില്‍ ഫാസിസത്തിന്റെ താല്‍പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാവണം മുഖ്യമന്ത്രിയുടെ പ്രതികരണം.

 
രാജ്യം പിന്തുടരുന്ന ജനാധിപത്യ മൂല്യങ്ങള്‍ തനിക്ക് ബാധകമല്ലെന്ന നിലപാടിലേക്ക് പ്രധാനമന്ത്രി മുന്നേറുന്നത് രാജ്യത്തെ സംബന്ധിച്ച് ശുഭകരമല്ല. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട്, സ്വകാര്യ മുതലാളിത്തത്തിന് ലാഭം കൊയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് മോദി ചെയ്യുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്ത് കോര്‍പറേറ്റുകളെ വാഴിക്കാനുള്ള നീക്കം കേരളം ഒരു നിലക്കും അംഗീകരിക്കാന്‍ പോകുന്നില്ല. കേരള ജനതയുടെ പൊതു വികാരത്തെ തിരസ്‌കാരത്തിലൂടെ ഏറെനാള്‍ അവഗണിക്കാന്‍ ഒരു പ്രധാനമന്ത്രിക്കും കഴിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending