columns
സി.പി.എം ഒളിയജണ്ടകളും മുസ്‌ലിംലീഗിന്റെ ചെറുത്തുനില്‍പ്പും
സംവരണ വിഷയത്തില്‍ എക്കാലത്തും ഏറ്റവും വലിയ കാപട്യം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയുടെ പേരാണ് സിപിഎം

സുഫ്‌യാന്‍ അബ്ദുസ്സലാം
സി.എച്ചിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് വളരെയധികം ജാഗ്രത പുലര്‍ത്തിയും സംവരണത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തെ തിരിച്ചറിഞ്ഞുമാണ് പ്രവര്‍ത്തിച്ചത്. ഭരണപരിഷ്‌കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന്മുമ്പ്തന്നെ മുസ്‌ലിംലീഗ് 1958 ഒക്ടോബര്‍ 5 ന് എറണാകുളത്ത് ചേര്‍ന്ന പ്രവര്‍ത്തകസമിതിയില്‍ റിപ്പോര്‍ട്ടിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പ്രമേയം പാസാക്കിയിരുന്നു. പ്രഥമ നിയമസഭയില്‍ സി.എച്ചിന്പുറമെ കെ. മൊയ്തീന്‍കുട്ടി ഹാജി, കെ ഹസന്‍ഗനി തുടങ്ങിയവരും സാമുദായിക സംവരണത്തിന് കത്തി വെക്കുന്ന പല നീക്കങ്ങളെയും ചെറുത്തുതോല്‍പ്പിക്കുന്നതിനായി ശക്തമായ ഇടപെടലുകള്‍ നടത്തിയതായി നിയമസഭാരേഖകള്‍ വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് പിന്നാക്ക സമുദായത്തിന് നീക്കിവെച്ചിരുന്ന സംവരണത്തില്‍ ഓരോ സമുദായത്തിനും വേര്‍തിരിച്ചുള്ള ശതമാനം നിശ്ചയിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ ഏറ്റവും വലിയ നഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നത് മുസ്‌ലിം സമുദായത്തിനായിരുന്നു. ഓരോ സമുദായത്തിനും പ്രത്യേക സംവരണ ശതമാനം നിശ്ചയിക്കുന്ന ‘കമ്യൂണല്‍ സബ് റൊട്ടേഷന്‍’ അനുവദിക്കണമെന്ന സി.എച്ചിന്റെ നിരന്തരമായ ആവശ്യമാണ് പിന്നീട് 12 ശതമാനം സംവരണം മുസ്‌ലിംകള്‍ക്ക് നേടിക്കൊടുത്തത്.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനുമുമ്പ് മുതല്‍ ലഭിച്ചുവന്നിരുന്ന സംവരണാനുകൂല്യങ്ങളില്‍ മായം കലര്‍ത്തിയാണ് 1958ല്‍ ഇ.എം.എസ് സര്‍ക്കാര്‍ തയ്യാറാക്കിയ കേരളസ്റ്റേറ്റ് ആന്റ്് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് (കെ.എസ് & എസ്.എസ്.ആര്‍) തയ്യാറാക്കിയത്. പിന്നാക്കവിഭാഗങ്ങളില്‍നിന്നും വേണ്ടത്ര ഉദ്യോഗാര്‍ത്ഥികളെ ലഭ്യമായില്ലെങ്കില്‍ അവരെ ഒഴിവാക്കി നിയമനം നടത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഭേദഗതികളോടെയാണ് അത് തയ്യാറാക്കപ്പെട്ടത്. അതുവഴി പിന്നാക്ക സമുദായങ്ങളില്‍പെട്ടവര്‍ക്ക് ലഭിക്കേണ്ട ഒട്ടേറെ ഉദ്യോഗങ്ങള്‍ അവര്‍ക്ക് നഷ്ടമായി. ഈ നഷ്ടങ്ങളുടെ കണക്കുകളാണ് 2002 ലെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചത്ത്‌കൊണ്ടുവന്നത്. ഈ പ്രാതിനിധ്യക്കുറവ് (ബാക്ക്‌ലോഗ്) പരിഹരിക്കാന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. എന്നാല്‍ 2006 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭാവിയില്‍ പ്രാതിനിധ്യക്കുറവ് ഇല്ലാതാക്കാനുള്ള നടപടി എടുത്തു. ഏതെങ്കിലും സംവരണ സമുദായത്തിന് നീക്കിവെച്ച ഒഴിവിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് പട്ടികയിലില്ലെങ്കില്‍ അതേ സമുദായത്തിന് മാത്രമായി പ്രത്യേകം അപേക്ഷ ക്ഷണിച്ച് നേരിട്ടുള്ള നിയമനംവഴി ഒഴിവു നികത്തണമെന്ന ഭേദഗതി കെ.എസ്&എസ്.എസ്ആറില്‍ കൊണ്ടുവന്നു.
ബാക്ക്‌ലോഗ് പരിഹരിക്കുന്ന കാര്യത്തില്‍ സി.എച്ചും മാതൃക കാണിച്ചിട്ടുണ്ട്. 1960 ല്‍ പ്രസിദ്ധീകരിച്ച പി.എസ്.സിയുടെ ഒരു റാങ്ക്‌ലിസ്റ്റില്‍ പിന്നാക്കക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി അദ്ദേഹം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. അതിന്റെ ഫലമായി പി.എസ്.സി സപ്ലിമെന്ററി പരീക്ഷ സംഘടിപ്പിച്ചു. മുന്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദര്‍ കുട്ടി നഹയും ഇക്കാര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നാക്ക വിഭാങ്ങളുടെ എണ്ണം പരിഹരിക്കാന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ പി.എസ്.സിക്ക് നിര്‍ദ്ദേശം നല്‍കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനോട് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ പിന്നാക്കവിഭാഗങ്ങളുടെ പ്രാതിനിധ്യം നന്നേ കുറവായിരുന്നു. ഇത് പരിഹരിച്ചത് 1961 ല്‍ മുസ്‌ലിംലീഗ് പിന്തുണയോടെ ഭരിച്ചിരുന്ന പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
സംവരണത്തിന്റെ ദിശ തിരിച്ചുവിട്ടതില്‍ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് വലിയ പങ്കാണുള്ളത്. 1967 ഒക്ടോബറില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം രണ്ടാം ഇ.എം.എസ് സര്‍ക്കാറാണ് കമ്മീഷനെ നിയമിച്ചത്. 1970 നവംബര്‍ 30 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സി അച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രി. 8000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് മാത്രമേ സാമുദായിക സംവരണത്തിന്റെ ആനുകൂല്യം അനുവദിക്കാനാവൂ എന്നതായിരുന്നു നെട്ടൂര്‍ കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. സാമുദായിക സംവരണത്തിന്റെ ശതമാനം കുറക്കാനുള്ള നിര്‍ദ്ദേശവും ഉണ്ടായിരുന്നു. നേരത്തെ ഭരണപരിഷ്‌കാര കമ്മിറ്റി മുമ്പോട്ട്‌വെച്ച സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന വിധമായിരുന്നു നെട്ടൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നതുകൊണ്ടുതന്നെ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ആദ്യം മുമ്പോട്ട് വന്നത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. ദേശാഭിമാനിയിലും ചിന്തയിലും ലേഖനങ്ങള്‍ കൊണ്ട് അദ്ദേഹം നിറഞ്ഞാടി. 8000 രൂപ വാര്‍ഷിക വരുമാനമായി നിജപ്പെടുത്തിക്കൊണ്ടുള്ള നെട്ടൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇ.എം.എസ് എഴുതിയത് ഇങ്ങനെയായിരുന്നു: ‘പിന്നോക്കജാതിക്കാരില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള ഒരു ചെറുന്യൂനപക്ഷമായ പ്രമാണിവര്‍ഗത്തിന് ഈ ആനുകൂല്യം കിട്ടേണ്ടതില്ലെന്ന് അത് (നെട്ടൂര്‍ കമ്മീഷന്‍) നിര്‍ദ്ദേശിക്കുന്നു. അവര്‍ മുന്നോക്കസമുദായക്കാരോടൊപ്പം മത്സരിച്ചു വിജയിക്കുക തന്നെ വേണം.’ (ചിന്ത 10-08-1973). പിന്നാക്ക സമുദായങ്ങളില്‍ ദരിദ്ര-ധനിക വേര്‍തിരിവുണ്ടാക്കി അവര്‍ക്കിടയില്‍ ഭിന്നതകള്‍ വളര്‍ത്തി സാമുദായിക സംവരണത്തെ പൂര്‍ണ്ണമായും തളര്‍ത്താനുള്ള കുറുക്കന്റെ ബുദ്ധിയാണ് ഇവിടെ ഇ.എം.എസ് പ്രയോഗിച്ചത്.
ഇ.എം.എസും കമ്യൂണിസ്റ്റ് സഹയാത്രികരും നേരത്തെ പറഞ്ഞുതുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിലെ ‘പ്രമാണിമാര്‍’, മുന്നാക്ക വിഭാഗങ്ങളിലെ ‘പാവപ്പെട്ടവര്‍’ എന്ന വിഭാഗീയത നെട്ടൂര്‍ കമ്മീഷനെ മാത്രമല്ല പിന്നീട് കേരളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെക്കാലം പിന്നാക്ക സമുദായത്തിന്റെ അടിസ്ഥാന വരുമാനം എന്ന ആശയത്തിന്മേല്‍ കേരള നിയമസഭയില്‍ വലിയ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1979 ഫിബ്രവരി 23 നു നടന്ന നിയമസഭാ ചര്‍ച്ചകളില്‍ സി.പി.എം അടക്കമുള്ള കക്ഷികള്‍ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വീറോടെ വാദിച്ചപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊരമ്പയില്‍ അഹമ്മദ് ഹാജി പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: ‘സാമ്പത്തികമായ പരിധി ഇല്ലാതിരിക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് അവകാശപ്പെട്ട സംവരണം പോലും ലഭിച്ചിട്ടില്ല. നേരെമറിച്ച് 8000 രൂപ കൂടി പരിധി നിശ്ചയിക്കുകയാണെങ്കില്‍ ഇന്ന് കിട്ടുന്ന സംവരണവിഹിതം ഞങ്ങള്‍ക്ക് കിട്ടുകയില്ലെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഈ പ്രമേയത്തെ എതിര്‍ക്കുന്നത്.’ അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു; ‘സാര്‍, പിന്നാക്കാവസ്ഥയെന്ന് പറയുമ്പോള്‍ അത് സാമ്പത്തിക മേഖലയില്‍ ഒതുങ്ങിനില്‍ക്കുന്ന പിന്നാക്കാവസ്ഥയല്ലെന്നും അത് സാമൂഹ്യാടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥയാണെന്നും ആദ്യമായി മനസ്സിലാക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. സാമൂഹികമായ പിന്നാക്കാവസ്ഥക്ക് ചില ഉദാഹരണങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ നാട്ടില്‍, ഏറനാട് താലൂക്കില്‍ ഏറ്റവും വലിയ പണക്കാരനായ ഒരാള്‍, ഒരു അയ്യര്‍ വക്കീലിന്റെ അടുത്തുപോയി മുണ്ട് ഒക്കത്ത്‌വച്ച് മുറ്റത്ത്‌നിന്ന് തന്റെ കേസുകള്‍ പറഞ്ഞുകൊടുക്കുന്ന കാഴ്ച എന്റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടിട്ടുണ്ട്. സാമ്പത്തികമായാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന ഒരാളാണ്. അപ്പോള്‍ സാമൂഹ്യ അനീതിയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമുണ്ടായി പിന്നാക്കാവസ്ഥയാണ് ഇതെന്നാണ് ഞാന്‍ കാണുന്നത്.’
സംവരണ സമുദായങ്ങളിലെ സമ്പന്നരെ ചൂണ്ടിക്കാട്ടി അതിനെ പര്‍വ്വതീകരിച്ച് സാമുദായിക സംവരണത്തിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഭാവനയാണ് ‘ക്രീമിലെയര്‍’. സുപ്രീംകോടതി വരെ വിഷയം എത്തിക്കുന്നതില്‍ അവര്‍ വിജയിച്ചു. അവര്‍ണര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിതി ഉണ്ടായാലും അവര്‍ ഉദ്യോഗ-ഭരണ തലങ്ങളില്‍ പ്രവേശിക്കുന്നത് തടുത്തുനിര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണ് ക്രീമിലെയര്‍ നിയമത്തിന്റെ പിറകിലുള്ളത്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന ഒരു ഈഴവനായിരുന്ന ആലുംമൂട്ടില്‍ ചാന്നാര്‍ അതിസമ്പന്നനായിരുന്നുവെങ്കിലും അസ്പൃശ്യനായിരുന്നതിനാല്‍ എല്ലാ പൊതുനിരത്തുകളിലൂടെയും യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനില്ലായിരുന്നു. അദ്ദേഹം ‘ക്രീമിലെയര്‍’ ആയിരുന്നു. പക്ഷെ ജാതീയമായ വേര്‍തിരിവ് കാരണം അദ്ദേഹത്തിന് ഇത്തരത്തിലുള്ള വിഷമതകള്‍ അനുഭവിക്കേണ്ടിവന്നു. ഈഴവര്‍ എത്ര സമ്പന്നരായിരുന്നാലും അവരുടെ കുലത്തൊഴിലായ കള്ളുചെത്തും കയര്‍പിരിയും കൊണ്ടു മാത്രം ജീവിച്ചാല്‍ മതിയെന്നാണ് സവര്‍ണര്‍ പറഞ്ഞിരുന്നത്. സാമ്പത്തികമായി ഉയര്‍ന്നാല്‍ സംവരണം പാടില്ലെന്ന് പറയുകയും അതേസമയം സമ്പന്നരാണെങ്കില്‍പോലും കുലത്തൊഴില്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നു പറയുകയും ചെയ്യുക. സവര്‍ണമേധാവിത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇവിടെ കാണുന്നത്. സീതി സാഹിബ് പറയാറുള്ള ഉദാഹരണം എത്ര പ്രസക്തമാണ്. കൊണ്ടോട്ടിയിലെ അധികാരിയേക്കാള്‍ പതിന്മടങ്ങ് സാമ്പത്തികാവസ്ഥ കൊണ്ടോട്ടിയിലെ മത്സ്യമാര്‍ക്കറ്റ് നടത്തുന്ന ഒരു ഹാജിയാര്‍ക്ക് ഉണ്ടായിരുന്നിരിക്കാം. പക്ഷെ ഹാജിയാര്‍ക്ക് അധികാരത്തിന്റെ നാലയലത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ക്രീമിലെയര്‍ വാദം ഉയര്‍ത്തിക്കാണിക്കുന്ന കമ്യൂണിസ്റ്റ് ‘പ്രഭുക്കള്‍’ മനസ്സില്‍ സൂക്ഷിക്കുന്നതും ഇതുതന്നെയാണ്. തങ്ങളുടെ പോളിറ്റ്ബ്യൂറോയില്‍ എന്നപോലെതന്നെ അധികാരത്തിന്റെ ഇടനാഴികകളില്‍ പിന്നാക്കവിഭാഗങ്ങള്‍ ഒരിക്കലും പ്രവേശിച്ചുകൂടാ എന്ന സവര്‍ണ്ണത്വമാണ് ഇവരെ നയിച്ചുകൊണ്ടിരിക്കുന്നത്.
2016 ല്‍ അധികാരത്തില്‍വന്ന പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുകയുണ്ടായി. 2019 ലാണ് പാര്‍ലമെന്റില്‍ ബി.ജെ.പി സാമ്പത്തിക സംവരണ ബില്‍ പാസ്സാക്കുന്നത്. അതിനും മൂന്ന് വര്‍ഷം മുമ്പ്തന്നെ കേരളത്തില്‍ പിണറായി അത് നടപ്പാക്കിയിരുന്നു. സാമ്പത്തിക സംവരണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ലഭിക്കാന്‍ പലരും പലപ്പോഴും ശ്രമിച്ചിട്ടും പരാജയപ്പെട്ടതാണ്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ബി.ജെ.പി അത് നടപ്പാക്കിയെങ്കിലും ഇനിയും ഇതുസംബന്ധമായി സുപ്രീംകോടതിയില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. പാര്‍ലമെന്റ് പാസ്സാക്കിയത് ഭരണഘടനാവിരുദ്ധമാണ് എന്നാണ് സംവരണത്തെക്കുറിച്ച് അറിയാവുന്നവരെല്ലാം പറഞ്ഞുവെച്ചിട്ടുള്ളത്. അതിനിടയിലാണ് ധൃതിപിടിച്ച് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പിണറായിയുടെ മന്ത്രിസഭാതീരുമാനം പുറത്തുവന്നു നാല് ദിവസം കഴിഞ്ഞപ്പോള്‍ പി.എസ്.സിയും ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. സാമ്പത്തികമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവരണമെന്ന് തന്നെയാണ് സാമുദായിക സംവരണത്തിന്‌വേണ്ടി വാദിക്കുമ്പോഴും അതിന്റെ ആളുകള്‍ക്ക് പറയാനുള്ളത്. പക്ഷെ, അത്തരം പദ്ധതികള്‍ സാമുദായിക സംവരണത്തിന്റെ കഴുത്തില്‍ പിടിച്ച് അതിനെ ഞെക്കിക്കൊന്നു കൊണ്ടാവരുതെന്നു മാത്രമാണ് പറയാനുള്ളത്.
(അവസാനിച്ചു)
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala2 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
ഗസ്സയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി