Video Stories
നഷ്ടമായത് കരുത്തനായ സംഘാടകനെ

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായിരുന്നു മുഹമ്മദ് മോന്‍ ഹാജി. ആദ്യകാലങ്ങളില്‍ മണ്ഡലം കമ്മിറ്റി സംവിധാനമായിരുന്നില്ല പാര്‍ട്ടി പിന്തുടര്‍ന്നത്. താലൂക്ക് കമ്മിറ്റികളായിരുന്നു. ആ കാലഘട്ടത്തില്‍ കോഴിക്കോട് താലൂക്ക് മുസ്‌ലിം ലീഗിന്റെ പ്രസിഡന്റായി മുഹമ്മദ് മോന്‍ ഹാജിയും സെക്രട്ടറിയായി ഞാനും ഏറെകാലം ഒരുമിച്ചു പ്രവര്‍ത്തിച്ചു. അക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ ഇന്ന് വിവരിച്ചാല്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കും. ഗതാതഗത സംവിധാനങ്ങളോ മറ്റു അടിസ്ഥാന വികസനങ്ങളോ നഗരങ്ങളില്‍ പോലും ഇല്ലാത്ത കാലം. നാട്ടിന്‍പുറങ്ങളിലെ കാര്യമാണെങ്കില്‍ ദയനീയം. കാല്‍നടയായും ആരുടെയെങ്കിലും മോട്ടോര്‍ സൈക്കിളിന്റെ പിന്നില്‍ കയറിയും ഗ്രാമങ്ങളിലെത്തി രാഷ്ട്രീയം നടത്തുന്ന കാലം. പലപ്പോഴും കോഴിക്കോടിന്റെ മലയോര ഗ്രാമങ്ങളിലേക്ക് ജീപ്പിലായിരുന്നു സഞ്ചരിക്കാറ്. ദുരിതപര്‍വം താണ്ടിയുള്ള യാത്രകളായതിനാല്‍ യോഗം കഴിഞ്ഞ് അന്നവിടെ താമസിച്ച് അടുത്തദിവസം യാത്ര തിരിക്കുന്നതായിരുന്നു രീതി. കോഴിക്കോട് താലൂക്കിലും സമീപ പ്രദേശങ്ങളിലെയും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ശരിയായ വിധത്തില്‍ അസ്ഥിവാരമിടുന്നതില്‍ മുഹമ്മദ് മോന്‍ ഹാജി വഹിച്ച പങ്ക് നിസ്തുലമാണെന്ന് പറഞ്ഞാല്‍ ആലങ്കാരികമാവില്ല. കര്‍മ്മ രംഗങ്ങളില്‍ കൂടെ പ്രവര്‍ത്തിച്ച് വളര്‍ന്നൊരാളെന്ന നിലക്ക് ഞാനതിന് സാക്ഷിയാണ്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ എന്നതിനേക്കാളുപരി വലിയൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും മറ്റും മുക്കം യതീംഖാനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ നമുക്കത് മനസ്സിലാക്കിയെടുക്കാം. അതു മാത്രമല്ല എല്ലാ തലങ്ങളിലും അതു പ്രകടമായിരുന്നു.
ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത ഒരു സംഭവം മനസ്സിലേക്ക് കടന്നുവരുന്നത് തൊഴിലാളി പ്രസ്ഥാനമായ എസ്.ടി.യുമായി ബന്ധപ്പെട്ടാണ്. ചാലിയാര്‍ പുഴയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ശക്തമായ സമരങ്ങള്‍ക്ക് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കുന്ന കാലം. ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ട ഒരു ജോലിയില്‍ നിന്ന് എസ്.ടി.യുവിനെ നിഷ്‌കാസനം ചെയ്യാന്‍ മാനേജ്‌മെന്റ് മുന്നോട്ട്‌വന്നു. ഇതില്‍ ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഞാനും മുഹമ്മദ് മോന്‍ ഹാജിയും രംഗത്തിറങ്ങി. ഒട്ടനവധി വഞ്ചിയിലായിരുന്നു സമരക്കാര്‍ പോയത്. പ്രക്ഷോഭത്തില്‍ ഞാനും മോയിമോന്‍ ഹാജിയും ഒരേ വഞ്ചിയിലാണ് സമര മുഖത്തേക്ക് പോയത്. എന്തു നീക്കങ്ങളും നേരിടാനും തയ്യാറായിരിക്കുന്ന പൊലീസ് കമ്പനിയുടെ സംരക്ഷണത്തിനായി ചാലിയാറിന്റെ തീരത്ത് വേലികെട്ടി നിലയുറപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ മതില്‍ കെട്ട് പോലെ ഉറച്ചു നിന്നു.
ജനിച്ച കാലം തൊട്ട് പുഴയുടെ എല്ലാം സ്പന്ദ നങ്ങളും മനസ്സിലാക്കി വളര്‍ന്ന സംഘത്തെ നേരിടാന്‍ പൊലീസിനും ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. ഞങ്ങളൊരു വലിയ സന്നാഹമായി ചാലിയാറിന്റെ ഓളപ്പരപ്പില്‍ നിറഞ്ഞുനിന്നു. അങ്ങേ കരയില്‍ വെടിവെക്കാന്‍ വരെ തയ്യാറായി നില്‍ക്കുന്ന പൊലീസ് സേനയും. സാധാരണയില്‍ വെടിവെക്കുന്നതിനു മുമ്പ് പൊലീസിന്റെ മുന്നറിയിപ്പുണ്ടാകും. ആരും പിരിഞ്ഞു പോയില്ലെങ്കില്‍ വെടിവെയ്ക്കുന്നമെന്ന ഒരു ബാനര്‍ പൊലീസ് പൊക്കി. എന്നാല്‍ ചാലിയാറിന്റെ അങ്ങേ തലക്കല്‍ കമ്പനിക്കു വേണ്ടി പൊലീസ് അങ്ങനെയൊരു ബാനര്‍ ഉയര്‍ത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഒരു തരിമ്പും ചോര്‍ന്നില്ല. അവര്‍ തോക്കുകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നിന്നു. എന്നോടൊപ്പം വഞ്ചിയില്‍ മുഹമ്മദ് മോന്‍ ഹാജിയും നിന്നു എന്നത് ജീവിതത്തിന്റൈ പല ഘട്ടങ്ങളിലും ആവേശത്തോടെ ഓര്‍ക്കാറുണ്ട്.
മുഹമ്മദ് മോന്‍ ഹാജിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും മറ്റു സാഹചര്യങ്ങളും നോക്കുമ്പോള്‍ ഒരിക്കലും അദ്ദേഹത്തിന് തൊഴിലാളി സമരങ്ങളെ പിന്തുണക്കേണ്ട നിര്‍ബന്ധമുണ്ടായിരുന്നില്ല. അദ്ദേഹമൊരു തൊഴിലുടമയായിരുന്നെങ്കിലും കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിവന്ന വിവിധ തൊഴിലാളി സമരങ്ങള്‍ക്ക് സര്‍വ പിന്തുണയും നല്‍കി സമരമുഖങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
മതപരമായ അദ്ദേഹത്തിന്റെ പരിജ്ഞാനവും പ്രസംഗങ്ങളില്‍ നിഴലിക്കാറുണ്ട്. ഖുര്‍ആന്‍ വചനങ്ങളും പ്രവാചക ഉദ്ധരണികളും കൊണ്ട് സമ്പന്നമായിരിക്കും അദ്ദേഹത്തിന്റെ പ്രസംഗം. ആവേശകരമായ അവസ്ഥ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നര്‍മ്മങ്ങളും ചരിത്ര സംഭവങ്ങളും ആ പ്രസംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കും. ഹജ്ജ് കമ്മറ്റിയിലാണ് ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച മറ്റൊരു രംഗം. ഹജ്ജ് കമ്മിറ്റി മെമ്പര്‍ എന്ന നിലക്ക് വെറുതെയിരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്തു പ്രശ്നങ്ങള്‍ വന്നാലും അദ്ദേഹത്തിന് കൃത്യമായൊരു കാഴ്ചപ്പാടും പരിഹരിക്കാനുള്ള നിര്‍ദ്ദേശ മാര്‍ഗങ്ങളുമുണ്ടായിരുന്നു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരിക്കുന്ന കാലമായിരുന്നു അത്. ഹജ്ജ് ക്യാമ്പ് തുടങ്ങിയാല്‍ അദ്ദേഹം വീട്ടില്‍ പോകാറുണ്ടായിരുന്നില്ല. പോയാല്‍ തന്നെ സുബഹി നമസ്‌കാരത്തിന് ക്യാമ്പില്‍ തിരിച്ചെത്തുന്നതായിരുന്നു രീതി. ഹാജിമാര്‍ക്ക് സേവനമനുഷ്ഠിച്ചും അവരുടെ ജീവിത സാഹചര്യങ്ങളോട് കൂടുതല്‍ ഇടപഴകിയും കഴിയാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. മുപ്പത്തഞ്ചു വര്‍ഷത്തെ ഞങ്ങളുടെ സ്നേഹ ബന്ധത്തിനിടയില്‍ നടന്ന അനേകം കാര്യങ്ങള്‍ അനുസ്മരിക്കാനുണ്ട്.
ജില്ലാ കൗണ്‍സില്‍ രംഗത്തും അദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. മുക്കത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. മുക്കത്തെ രാഷ്ട്രീയം എല്ലാ കാലത്തും സങ്കീര്‍ണ്ണമായ പല പ്രശ്നങ്ങളും നിറഞ്ഞതായിരുന്നു. അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
മുക്കം യതീംഖാനയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും പങ്കാളികളായിരുന്നെങ്കിലും മുഹമ്മദ് മോന്‍ ഹാജി യതീംഖാനയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിച്ചൊരാളായിരുന്നു. അനാഥാലയങ്ങള്‍ക്ക് സഊദി സര്‍ക്കാറിന്റെ സഹായങ്ങള്‍ ലഭിക്കാന്‍ ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടായാല്‍ അത് നീക്കാമായിരുന്നു. അതിനു വേണ്ടി അദ്ദേഹം ഡല്‍ഹിയില്‍ വന്നു. ഈ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കിയ ശേഷമേ പോരൂ എന്ന ഉറച്ച നിലപാടായിരുന്നു മുഹമ്മദ് മോന്‍ ഹാജിയുടെത്. അന്ന് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്തത്. അദ്ദേഹവുമായുള്ള ദീര്‍ഘ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ വ്യക്തമായി ബോധിപ്പിച്ചു. സര്‍ക്കാര്‍ ഇറക്കേണ്ടിയിരുന്ന ഒരു ഉത്തരവ് വേഗം തന്നെ ഇറങ്ങി. അങ്ങനെ നിരവധി പേരുടെ ജീവിത വഴികളിലെ തടസ്സങ്ങള്‍ നീക്കാനും അവര്‍ക്കെല്ലാം വെളിച്ചമാകാനും അദ്ദേഹത്തിന് സാധിച്ചു. ആ കുട്ടികളുടെ പ്രാര്‍ത്ഥനകള്‍ മാത്രം മതിയാവും നാഥന്റെ മുന്നിലേക്കുള്ള ഏറ്റവും നല്ല പാഥേയമായി എന്ന് ഞാനദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. ആ കര്‍മ്മങ്ങളൊക്കെ സ്വീകരിക്കപ്പെടാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം തിരിച്ചു പറയും. ഇന്ത്യയിലെ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട പല സെമിനാറുകളിലും അദ്ദഹം ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങളൊരുമിച്ച ഒരു പരിപാടിയില്‍ പങ്കെടുത്തു. ഹിന്ദിയിലും ഉര്‍ദുവിലും സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അത് പരിചയത്തിന്റെ ആനുകൂല്യത്തില്‍ മനസ്സിലാക്കിയെടുക്കുന്ന ഉര്‍ദു ആയിരുന്നില്ല, നല്ല ക്ലാസിക് ഉര്‍ദുവിലാണ് അദ്ദേഹം സംസാരിക്കാറ്. ഒരു പക്ഷേ മലയാളത്തിലുള്ളതിനേക്കാള്‍ ഒഴുക്കില്‍ അദ്ദേഹം വാചാലനാവും ഉര്‍ദുവില്‍. തമിഴ് ഭാഷയിലും അദ്ദേഹത്തിനൊരു പ്രാവീണ്യമുണ്ടായിരുന്നു. ഒരിക്കല്‍ കാമരാജ് കേരളത്തില്‍ വന്നപ്പോള്‍ ശ്രോതാക്കള്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ വെച്ച തര്‍ജ്ജമക്കാരനും മുഹമ്മദ് മോന്‍ ഹാജിയായിരുന്നു. പിന്നെ കേരളത്തിലെ എല്ലാ വേദികളിലും തര്‍ജ്ജമക്കായി മുഹമ്മദ് മോന്‍ ഹാജി തന്നെ വേണമെന്ന നിര്‍ബന്ധം പിടിക്കുന്ന അവസ്ഥയുണ്ടായി കാമരാജിന്. എല്ലാവരോടും ഇണങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. കുട്ടികളോടും പ്രായമായവരോടും യുവാക്കളോടും അദ്ദേഹത്തിന് വേഗത്തില്‍ ഇണങ്ങാന്‍ സാധിച്ചു. ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിച്ചു. അവസാന സമയങ്ങളില്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ പ്രയാസം കണക്കിലെടുത്ത് ഫോണ്‍ കൊടുക്കേണ്ടെന്ന് ഞാന്‍ പറഞ്ഞെങ്കിലും നിര്‍ബന്ധംപിടിച്ച് മകളില്‍ നിന്ന് ഫോണ്‍ വാങ്ങി സുഖം പ്രാപിച്ചുവരുന്നതായി സംസാരിച്ചു. വിധിയെ ആര്‍ക്കും തടുക്കാനാകില്ല. എല്ലാ നിലക്കും സമുദായത്തിനും സമൂഹത്തിനും ഗുണം ചെയ്ത ആ ജീവിതത്തിന്റെ വേര്‍പാടിലുള്ള വലിയ ദുഃഖം ഇവിടെ പങ്കു വെക്കുന്നു.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
india2 days ago
ഓപ്പറേഷന് കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
-
kerala2 days ago
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala1 day ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
kerala1 day ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും