Culture

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്വത്തുവിവരങ്ങള്‍ പുറത്ത്; ഏ.കെ ബാലന്‍ കോടീശ്വരന്‍

By chandrika

July 31, 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും, സംസ്ഥാന മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. മന്ത്രിസഭ തീരുമാനപ്രകാരമാണ് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്റെ മാസവരുമാനം 79,354 രൂപയാണ്. മന്ത്രിസഭയിലെ ഏക കോടീശ്വരന്‍ എ.കെ ബാലനാണ്.

മുഖ്യമന്ത്രിയുടെ കയ്യില്‍ 2.20 ലക്ഷത്തിന്റെ സ്വര്‍ണ്ണം കയ്യിലുണ്ട്. വിവിധ നിക്ഷേപങ്ങളിലായി 22.77 ലക്ഷം രൂപയുണ്ട്. സ്വന്തമായി 95 സെന്റ് സ്ഥലമുണ്ട്. ഏ.കെ ബാലന്റെ ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യ ഡോ.പികെ ജമീലയുടെ പെന്‍ഷന്‍ അടക്കം കൂട്ടിയാല്‍ ബാലന്റെ മാസവരുമാനം 2.17 ലക്ഷംവരും. 11 ലക്ഷത്തിന്റെ സ്വര്‍ണ്ണമുണ്ട്. 2.35 കോടിയുടെ നിക്ഷേപമുണ്ട്. 27 സെന്റ് ഭൂമിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ധനമന്ത്രി തോമസ് ഐസക്കിന്റെ പേരില്‍ ഭൂമിയോ സ്വര്‍ണ്ണമോ ഇല്ല. ഐസക്കിന്റെ മാസവരുമാനം 55,000 രൂപയാണ്. 1.40 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. തന്റെ മാസവരുമാനം വെറും 1000 രൂപയാണെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. ശമ്പളവും അവലന്‍സുകളും മറ്റെല്ലാ ആനുകൂല്യങ്ങളും ചേര്‍ത്ത് ആകെ 98,640 രൂപ മാസവരുമാനം ഉണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറയുന്നത്.

വാഹനങ്ങളുടെ കാര്യത്തിലേക്ക് വരുമ്പോള്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി, ജി സുധാകരന്‍ എം.എം.മണി, ടി.പി.രാമകൃഷ്ണന്‍, പി.തിലോത്തമന്‍ എന്നിവര്‍ക്ക് സ്വന്തമായി വാഹനമില്ല. ഇതേ സമയം, മാത്യു ടി.തോമസ്, കെ.രാജു എന്നിവര്‍ക്കു മൂന്നു വണ്ടികളുണ്ടെന്ന് പറയുന്നു. ബാക്കി മന്ത്രിമാര്‍ക്ക് ഒരു വണ്ടിവീതമുണ്ട്. കയ്യില്‍ സ്വര്‍ണ്ണം കൂടുതല്‍ എകെ ശശീന്ദ്രന്റെ കയ്യിലാണ് 7.10 ലക്ഷത്തിന്റെ സ്വര്‍ണ്ണം. രണ്ടാം സ്ഥാനത്ത് സി.രവീന്ദ്രനാഥ്. ടി.പി.രാമകൃഷ്ണനും കെ.ടി.ജലീലിനും സ്വര്‍ണമില്ല. 2011-12 മുതലാണു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ വെളിപ്പെടുത്തിയത്.