X

രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാന്‍ ശ്രമം;ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു. അതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തലയുടെ വിമര്‍ശനം. മമത ബാനര്‍ജിയടക്കമുള്ള മറ്റു മുഖ്യമന്ത്രിമാര്‍ ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങളോട് കലഹിച്ചപ്പോള്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്. കേരളം അടുത്തിടെ കണ്ട ഏറ്റവും ലജ്ജാകരമായ ദൃശ്യമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മതേതരത്വത്തിന്റെ കാവല്‍ഭടന്മാര്‍ ശക്തരായ കേരളത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താനോ എം എല്‍ എ മാരെ ചാക്കിട്ട് പിടിക്കാനോ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ സംഘപരിവാര്‍, രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനുള്ള വേദിയൊരുക്കാനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചത്. മമത ബാനര്‍ജിയടക്കമുള്ള മറ്റു മുഖ്യമന്ത്രിമാര്‍ ഇത്തരം കുല്‍സിത പ്രവര്‍ത്തനങ്ങളോട് കലഹിച്ചപ്പോള്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ച് നില്‍ക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്.കേരളം അടുത്തിടെ കണ്ട ഏറ്റവും ലജ്ജാകരമായ ദൃശ്യമായിരുന്നു ഇത്.

ആര്‍.എസ്.എസ് അഖിലേന്ത്യ നേതാക്കള്‍ എത്തി രാഷ്ട്രപതിഭരണത്തിനായി വഴിയൊരുക്കുന്നതും സ്മൃതി ഇറാനി മുതല്‍ മീനാക്ഷി ലേഖി വരെയുള്ളവര്‍ പാര്‍ലമെന്റില്‍ കേരളത്തെ കുറിച്ച് അസത്യവും അര്‍ത്ഥസത്യവും പുലമ്പുന്നതും ഗൗരവത്തോടെ കാണണം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ജെയ്റ്റിലിയുടെ സന്ദര്‍ശനം. ക്രമസമാധാനത്തെക്കുറിച്ച് മാത്രമല്ല കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ കോളേജ് അഴിമതി,ഹവാല ഇടപാട് ,വ്യാജ രസീത് പിരിവ് തുടങ്ങിയ കാര്യങ്ങള്‍ എന്നിവയെകുറിച്ച് കൂടി അരുണ്‍ ജെയ്റ്റ്ലി പ്രതികരിക്കണം.

chandrika: