X
    Categories: indiaNews

രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാദേവിക്കായി നിര്‍മിക്കണം; ചിരാഗ് പാസ്വാന്‍

പാറ്റ്‌ന: അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാ ദേവിക്കായി നിര്‍മിക്കണമെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവും അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍. സീതാദേവിക്കായി സീതാമാരിയിലാണ് അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യം ചിരാഗ് പാസ്വാന്‍ മുന്നോട്ടുവച്ചത്. സീതാദേവിയല്ലാതെ ശ്രീരാമന്‍ അപൂര്‍ണമാണ്, തിരിച്ചും അതങ്ങനെയാണ്. അതിനാല്‍ രാമക്ഷേത്രത്തെയും സീതാമാരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കണം-ചിരാഗ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ചിരാഗിന്റെ ആവശ്യം. മൂന്നു ഘട്ടങ്ങളിലായാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍ഡിഎ മുന്നണി വിട്ട എല്‍ജെപി ഇത്തവണ ഒറ്റക്കാണ് മത്സരിക്കുന്നത്. എങ്കിലും ബിജെപിക്കെതിരായി എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ജെപിയുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന ചിരാഗ് പാസ്വാന്റെ അവകാശവാദം തള്ളി ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ രാഷ്ട്രീയ നീക്കങ്ങളെന്ന ചിരാഗ് പാസ്വാന്റെ പ്രസ്താവന ബിജെപിയെ വെട്ടിലാക്കിയിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് എല്‍ജെപിയുടെ നീക്കങ്ങളറിയാമായിരുന്നു എന്നു ചിരാഗ് പറഞ്ഞിരുന്നു. എല്‍ജെപി ബിഹാറില്‍ എന്‍ഡിഎ വിട്ടിട്ടും ബിജെപി ദേശീയ നേതാക്കളാരും അതിനെ വിമര്‍ശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.

web desk 1: