Connect with us

News

മെസിക്കു മുന്നില്‍ വാതില്‍ തുറന്നിട്ട് ക്ലബ്ബുകള്‍; ഓഫറുമായി മയാമി, ബാഴ്‌സ, അല്‍ഹിലാല്‍

പാരീസ് സെന്റ് ജര്‍മയ്‌നില്‍ നിന്നും സീസണിന്റെ അവസാനത്തോടെ പടിയിറങ്ങുമെന്ന് ഉറപ്പിച്ച അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കു മുന്നില്‍ വാതില്‍ തുറന്നിട്ട് ക്ലബ്ബുകള്‍.

Published

on

പാരീസ്: പാരീസ് സെന്റ് ജര്‍മയ്‌നില്‍ നിന്നും സീസണിന്റെ അവസാനത്തോടെ പടിയിറങ്ങുമെന്ന് ഉറപ്പിച്ച അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കു മുന്നില്‍ വാതില്‍ തുറന്നിട്ട് ക്ലബ്ബുകള്‍. 35കാരനായ മെസിക്കായി സഊദി ക്ലബ്ബ് അല്‍ഹിലാല്‍, ബാഴ്‌സിലോണ, അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമി എന്നിവരാണ് കാത്തിരിക്കുന്നത്. സീസണോടെ ക്ലബ്ബിന്റെ പടിയിറങ്ങുമെന്ന് ഏഴു തവണ ബാലന്‍ഡിഓര്‍ പുരസ്‌കാര ജേതാവായ ലയണല്‍ മെസി ലീഗ് വണ്‍ മുന്‍നിരക്കാരായ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ട്. ഡിസംബറില്‍ ഖത്തറില്‍ നിന്നും ലോകകപ്പുമായി മടങ്ങിയതോടെ മെസി പി.എസ്.ജിയില്‍ തന്നെ തുടരുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അനുമതി ഇല്ലാതെ സഊദി സന്ദര്‍ശിച്ചതിന് പി.എസ്.ജി താരത്തെ രണ്ടാഴ്ചത്തേക്ക് വിലക്കിയതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

ഇതോടെ തന്റെ മകന്‍ പാരീസ് വിടുമെന്ന് മെസിയുടെ പിതാവ് ജോര്‍ജെ മെസി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. സഊദി ക്ലബ്ബ് അല്‍ഹിലാലിനും മെസിയുടെ മുന്‍ ക്ലബ്ബായ ബാഴ്‌സിലോണയ്ക്കും പിന്നാലെ അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയും താരത്തിനായി താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. അര്‍ജന്റീനിയന്‍ താരത്തെ ക്ലബ്ബിലെത്തിക്കുന്നതിനായി നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ച മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബ് ഇന്റര്‍ മയാമിയുടെ പ്രതിനിധികള്‍ ലോകകപ്പിനിടെ മെസിയുടെ പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതായും മെസിയെ ക്ലബ്ബിലെത്തിക്കാമെന്ന ആത്മവിശ്വാസം മയാമിക്കുണ്ടെന്നുമാണ് ദി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം സഊദി ക്ലബ്ബ് വന്‍ തുക വാഗ്ദാനം ചെയ്യുകയാണെങ്കില്‍ ഇതുമായി മത്സരിക്കാന്‍ മയാമി തയാറാവില്ലെന്നും എന്നാല്‍ മെസിയുടെ കുടുംബത്തിന് കുറേക്കൂടി എളുപ്പം അമേരിക്കയാവുമെന്നതിനാല്‍ അദ്ദേഹം മയാമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മെസി കുടുംബത്തിന് നിലവില്‍ അവധിക്കാല വസതി അമേരിക്കയിലുണ്ട്. അര്‍ജന്റീനയുടെ നിക്കോളാസ് സ്റ്റെഫാനെല്ലി, ഫ്രാങ്കോ നെഗ്രി, ബ്രസീലിയന്‍ താരം യീന്‍ മോട്ട, വെനസ്വേലയുടെ ജോസഫ് മാര്‍ട്ടിനസ് എനനിവര്‍ എം.എസ്. എല്‍ ക്ലബ്ബില്‍ കളിക്കുന്നുണ്ട്. മെസിയെ ടീമിലെടുക്കുന്നതിന് അനുകൂലമായാണ് ഇന്റര്‍ മയാമി കോച്ച് ഫില്‍ നെവിലും പ്രതികരിച്ചത്. തങ്ങള്‍ ഓരോ ദിവസവും മികച്ച കളിക്കാരെ എത്തിക്കുന്നതിനായാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എം.എസ്.എല്‍ കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബറും മെസിയെ പോലൊരു താരെത്ത ലീഗിലെത്തിക്കുന്നത് എന്തു കൊണ്ടും ഗുണം ചെയ്യുമെന്ന പക്ഷക്കാരനാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രത്യേകതയുള്ള കളിക്കാരനെ കുറിച്ചാണ് സംസാരിക്കുന്നത്. മയാമിയുമായി ചേര്‍ത്ത് പറയുമ്പോള്‍ അത് വലിയ കാര്യം തന്നെയാണ് ഗാര്‍ബര്‍ പറഞ്ഞു. മെസിക്കും അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും പ്രതീക്ഷയ്‌ക്കൊത്ത പദ്ധതി തങ്ങള്‍ തയാറാക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാഴ്‌സയും മെസിക്കായി വാതില്‍ തുറന്നിടുമെന്നാണ് സൂചന. 17 വര്‍ഷം മെസി കളിച്ച ക്ലബ്ബിലേക്ക് അദ്ദേഹത്തിന് തിരികെ വരാനായി ധനകാര്യ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും. അല്‍ഹിലാലിനും മയാമിക്കും പിന്നിലായി മൂന്നാമത്തെ ചോയ്‌സായി മാത്രമേ മെസി ബാഴ്‌സയെ പരിഗണിക്കൂ എന്നാണ് വിവരം. അതേ സമയം സഊദി പ്രോ ലീഗ് ക്ലബ്ബ് വര്‍ഷം 2862.61 കോടി രൂപയാണ് മെസിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനു പുറമെ സഊദിയുടെ ടൂറിസം അംബാസഡറാണ് നിലവില്‍ മെസി. 256.96 കോടി രൂപയുടെ വാര്‍ഷിക പാക്കേജാണ് സഊദി മെസിക്ക് നല്‍കുന്നത്. ഇതാണ് അനധികൃത സന്ദര്‍ശനത്തിലേക്ക് മെസിയെ നയിച്ചതും.

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending