Connect with us

india

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം വേണം; സോണിയയ്ക്ക് നേതാക്കളുടെ കത്ത്

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രമുഖ നേതാക്കളുടെ കത്ത്. അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ മുകള്‍ത്തട്ടു മുതല്‍ താഴേത്തട്ടു വരെ സമ്പൂര്‍ണ പൊളിച്ചെഴുത്ത് വേണമെന്നാണ് ആവശ്യം.

നാളെ പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കള്‍ സോണിയയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഗുലാം നബി ആസാദ്, കബില്‍ സിബല്‍, മനീഷ് തിവാരി, പി.ജെ. കുര്യന്‍, ശശി തരൂര്‍ എന്നിവരും കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു.

കത്തില്‍ ആറ് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തിരിച്ചുവരവിന് വഴിയൊരുക്കാന്‍ കൃത്യമായ നേതൃത്വം വേണമെന്നു കത്തില്‍ വിശദീകരിക്കുന്നു. എഐസിസിയിലും പിസിസികളിലും മുഴുവന്‍ സമയ അധ്യക്ഷന്‍ വേണം. പാര്‍ട്ടി വിട്ടവരെ തിരിച്ചെത്തിക്കണം. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണം. സംഘടനാതിരഞ്ഞെടുപ്പ് സുതാര്യമാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പാര്‍ട്ടിക്കുള്ള പിന്തുണ ഇല്ലാതാകുന്നതും യുവാക്കളുടെ ആത്മവിശ്വസം നഷ്ടപ്പെടുന്നതും ഗൗരവമായി കാണണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൂര്‍ണ സമയ സജീവ നേതൃത്വം ആവശ്യപ്പെടുന്ന നേതാക്കള്‍ ബ്ലോക്ക് തലം മുതല്‍ എഐസിസി തലം വരെ ഭരണഘടാപരമായ തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്ന് പറയുന്നു. പാര്‍ട്ടിയിലുടനീളം വിപുലമായ പരിഷ്‌കാരങ്ങള്‍, അധികാരം വികേന്ദ്രീകരണം, സംസ്ഥാന ഘടകങ്ങളുടെ ശാക്തീകരണം എന്നിവയും കത്തിലെ ആവശ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസിന്റെ പുനരുജ്ജീവനം ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് ദേശീയ അനിവാര്യത ആണെന്നു വാദിക്കുന്ന കത്ത്, സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം കടുത്ത രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ വീഴ്ച എങ്ങനെയെന്ന് അടിവരയിടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്.

Published

on

പാലന്‍പൂര്‍: ഗുജറാത്തിലെ അഹമ്മദാബാദ് ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച് നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മൊദാസയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കടന്നുപോകുന്ന ആംബുലന്‍സില്‍ ദുരന്തം സംഭവിച്ചത്. മരിച്ചവരില്‍ ഒരു ദിവസം മാത്രം പ്രായമായ പുതുജാത കുഞ്ഞും പിതാവും ഡോക്ടറും നഴ്സും ഉള്‍പ്പെടുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്, കൂടുതല്‍ വിദഗ്ധ ചികിത്സക്കായി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മൊദാസയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്ന കുഞ്ഞിനെ തുടര്‍ന്ന് നില വഷളായതിനാല്‍ അഹമ്മദാബാദിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. കുഞ്ഞിനെയും കുടുംബത്തെയും കൊണ്ടുപോകാന്‍ ഓറഞ്ച് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നിന്നാണ് ഡോക്ടറും നഴ്സുമടങ്ങിയ ആംബുലന്‍സ് എത്തിയതെന്ന് ആരവല്ലി എസ്.പി. മനോഹര്‍ സിംഗ് ജഡേജ അറിയിച്ചു.

ശിശുവിന്റെ പിതാവ് ജിഗ്‌നേഷ് മോച്ചി (38), കുടുംബാംഗങ്ങള്‍ എന്നിവര്‍ യാത്രതിരിച്ച ആംബുലന്‍സ് മൊദാസയില്‍ നിന്ന് ചില കിലോമീറ്റര്‍ മാത്രം പിന്നിട്ടപ്പോള്‍ പെട്ടെന്ന് തീപിടിത്തം ഉണ്ടായി. തീ അതിവേഗം ആളിപ്പടര്‍ന്നതോടെ അഗ്‌നിശമന സേന എത്തുംമുമ്പ് തന്നെ കുഞ്ഞും പിതാവും ഡോക്ടറായ 30 കാരനായ രാജ്കരണ്‍ ശാന്തിലാല്‍ റെന്റിയയും 23 കാരിയായ നഴ്സ് ഭൂരി മനാത്തും വെന്തുമരിച്ചു.

അപകടസമയം ഡ്രൈവര്‍ കാബിനില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആര്‍ഡി ദാബി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആംബുലന്‍സ് തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും, വരുത്തിയ അനന്തരഫലങ്ങള്‍ പ്രദേശവാസികളെയും ആരോഗ്യവ്യവസ്ഥയെയും നടുക്കിയിരിക്കുകയാണ്.

Continue Reading

india

പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.

Published

on

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.

ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.

Continue Reading

india

പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍

വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് വന്‍തോതില്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. നിലവിലെ നിരക്കിനെക്കാള്‍ 10 ഇരട്ടി വരെ കൂടുതല്‍ ഫീസാണ് പുതിയ നിയമപ്രകാരം ഈടാക്കുക. ഇതോടൊപ്പം, ഫിറ്റ്‌നസ് ടെസ്റ്റ് നിര്‍ബന്ധമാകുന്ന പ്രായപരിധിയും 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. വാഹനങ്ങളുടെ പ്രായം 10-15 വര്‍ഷം, 15-20 വര്‍ഷം, 20 വര്‍ഷത്തിലധികം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വാഹനം പഴക്കമാകുന്നതനുസരിച്ച് ഉയര്‍ന്ന നിരക്കാണ് ഇനി ബാധകമാകുന്നത്.

20 വര്‍ഷത്തിലധികം പഴക്കമുള്ള ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കാണ് ഏറ്റവും വലിയ വര്‍ധനവ്. ഇതുവരെ 2,500 രൂപയായിരുന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ഇനി 25,000 രൂപ ആകും. ഇതേ പ്രായത്തിലുള്ള മിഡിയം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ 1,800 രൂപയ്ക്ക് പകരം 20,000 രൂപ നല്‍കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 15,000 രൂപയും മൂന്ന് ചക്രവാഹനങ്ങള്‍ക്ക് 7,000 രൂപയും ഈടാക്കും. 20 വര്‍ഷം പഴക്കമുള്ള ടു വീലറുകളുടെ ഫീസ് 600 രൂപയില്‍ നിന്ന് 2,000 രൂപ ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ 81 പ്രകാരം 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫീസ് വര്‍ധിച്ചിട്ടുണ്ട്. മോട്ടോര്‍സൈക്കിളുകള്‍ക്കായി 400 രൂപ, LMV-കള്‍ക്കായി 600 രൂപ, മിഡിയം-ഹെവി കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കായി 1,000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. റോഡുകളില്‍ നിന്ന് പഴയതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാനും വാഹന സ്‌ക്രാപ്പേജ് നയത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ഫീസ് വര്‍ധനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉയര്‍ന്ന നിരക്ക് പഴക്കം ചെന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ചെലവേറിയതാക്കിയതിനാല്‍, അവ മാറ്റി പുതിയ മോഡലുകള്‍ വാങ്ങാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.പുതിയ ഫീസ് രാജ്യത്തുടനീളം ഉടന്‍ പ്രാബല്യത്തില്‍ വന്നു.

Continue Reading

Trending