Connect with us

FOREIGN

ദമ്മാം കെഎംസിസി ഖുർആൻ മുസാബഖ: സീസൺ-5ന് ഉജ്ജ്വല സമാപനം

അൽ മുള് യാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ൽ സബ് ജൂനിയർ,ജൂനിയർ,സീനിയർ (ആൺകുട്ടികളും,പെൺകുട്ടികളും) , ജനറൽ വിഭാഗം (പുരുഷന്മാർ,വനിതകൾ) എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 70 പേരാണ് മാറ്റുരച്ചത്.

Published

on

ദമ്മാം : കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ മുസാബഖ സീസൺ – 5 ഗ്രാൻഡ് ഫിനാലെ സമാപിച്ചു. അൽ മുള് യാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മത്സരത്തിൽൽ സബ് ജൂനിയർ,ജൂനിയർ, സീനിയർ (ആൺകുട്ടികളും, പെൺകുട്ടികളും), ജനറൽ വിഭാഗം (പുരുഷന്മാർ,വനിതകൾ) എന്നിങ്ങനെ 8 വിഭാഗങ്ങളിലായി 70 പേരാണ് മാറ്റുരച്ചത്.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 ലധികം മത്സരാര്ഥികളിൽ നിന്നും ഓഡിഷൻ നടത്തി തെരെഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാൻഡ്‌ഫിനാലെയിൽ മത്സരിച്ചത്.അഹമ്മദ് സൈദ്,റസിൻ അലി,മിഷാൽ സിനാൻ (സബ്‌ജൂനിയർ ബോയ്‌സ് ), ആലിയ,റൻവ ഹാരിസ്,ലാമ അഷ്‌റഫ് (സബ്‌ജൂനിയർ ഗേൾസ്),റാദിൻ മുഹമ്മദ്,അഹമ്മദ് ഷിംലാൽ,ഇഹാൻ സൈൻ (ജൂനിയർ ബോയ്‌സ്),ഫൈഹ ഫൈസൽ ,മർയം ഫാത്തിമ,ആയിഷ ഇസ്സ (ജൂനിയർ ഗേൾസ്),മിസ്അബ് സിനാൻ,മുഹമ്മദ് മിദ്‌ലാജ്,ഫഹ്‌മാൻ നാസൂഹ്(സീനിയർ ബോയ്‌സ്),ഹബീബ ഇമ്പിച്ചിക്കോയ,സൈനബ് ,ഫാത്തിമ മർവ (സീനിയർ ഗേൾസ്),ഫളലുർറഹ്മാൻ ,അബ്ദുള്ളാഹ് നൂറുദ്ധീൻ,ശാക്കിർ ഇല്യാസ് (ജനറൽ ജൻറ്സ് ),യാസ്‌നീൻ സിനാൻ ,ജുമാന,നേഹ അൻസാരി (ജനറൽ ലേഡീസ്) തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികൾക്ക് ഗോൾഡ് കോയിനും ,സർട്ടിഫിക്കറ്റും ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ നൽകി ആദരിച്ചു.

തുടർന്ന് നടന്ന സിമ്പോസിയത്തിൽ ഇസ്ലാമിലെ പ്രശസ്തരായ 6 ശസ്ത്രജ്ഞരെയും അവർ ലോകത്തിനു നൽകിയ സംഭവനകളെയും കുറിച്ചു MSF ബാലകേരളം വിദ്യാർത്ഥികളായ ഷഹബ മെഹ്‌വിഷ്,നദ ഫാത്തിമ,മുഹമ്മദ് അജ്‍ലാൻ,മുഹമ്മദ് അജ്‌സാൽ,മുഹമ്മദ് ഫരീദ്,ഹുസ്‌ന അബൂബക്കർ എന്നിവർ സംസാരിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകരയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാം ഈസ്റ്റേൺ പ്രോവിൻസ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉൽഘാടനം ചെയ്തു.മുഖ്യാഥിതി അഡ്വ:മുഹമ്മദ് ഫൈസി ഓണംപിള്ളി റമളാൻ സന്ദേശം നൽകി.

മജീദ് ചുങ്കത്തറ ഖിറാഅത് നിർവ്വഹിച്ചു.സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും,സൈനു കുമളി നന്ദിയും പറഞ്ഞു. തുടർന്ന് ആയിരത്തോളം ആളുകൾ പങ്കെടുത്ത സമൂഹ ഇഫ്താറും,ലോക് സഭ ഇലക്ഷൻ കാമ്പയിനും നടന്നു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ,ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല,പ്രോഗ്രാം മുഖ്യ രക്ഷാധികാരി ഖാദർ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബഷീർ ബാഖവി,കൺവീനർ അസ്‌ലം കൊളക്കോടൻ,ഫൈസൽ ഇരിക്കൂർ,റഹ്‌മാൻ കാരയാട്, അഷ്‌റഫ് ആളത്ത് , ഖാദർ അണങ്കൂർ,മഹമൂദ് പൂക്കാട്,സലാം മുയ്യം,ഷിബിലി ആലിക്കൽ ,അബ്ദുറഹ്മാൻ പൊന്മുണ്ടം,സലാഹുദ്ധീൻ വേങ്ങര ,അഫ്‌സൽ വടക്കേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

FOREIGN

ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം

തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.

Published

on

ഇസ്രാഈലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇസ്രാഈലിലെ വടക്കന്‍ നഗരമായ ഏക്കറിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇസ്രാഈലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ‘ആഴത്തിലുള്ള ആക്രമണം’ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രോണുകള്‍ ഉപയോഗിച്ച് ഏക്കറിനും നഹാരിയ്യയ്ക്കും ഇടയിലെ 2 ഇസ്രാഈലി താവളങ്ങള്‍ ആക്രമിച്ചുവെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. ഡ്രോണുകള്‍ പതിച്ച പ്രദേശത്തിന്റെ സാറ്റലൈറ്റ് ഫേട്ടോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രാഈല്‍ നിഷേധിച്ചു. ഇങ്ങനെയാരു ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രാഈലിന്റെ വടക്കന്‍ മേഖലകളില്‍ രണ്ട് യുദ്ധ വിമാനങ്ങളെത്തിയതായി ഇസ്രാഈല്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇവ തടഞ്ഞെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

തെക്കന്‍ ലെബനാന്‍ പട്ടണമായ ഹാനിനിലെ ജനവാസമേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

”ഇസ്രാഈലി യുദ്ധവിമാനങ്ങള്‍ 2 നിലകളുള്ള ഒരു വീടിന് നേരെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി, ഇവിടെ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം നഗരം വിട്ടുപോകാത്ത ഒരു കുടുംബം താമസിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും തകര്‍ത്തു”- ഇങ്ങനെയായിരുന്നു എന്‍.എന്‍.എയുടെ റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി ചൊവ്വാഴ്ച തന്നെ, വടക്കന്‍ ഇസ്രാഈല്‍ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് റോക്കറ്റുകള്‍ ഹിസ്ബുള്ള വിക്ഷേപിച്ചതായാണ് വിവരം.

അതേസമയം തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 ഹിസ്ബുള്ള പോരാളികളെ വധിച്ചതായി ഇസ്രാഈല്‍ പട്ടാളം അവകാശപ്പെടുന്നുണ്ടെങ്കിലും ഹുസൈന്‍ അസ്‌കൂള്‍ എന്ന പോരാളിയുടെ മരണം മാത്രമാണ് ഹിസ്ബുള്ള സ്ഥിരീകരിക്കുന്നത്. ഒക്ടബോര്‍ ഏഴിന് ഇസ്രാഈലില്‍, ഹമാസിന്റെ ആക്രമണത്തിന് ശേഷം ഹിസ്ബുള്ളയും ഇസ്രാഈല്‍ സൈന്യവും തമ്മില്‍ ദിവസേന അതിര്‍ത്തി കടന്നുള്ള വെടിവയ്പുകള്‍ നടക്കുന്നുണ്ട്. ഹിസ്ബുള്ളയുടെ റോക്കറ്റിലും ഡ്രോണ്‍ ആക്രമണത്തിലും ഒരു ഡസനോളം ഇസ്രാഈലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതുപോലെ ഹിസ്ബുള്ളക്കും നഷ്ടമുണ്ടായിട്ടുണ്ട്.

Continue Reading

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

FOREIGN

പ്രവാസി വോട്ടവകാശം: യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും എത്രകാലം

പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.

Published

on

സഫാരി സൈനുല്‍ ആബിദീന്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യധികം നിര്‍ണ്ണായകമായേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് രാജ്യം അഭിമുഖീകരിക്കാനിരിക്കെ, പ്രവാസികളുടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.

പ്രവാസികള്‍ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇത്തവണയുമില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇത്തവണയും എത്തുന്നുണ്ട്. എന്നാല്‍ പ്രവാസികളും കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലധികം മലയാളി കൂട്ടായ്മകളുണ്ട്. മുഖ്യധാര രാഷ്ട്രീപ്പാര്‍ട്ടികളുടെ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ സംഘടനയിലെ അംഗങ്ങളെയും അനുഭാവികളെയും നേരില്‍ക്കണ്ട് പരമാവധിയാളുകളെ നാട്ടിലയക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. വലിയ സാമ്പത്തിക ചിലവ് വരുന്ന കാര്യമാണിത്. ഗള്‍ഫ് മേഖലയില്‍നിന്ന് ഇരുപതിനായിരം പേരെങ്കിലും നാട്ടിലെത്തി വോട്ടുചെയ്യാന്‍ വിമാനടിക്കറ്റെടുത്തുകഴിഞ്ഞെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കൂടുതല്‍പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് വിദേശത്തു നിന്നു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കിയിരുന്നെങ്കില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ നല്ലൊരു തുക ലാഭിക്കാമായിരുന്നു.

പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഏറ്റവും ശക്തമായി ഉയര്‍ന്നു വന്നത് 2003 മുതലാണ്. പ്രവാസി ഭാരതീയ ദിവസ് ആരംഭിച്ചതു മുതല്‍
തപാല്‍ ബാലറ്റുകളിലൂടെയോ പ്രോക്സി വോട്ടിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് നല്‍കണം എന്ന ആവശ്യം ശക്തമായി ചര്‍ച്ചകളിലേക്ക് കടന്നു വന്നു.

2010-ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിലെ അഡ്രസ്സ് സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസ്സംബ്ലി/ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ (Electoral Roll) പേര് രജിസ്റ്റര്‍ ചെയ്യാം എന്ന അവസ്ഥ വന്നു.

എന്നാല്‍ വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിദ്ധ്യം അനിവാര്യമായിരുന്നു. വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്‍തുകമുടക്കി നാട്ടില്‍ വരാന്‍ എല്ലാ പ്രവാസികള്‍ക്കും സാധിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളില്‍ ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടുചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.

നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്‍ ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്‍, മാറിമറിയുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ പൗരന്മാര്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്‍ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ നിന്ന് മാറി നിന്നാല്‍ പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്‍ സഹോദരന്മാരും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്‍ണ്ണായക തെരഞ്ഞെടുപ്പുകളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.

പ്രായോഗിക വഴികള്‍, ദീര്‍കാലത്തെ ആവശ്യം

ഒണ്‍ലൈന്‍ വോട്ട് പ്രോക്‌സി വോട്ട് വോഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്.

ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇമെയില്‍ വിലാസങ്ങളില്‍ ഇ- ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്തു രഹസ്യ പിന്‍നമ്പറും നല്‍കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചതുമാണ്.

എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ താല്‍പര്യം കാണിച്ചില്ല. അടുത്തിടെ വോട്ടേഴ്സ് ലിസ്റ്റില്‍ വിദേശത്തുനിന്ന് പേര് ഓണ്‍ലൈനായി ചേര്‍ക്കാം എന്ന് പറഞ്ഞ് വെബ്സൈറ്റും തുറന്നിട്ട് ഇപ്പോള്‍ അത് പാടെ പ്രവര്‍ത്തന രഹിതമായി. പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി അപേക്ഷ സമര്‍പ്പിച്ചാലും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതി നില നില്‍ക്കുന്നതായും

1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും അവരുടെ ജാതി മത ലിംഗ മത പരിഗണനകള്‍ ഇല്ലാതെ സാര്‍വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശം അനുവദിച്ചു. പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയല്ലാതിരുന്ന അക്കാലത്ത് പ്രവാസി വോട്ടവകാശം എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല. മറിച്ച് ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് പാര്‍ലമെന്റിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നത്തിനുവേണ്ടി 1950-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍മാര്‍ അവരുടെ മണ്ഡലങ്ങളില്‍ സാധാരണ താമസക്കാരായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ഡ പ്രവാസികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്.

1970-കളിലെ ഗള്‍ഫ് ബൂമിനെത്തുടര്‍ന്നാണ് ഇന്ത്യക്കാര്‍ ജോലി അന്വേഷിച്ച് വിദേശങ്ങളിലേക്ക് പോവുകയും പ്രവാസികള്‍ ഒരു നിര്‍ണ്ണായകശക്തിയായി മാറുകയും ചെയ്തത്. നാട്ടില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ സജീവമായിരുന്ന, ജീവിതോപാഥികള്‍ക്കായി വിദേശത്തേക്ക് പറക്കേണ്ടി വരുന്ന നമ്മുടെ പ്രവാസികള്‍ക്ക് ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം അത്യന്തം വിഷമകരമായ ഒരു സാഹചര്യം തന്നെയാണെന്ന് പറയാതെ വയ്യ.

പ്രവാസിക വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ഖത്തര്‍ വ്യവസായി പ്രമുഖനും സുഹൃത്തുമായ അടിയോട്ടില്‍ അമ്മദ് അടക്കമുള്ള നിരവധി പ്രവാസി പ്രമുഖരും സംഘടനകളും പൊതുതാല്‍പര്യ ഹരജികളും സര്‍ക്കാര്‍ നിവേദനങ്ങളുമടക്കമുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും, ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ആവശ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയല്ലാതെ മറ്റു നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നതാണ് ഖേദകരമായ അവസ്ഥ. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്‌നേഹങ്ങള്‍ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് ഇനിയും അവ്യക്തമാണ്.

Continue Reading

Trending