Connect with us

Video Stories

ജനാധിപത്യത്തിന്റെ വിധിയും വിധിയെഴുത്തിലെ ജനാധിപത്യവും

Published

on

ലുഖ്മാന്‍ മമ്പാട്
ജനാധിപത്യം സാധ്യതകളുടെ കലയാണെങ്കില്‍ മനുഷ്യ കുലത്തിന്റെ ബൗദ്ധിക വികാസത്തിന്റെ വിശ്വാസ പ്രഖ്യാപനവുമാണത്. നല്ലതിനെ വേര്‍തിരിച്ചറിയാന്‍ മനുഷ്യനുള്ള വകതിരിവിന്റെ ആധികാരികതയിലെ ആത്മവിശ്വാസം.
നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറിയത് 70 ശതമാനം സീറ്റുകളുടെ പിന്തുണയോടെയാണ്. എന്നാല്‍, 31 ശതമാനം വോട്ടര്‍മാരുടെ പിന്തുണയേ അവര്‍ക്കുള്ളു. വോട്ടിങ് നിരക്ക് കൂടി പരിഗണിച്ചാല്‍ ആകെ ജനസംഖ്യയില്‍ 20 ശതമാനം ജനങ്ങള്‍ മാത്രമാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്. ആ നിരക്കില്‍ നിന്ന് വീണ്ടും ജനപിന്തുണ താഴോട്ടു കൂപ്പുകുത്തിയെന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇത് നന്നായി അറിയുന്ന ‘പേ-ടിഎമ്മുകള്‍’ തന്നെയാണ് മോദിയെ പൊലിപ്പിച്ചെടുത്ത് ഹോളി ആഘോഷിക്കുന്നത്. യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയെ സ്ഥാപിച്ചെടുക്കുകയാണവരുടെ തന്ത്രം. തോല്‍വിയെയും വിജയമാക്കുക, ധൂര്‍ത്തിനെയും ആദര്‍ശവത്കരിക്കുക, അക്രമത്തെയും മതമാക്കുക, നശീകരണത്തെയും വികസനമാക്കുക; മോദിക്ക് നായക വേഷവും രാഹുലിന് കോമഡി റോളും ചാര്‍ത്തി നല്‍കുക. അങ്ങനെ പകച്ചുപോകുമ്പോള്‍ മറുകുറിയില്ലാതെ കീഴടങ്ങിയെന്ന് വരുത്തുന്നതും അതേ തന്ത്രത്തിന്റെ ഭാഗമാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ പിന്തിരിപ്പന്‍ നയങ്ങള്‍ക്കും ജനം നല്‍കിയ അംഗീകാരമാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും മോദി പ്രഭാവം ആഞ്ഞുവീശുന്നുവെന്നും ആവര്‍ത്തിക്കുന്നതും പ്രചരിപ്പിക്കുന്നതും കോര്‍പറേറ്റുകളുടെ ചൂഷണത്തിന് ജനങ്ങളുടെ ചെലവില്‍ വരവ് വെക്കുന്നതിനാണ്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ മൂന്ന് വാക്യത്തില്‍ ചുരുക്കിയാല്‍ ഇങ്ങനെ പറയാം. ഒന്ന്, അഞ്ചു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ നേട്ടം കൊയ്തു. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഗോവയിലെ ബി.ജെ.പി മുഖ്യമന്ത്രിയും പരാജയപ്പെട്ടു. രണ്ട്്, ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് അവരുടെ മുന്നണി ഒരു പതിറ്റാണ്ട് ഭരിച്ച പഞ്ചാബ് നഷ്ടപ്പെട്ടു. മൂന്ന്, പഞ്ചാബില്‍ ഭരണം പിടിച്ച കോണ്‍ഗ്രസ് ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റകക്ഷിയായെങ്കിലും ഉത്തരാഖണ്ഡ് കൈവിടുകയും ഉത്തര്‍ പ്രദേശിലെ തിരിച്ചുവരവ് മോഹം പൊലിയുകയും ചെയ്തു. എന്നാല്‍, എല്ലാ മാധ്യമങ്ങളിലും മോദി താരമായി കത്തിനില്‍ക്കുകയും കേന്ദ്ര ഭരണത്തിന്റെ വിളവെടുപ്പായി കൊട്ടിഘോഷിക്കുകയും ചെയ്തു. ബി.ജെ.പി വിരുദ്ധ മാധ്യമങ്ങള്‍ പോലും ഈ തള്ളില്‍ പെട്ടപ്പോള്‍ പഞ്ചാബ് ഇന്ത്യയിലാണെന്ന് പറയാന്‍ പോലും ഭയപ്പെടുകയോ നാണിക്കുകയോ ചെയ്തു. രണ്ടര വര്‍ഷം കൊണ്ട് മോദിയുടെ പതനം ആരംഭിച്ചിരിക്കുന്നുവെന്നും എതിര്‍ ചേരിയുടെ ഐക്യമെന്ന ഒറ്റമൂലികൊണ്ട് നിഷ്പ്രയാസം മോദി-അമിത് ഗിമ്മിക്കുകളെ മറികടക്കാമെന്നുമാണ് ബീഹാറില്‍ തൊട്ട് സത്യം ചെയ്ത പാഠം.
നോട്ടു നിരോധനത്തെ വര്‍ഗീയ കാര്‍ഡിറക്കിയും പച്ചക്ക് മതവിദ്വേഷം സൃഷ്ടിച്ചിട്ടും മറച്ചുപിടിക്കുകയും എതിരാളികളുടെ ഛിദ്രതയില്‍ നിന്ന് നേട്ടം കൊയ്യുകയും ചെയ്താണ് ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബി.ജെ.പി ഭരണം പിടിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂരിലും ഗോവയിലും കേന്ദ്ര ഭരണത്തിന്റെയും രാജ്ഭവനുകളുടെയും പിന്തുണയില്‍ ‘ഇടക്കാലഭരണം’ സാധ്യമാവുകയും ചെയ്തു. അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ ബി.ജെ.പി മുന്നണി തരിപ്പണമായപ്പോള്‍ സംപൂജ്യരാവാതെ അവരെ കാത്തത് ആംആത്മി രംഗപ്രവേശമാണ്.
അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധിയില്‍ കോണ്‍ഗ്രസിനേക്കാളേറെ 2014നെ അപേക്ഷിച്ച് പരിക്ക് പറ്റിയത് ബി.ജെ.പിക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012ല്‍ അവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോദി ഗുജറാത്തിലെ മുഖ്യമന്ത്രി മാത്രമാണ്. കേന്ദ്രത്തില്‍ യു.പി.എ ഭരണവും. രണ്ടര വര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മോദിയുടെ രംഗ പ്രവേശവും ദേശീയ പ്രചാരണവും. മണിപ്പൂരില്‍ 41.91 ശതമാനത്തില്‍ നിന്ന് 35.3 ശതമാനമായി (6.61%) വോട്ടു വിഹിതം കുറഞ്ഞതാണ് കോണ്‍ഗ്രസിന് ഉണ്ടായ തിരിച്ചടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 42.63 ശതമാനം വോട്ടുകള്‍ നേടിയ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 39.7 ശതമാനം വോട്ടുകളാണ്. ഖബര്‍സ്ഥാനും റമസാനിലെ വൈദ്യുതിയും വിഷം ചീറ്റിയിട്ടും ‘മോദി-അമിത് മഹാവിസ്മയ’ത്തിന് മൂന്നു ശതമാനത്തോളം വോട്ടുകളുടെ ചോര്‍ച്ച. ഉത്തരാഖണ്ഡില്‍ 69ല്‍ 56 സീറ്റുകള്‍ നേടി അധികാരത്തിലേറിയെങ്കിലും 2014ലെ 55.93 ശതമാനത്തില്‍ നിന്ന് 46.5 ആയി ബി.ജെ.പിക്ക് വോട്ടു വിഹിതത്തില്‍ 9.43 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഭരണമുണ്ടായിരുന്ന ഗോവയില്‍ 54.12 ശതമാനത്തില്‍ നിന്ന് 32.5 ആയാണ് കുത്തനെ ഇടിഞ്ഞത്. 11.62 ശതമാനം ജനങ്ങള്‍ എഴുതിത്തള്ളിയിട്ടും രണ്ടാം കക്ഷി ഭരണം പിടിക്കുമ്പോള്‍ 54 ഇഞ്ച് നെഞ്ചളവിനെ വാഴ്ത്താതിരിക്കുന്നതെങ്ങിനെ. പഞ്ചാബില്‍ അധികാരം വിട്ടൊഴിഞ്ഞപ്പോള്‍, സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് 26.3 ശതമാനത്തില്‍ നിന്ന് 25.2 ശതമാനമായി ഒരു ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ബി.ജെ.പിക്ക് 8.77 ശതമാനത്തില്‍ നിന്ന് 5.4 ആയി. രണ്ടു വര്‍ഷം മുമ്പ് പിന്തുണച്ചവരില്‍ 40 ശതമാനം പേരും ഉട്താപഞ്ചാബിനെയും മോദിപ്രഭാവത്തെയും കയ്യൊഴിഞ്ഞെന്നര്‍ത്ഥം. പക്ഷെ, തിരിച്ചുവരവ് സാധ്യമല്ലാത്തവിധം രാഹുല്‍ എടുക്കാ നാണയമായെന്ന് പ്രചരിപ്പിക്കുന്നതില്‍ ഒരു മനസാക്ഷികുത്തുമില്ല.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന സ്വപ്നം ഉപേക്ഷിച്ചിട്ട് വര്‍ഷം എത്രയോ ആയി. 1977ലെ തിരിച്ചടിക്ക് ശേഷം ഉയില്‍ത്തെഴുനേറ്റ് 1980ല്‍ 309 സീറ്റുകളോടെ ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ് 1985ല്‍ 269 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തിയെങ്കിലും പിന്നീട് വളര്‍ച്ച താഴോട്ടാണ്. പിന്നീട് കോണ്‍ഗ്രസിന് ഭരണം സ്വപ്‌നം മാത്രമായിരുന്നു. കേന്ദ്രത്തിലും യു.പിയിലും രാഷ്ട്രീയ ചേരിമാറ്റത്തിന്റെ വിസ്‌ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ വര്‍ഷാവര്‍ഷം തെരഞ്ഞെടുപ്പ് ഉത്സവങ്ങളായി. 1989ല്‍ മുലായം സിംഗിനെ മുഖ്യമന്ത്രിയാക്കി ജനതാദള്‍ അധികാരം പിടിച്ചു. 201 ദിവസം കൊണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 1991ല്‍ അയോധ്യ പ്രശ്‌നം കത്തിച്ച് 11-ാം അസംബ്ലി തെരഞ്ഞെടുപ്പില്‍ 221 സീറ്റുകളോടെ ബി.ജെ.പി വലിയ ഒറ്റകക്ഷിയായി, അധികാരത്തിലേറി. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ കല്യാണ്‍സിങിന്റെ മുഖ്യമന്ത്രി കസേര തെറിച്ചു. ഒരു വര്‍ഷത്തിലേറെ നീണ്ട രാഷ്ട്രപതി ഭരണത്തിന് ശേഷം 1993ല്‍ 12-ാമത് അസംബ്ലി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 177 സീറ്റുകള്‍ നേടി ബി.ജെ.പി ശക്തി തെളിയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 28 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എസ്.പിയുടെ മുലായം മുഖ്യമന്ത്രിയായെങ്കിലും ഒന്നര വര്‍ഷത്തിനകം ബി.എസ്.പിയുടെ മായാവതിയുടേതായി ഊഴം. പക്ഷെ, 137-ാം നാള്‍ കസേര തെറിച്ച് രാഷ്ട്രപതി ഭരണമായി. 1996ല്‍ 13-ാം അസംബ്ലി തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതായതോടെ രാഷ്ട്രപതി ഭരണം ഒന്നര വര്‍ഷത്തോളം നീണ്ടു. ആറു മാസത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ബി.എസ്.പിയുടെ മായാവതി മുഖ്യമന്ത്രിയായി. പക്ഷെ, ഏഴു മാസം തികക്കുന്നതിന് മുമ്പ് ബി.ജെ.പി അധികാരം തട്ടിപ്പറിച്ചു. നാലു വര്‍ഷത്തിനകം മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പി പരീക്ഷിച്ചത്. 2002ല്‍ നടന്ന 14-ാം അസംബ്ലി തെരഞ്ഞെടുപ്പിലും ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. രണ്ടു മാസത്തോളം നീണ്ട രാഷ്ട്രപതിഭരണത്തിന് ശേഷം ബി.എസ്.പിയുടെ മായാവതി അധികാരമേറ്റു. ഒന്നേകാല്‍ വര്‍ഷമായപ്പോള്‍ എസ്.പിയുടെ മുലായം സിങ് യാദവും. 2007ല്‍ 15-ാം അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.എസ്.പി 206 സീറ്റുകള്‍ (30.43 ശതമാനം വോട്ട്) നേടി അധികാരത്തിലേറി. കോണ്‍ഗ്രസിന് 22ഉം ബി.ജെ.പിക്ക് 51ഉം സീറ്റുകള്‍ മാത്രം. 2012ല്‍ 25.95 ശതമാനം വോട്ടുകള്‍ നേടിയ ബി.എസ്.പി 80ലേക്ക് ചുരുങ്ങിയപ്പോള്‍ എസ്.പി 224 സീറ്റുകളോടെ (29.13 ശതമാനം വോട്ട്) അധികാരം പിടിച്ചു. ബി.ജെ.പിക്ക് 47ഉം കോണ്‍ഗ്രസിന് 28ഉം സീറ്റുകളാണ് നേടിയത്.
അഖിലേഷ് യാദവ് സ്ഥിരതയുടെ അഞ്ചു വര്‍ഷം കാഴ്ചവെച്ച് ജനങ്ങളെ സമീപിച്ചെങ്കിലും വോട്ടു കേന്ദ്രീകരണത്തിന്റെ സാങ്കേതികത്വം ബി.ജെ.പിയെ മൃഗീയമായി തുണച്ചു. 39.6 ശതമാനം വോട്ടു നേടിയാണ് 312ന്റെ വിജയം. 6.3 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ബി.എസ്.പിക്കും എസ്.പിക്കും വോട്ടിങ് ശതമാനത്തിലെ ചോര്‍ച്ചയേക്കാള്‍ ഭീമമാണ് സീറ്റു നഷ്ടം. 2012ല്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും പുറമെ മറ്റു പാര്‍ട്ടികള്‍ നേടിയ വോട്ട് 18.3 ശതമാനം ആയിരുന്നത് ഇത്തവണ 10.1 ശതമാനമായി കുറഞ്ഞപ്പോള്‍ അതേ അനുപാതം ബി.ജെ.പിക്ക് കൂടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19.77 ശതമാനം വോട്ടു നേടിയ ബി.എസ്.പിക്ക് അന്ന് സീറ്റ് പൂജ്യം. ഇപ്പോള്‍ അത് 22.2 ശതമാനം ആക്കി ഉയര്‍ത്തിയപ്പോള്‍ സീറ്റ് 19 ഉം. കോണ്‍ഗ്രസ് സഖ്യമില്ലാതെ മത്സരിച്ചിരുന്നെങ്കില്‍ ബി.എസ്.പിയുടെ 19 ലും താഴെ അവര്‍ പോയേനെ. എന്നാല്‍, എസ്.പിയും ബി.എസ്.പിയും മുന്നണിയായി മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പിയെ രണ്ടക്കം കടക്കാതെ തളക്കാന്‍ കഴിയുമായിരുന്നു. മൂന്നു കോടിയിലേറെ മുസ്‌ലിംകളുള്ള യു.പിയില്‍ ഒരു മുസ്‌ലിം മന്ത്രി പോലും ഉണ്ടാവാത്ത വിധം കൂപ്പുകുത്തിയതും ഇതിന്റെ ബാക്കിപത്രമാണ്. മുസ്‌ലിം വോട്ടുകളുടെ കാണാകാഴ്ചയെ കുറിച്ച് നാളെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending