Connect with us

Video Stories

മദ്യനയത്തിനെന്തിന് മലപ്പുറം കടമ്പ?

Published

on

ഇടതു സര്‍ക്കാറിന്റെ മദ്യനയ പ്രഖ്യാപനം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു ശേഷം മതി എന്ന മന്ത്രിസഭാ തീരുമാനം ആശങ്കാജനകവും അതിലേറെ ദുരൂഹത നിറഞ്ഞതുമാണ്. ഏപ്രില്‍ ഒന്നിനു പ്രഖ്യാപിക്കേണ്ട പുതിയ മദ്യനയം 12നു ശേഷത്തേക്കു മാറ്റിവച്ചത് സര്‍ക്കാറിന്റെ നിഗൂഢത മറച്ചുവക്കാനെന്ന കാര്യം തീര്‍ച്ചയാണ്. പ്രഖ്യാപനം വൈകിപ്പിക്കുന്നതിനു കാരണം വ്യക്തമാക്കാതെയാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് നിര്‍ദേശിച്ചത്. പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുറ്റമറ്റ മദ്യനയം ഉടനുണ്ടാകുമെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് മലപ്പുറത്തെ തിരിച്ചടി മുമ്പില്‍ കണ്ടതിനാലാണ്. മദ്യ മാഫിയകളെയും ബാര്‍ മുതലാളിമാരെയും പ്രീതിപ്പെടുത്താന്‍ രൂപപ്പെടുത്തിയ പുതിയ നയം മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ചാല്‍ പൊതുജനം പാഠംപഠിപ്പിക്കുമെന്ന് സര്‍ക്കാറിനറിയാം. യു.ഡി.എഫിന്റെ ഉരുക്കുകോട്ടയില്‍ തട്ടിനോക്കാനുള്ള കരുത്തുപോലും ഇടതുമുന്നണിക്ക് ഇല്ലാതാകുമെന്നു തീര്‍ച്ചയാണ്. ഇതാണ് മദ്യനയത്തെ മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്താന്‍ പിണറായിയെ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ പ്രഖ്യാപനം മാറ്റിവെച്ചതിലൂടെ പൊതുജനത്തിന്റെ ആശങ്ക വര്‍ധിച്ചുവെന്ന സത്യം തിരിച്ചറിയാതെ പോയതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും.
മദ്യനയം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ പ്രധാനമായും രണ്ടു ന്യായങ്ങളാണ് ഇടതുപക്ഷം നിരത്തുന്നത്. വകുപ്പ് മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണിതെന്ന് പ്രഥമ വാദം. ഉപതെരഞ്ഞെടുപ്പിലുയരുന്ന പ്രചാരണ വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനാണെന്ന് മറ്റൊരു വാദം. ഇവ രണ്ടും വിചിത്രമാണെന്ന കാര്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് നന്നായറിയാം. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ വകുപ്പ് നിശ്ചലമാണെന്നതാണോ സര്‍ക്കാര്‍ നിലപാട്? മറ്റൊരു മന്ത്രിക്ക് എക്‌സൈസിന്റെ അധിക ചുമതല നല്‍കിയത് ആലങ്കാരികം മാത്രമാണോ? എല്ലാ വകുപ്പുകളും അടക്കി ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ വകുപ്പ് അപ്രാപ്യമാണെന്ന് കരുതേണ്ടതുണ്ടോ? പെട്ടെന്ന് തട്ടിക്കൂട്ടുന്നതല്ല സര്‍ക്കാര്‍ നയങ്ങളെന്ന് എല്ലാവര്‍ക്കുമറിയാം. അങ്ങനെയെങ്കില്‍ നേരത്തെ തയാറാക്കിയ മദ്യനയം പ്രഖ്യാപിക്കാന്‍ മന്ത്രിയെ കാത്തിരിക്കേണ്ട കാര്യമുണ്ടോ? മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കാവുന്നതല്ലേയുള്ളൂ? സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിവ. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ പിണറായിക്കു നേരെ ഉയര്‍ന്നുവരാത്ത ഇത്തരം ചോദ്യങ്ങള്‍ പൊതു സമൂഹത്തിന്റെ പ്രതികരണങ്ങളിലുണ്ടാവില്ലെന്ന മൗഢ്യമായ വിശ്വാസമാണ് ഇടതുപക്ഷത്തെ നയിക്കുന്നത്. അതുകൊണ്ടാണ് നയ പ്രഖ്യാപനത്തിലെ കരണംമറിച്ചില്‍ വകുപ്പ് മന്ത്രിയുടെ അഭാവം കാരണമെന്ന് ഇടതുപക്ഷം കണ്ടെത്തിയത്. ഇതു ന്യായീകരിച്ചു നടക്കുന്ന നേതാക്കള്‍ക്കു പക്ഷേ, മലപ്പുറം ഉപതെരഞ്ഞെടുപ്പു ഗോദയില്‍ മുട്ടുവിറക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ഐക്യജനാധിപത്യ മുന്നണി മാത്രമല്ല, ഇടതു സര്‍ക്കാറിന്റെ ഈ കപടമുഖം പിച്ചിച്ചീന്തിയെറിയാന്‍ പ്രബുദ്ധ ജനത ഒന്നടങ്കം രംഗത്തുവരുന്നത് കാത്തിരുന്നു കാണാം.
മദ്യനയ പ്രഖ്യാപനം മാറ്റിയതിനു രണ്ടാമതു പറയുന്ന വാദമാണ് ഏറെ വിചിത്രം. മദ്യനയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയര്‍ന്നുവരുന്ന വിഷയങ്ങളുടെ ഗൗരവം നഷ്ടപ്പെടുന്നത് എങ്ങനെയാണ്? കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണം തുറന്നെതിര്‍ക്കുന്നതു പോലെ പിണറായി സര്‍ക്കാറിന്റെ നെറികെട്ട ഭരണവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. മദ്യനയം പ്രഖ്യാപിച്ചാല്‍ ഇടതു സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണവും സി.പി.എമ്മിന്റെ കഠാര രാഷ്ട്രീയവും ജനങ്ങളുടെ സൈ്വരജീവിതത്തിനു ഒരുപോലെ ഭീഷണിയുയര്‍ത്തുന്നതാണ്. ദേശീയ തലത്തില്‍ ഫണം വിടര്‍ത്തിയാടുന്ന ഫാസിസത്തെയും സംസ്ഥാന തലത്തില്‍ സ്വേഛാധിപത്യം കൊണ്ട് മുഷ്ടിചുരുട്ടുന്ന മാര്‍ക്‌സിസത്തെയും പിടിച്ചുകെട്ടേണ്ടുതുണ്ട്. പൊതുജനത്തെ പെരുവഴിയിലേക്ക് തള്ളിവിടുന്ന തലതിരിഞ്ഞ പരിഷ്‌കാരങ്ങളുമായി പൊറുതിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാറും പട്ടിണിയും പീഡനവും പൊലീസ് രാജും കൊണ്ട് വാവിട്ടുകരയുന്ന ജനതക്കുമുമ്പില്‍ നിഷ്‌ക്രിയമായി നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറും പൊതുവിചാരണ നേരിടുക തന്നെ വേണം. ഇതിനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്ന് വോട്ടര്‍മാര്‍ക്കറിയാം. അതിനാല്‍ പ്രചാരണത്തിന് തെരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ പ്രസക്തിയെ കുറിച്ച് ഇടതുപക്ഷം ആകുലപ്പെടേണ്ട ആവശ്യമില്ല.
മദ്യനയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ വീഴ്ചപറ്റുമോ എന്ന് സന്ദേഹിക്കുന്ന സി.പി.എമ്മിന് എന്തുകൊണ്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഈ വേവലാതിയുണ്ടായില്ല. മതേതര മുന്നണികളോട് മുഖംതിരിഞ്ഞ് നിന്ന് ബി.ജെ.പിക്ക് വളംവച്ചുകൊടുക്കുകയല്ലേ ഇടതുപക്ഷം ചെയ്തത്? ഉത്തരേന്ത്യയില്‍ ഫാസിസത്തെ തളര്‍ത്താന്‍ മലപ്പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി നിര്‍വൃതിയടയുകയാണ് സഖാക്കള്‍. ഇതറിയാവുന്നവര്‍ക്കു മുമ്പില്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഇനിയും വഞ്ചന തുടരാമെന്നത് വ്യാമോഹമാണ്. മദ്യനയം മാറ്റിവച്ചതു സര്‍ക്കാറിന്റെ കാപട്യം മറച്ചുവക്കാനുള്ള മറുതന്ത്രമാണെന്ന മര്‍മമറിയാവുന്നവരാണ് മലപ്പുറത്തുകാര്‍ എന്ന കാര്യം മറക്കേണ്ട. ഇതുയര്‍ത്തിക്കാണിച്ച് പ്രചാരണത്തിറങ്ങുന്ന പൊതുജനത്തിനു മുമ്പില്‍ ഇടതുമുന്നണിക്ക് ഉത്തരം കിട്ടാതെ വിയര്‍ക്കേണ്ടിവരുമെന്നത് വഴിയേ കാണാമെന്നു ഓര്‍മപ്പെടുത്തട്ടെ.
ഇടതുപക്ഷത്തിന്റെയും മദ്യ രാജാക്കന്മാരുടെയും ശക്തമായ വെല്ലുവിളികള്‍ക്കും കോടതികളുടെ വിടാതെയുള്ള വിമര്‍ശങ്ങള്‍ക്കുമിടയിലാണ് സമ്പൂര്‍ണ മദ്യനിരോധ നയത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉറച്ചുനിന്നത്. രാഷ്ട്രീയ നേട്ടത്തേക്കാളുപരി പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് ഇച്ഛാശക്തിയോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യ നിരോധന നയം നടപ്പാക്കിത്തുടങ്ങിയത്. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ ഇത് മുച്ചൂടും മാറ്റിയെഴുതാനുള്ള തത്രപ്പാടിലാണ്. മദ്യനിരോധമല്ല, വര്‍ജനമാണ് ലക്ഷ്യമെന്നു പറയുന്ന പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ മാഫിയാ നയത്തിനു വേണ്ടിയാണ് ഈ ഒളിച്ചുകളി തുടരുന്നത്. ഇതു തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം കേരളത്തിലെ ഉദ്ബുദ്ധ ജനതക്കുണ്ട്. ബാറുകള്‍ അടച്ചുപൂട്ടുന്നതിന്റെ മുമ്പുള്ള കേരളത്തിന്റെ അവസ്ഥയും അടച്ചുപൂട്ടിയതിന്റെ ശേഷം സാമൂഹിക, കുടുംബ പശ്ചാത്തലങ്ങളിലുണ്ടായ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അളവും അറിയുന്ന ജനതക്കു മുമ്പില്‍ ഇടതുപക്ഷത്തിന് ഇനി പിടിച്ചുനില്‍ക്കാന്‍ പാടുപെടേണ്ടി വരും. മദ്യമാഫിയക്കു മുമ്പില്‍ മുട്ടുമടക്കി നയപ്രഖ്യാപനം മാറ്റിവച്ച പിണറായി സര്‍ക്കാറിനെതിരെ പ്രതിരോധക്കോട്ട പണിയാന്‍ സമാധാന ജീവിതമാഗ്രഹിക്കുന്ന പൊതുസമൂഹം ഒറ്റക്കെട്ടായി വിധിയെഴുതുക തന്നെ ചെയ്യും.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending