Connect with us

Video Stories

അടിവേരിളകിയ ആഭ്യന്തര വകുപ്പ്

Published

on

സംസ്ഥാനത്തിന്റെ സത്കീര്‍ത്തി തകര്‍ക്കും വിധം കേരളത്തില്‍ കുറ്റവാളികള്‍ ഭീതി വിതച്ചു വളരുകയാണ്. ക്രൂരമായ കൊലപാതകങ്ങളുടെയും ഞെട്ടിക്കുന്ന പീഡനങ്ങളുടെയും വേദനയൂറുന്ന വാര്‍ത്തകള്‍ കണികണ്ടാണ് മലയാള നാടിന്റെ പ്രഭാതമുണരുന്നത്. മുമ്പെങ്ങുമില്ലാത്ത അസ്വസ്ഥകളും വിഹ്വലതകളും ജീവനു വേണ്ടിയുള്ള നിലവിളികളും കേട്ട് മനഃസാക്ഷിയാകെ മരവിച്ചു കഴിഞ്ഞു. കാവല്‍ നില്‍ക്കേണ്ടവരുടെ കൈക്കുമ്പിളുകളില്‍ കിടന്ന് കൊച്ചുകുട്ടികള്‍ പോലും പ്രാണനു വേണ്ടി പിടയുന്നതു കാണാന്‍ കണ്ണുകള്‍ക്ക് കരുത്തില്ലാതായിരിക്കന്നു. ഇവയിലെല്ലാം പരിഹാരങ്ങളിലൂടെ പ്രതീക്ഷ പകരേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ പകച്ചുനില്‍ക്കുന്നതാണ് സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പ് അടിവേരിളകിക്കിടക്കുന്നു എന്നതിന്റെ അവസാന അടയാളമാണ് ഇന്നലെ നിയമസഭയില്‍ ‘പൊലീസിന് വീഴ്ചപറ്റി’ എന്ന മുഖ്യമന്ത്രിയുടെ കുമ്പസാരം. സമീപ കാലങ്ങളില്‍ ഏറെ പ്രമാദമായ എല്ലാ സംഭവങ്ങളിലും പിണറായിയുടെ ഈ പരിഭവം കേരളം കേട്ടതാണ്. ധര്‍മടം കേസിലും കുറ്റിമാക്കൂല്‍ സംഭവത്തിലും മാവോയിസ്റ്റ് വെടിവെപ്പിലും കണ്ണൂരിലെ കൊലപാതകങ്ങളിലും കലോത്സവ ദിവസത്തിലെ കലാപത്തിലും നടിയെ അക്രമിച്ച നടപടിയിലും പതിവു പല്ലവി ആവര്‍ത്തിച്ച പിണറായിയില്‍ നിന്ന് ഇതിനപ്പുറം എന്തു പ്രതീക്ഷിക്കാനാണ്? വാളയാര്‍ പീഡനത്തില്‍ പൊലീസ് വീഴ്ചയുടെ ചുരുളഴിയുമ്പോഴും ശിവസേനക്കു മുമ്പില്‍ ക്രമസമാധാന സേന കവാത്തു മറക്കുക്കുമ്പോഴും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് കേരളം.

ഇടതു സര്‍ക്കാര്‍ അധികാരിത്തിലേറിയതു മുതല്‍ കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നതായി കണക്കുകള്‍ തെളിയിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞതോടെ കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. വലിയ മാഫിയകള്‍ മാത്രമല്ല, ചെറു സംഘങ്ങള്‍ പോലും കൊമ്പുകൂര്‍പ്പിച്ച് കശാപ്പിനിറങ്ങുന്നതാണ് കേരളം കാണുന്നത്. സമീപ കാലങ്ങളില്‍ വിവാദമുയര്‍ത്തിയ കേസുകളിലൂടെ ഇത്തരം മാഫിയികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പൊയ്മുഖങ്ങള്‍ പുറംലോകമറിയുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗം രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. നടപ്പു നിയമസഭാ സമ്മേളനത്തിനു വേണ്ടി ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 1,75,000 ക്രമിനില്‍ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. എട്ടു മാസത്തിനിടെ 18 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. 1,100 പീഡനക്കേസുകള്‍. ഇതില്‍ 630 കേസുകളിലും ഇരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍. സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു അതിക്രമങ്ങള്‍ 3200ല്‍ അധികം വരും. 4200 ലഹരി മരുന്ന് കേസുകളും 7200 ദലിത് പീഡന കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷക്കായി നടപ്പാക്കിയ പദ്ധതികള്‍ പ്രയോജനം ചെയ്തില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് ഗുരുതരമായ വീഴ്ചയുടെ ആഴക്കയത്തിലാണെന്നര്‍ത്ഥം. ഭരണ നൈപുണ്യനെന്നും ഇരട്ടച്ചങ്കനെന്നും കൊട്ടിഘോഷിച്ച് വകുപ്പ് ഏറ്റെടുത്ത പിണറായി വിജയന് ക്രമസമാധാന പാലനത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ ഇച്ഛാശക്തിയില്ലെന്ന് എട്ടുമാസം കൊണ്ട് പൊതു സമൂഹത്തിനു ബോധ്യമായി. പൊലീസ് സേന ഇവ്വിധം ഗതികിട്ടാ പ്രേതം പോലെ അലഞ്ഞുനടന്ന കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറയാനാവും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ എട്ടു മാസത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകളാണ് ഇടതു സര്‍ക്കാറിന്റെ ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീ പീഡനങ്ങളില്‍ മാത്രം 330 കേസുകളുടെ വര്‍ധനവുണ്ട്. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപറേഷന്‍ കാവലാള്‍, പിങ്ക് പൊലീസ് പദ്ധതികള്‍ തുടക്കത്തില്‍ തന്നെ പാളി. ഇവയൊന്നും ഉദ്ദേശിച്ച ഫലം കാണാതിരുന്നത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയായിട്ടുണ്ട്.
സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ ഭീതി നിലനില്‍ക്കുമ്പോഴാണ് പൊലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നത്. ഉപരിതലത്തില്‍ പ്രകടനപരതക്കു വേണ്ടിയുള്ള പരിഷ്‌കാരങ്ങളുമായാണ് പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത്. ജില്ലാ പൊലീസ് മേധാവിയോട് വീഡിയോ കോണ്‍ഫറന്‍സുകളിലൂടെ സംസാരിക്കുന്നത് മാധ്യമ വാര്‍ത്തയാക്കി മേനി നടിക്കുന്നതിനപ്പുറം എന്തു മാറ്റമാണ് സംസ്ഥാന പൊലീസ് സേനയുടെ മനോഭാവത്തിലുണ്ടായത്? പൊലീസ് സ്റ്റേഷനുകളുടെ ചാരത്തും പൊലീസുകാരുടെ മൂക്കിനു താഴെയുമാണ് കുറ്റകൃത്യങ്ങള്‍ പെരുകുന്നത്. എല്ലാതരം കുറ്റകൃത്യങ്ങളുടെയും ശരാശരി വര്‍ധനവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണം. സംസ്ഥാനത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തെ ഇതു സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 6,53,976 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ ഇത് 6,10,365 ആയിരുന്നു. 43,611 കേസുകളുടെ വര്‍ധനവാണ് ഒരു വര്‍ഷത്തിനകമുണ്ടായത്. 2013ല്‍ 5,83,182 കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 2012ല്‍ 5,11,278ഉം 2011ല്‍ 4,18,770ഉം ആയിരുന്നു സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്ക്. ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ കാര്യമാണ്. ഒതുക്കിത്തീര്‍പ്പായ നിരവധി കേസുകള്‍ വേറെയുമുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുതെന്ന് ക്രൈം റിക്കാര്‍ഡ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. 9345 കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രായഭേദമന്യെ സ്ത്രീകള്‍ വീടുകളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ, തലസ്ഥാന നഗരിയിലാണ് സ്ത്രീകള്‍ക്കു നേരെ കുറ്റകൃത്യങ്ങളധികവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണത്തിന്റെ കാവലും കരുതലും അനിവാര്യമായ സമയത്തുപോലും അക്ഷന്തവ്യമായ അനാസ്ഥയാണ് ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാവുന്നത്. നിയമസഭയില്‍ ഇതു ചൂണ്ടിക്കാണിച്ചാല്‍ മുഖ്യമന്ത്രിക്കു നേരെ ‘ആക്രോശിച്ചു’വെന്ന തരംതാണ പ്രയോഗം നടത്തി ഒളിച്ചോടുകയാണ് പിണറായി വിജയന്‍. ഇത് പുച്ഛിച്ചു തള്ളാന്‍ മാത്രം പ്രബുദ്ധരാണ് കേരളീയ ജനതയെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നത് നന്ന്. ഉത്തരവാദിത്വ നിര്‍വഹണത്തിന് കഴിയില്ലെങ്കില്‍ വകുപ്പ് വിട്ടൊഴിയുകയാണ് വേണ്ടത്. കേരളം കുറ്റവാളികളുടെ നാടായി മാറാന്‍ പൊതുസമൂഹം സമ്മതിക്കില്ലെന്നും സര്‍ക്കാറിന്റെ പിടിപ്പുകേട് അതിന് നിമിത്തമാവുകയാണെങ്കില്‍ തിരുത്താന്‍ ജനം പ്രതിജ്ഞാബദ്ധമാണെന്നും ഓര്‍മിപ്പിക്കട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending