Connect with us

Video Stories

കലിതുള്ളുന്ന കാലവര്‍ഷം

Published

on

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് കടല്‍ക്ഷോഭവും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ അതിതീവ്ര മഴ വര്‍ഷിച്ച കേരളത്തില്‍ അസാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒന്നു കണ്ണുതെറ്റിയാല്‍ എല്ലാം തകര്‍ന്നു തരിപ്പണമാകും വിധത്തിലാണ് കാറ്റും മഴയും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റില്‍ കടല്‍ രൗദ്രഭാവംപൂണ്ടു നില്‍ക്കുന്നു. തീരദേശത്ത് പാര്‍ക്കുന്നവര്‍ നെഞ്ചിടിപ്പോടെയാണ് ദിനങ്ങള്‍ തള്ളിനീക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ ഇരുപതോളം മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലവെള്ളപ്പാച്ചിലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. കൃഷിയിടങ്ങളും പുരയിടങ്ങളും നഷ്ടപ്പെട്ടവര്‍ ഏറെയാണ്. പലയിടങ്ങളിലും കുത്തൊഴുക്കില്‍പെട്ട് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞില്ലാതാവുകയും മരങ്ങളും വൈദ്യുതി കമ്പികളും പൊട്ടിവീണ് തടസം നേരിട്ടതിനാല്‍ ഗതാഗത മേഖല നിശ്ചലമാവുകയും ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ജാഗ്രതക്കുറവ് വിപത്തുകളുടെ വ്യാപ്തി വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പിലാവാത്തതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആളപായം വര്‍ധിക്കാനിടയായത്. ദുരന്തം സംഭവിച്ചതിനു ശേഷമുള്ള നെട്ടോട്ടങ്ങളേക്കാള്‍ ദുരന്തം വരാതിരിക്കാനുള്ള ശക്തമായ കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.

ഇടവപ്പാതിയില്‍ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കഴിഞ്ഞ ഒരാഴ്ചയായി തുള്ളിമുറിയാതെ പെയ്തുകൊണ്ടിരിക്കുകയാണ്. ഭൂമധ്യരേഖക്കു തെക്കുള്ള ഉച്ചമര്‍ദ മേഖലയില്‍ നിന്നും അതിവേഗതയിലാണ് കാലവര്‍ഷക്കാറ്റിന്റെ സഞ്ചാരം. ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നും വടക്കു-പടിഞ്ഞാര്‍ ദിശയിലേക്ക് ശക്തമായി കാറ്റ് വീശിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മഴ ഇടതടവില്ലാതെ പെയ്തുതീരുന്നതാണ് കേരളത്തിന്റെ കടലുകളില്‍ ക്രമാതീതമായ ജലനിരപ്പിന്റെ നിദാനം. കാലവര്‍ഷക്കാറ്റിന് വേഗത കൂടുന്നതോടെ കടല്‍ക്ഷോഭം രൂക്ഷമാവുകയും ചെയ്യുന്നുണ്ട്. തീരദേശത്ത് മിക്കയിടങ്ങളിലും കടല്‍ഭിത്തികള്‍ തകര്‍ത്തെറിഞ്ഞ് വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം കയറിയിരിക്കുകയാണ്. കടല്‍ഭിത്തി ഇല്ലാത്തിടങ്ങളിലെ തീരവാസികള്‍ കാലവര്‍ഷം കനത്തതോടെ വീടുവിട്ടിറങ്ങേണ്ടി വന്നിട്ടുണ്ട്. കടല്‍ ക്ഷോഭിച്ചു നില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് പുറപ്പെടാനാവാതെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭത്തോടൊപ്പം ട്രോളിങ് നിരോധനവും കൂടിയായതിനാല്‍ കടലോര മേഖല വറുതിയുടെ വറച്ചട്ടിയിലാണ് കഴിയുന്നത്. ക്ഷാമം കാരണം മത്സ്യവില കുതിച്ചുയരുന്നത് പൊതുജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ട്രോളിങ് കാലത്ത് സാധാരണ ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനം നടക്കാറുണ്ടെങ്കിലും കടല്‍ക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കാരണങ്ങളെല്ലാം തീരദേശ ജനതയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചിരിക്കുകയാണ്.

മലയോര മേഖല ഉരുള്‍പൊട്ടലിന്റെ ഭീതിവിട്ടുമാറാതെയാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ഇവിടങ്ങളില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിത്യദുരന്തമായി മാറിയിരിക്കുകാണ്. ഇന്നലെ താമരശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവഹാനിയടക്കം വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കൊടുങ്ങല്ലൂരില്‍ അഞ്ചു വീടുകള്‍ ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായും സംശയമുണ്ട്. കോഴിക്കോട്ട് ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് അഞ്ഞൂറോളം പേരെയാണ് സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ സത്വര നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഏതു നിമിഷവും ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പത്തു താലൂക്കുകളും മിതസാധ്യതയുള്ള 25 താലൂക്കുകളും സംസ്ഥാനത്തുണ്ട്. 2016ലെ ദുരന്ത നിവാരണ ആസൂത്രണ രേഖയില്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങളുണ്ട്. ഇത് സര്‍ക്കാര്‍ മേശപ്പുറത്ത് വിശ്രമിക്കുന്നു എന്നതല്ലാതെ ഈ കാലവര്‍ഷക്കെടുതിയിലും ഇതില്‍നിന്നു പാഠമുള്‍ക്കൊള്ളാന്‍ സര്‍ക്കാറിനായിട്ടില്ല. കോഴിക്കോട്ടും വയനാട്ടിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള ജീവഹാനിയും നാശനഷ്ടവും ഇതാണ് തെളിയിക്കുന്നത്. ഏറെ അപകട സാധ്യതയുള്ള ഇടുക്കിയിലെയും പാലക്കാട്ടെയും സ്ഥിതിയും ഇതില്‍ നിന്നു ഭിന്നമല്ല. സാധ്യതാ പ്രദേശങ്ങളില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായിക്കഴിഞ്ഞു. മിക്കയിടങ്ങളിലും സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. കോഴിക്കോട് കഴിക്കന്‍ മേഖല മുന്‍ വര്‍ഷങ്ങളിലെ ഉരുള്‍പൊട്ടലുകളുടെ തുടര്‍ച്ചയാണ് ഇത്തവണയുമുണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ 5607 ച.കി.മീ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന ആസൂത്രണ രേഖയുടെ മുന്നറിയിപ്പ് പ്രകാരമാണ് സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കേണ്ടത്. മലയോര മേഖലയില്‍ അതീവ ശ്രദ്ധയോടെയുള്ള കരുതല്‍ നടപടികള്‍ വേഗത്തിലാക്കുകയും വേണം. കോഴിക്കോട് താമരശേരി ചുരം ഇടിഞ്ഞ് ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. ഇതോടെ വയനാട് ജില്ല ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ വയനാട്ടുകാര്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. ചുരത്തില്‍ ഗതാഗത തടസ്സം നേരിട്ടാല്‍ ഇതിന് വിഘാതം സൃഷ്ടിക്കും. ഫലമോ കൂടുതല്‍ ദുരന്തത്തിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുക.
24 സെ.മീറ്റര്‍ വരെ മഴ തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ സംസ്ഥാനത്തെ കടല്‍ ജലനിരപ്പ് ഉയരുകയും തോടും പുഴയും ആറും കിണറും കുളങ്ങളുമെല്ലാം നിറഞ്ഞൊഴുകുകയും ചെയ്തു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇത്തവണ നേരത്തെ തന്നെ കാലവര്‍ഷപ്പെയത്ത് സംസ്ഥാനത്ത് തുടങ്ങിയിരുന്നു. ദീര്‍ഘകാല ശരാശരിയുടെ 97 മുതല്‍ 102 ശതമാനം വരെ മഴ ലഭിക്കുമെന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) പ്രവചനം പുലരുന്നതുപോലെയാണ് നിലയ്ക്കാതെയുള്ള മഴ. അതിനാല്‍ ലഭിച്ചതിനേക്കാളേറെ ശക്തിയില്‍ കാറ്റും മഴയും ഇനിയും പ്രതീക്ഷിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറും ദുരന്ത നിവാരണ അതോറിറ്റിയും കൈമെയ് മറന്ന് കാലവര്‍ഷക്കെടുതികളെ നേരിടാന്‍ കര്‍മസജ്ജമാകണം. സര്‍ക്കാറും സംവിധാനങ്ങളും കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന് കാവലിരുന്നാല്‍ മാത്രമേ വലിയ വിപത്തുകളില്‍ നിന്ന് നാടിനെ രക്ഷിക്കാനാവൂ.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending