Connect with us

Video Stories

അമേരിക്കയെ പിന്‍വലിക്കുന്ന ട്രംപ്

Published

on

അമേരിക്കയുടെ നാല്‍പത്തഞ്ചാമത് പ്രസിഡണ്ടായി തിങ്കളാഴ്ച അധികാരമേറ്റ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന എഴുപത്തൊന്നുകാരനായ ധനികബിസിനസുകാരന്റെ തുടക്കം പ്രതീക്ഷിച്ചതുപോലെ തന്നെ വിവാദങ്ങളുടെ നെരിപ്പോടിലായിരിക്കുന്നു. രാജ്യം ഇതുവരെ കൊണ്ടുനടന്ന പല മൂല്യങ്ങളും തീരുമാനങ്ങളും പിന്‍വലിക്കുന്ന തിരക്കിലാണ് ട്രംപ് ഭരണകൂടം. സങ്കുചിതമായ വംശീയ-ദേശീയതയും മുസ്‌ലിം വിരുദ്ധതയും ആണയിടുന്ന ട്രംപ് ലോക പൊലീസെന്ന് വിളിപ്പേരുളള ഒരു രാജ്യത്തിന്റെ അമരസ്ഥാനത്തിരുന്ന് നടത്തിവരുന്ന ഭരണ നടപടികള്‍ ലോകത്തെ മുള്‍മുനയിലാക്കാന്‍ പോന്നതായിരിക്കുന്നു.

 

ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ എബ്രഹാം ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂതര്‍കിംഗിന്റെയും നാട് മാധ്യമസ്വാതന്ത്ര്യത്തിന് പോലും കൂച്ചുവിലങ്ങിടുന്ന കാഴ്ചയാണ് ലോകത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന വ്യവസായങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളലിന് എതിരായനയം തുടരില്ലെന്ന് പുതിയ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നു. ഇസ്രാഈല്‍ ജൂതരാഷ്ട്രത്തെ അനുകൂലിക്കുന്ന ട്രംപിസം അമേരിക്കയുടെ നയതന്ത്രകാര്യാലയം ടെല്‍അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റാനുള്ള നടപടിയുമായി മുന്നോട്ടുപോകുന്നു. ഏഷ്യയുമായുള്ള വന്‍വാണിജ്യകരാര്‍ പിന്‍വലിക്കാനുള്ള ഉത്തരവിലും അദ്ദേഹം ഒപ്പിട്ടുകഴിഞ്ഞു.

 

മുസ്‌ലിംവിരുദ്ധത പറയുന്ന ട്രംപ് അതിനുകാരണമായി പറയുന്നത് ഇസ്‌ലാമിന്റെ പേരിലുള്ള ഭീകര-വിധ്വംസക പ്രവര്‍ത്തനമാണ്. സ്ഥാനമേറ്റ സമയത്ത് ട്രംപ് നടത്തിയ പ്രസംഗത്തില്‍ ‘ഇസ്‌ലാമികതീവ്രവാദം’എന്ന പദമാണ് അദ്ദേഹം പ്രയോഗിച്ചത്. ബൈ അമേരിക്ക, ഹയര്‍ അമേരിക്ക – ജോലിയും വിപണിയും അമേരിക്കക്ക്- എന്നായിരുന്നു ട്രംപിന്റെ മറ്റൊരുപദപ്രയോഗം. അമേരിക്കയാണ് ഒന്നാമത് എന്ന വാചകവും തര്‍ക്കവിധേയമാണ്. ആഗോളവല്‍കൃതകാലത്ത് ഇതും പ്രായോഗികരഹിതമായേ വിലയിരുത്തപ്പെടുന്നുള്ളൂ. മുസ്‌ലിംകള്‍ക്കുപുറമെ കറുത്ത വര്‍ഗക്കാരായ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെയും ട്രംപ് ഒരേസമയം തന്നെ സംസാരിക്കുന്നുണ്ട്.

 

അമേരിക്കയുടെ വിപണിയിലേക്ക് അയല്‍രാഷ്ട്രമായ മെക്‌സിക്കോയില്‍ നിന്ന് കാറുകള്‍ അടക്കം നിര്‍മിച്ച് അമേരിക്കയില്‍ വിറ്റഴിക്കുന്നത് നിര്‍ത്തിവെക്കുമെന്നും മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നുമൊക്കെയുള്ള വിടുവായിത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് പുതിയ പ്രസിഡണ്ടിന്റെ പ്രഭാഷണം. രാജ്യത്തെ രണ്ടുകോടിയോളം പേര്‍ക്ക് ഗുണം ലഭിക്കുന്ന ഒബാമകെയര്‍ പദ്ധതി ഭാഗികമായി റദ്ദുചെയ്ത ട്രംപിന്റെ നടപടി പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഗര്‍ഭഛിദ്രത്തിനെതിരായ നിയമഭേദഗതിയും പ്രതിഷേധത്തിനിടവരുത്തിയിരിക്കയാണ്. ട്രംപ് ചുമതലയേല്‍ക്കുന്ന അവസരത്തില്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അഞ്ചു ലക്ഷത്തിലധികം അമേരിക്കക്കാരാണ് അദ്ദേഹത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പരസ്യമായ അക്രമ സമരങ്ങള്‍ക്ക് മുതിര്‍ന്നതെന്നത് ചില്ലറ കാര്യമല്ല.

 

അമേരിക്കന്‍ ജനതയുടെ നാല്‍പതു ശതമാനം പേരുടെ പിന്തുണ മാത്രമേ ട്രംപിനുള്ളൂ. അമേരിക്കക്ക് എല്ലാകാലത്തും ഓശാന പാടിയിരുന്ന, അവരുടെ അന്താരാഷ്ട്ര താല്‍പര്യങ്ങള്‍ക്കൊത്ത് തുള്ളിയിരുന്ന യൂറോപ്പിനെതിരെയും ഒരു കാലത്തെ അമേരിക്കയുടെ ലോകത്തെ മുഖ്യശത്രുവായ റഷ്യക്ക് അനുകൂലമായും ട്രംപിന്റെ പരസ്പരവിരുദ്ധമായ നിലപാടുകള്‍ അമേരിക്കക്കാരെ തന്നെയാണ് ഇതിനകം ആശങ്കയിലാക്കേണ്ടത്. അമേരിക്കന്‍ സഖ്യസൈന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നാറ്റോയും എന്തിനേറെ ഐക്യരാഷ്ട്രസംഘടനയെ പോലും എതിര്‍ക്കുകയാണ് ട്രംപ് ഭരണകൂടം.

 

യു.എന്നില്‍ ഇസ്രാഈലിനെതിരായ പ്രമേയത്തെ വീറ്റോ ചെയ്യാതിരുന്ന അമേരിക്കയുടെ നയം പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ് ട്രംപ്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ മുന്‍കയ്യെടുത്ത് അനുരഞ്ജനത്തിന് ശ്രമിക്കുമ്പോഴാണ് ട്രംപിന്റെ ഈ അപകടകരമായ നീക്കമെന്നോര്‍ക്കണം. യു.എസിന്റെ സ്ഥിരം സഖ്യരാജ്യമായ ഫ്രാന്‍സിന്റെ പ്രസിഡണ്ട് ഒലാന്ത് ട്രംപിനെതിരെ പരസ്യവിമര്‍ശനവുമായി മുന്നോട്ടുവന്നത് പാശ്ചാത്യലോകം കീഴ്‌മേല്‍ മറിയുന്നുവെന്നതിന്റെ സൂചനയാണ്. സിറിയന്‍ പ്രശ്‌നത്തിലും ട്രംപിന്റെ നിലപാട് ബുദ്ധിശൂന്യമാണ്.

 

സ്വന്തം മരുമകനെ തന്നെയാണ് ട്രംപ് പശ്ചിമേഷ്യന്‍ വിഷയ ഉപദേശകനാക്കിയിരിക്കുന്നത്. തായ്‌വാനുമായി ചേര്‍ന്ന് ചൈനയെ വിരട്ടുകയാണ് ട്രംപ്. എച്ച് വണ്‍ ബി വിസ നിരോധിക്കാനുള്ള നീക്കം ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. പാക്കിസ്താന്റെ കാര്യത്തിലുള്ള ഇന്ത്യന്‍ അനുകൂല നിലപാട് ട്രംപിനോടുള്ള മോദിയുടെ താല്‍പര്യം കെടുത്തും; പ്രതിലോമനയങ്ങളില്‍ ഒരേതൂവല്‍ പക്ഷികളാണെങ്കിലും.തെരഞ്ഞെടുപ്പുകാലത്ത് അമേരിക്കയുടെ ആഭ്യന്തരകാര്യങ്ങളില്‍ റഷ്യ ഇടപെട്ടെന്ന് പറഞ്ഞത് ആ രാജ്യത്തിന്റെ തന്നെ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ ആണ്. ട്രംപിന് അനുകൂലമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരെ അവരുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണിത്.

 

ഇത്തരമൊരു കാര്യത്തില്‍ രണ്ടുരാഷ്ട്രങ്ങള്‍ തമ്മില്‍ ബന്ധം വഷളാകുന്നതിലേക്ക് കാര്യങ്ങളെത്തുക സ്വാഭാവികം. ഇതനുസരിച്ചാണ് ഒബാമ ഭരണകൂടം റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ചുമതലയേറ്റയുടന്‍ ആ നടപടി പിന്‍വലിക്കുകയാണ് ട്രംപ് ചെയ്തത്. അതേസമയം റഷ്യയുടെ പക്കല്‍ ട്രംപിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഒട്ടേറെ വിവരങ്ങളുണ്ടെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജോണ്‍മെക്കയിന്റെ വെളിപ്പെടുത്തല്‍ പല ദുരൂഹതകളും ഉയര്‍ത്തുന്നു. കുടിയേറ്റങ്ങളുടെ ചരിത്രമാണ് അമേരിക്കക്കാകെ പറയാനുള്ളതെന്നിരിക്കെ കുടിയേറ്റങ്ങളെ തള്ളിപ്പറയുന്ന ആധുനിക നിലപാട് ട്രംപിന്റെ നയങ്ങളിലെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്.

 
എന്നാല്‍ ഇന്ത്യ പോലെ വിവര സാങ്കേതിക മേഖലകളിലും മറ്റും ഉയര്‍ന്ന ബിരുദധാരികളും വിദഗ്ധരും അമേരിക്കയെ ആശ്രയിച്ചുകഴിയുന്ന കാലത്ത് ‘അമേരിക്ക മാത്രം’എന്ന ചിന്താഗതിയുടെ പ്രതിഫലനവും പ്രതിഫലവും എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വെറും ബിസിനസ് കൊണ്ടുമാത്രം നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള , ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ നയിക്കാനാകുമെന്ന് കരുതിയെങ്കില്‍ ട്രംപിനും ഉപദേശകര്‍ക്കും തെറ്റുപറ്റി എന്നേ പറയാനാകൂ.

 

ഒരുപക്ഷേ വിയറ്റ്‌നാമിലും ജപ്പാനിലും ഫിലിപ്പീന്‍സിലും കൊറിയയിലും ഗോണ്ടനാമോയിലും അറേബ്യയിലും മറ്റും എണ്ണമറ്റ മനുഷ്യരെ കൂട്ടക്കുരുതി നടത്തുകയും അതിലുമെത്രയോ പേര്‍ക്ക് നരകയാതനകള്‍ സമ്മാനിക്കുകയും ചെയ്തിട്ടുള്ള അമേരിക്കയുടെ ഗതകാലചരിത്രം നോക്കുമ്പോള്‍ വരാനിരിക്കുന്നതും ഇതൊക്കത്തന്നെയാണോ എന്ന ആകുലതയിലാണ് ലോകം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending