Connect with us

Video Stories

ജാതിവെറിയുടെ കാലത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍

Published

on

ഡോ. എ. ഐ അബ്ദുല്‍ മജീദ്‌

ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ സന്തോഷം പുതുക്കുകയാണ് വരും ദിവസത്തില്‍. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു ശരിയായ ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് ഇന്ത്യ മാറിയത് 1950 ജനുവരി 26 നായിരുന്നുവല്ലോ. ലോകത്തിനു മുമ്പില്‍ അഭിമാനത്തോടെ എടുത്ത് കാട്ടാന്‍ പറ്റിയ കിടയറ്റ ഒരു ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തില്‍ തന്നെ. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നതു നമ്മുടെ ഭരണഘടനയാണ്. രാജ്യത്തെ ബുദ്ധിജീവികളും നിയമജ്ഞരും ഉള്‍പ്പെട്ട ഭരണഘടന അസംബ്ലി ചൂടേറിയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സൂക്ഷ്മ പരിശോധനകള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്.

 

പൗരന്മാരുടെ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ നീതിയും ചിന്തക്കും ആവിഷ്‌ക്കാരത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്‍കുന്നു. സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ തുടങ്ങിയ മൗലികാവകാശങ്ങളെക്കുറിച്ചു ഭരണഘടനയുടെ മൂന്നാം ഭാഗം വിശദമാക്കുന്നുണ്ട്. നമ്മുടെ ഭരണഘടന സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ചിട്ടുള്ള കരുതല്‍ അത്ഭുതപ്പെടുത്തുന്നതാണെന്നു ബോധ്യമാകും.

 

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ മതത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ സ്വീകരിക്കാനും മത പ്രചാരണം നടത്താനുമുള്ള അനുമതി ഭരണഘടന നല്‍കുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ തനിമ സംരക്ഷിക്കാന്‍ കുറ്റമറ്റ മാര്‍ഗ്ഗങ്ങളാണ് ഭരണഘടന മുന്നോട്ടു വെയ്ക്കുന്നത്. പൗരാവകാശങ്ങള്‍ ലംഘിക്കുമ്പോള്‍ നിയമകൂടത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശമാണെന്നും ഭരണഘടന പറയുന്നു. സാമൂഹിക നീതി ഉറപ്പ് വരുത്തേണ്ട ചുമതല കേന്ദ്ര-സംസ്ഥാന ഭരണ കൂടങ്ങളുടേതാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്.

 
ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പറന്നുയര്‍ന്നതിനു ശഷമുള്ള ഏഴ് പതിറ്റാണ്ടില്‍ ഭരണഘടനയോടും മൗലികാവകാശങ്ങളോടും മാറിമാറി വന്ന ഭരണ കൂടങ്ങള്‍ എത്രമേല്‍ നീതി പുലര്‍ത്തിയെന്നത് വിശകലന വിധേയമാക്കേണ്ടതല്ലേ. ഭരണഘടനയെ പരിഹസിക്കും വിധം ജനാധിപത്യത്തെയും മതേതരത്വത്തെയും നിന്ദിക്കുന്നതായി കാണുന്നു. ഭരണഘടനയുടെ ആത്മാവായ മതനിരപേക്ഷതയെ വെട്ടിമാറ്റാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ആക്രോശങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. ഭരണഘടനയെ സംരക്ഷിക്കേണ്ടവര്‍ തന്നെ പൗരവകാശധ്വംസനത്തിന് കൂട്ടുനില്‍ക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്യുന്നു. അറുപത്തിയെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയുടെ വര്‍ത്തമാനം അത്ര സന്തോഷം നല്‍കുന്നതല്ല.

 

മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം വ്യാപകമാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സൗന്ദര്യം സമത്വമാണ്. പക്ഷേ, അസമത്വവും അനീതിയുമാണ് എവിടെയും തള്ളികയറി നില്‍ക്കുന്നത്. ജനാധിപത്യ നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസമില്ലാത്ത രാഷ്ട്രീയ-മതോന്മാദികള്‍ നന്മയുടെ അടയാളങ്ങള്‍ തല്ലിതകര്‍ക്കുകയാണ്.
നവോത്ഥാന നായകര്‍ പോരാടിയത് ജാതിവാദ സംസ്‌കാരത്തിനെതിരെയായിരുന്നു. മതങ്ങളുടെ കൂട്ടത്തിലെ അഭയാര്‍ഥികള്‍ക്ക് ഇടം നല്‍കിയ ഭാരതത്തില്‍ നിന്നാണ് ഞാന്‍ വരുന്നതെന്ന സ്വാമി വിവേകാനന്ദന്റെ ചിക്കോഗോ പ്രഭാഷണത്തിന്റെ ആമുഖം സമകാല സാഹചര്യത്തില്‍ വീണ്ടും വായിക്കുന്നത് നന്നായിരിക്കും.

 

നാനാത്വത്തില്‍ ഏകത്വം എന്ന മഹിതമായ ആശയത്തിന്റെ കഴുത്ത് ഞെരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകളാണ് എങ്ങും. ന്യൂനപക്ഷങ്ങളുടെ തനിമയും സ്വത്വവും സംരക്ഷിക്കാന്‍ കിടയറ്റ നിര്‍ദ്ദേങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഭരണഘടനയെ നോക്കുകുത്തിയാക്കി ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളെ പേടിപ്പിച്ച് അകറ്റുന്നു. ജാതിവാദ-മനുവാദ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള ആസൂത്രിതനീക്കങ്ങളാണ് എങ്ങും. രാജ്യം വെറുക്കുന്ന ബ്രാഹ്മണജാതി വ്യവസ്ഥ പുതിയ നിഷിദ്ധങ്ങളും നിരോധങ്ങളുമായി പ്രത്യക്ഷപ്പെടുകയാണ്. രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെയും ചരിത്ര സ്മാരകങ്ങളുടെയും പേര് മാറ്റി ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും താക്കോല്‍ സ്ഥാനങ്ങളില്‍ സംഘം ബുദ്ധിജീവികളെ കുത്തിനിറക്കുന്നു.

 

രാജ്യതലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങള്‍ സംഘം അനുകൂലികള്‍ക്ക് നിര്‍ബാധം വിളയാടാന്‍ വിട്ട് കൊടുക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ സംഘി ഓഫീസുകളില്‍ നിന്ന് കൊടുത്തുവിടുന്ന കുറിപ്പുകള്‍ വായിച്ചുനോക്കുകപോലും ചെയ്യാതെ പ്രസിദ്ധീകരിക്കുന്നു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ മുട്ടിലിഴഞ്ഞ മാധ്യമങ്ങളെ പോലെ നാഗ്പൂര്‍ വിശേഷങ്ങള്‍ക്ക് വേണ്ടി ഇടം ഒഴിച്ചിട്ട് കാത്തിരിക്കുകയാണ് ചിലരെല്ലാം. നാഗ്പൂരിലെ ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ നിന്ന് രാജ്യത്തെ ഉന്നത കലാലയങ്ങളെ നിയന്ത്രിക്കുന്ന ഭീതിദമായ അവസ്ഥയാണ്. ഇന്ത്യയുടെ അന്തസും അഭിമാനവും കാക്കുന്ന വൈജ്ഞാനിക മൂലധനത്തിന്റെ സ്രോതസ്സുകളിലൊന്നായ ജെ.എന്‍.യുവിലെ സര്‍ഗാത്മകത നശിപ്പിക്കുന്നതിലും ബഹുസ്വരതക്ക് പരിക്കേല്‍പ്പിക്കുന്നതിലും ‘നാഗ്പൂര്‍’ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല.

 

ധൈഷണിക സംവാദങ്ങളുടെ ഭൂമിക തകര്‍ത്ത് ജാതിവെറിയുടെ വിഷവിത്തുകള്‍ വിതറുകയാണ.് ജാതിവാദവും മനുവാദവുമെല്ലാം കാമ്പസുകളിലേക്ക് കൊണ്ടുവന്ന് ബ്രാഹ്മണിസത്തിന്റെ നെഗളിപ്പ് കാണിക്കാനാണ് ഇവരെല്ലാം ശ്രമിക്കുന്നത്.
മനുവാദത്തിന്റെ അസഹിഷ്ണുതക്കെതിരെ പോരാടുന്ന കനയ്യകുമാറിനെ ഭീകരമുദ്ര ചാര്‍ത്തി അകത്താക്കാനുള്ള ശ്രമങ്ങളുണ്ടായി. കനയ്യ കുമാറും രോഹിത് വെമുലയും ഉയര്‍ത്തിയ നവരാഷ്ട്രീയം സംഘ് ക്യാമ്പില്‍ ചെറുതല്ലാത്ത ഉലച്ചില്‍ ഉണ്ടാക്കിയിരിക്കുന്നു.

 

ദലിത്-മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന് വരുന്നതിലുള്ള വര്‍ഗീയ ശക്തികളുടെ അസഹിഷ്ണുത മറനീക്കി പുറത്ത് വരുകയാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജാതിവെറിയന്മാരുടെ ക്രൂരമായ മാനസിക-ശാരീരിക പീഢനങ്ങളില്‍ മനംനൊന്ത് ആത്മഹൂതി ചെയ്ത രോഹിത് വെമുലയുടെ കുടുംബത്തെ ജാതി തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ് സംഘപരിവാര്‍. ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ ഉമ്മയെയും രോഹിത് വെമുലയുടെ അമ്മ രാധികയെയും അധികാരികള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചിന്തിക്കുക. ദു:ഖഭാരം പേറുന്ന ഈ ദുര്‍ബലര്‍ എത്ര നിസാരമായിരിക്കും.

 

നിസഹകരണത്തിന്റെ അടയാളമായ ചര്‍ക്കയെയും ഗാന്ധിയെയും അപനിര്‍മ്മിക്കാന്‍ ശ്രമം നടക്കുന്നു.ചിന്തക്കും ആവിഷ്‌ക്കാരത്തിനും ഭക്ഷണസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ട് ദേശഭക്തിയുടെ സര്‍ട്ടിഫിക്കറ്റുമായി നടക്കുകയാണ് വര്‍ഗ്ഗീയ ശക്തികള്‍. മാട്ടിറച്ചി ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട മുഹമ്മദ് അഖ്‌ലാവും മനസില്‍ തോന്നിയത് എഴുതിയതിന്റെയും പറഞ്ഞതിന്റെയും പേരില്‍ ജീവന്‍ നഷ്ടപ്പെട്ട കല്‍ബുര്‍ഗിയും പാന്‍സാരയും ചത്തപശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായ ദലിതരും ഇഷ്ടമുള്ള വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ കൊലക്കത്തിക്ക് ഇരയായ കൊടിഞ്ഞിയിലെ ഫൈസലും ജാതിവെറിയുടെയും വര്‍ഗീയാന്ധതയുടെയും ഇരകളാണ്.

 

നീതിയെയും നിയമത്തെയും വെല്ലുവിളിച്ച് ദേശീയതയെന്നാല്‍ ഹിന്ദുത്വമെന്ന് ആക്രോശിച്ച് മതനിരപേക്ഷതയുടെ സര്‍വ്വ അടരുകളും പിളര്‍ത്തുന്ന ഈ ജാതികോമരങ്ങളെ നിലക്ക് നിര്‍ത്താന്‍ കഴിയാത്തതെന്ത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതിയ ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളിലെ ധീര ദേശാഭിമാനികളെ ദേശീയ മുസ്‌ലിം, ദേശീയ ദലിതന്‍ എന്നൊക്കെ വിശേഷിപ്പിക്കുകയും ഹൈന്ദവ സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ള ധീര ദേശാഭിമാനികളെ അങ്ങനെ അഭിസംബോധന ചെയ്യാതിരിക്കുകയും ചെയ്യുന്നതില്‍ നിന്ന് തന്നെ ചില കാര്യങ്ങള്‍ വ്യക്തമാകും. മുസ്‌ലിം ദൈശീയത, ഹിന്ദു ദേശീയത തുടങ്ങിയ അപനിര്‍മ്മിതികള്‍ ആപത്താണ്. എന്നാല്‍ ഇന്ന് ജാതിവെറിയന്മാര്‍ നല്‍കുന്ന ദേശകൂറിന്റെ പത്രം ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്ത് ജീവിക്കാനൊക്കൂ എന്ന അവസ്ഥയാണ്.

 
ദേശീയത എന്നാല്‍ ഹിന്ദുത്വം എന്ന തത്വം അംഗീകരിക്കാത്തവരെയെല്ലാം പാകിസ്ഥാനിലേക്ക് അടിച്ചോടിക്കാനാണ് പദ്ധതി. സംഘ്പരിവാറിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ മതരംഗത്തെ ബുദ്ധിയും വിവേകവുമുള്ള പ്രമുഖരെല്ലാം മതാന്ധത കൊണ്ടും രാഷ്ട്രീയ അസ്ഥിരതയാലും പൊറുതിമുട്ടുന്ന പാകിസ്ഥാനിലെത്തിയാല്‍ ആ രാജ്യത്തിന് ഒരുപക്ഷേ ഗുണം കിട്ടിയേക്കാം.

 

കലാകാരന്മാരും മതപ്രബോധകരുമെല്ലാം നാട്‌വിടുകയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയെല്ലാം ഭീകരന്മാരായി മുദ്രയടിക്കുകയാണ്. എം.ടി.വാസുദേവന്‍ നായരോടും കമലിനോടും എത്രയും വേഗം നാടുവിടാനാണ് സംഘ് പരിവാര്‍ തിട്ടൂരം. വിഖ്യാത മതപ്രബോധകരും പ്രഭാഷകരുമായ സാക്കിര്‍ നായിക്കിനെയും എം.എം. അക്ബറിനെയും മാധ്യമങ്ങളും ഉദ്യോഗസ്ഥ ലോബിയും വേട്ടയാടുന്നത് നാം കാണുന്നു.
ഭീകരതക്കും മതതീവ്രവാദത്തിനുമെതിരെ പതിറ്റാണ്ടുകള്‍ എഴുതുകയും പറയുകയും ചെയ്തവരെ ഭീകര മുദ്രയടിച്ച് ഇകഴ്ത്തുന്നത് നീതീകരിക്കാനാവില്ല. ഇഷ്ടമുള്ള മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുമുള്ള മൗലികാവകാശം ധ്വംസിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ.

 

രാജ്യത്തെ ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളെ സ്വത്വപ്രതിസന്ധിയിലേക്കും അപകര്‍ഷബോധത്തിലേക്കും അത്‌വഴി അരക്ഷിതത്വത്തിലേക്കും തള്ളുകയെന്ന ഗൂഢലക്ഷ്യമാണ് ഈ ഭീതി പടര്‍ത്തതിന്റെ പിന്നില്‍. ഭീതി വിതച്ച് മുസ്‌ലിം ന്യൂനപക്ഷത്തെ ദുര്‍ബലമാക്കാനുള്ള ശ്രമത്തില്‍ മതരാജ്യവാദ സിദ്ധാന്തത്തിന്റെ പ്രേണാതാക്കള്‍ക്കാണ് ഗുണം കിട്ടുന്നത്. ഭൂരിപക്ഷ വര്‍ഗീതയും ന്യൂനപക്ഷ വര്‍ഗീതയും പരസ്പരം പോഷിപ്പിക്കുകയാണ്. വര്‍ത്തമാന ഇന്ത്യയുടെ പുകയുന്ന സാഹചര്യത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുക്കുന്നവര്‍ ഹൈന്ദവ ഷോവനിസ്റ്റുകളും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കളുമാണ്.

 

ഇരുകൂട്ടരും ജനാധിപത്യത്തിലോ മതനിരപേക്ഷതയിലോ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നില്ല. രാജ്യത്തിന്റെ ബഹുസ്വരതക്ക് തീര്‍ത്തും എതിരാണ് ഇക്കൂട്ടരുടെ സൈദ്ധാന്തിക രേഖകള്‍. ഭരണകൂട വിമര്‍ശനത്തിന്റെ മറവില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ ഭരണഘടനയെയും ജനാധിപത്യത്തിന്റെ തൂണുകളെയും അവമതിക്കാനുള്ള ശ്രമങ്ങളാണ് നടത്താറുള്ളത്. ജനാധിപത്യത്തിന്റെ തൂണുകളില്‍ അരിച്ച് കയറുന്ന ചിതലുകള്‍ തട്ടുന്നതിന് പകരം സര്‍വവും തല്ലിയിടച്ച് ഒരു ബഹുസ്വര സമൂഹത്തില്‍ ഏകശിലാസംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള വിഢിത്തമാണ് രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകള്‍ കാണിക്കുന്നത.്

മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാകുന്ന അരക്ഷിതബോധത്തില്‍ നിന്ന് മൈലേജ് നിര്‍മ്മിക്കാന്‍ പാടുപെടുന്ന വികാര ജീവികളെ അകറ്റി നിര്‍ത്തി മതനിരപേക്ഷ കക്ഷികളോടൊപ്പം നീതിക്ക് വേണ്ടി പോരാടുകയാണ് വിവേകമതികള്‍ ചെയ്യേണ്ടത്. മതപ്രബോധകരെ വേട്ടയാടാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുമ്പോഴും ആയിരക്കണക്കിന് മതപ്രബോധകരെയും മതസ്ഥാപനങ്ങളെയും നിലനിര്‍ത്തുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍ കാണാതെ പോകരുത്. മതവിശ്വാസവും മതപ്രചാരണവും കുറ്റകൃത്യമാക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങള്‍ക്കിടയിലും അനസ്യൂതം തുടരുന്ന മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും നാടിന്റെ നിര്‍ഭയത്വവും വിസ്മരിക്കരുത്.

 

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലും തരിമ്പും അനീതി കാണിക്കുന്നില്ലെന്നും അവിവേകങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നില്ലെന്നും ഉറപ്പിക്കേണ്ടത് സമകാല സാഹചര്യങ്ങളെ സൂക്ഷ്മമായി വായിക്കുന്നവരുടെ ബോധ്യതയാണ്. കൊടിയ വിവേചനത്തിനും നീതിരഹിതമായ കടന്നാക്രമണങ്ങള്‍ക്കും ഇരയായവരെ മതവും നിറവും നോക്കാതെ സംരക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുമ്പോഴും നമ്മുടെ ഭരണഘടന നല്‍കുന്ന തണലും സുരക്ഷിതത്വവും മറക്കരുത്. ദലിത്-മുസ്‌ലിം വേട്ടക്കെതിരെ കണ്ണീരൊലിപ്പിക്കുന്ന പലര്‍ക്കും സ്വാര്‍ത്ഥതയുടെ ഒളിയജണ്ടകളുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിയമകൂടത്തെ വിശ്വസിക്കുന്നതിന്റെ പ്രസക്തി ബോധ്യമാകും.

തീവ്ര വലതുപക്ഷ മതരാഷ്ട്രീയം അതിന്റെ വന്യമായ തേറ്റ കാണിച്ച് ലോകത്തെ ഭയപ്പെടുത്തുകയാണ്. ഫാസിസത്തിന് പുതിയ നിര്‍വചനം നല്‍കേണ്ട അവസ്ഥയിലാണ് അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളുമെല്ലാം വലതുപക്ഷ തീവ്രതയുടെ അടയാളമായി മാറുമ്പോള്‍ ഇന്ത്യയിലെ തീവ്രവലതുപക്ഷം ആഹ്ലാദതിമിര്‍പ്പിലാണ്.

 

നിരന്തരമായി അപരരെ നിര്‍മിച്ച്, ശത്രുവിന്റെ കരുത്ത് ഇരട്ടിയായി കണ്ട് സര്‍വ സമാധാന ശ്രമങ്ങളെയും സംശയത്തോടെ വീക്ഷിച്ച്, അന്ധമായ പാരമ്പര്യാരാധനയിലൂടെ ആധുനിക സംസ്‌കാരിക വൈവിധ്യങ്ങളെയും തകര്‍ത്ത്, ദുര്‍ബല വിഭാഗങ്ങളെ ഇടിച്ച് നിരത്തി മുന്നോട്ട് പോകുന്ന ഫാസിസത്തിന് മൂക്കുകയറിടാന്‍ റിപ്പബ്ലിക്ദിന ചിന്തകള്‍ പ്രചോദനമേകണം. പ്രതീക്ഷകള്‍ നശിച്ച് നിരാശരാകുന്നതിന് പകരം രാജ്യത്തിന്റെ സിരകളില്‍ ഒഴുകുന്നത് മതനിരപേക്ഷതയാണെന്ന് തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ നന്മക്കും ശോഭനമായ ഭാവിക്കും വേണ്ടി യത്‌നിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു’; കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ മമ്മൂട്ടി

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു

Published

on

അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജായിരുന്നു.

മമ്മൂട്ടിയുമായുള്ള കെ ജി ജോര്‍ജിന്റെ ദീര്‍ഘകാല ബന്ധത്തിന് തുടക്കമിട്ട ചിത്രം 1980ല്‍ പുറത്തിറങ്ങിയ മേളയാണ്.രഘുവും മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍, സര്‍ക്കസിലെ കുറുകിയ ശരീര പ്രകൃതമുള്ള ഒരു കോമാളി, സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതും പിന്നീട് അവന്റെ ജീവിതം എങ്ങനെ മാറുന്നു എന്നതിനെയും കുറിച്ചാണ്.

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.

1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് കെ ജി ജോര്‍ജിന്റെ അവസാന ചിത്രം. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനായ അദ്ദേഹം അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചേയര്‍മാനായും കെ.ജി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Features

അത്തോളിയിലെ അഗ്നിപുഷ്പം

രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി.

Published

on

സി.പി സൈതലവി

റേഷന്‍ കാര്‍ഡും സഞ്ചിയുമായി കടയിലേക്കുവന്ന എം.എല്‍.എ യെ കണ്ട് പഴയ ദേശീയ പ്രസ്ഥാനക്കാരനായ ഷോപ്പ് മാനേജര്‍ മൂലക്കണ്ടി ഗോപാലന്‍ ചാടിയെണീറ്റു:സാറെന്തിനാ വന്നത്‌ റേഷന്‍ വാങ്ങാന്‍,വല്ല കുട്ടികളെയും അയച്ചാല്‍ പോരായിരുന്നോ?.
ഇരുപത്തൊമ്പതുകാരനായ എം.എല്‍.എയുടെ തമാശകലര്‍ന്ന മറുപടി: ഇവിടത്തെ കാര്യങ്ങളൊക്കെ എനിക്കുമൊന്നറിയണ്ടേ?.
അന്നശ്ശേരി ന്യായവില ഷോപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ ആളെ നോക്കി. പത്രങ്ങളില്‍ പതിവായി പടവും പ്രസംഗവും വരുന്ന, റേഡിയോ വാര്‍ത്തകളില്‍ സ്ഥിരമായി കേള്‍ക്കുന്ന സി.എച്ച് മുഹമ്മദ് കോയ. ഈ മണ്ണിന്റെ മകന്‍. അത്തോളിയുടെ പുത്രന്‍.
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി. മുഖ്യമന്ത്രി ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, അച്യുതമേനോന്‍, പി.ടി ചാക്കോ തുടങ്ങി സഭക്കുള്ളിലെ വന്‍മരങ്ങളോട് കിടയൊത്ത് നില്‍ക്കാന്‍ കരുത്താര്‍ന്ന യൗവനം.
അതിര്‍ത്തിയിലെ സൈനികന്റെ ജാഗ്രതയോടെ സ്വന്തം ജനതയുടെ അവകാശങ്ങള്‍ക്കു കാവലിരുന്നും സമുദായത്തിനര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങിയും മുന്നേറുകയാണ്‌ സി എച്ച്‌.
വാക്കിന്റെ വജ്രസൂചികളാൽ എതിർവാദങ്ങളുടെ മസ്തകം തകർത്ത്‌ നിയമ സഭയിൽ കൊടി പറത്തുമ്പോൾ തന്നെ ‌ പ്രസംഗപ്പെരുമഴയുമായി വേദികളിൽ നിന്നു വേദികളിലേക്കുള്ള രാപ്രയാണങ്ങൾ. ഒപ്പം ചന്ദ്രികയുടെ താളുകളെ കിടയറ്റതാക്കുന്ന അക്ഷരപ്പയറ്റും. അതിനിടെ വീണുകിട്ടുന്ന ദുർലഭമായ ഇടവേളകൾക്കു മധുരം പകരുന്ന നാട്ടിലെ ഇടത്താവളങ്ങളിലൊന്നായ അണ്ടിക്കോട്ടെ പൂതപ്പള്ളി മമ്മദ് കോയയുടെ നാലുകാലോല ഷെഡ്ഡില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സി.എച്ച് പറഞ്ഞു ‘റേഷന്‍ വാങ്ങാന്‍ പോകണം. ബാപ്പാക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാന്‍ തന്നെ പോന്നു. ശനിയാഴ്ചയല്ലേ; ഇന്നു വാങ്ങിയില്ലെങ്കില്‍ ഈ ആഴ്ചത്തേത് ഒഴിഞ്ഞുപോകും’.മമ്മദ് കോയക്ക് ഒരു വല്ലായ്ക തോന്നി. ചായക്കടക്കുമുന്നില്‍ ചക്രമുരുട്ടിക്കളിക്കുകയായിരുന്ന കുട്ടിയെ അരികില്‍ വിളിച്ചു പറഞ്ഞു. ‘മോനേ, മൂപ്പരിപ്പോ പണ്ടത്തെ പോലെയല്ലല്ലോ. എം.എല്‍.എയൊക്കെയല്ലേ?. റേഷന്‍ഷാപ്പ് വരെ ഒന്നു കൂടെ ചെല്ല്. അരി തൂക്കി കഴിഞ്ഞാല്‍ സഞ്ചി നീ പിടിച്ചോ; കോയയെക്കൊണ്ട്‌‌ എടുപ്പിക്കേണ്ട”. റോഡുകടന്ന് വയല്‍വരമ്പിലൂടെ സി.എച്ചിനു പുറകെ കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ അദ്ദേഹം സഞ്ചി വാങ്ങി തിരിച്ചയച്ചുവെന്ന് അണ്ടിക്കോട്ടെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവ് കൂടിയായ എന്‍.ടി ബീരാന്‍ കോയ തന്റെ കുട്ടിക്കാലമോര്‍ക്കുന്നു. ഒരു കുടുംബത്തിന് ആഴ്ചയില്‍ കിട്ടുന്ന മൂന്ന് ലിറ്റര്‍ അരിക്കുവേണ്ടിയാണ്, നാടെങ്ങും കീര്‍ത്തിയുള്ള ഈ എം.എല്‍.എ മടിയൊട്ടും കൂടാതെ റേഷന്‍കട തേടിച്ചെല്ലുന്നത്.

അധികാരവും പദവികളും സമ്മതിദാനാവകാശം പോലും സമ്പന്നര്‍ക്കു മാത്രമായി പതിച്ചുകൊടുത്തിരുന്ന കാലത്ത്, രാഷ്ട്രീയത്തിന്റെ മുഖ്യധാരാ പ്രവേശം സാധാരണക്കാരനു അപ്രാപ്യമായിരുന്ന ഘട്ടത്തില്‍ ആ പൊതുനിയമങ്ങളെയെല്ലാം മുറിച്ചുകടന്ന് കുതിച്ചുയര്‍ന്ന് ഒരു ദരിദ്ര ബാലന്‍ കേരളത്തിന്റെ മുഖ്യഭരണാധികാരിയായി മാറിയ അത്ഭുതത്തിന്റെ അടിവേര് തേടിയാല്‍ കോഴിക്കോട്ടെ അത്തോളിയിലെത്തും. അതിരറ്റ ഇച്ഛാശക്തിയിലൂട്ടിയ പ്രതിഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ജേതാവ് പിറന്ന ഭൂമി.
ഒരിക്കല്‍, ഒരിക്കല്‍ മാത്രമെങ്കിലും ആ അഗ്നിപുഷ്പം വിടർന്ന അത്തോളിയുടെ ഉള്‍വഴികളിലൂടെ നടക്കണം. സി.എച്ച് ചുവടുവെച്ചു തുടങ്ങിയ ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ.

കാലം കണ്ണാടി നോക്കുന്ന കോരപ്പുഴയുടെ ഓരങ്ങളിലൂടെ.
ആഗ്ര കോട്ടയ്ക്കുള്ളിലെ ഇടനാഴിയില്‍ നില്ക്കുന്ന സഞ്ചാരിയുടെ കാതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പാദുക ശബ്ദം അടുത്തടുത്ത് വരുന്നതു പോലൊരു അനുഭൂതി, അത്തോളിയിലെ-അന്നശ്ശേരിയിലെ മണ്ണിൽ തൊടുമ്പോൾ ഉള്ളിലുണരുന്നു. ദരിദ്രനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അധികാരത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച്‌ , ഒടുവിൽ അനന്തര തലമുറക്കായി ഒരു ചില്ലിക്കാശുപോലും നീക്കിയിരിപ്പില്ലാതെ വിടചൊല്ലിയ മറ്റൊരു ചക്രവർത്തിയുടെ കാൽപെരുമാറ്റം.
കണ്‍മറഞ്ഞു നാല് പതിറ്റാണ്ടായിട്ടും ഓര്‍മയുടെ മുറ്റത്ത് മാരിവില്ലഴകോടെ മന്ദഹസിച്ചു നില്‍ക്കുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന സ്നേഹസാമ്രാജ്യത്തിലെ സുൽത്താൻ.

പ്രസിദ്ധ മലയാള കവി യൂസുഫലി കേച്ചേരി സി.എച്ച് പൊയ്‌‌പോയ ദുഃഖത്തിലൊരുനാള്‍ ‘അത്തോളി മണ്ണ്’ല്‍ എഴുതുന്നുണ്ടിത്.
‘പുണ്യം ലഭിച്ചതാണിന്നെനിയ്ക്കത്തോളി മണ്ണിലൊന്നാമതായ് പാദങ്ങളൂന്നുവാന്‍ ധന്യമാണീ ദിനം; കാല്‍കളീ ഭൂമിയില്‍ വിന്യസ്തമാവതിന്‍ മുമ്പെന്‍ കരങ്ങളേ അഞ്ജലിയർപ്പിയ്ക്ക!- വിപ്ലവച്ചൂടാര്‍ന്നൊരംഗാര പുഷ്പം വിടര്‍ന്നതാണീ സ്ഥലം….. ചത്തകുതിരയ്ക്കുയിരേകുമത്ഭുത തത്വവിജ്ഞാനം വിളഞ്ഞതാണീ സ്ഥലം’
ആ പൊള്ളുന്ന യൗവ്വനത്തെ തൊട്ടരികിൽനിന്നു കണ്ട സ്വദേശിതലമുറക്കും വയസ്സേറുകയാണ്. ഓര്‍മകള്‍ പിടി വിട്ടോടുന്നു.

ഡ്രൈവറും അറ്റൻഡറുമായി രണ്ടുപതിറ്റാണ്ട് സി.എച്ചിനൊപ്പമുണ്ടായിരുന്ന മല്ലിശ്ശേരി ഇബ്രാഹിം,എന്‍.ടി ബീരാന്‍ കോയ, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.എച്ചിന്റെ ഭാര്യാസഹോദരന്‍ മുന്‍ കെ.എം.സി.സി ഭാരവാഹി കമ്മോട്ടില്‍ അബ്ദുല്‍ അസീസ്, കമ്മോട്ടില്‍ അബൂബക്കര്… സി.എച്ചിനെ അനുയാത്ര ചെയ്ത ആ കാലമോര്‍ത്തു: മുപ്പത്തിനാലു വയസ്സിന്റെ നിറയൗവ്വനത്തിനുള്ളില്‍ ചന്ദ്രിക മുഖ്യപത്രാധിപർ, എം.എല്‍.എ, സ്പീക്കര്‍, പാര്‍ലമെന്റ് മെമ്പര്‍ പദവികളുടെ തൊപ്പിയണിഞ്ഞപ്പോഴും വെറുമൊരു അന്നശ്ശേരിക്കാരനായി,വേഷത്തില്‍പോലും ധാരാളിത്തമില്ലാതെ, ഏതോ ചിന്തയില്‍ മുഴുകി റോഡരികിലൂടെ അലസമായി നടന്നു പോകുന്ന സി.എച്ച്. ആരും കൊതിക്കുന്ന മുഖശ്രീ.

കണ്ണടയുവോളം കാത്തുവെച്ച പ്രസിദ്ധമായ ആ പുഞ്ചിരിയും. ഉടുതുണിയുടെ ഒരറ്റം കൈകൊണ്ട് കക്ഷത്തിറുക്കി, കാലന്‍കുട തോളില്‍ കൊളുത്തി, മറുകൈ പൊക്കി മത്സ്യപ്പൊതിയും പിടിച്ച് ആ പോകുന്നത് ഇന്ത്യൻ പാര്‍ലമെന്റ് മെമ്പര്‍. ‘കോയ എവിടന്നാ വരുന്നെ’ന്ന ചോദ്യത്തിന് ചിലപ്പോഴുത്തരം ‘ഡല്‍ഹീന്ന്’.
സ്പീക്കറുടെ ‘ചലിക്കുന്ന കൊട്ടാരത്തില്‍’ കൊടിവെച്ച് പറക്കുമ്പോഴും, ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മനത്താംകണ്ടി വീട്ടിലെത്താന്‍ പദയാത്ര തന്നെ ശരണം. എലത്തൂരില്‍ ബസ്സിറങ്ങി, പുതിയോട്ടില്‍ കടവില്‍ തോണി കടന്ന്, അണ്ടിക്കോട് വഴി നാല് കിലോമീറ്റര്‍ നടത്തം. പാതിരാ പ്രസംഗങ്ങള്‍ കഴിഞ്ഞാവും മിക്കവാറും മടക്കം. തോണിക്കാരന്‍ റാന്തല്‍ തിരിതാഴ്ത്തി ഉറക്കമായിട്ടുണ്ടാകും. അര്‍ധ രാത്രിയിലെ ഈ ഏകാന്ത യാത്രയും സി.എച്ച് ഏറെ ആസ്വദിച്ചു കാണും. 1965ല്‍ കോഴിക്കോട് നടക്കാവിലേക്ക് താമസം മാറ്റുംവരെ ഈ പതിവിന് മുടക്കം വന്നില്ല. ഈ കാലത്തു തന്നെയാണ് ചാലിയാര്‍ തീരത്തെ സുഹൃത്ത് സി.എച്ചിന് ഒരു യാത്രാവാഹനം സമ്മാനമായി നല്‍കുന്നത്. ഒരു കടത്തുതോണി.

ദ്വീപ് പോലെ കിടന്ന സ്വദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ പുറക്കാട്ടിരിയില്‍ പാലം കൊണ്ടുവന്നു സി.എച്ച്. 1961ല്‍ സ്പീക്കറായിരിക്കെയാണ് തറക്കല്ലിടല്‍. തന്റെ പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും കുറവായ കാലം. കരപ്രമാണിമാരില്‍ ചിലര്‍ക്ക് സി.എച്ചിനെ അത്ര പഥ്യമല്ല. അവര്‍ക്കൊത്ത തറവാട്ട് മഹിമയുടെ എടുപ്പുകളില്ലാത്തതുകൊണ്ട്. അടിത്തട്ടില്‍ നിന്നൊരാള്‍ ഉയര്‍ന്നു വരുന്നതിലുള്ള സഹിക്കായ്ക പലേടത്തും പ്രകടമായി. കുടിയോത്തും മരുന്നുവില്പനയുമായി നടക്കുന്ന ദരിദ്രനായ പയ്യംപുനത്തില്‍ ആലി മുസ്‌ല്യാരുടെ മകന്, ചെറിയാരന്‍കണ്ടിയിലെ കൂരയില്‍ പിറന്നവന്, അവന്റെ തരത്തിനൊത്ത നാവല്ലെന്ന് വരേണ്യരുടെ പുച്ഛം.സ്‌കൂളില്‍ പല സമ്പന്ന കുമാരന്മാരെക്കാളും ശ്രദ്ധനേടി മുഹമ്മദ് കോയ. പുസ്തകം വാങ്ങാന്‍ പണമില്ലെങ്കിലും പഠനത്തിലും പ്രസംഗത്തിലും ബഹുമിടുക്കനായി.

ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിന്റെ മതപണ്ഡിത പാരമ്പര്യം സി.എച്ചിന്റെ അറിവുകള്‍ക്ക് അസ്തിവാരമായി. കൊങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍ 1932ല്‍ സ്ഥാപിതമായതിന്റെ പിറ്റേവര്‍ഷമാണ്‌ സി എച്ചിനെ ചേർത്തത്‌.പാച്ചര്‍ മാസ്റ്റര്‍ ആദ്യാക്ഷരം കുറിച്ച ഒന്നാം ക്ലാസില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായി. അടുത്തകൊല്ലം വേളൂര്‍ മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. ‘അത്തോളിയിലെ സര്‍ സയ്യിദ്’ എന്ന് സി.എച്ച് വിശേഷിപ്പിച്ച ഈസക്കുട്ടി മാസ്റ്റര്‍ പ്രവേശന രജിസ്റ്ററിൽ ചെറിയാരന്‍ കണ്ടി മുഹമ്മദ് കോയ എന്ന് ഇംഗ്ലീഷില്‍ എഴുതിയിടത്ത് വിധി നിശ്ചയിച്ച അശ്രദ്ധയാല്‍ വീട്ടുപേരില്‍ ‘കെ’യുടെ സ്ഥാനത്ത് ‘എച്ച്’ എന്നു ചേര്‍ത്തുപോയി. സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്നയാള്‍ ‘സി.എച്ച്’ എന്ന മുഴങ്ങുന്ന ശബ്ദമായി ഒരു ജനതയുടെ അഭിമാന മുദ്രാവാക്യമായി മാറുന്നതിവിടെ.

ആത്മവിദ്യാസംഘത്തിന്റെ പ്രചാരണവുമായി വന്ന വാഗ്ഭടാനന്ദ സ്വാമികള്‍ അണ്ടിക്കോട് അങ്ങാടിയില്‍ പ്രസംഗിക്കുന്നതുകേട്ട് ആവേശഭരിതനായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് കോയ ‘എനിക്കും പ്രസംഗിക്കണ’മെന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകള്‍ ചിരിച്ചു. എന്താണ് ആവശ്യമെന്നാരാഞ്ഞ വാഗ്ഭടാനന്ദന്‍ കുട്ടിയെ വേദിയില്‍ വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചു.

ആ തല്‍ക്ഷണ പ്രസംഗത്തിലെ അറിവിന്റെ വ്യാപ്തിയും ആരോഹണാവരോഹണവും കണ്ട് ജനം കയ്യടിച്ചു. ഇവന്‍ ഭാവിയിലൊരു മഹാവാഗ്മിയായി മാറുമെന്ന് വാഗ്ഭടാനന്ദന്‍ ആശീർവദിച്ചു. ബാല്യത്തിലേയുള്ള അസൂയാര്‍ഹമായ ഈ പ്രകടനങ്ങള്‍ കുടിലുകളിലും കൊട്ടാരങ്ങളിലും സി.എച്ചിനെ ചര്‍ച്ചാ വിഷയമാക്കി കഴിഞ്ഞിരുന്നു. നാടിന്റെ സ്‌നേഹം സി.എച്ചിലേക്ക് ഒഴുകിത്തുടങ്ങി.

പാലം തറക്കല്ലിടാനെത്തുന്ന സ്പീക്കറെ സ്റ്റേറ്റ്‌കാര്‍ സഹിതം അക്കരെ കൊണ്ടുപോകാന്‍ ചങ്ങാടമൊരുക്കിയിരുന്നു. മോട്ടോർ വാഹനങ്ങള്‍ കടന്നുവരാത്ത ജന്മനാട്ടിലൂടെ ദേശീയപതാക വെച്ച ഔദ്യോഗിക കാറില്‍ സി.എച്ച് സഞ്ചരിക്കുന്നതും അസഹിഷ്ണുക്കൾ അതുകാണുന്നതും മനസ്സില്‍ കണക്കുകൂട്ടിയ ഇളം പ്രായക്കാര്‍ ആവേശത്തിലായി. അധികാര നാട്യങ്ങളെ എന്നും തിരസ്കരിച്ച സി.എച്ച് പക്ഷെ, അക്കരെ കാര്‍ നിര്‍ത്തി പുഴകടന്ന് ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്നുപോയി. എവിടെയായിരുന്നാലും ആശ്രയം അര്‍ഹിക്കുന്നവനിലേക്ക് അദ്ദേഹത്തിന്റെ കണ്ണെത്തും.

അണ്ടിക്കോട് വി.കെ റോഡിലുള്ള റാത്തീബ് പള്ളി (ഇപ്പോള്‍ മസ്ജിദു തഖ്‌വ)യില്‍ റമസാനില്‍ തറാവീഹിനു ശേഷം ഉറുദി പറയാന്‍ മുസ്്‌ല്യാരുകുട്ടികള്‍ വരും. പ്രബോധനത്തിനൊപ്പം പ്രസംഗ പരിശീലനവും ചെറിയൊരു പോക്കറ്റ് മണിയും ഇത്തരം ഉറുദികളുടെ ഘടകങ്ങളാണ്. വേണ്ടത്ര പ്രസംഗം വശമില്ലാത്ത ഒരുകുട്ടി ഉറുദി പറയാനെത്തി. പാര്‍ലമെന്റില്ലാത്ത സമയമായതിനാല്‍ സി.എച്ചും പള്ളിയിലുണ്ട്. അന്ന്‌ ‘ഉറുദി’ സി.എച്ച് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കുട്ടിക്കു കൈമാറുകയും ചെയ്തു. ഇതോടെ ഉറുദിക്ക്‌ സി എച്ച്‌ മതിയെന്നായി.എം പി യുടെ ഉറുദിക്ക്‌ ശ്രോതാക്കളേറി.സി എച്ചിനതൊരു പതിവുമായി. മന്ത്രിയാകുമ്പോഴും അല്ലാത്തപ്പോഴും ഏത് പാതിരാവില്‍ വന്നുകിടന്നാലും ആളുകള്‍ വിളിച്ചാല്‍ ഉടനെഴുന്നേല്‍ക്കും. പരിഹാരവും നല്‍കും.

1980ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്‍ ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ രണ്ടുമണിക്ക്. നാല് മണിക്കു കുടകില്‍ നിന്നൊരു സംഘം ആവലാതിയുമായെത്തി. അവിടെ മലയാളികളെ കുടിയിറക്കുകയാണ്‌. അറസ്റ്റ് ഭയന്ന് പുരുഷന്മാര്‍ ഒളിവിൽ. വീടുകള്‍ക്കു നേരെ ആക്രമണം നടക്കുന്നു. ആ നിമിഷം തന്നെ ഉണര്‍ന്നിരുന്ന്‌ സി.എച്ച് ആവശ്യമായത് ചെയ്തു.

മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ആഭ്യന്തര, വിദ്യാഭ്യാസ, ധനകാര്യമുൾപ്പെടെ സകല വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയും എം.എല്‍.എയും എം.പിയുമെല്ലാമായിരുന്നപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവനും അവഗണിക്കപ്പെടുന്നവനും നില്‍ക്കകള്ളിയുണ്ടാക്കുകയായിരുന്നു. സി എച്ച്‌ എന്നുമെപ്പോഴും പറഞ്ഞത്‌ “നിങ്ങളാരുടേയും അടിമകളാകരുത്‌; ആരുടേയും വിറകുവെട്ടികളും വെള്ളംകോരികളുമാകരുത്‌,സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത്‌ നേടണം” എന്നായിരുന്നു.തന്നെ തേടിവന്ന നിരാലംബരുടെ കൈകളൊന്നും മരണംവരേയും വെറുതെ മടക്കിയില്ല. ഒരു വിലാപവും കേള്‍ക്കാതെ പോയില്ല.’എന്റെ സമുദായം’ എന്ന് അഭിമാനത്തോടെ ഉറക്കെയുറക്കെ പറഞ്ഞു.

അവസാനമായി 1983 സെപ്തംബര്‍ 25ന് ജന്മനാട്ടില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തി ഉമ്മയോടൊപ്പം ഏറെനേരമിരുന്നു. പിറ്റേന്ന് ഹൈദരാബാദിലേക്ക് പോയത് അഹമ്മദ് സാഹിബിന് പകരമായി വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമല്ല; പ്രധാന ലക്ഷ്യം മറ്റൊന്നായിരുന്നു. മുസ്്‌ലിംകള്‍ക്കെതിരെ അവിടെ നടക്കുന്ന കലാപത്തിന് അറുതി വരുത്താന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിനെ നേരില്‍കണ്ട് സംസാരിക്കാന്‍, കേരള ഉപമുഖ്യമന്ത്രിയുടെ, ഇന്ത്യന്‍ മുസല്‍മാന്‍മാരുടെ നേതാവിന്റെ യാത്ര. സെപ്തംബര്‍ 27ന് ആ കൂടിക്കാഴ്ച നടന്നു. “എന്റെ സമുദായം ഇവിടെ വേട്ടയാടപ്പെടുകയാണ്. ഭരണകൂടമുണരണം. അവര്‍ക്കു രക്ഷ നല്‍കണം’ സി എച്ച്‌ ആവശ്യപ്പെട്ടു.

കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട്,കുടിലുകള്‍ വെണ്ണീറായി, ഉപജീവനമാർഗ്ഗങ്ങൾ കൈവിട്ട്‌ എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയില്‍ വിങ്ങിപ്പൊട്ടി നിന്ന സാധുമനുഷ്യരെ മാറോടണച്ചു ചേര്‍ത്ത്, ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിച്ചാണ് ആ രാത്രി ഹൃദയവേദനയോടെ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന്‌ ഒരിക്കലുമുണരാത്ത നിത്യനിദ്രയിലേക്കാഴ്‌ന്നു പോയതും.

Continue Reading

Celebrity

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് അന്തരിച്ചു

യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്.

Published

on

പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു. യവനിക, പഞ്ചവടിപ്പാലം, ഇരകള്‍, ആദാമിന്റെ വാരിയെല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെ തൊട്ടതെല്ലാം പൊന്നാക്കിയാണു മലയാള സിനിമയില്‍ അദ്ദേഹം ചുവടുറപ്പിച്ചത്. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനു തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. 40 വര്‍ഷത്തിനിടെ 19 സിനിമകളാണ് സംവിധാനം ചെയ്തത്.

ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലര്‍ദീപ നാളം നീട്ടി (ഉള്‍ക്കടല്‍ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. നടന്‍ മോഹന്‍ ജോസ് ഭാര്യാ സഹോദരനാണ്. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

സാമുവല്‍ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മെയ് മെയ് 24ന്. തിരുവല്ലയിലായിരുന്നു കെ.ജി.ജോര്‍ജിന്റെ ജനനം. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. തിരുവല്ല എസ്ഡി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.

നെല്ല് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി. ആദ്യ ചിത്രമായ ‘സ്വപ്നാടനം’ 1976ല്‍ ആണ് പുറത്തിറങ്ങിയത്. മികച്ച മലയാള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മികച്ച പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘സ്വപ്നാടനം’ നേടി.

മികച്ച തിരക്കഥയ്ക്ക് പമ്മന്‍, കെ.ജി. ജോര്‍ജ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങിയവയാണ് ജോര്‍ജിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. ഇവയില്‍ മിക്കവയും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി. 1998ല്‍ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിര്‍മ്മിച്ചത് കെ.ജി.ജോര്‍ജാണ്. 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനായിരുന്നു.

200ല്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കരത്തിന് അര്‍ഹനായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു

Continue Reading

Trending