Connect with us

Video Stories

പരിസ്ഥിതിയുടെയും ചിറകരിയുന്നു

Published

on

 

രാജ്യത്ത് പതിനേഴുവര്‍ഷം മുമ്പ് നിയമംവഴി സ്ഥാപിതമായ ജുഡീഷ്യല്‍ അധികാരത്തോടെയുള്ള പാരിസ്ഥിതിക നിരീക്ഷണ സംവിധാനമാണ് ദേശീയഹരിത ട്രിബൂണല്‍. ജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടു കൊണ്ടുള്ള ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ചുവടുപിടിച്ചുകൊണ്ടുള്ളതായിരുന്നു പ്രസ്തുത ട്രിബൂണല്‍. പ്രസ്തുത നിയമത്തിന്റെ ചിറകരിയുകയാണ് കഴിഞ്ഞ ദിവസത്തെ ഒരൊറ്റ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ദേശീയ ഗ്രീന്‍ട്രിബൂണലിനുണ്ടായിരുന്ന ക്വാസി ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കില്ലെന്നാണ് കേന്ദ്ര റവന്യൂ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലെ വിവരം. സമിതിയുടെ ചെയര്‍മാന്‍ അടക്കമുള്ള അംഗങ്ങളെ നിയമിക്കാനുള്ള ഉത്തരവാദിത്തം ഇനി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാകും. പാരിസ്ഥിതികപ്രശ്‌നങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ തീരുമാനങ്ങളെടുക്കാനുള്ള ട്രിബൂണലിന്റെ അധികാരം രാഷ്ട്രീയനേതൃത്വത്തില്‍ നിക്ഷിപ്തമാകും എന്നതാണ് വിജ്ഞാപനം വഴി സംജാതമായിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ പാരിസ്ഥിതിക സംബന്ധിയായ വിഷയങ്ങളില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കാനും പരിസ്ഥിതിസംരക്ഷണം എന്ന കാലഘട്ടത്തിന്റെ കടമ്പ സ്ഥാപിതലക്ഷ്യങ്ങള്‍ക്കു വേണ്ടി എളുപ്പത്തില്‍ മറികടക്കാനും സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നത് പരിസ്ഥിതിസ്‌നേഹികളെ മാത്രമല്ല, രാജ്യത്തെ ജനങ്ങളെയാകെ ആശങ്കാകുലമാക്കുന്ന ഒന്നാണ്.
പാരിസ്ഥിതിക വിഷയങ്ങളില്‍ ഉന്നതകോടതികളുടെ വിധികള്‍ക്ക് കാത്തിരിക്കാതെ അടിയന്തിരമായ പരിഹാരം എന്നതായിരുന്നു ട്രിബൂണല്‍ കൊണ്ട് മുന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടുതന്നെ വ്യവസായങ്ങള്‍ അടക്കമുള്ള പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പ്രതീക്ഷാകേന്ദ്രമായിരുന്നു നീതിന്യായ സംവിധാനത്തോടെയുള്ള ഗ്രീന്‍ട്രിബൂണല്‍ സംവിധാനം. രാജ്യത്തെ ഏതൊരിടത്തെയും പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഹരജികള്‍ പരിഗണിച്ച് ആവശ്യമായ വിധി പുറപ്പെടുവിക്കുകയും വേണ്ടിവന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു വരികയായിരുന്നു ഈ സംവിധാനം. ഇതോടൊപ്പം രാജ്യത്തെ മറ്റ് 18 ട്രിബൂണലുകളുടെയും ജുഡീഷ്യല്‍ അധികാരങ്ങളാണ് തിങ്കളാഴ്ചത്തെ ഒരൊറ്റ ഉത്തരവിലൂടെ കേന്ദ്രം കവര്‍ന്നെടുത്തിരിക്കുന്നത്. മെയ് 23ന് രാജ്യത്തെ ഭരണഘടനാപരമായ തുല്യാവകാശങ്ങളെ ലംഘിച്ചുകൊണ്ട് കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് ഇറക്കിയ ഉത്തരവിനെ അനുസ്മരിപ്പിക്കുന്നതാണ് മോദിസര്‍ക്കാരിന്റെ ഈ നയവും. പ്രസ്തുത ഉത്തരവില്‍ പരിസ്ഥിതിവകുപ്പ് പറഞ്ഞ ന്യായം പരിസ്ഥിതിയെയും രാജ്യത്തെ കന്നുകാലി സമ്പത്തിനെയും സംരക്ഷിക്കാനാണെന്നായിരുന്നുവെങ്കില്‍ പുതിയ ഉത്തരവ് വഴി പരിസ്ഥിതിയെ തന്നെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്തിരിക്കുന്നത് എന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതായിരിക്കുന്നു.
റിട്ട. സുപ്രീംകോടതി ജഡ്ജിയോ റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ഗ്രീന്‍ ട്രിബൂണലിന്റെ ചെയര്‍പേഴ്‌സന്‍ എന്നതിലെ ഭേദഗതികൊണ്ട് ഇത്രയും സുപ്രധാനമായൊരു വിഷയത്തില്‍ രാഷ്ട്രീയനേതൃത്വത്തിനുവേണ്ടി തുള്ളുന്ന ഉദ്യോഗസ്ഥവൃന്ദത്തിന് ട്രിബൂണലിനെ ഏല്‍പിക്കുകയാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്്. വിജ്ഞാപനത്തോടെ ട്രിബൂണല്‍ എന്ന പദവിക്കുകൂടി ഇനി ഇവ അര്‍ഹമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. രാഷ്ട്രപതിയുടെ കീഴിലായിരിക്കണം ചെയര്‍പേഴ്‌സന്‍ എന്ന വ്യവസ്ഥ മാറ്റി വനം-പരിസ്ഥിതിമന്ത്രാലയത്തിന്റെ സെക്രട്ടറിക്ക് കീഴിലാക്കിയിരിക്കുന്നു. ജഡ്ജിമാരുടെ ആനുകൂല്യത്തിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങളേ ഇനി നല്‍കൂതാനും. അധ്യക്ഷന്റെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്നുവര്‍ഷമായി കുറച്ചിട്ടുമുണ്ട്.
പെട്ടെന്ന് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചതെന്തെന്ന് പരിശോധിച്ചാല്‍ മുന്‍പന്തിയില്‍ വരുന്നത് വ്യവസായ ലോബിയാണെന്നത് നിസ്തര്‍ക്കമാണ്. മോദിയുടെ എന്നത്തെയും ഇഷ്ടക്കാര്‍ കോര്‍പറേറ്റുകളാണെന്നത് പരക്കെയുള്ള പരാതിയാണ്. ഡല്‍ഹിയിലെ അന്തരീക്ഷമാലിന്യം കുറക്കുന്നതിനായി 15 കൊല്ലം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും ഛത്തീ്ഗഡ് വനത്തിലെ കല്‍ക്കരിഖനികളും നിരോധിച്ചതും ഗ്രീന്‍ട്രിബൂണലായിരുന്നു. ഖനിമാഫിയയുടെയും കണ്ണിലെ കരടായിരുന്നു ട്രിബൂണല്‍. പാരിസ്ഥിതികലോലപ്രദേശങ്ങളിലെ നിര്‍മാണം നിരോധിച്ച നിരവധി ഉത്തരവുകളും പലരുടെയും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നത് സത്യമാണ്. കഴിഞ്ഞവര്‍ഷം ഡല്‍ഹി യമുനാനദിയുടെ തീരത്ത് ഏക്കര്‍കണക്കിന് സ്ഥലംനികത്തി ശ്രീശ്രീരവിശങ്കര്‍ ഷോ സംഘടിപ്പിച്ചതിന്് ഗ്രീന്‍ട്രിബൂണലിന് ലഭിച്ച പരാതിയില്‍ 42 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തോട് ട്രിബൂണല്‍ ഉത്തരവിടുകയുണ്ടായി. തര്‍ക്കങ്ങള്‍ക്കൊടുവില്‍ 4.75 കോടിമാത്രമാണ് രവിശങ്കര്‍ ട്രിബൂണലില്‍ ഒടുക്കിയത്. ഗംഗയിലേക്ക് മലിനജലം ഒഴുക്കരുതെന്ന് ഗ്രീന്‍ട്രിബൂണല്‍ ഉത്തരവിട്ടിട്ട് മൂന്നുദിവസമേ ആകുന്നുള്ളൂ. ഇതെല്ലാം കാണിക്കുന്നത് ട്രിബൂണലും രാജ്യത്തെ പരിസ്ഥിതിസംരക്ഷണവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ്.
മഴ കുറയുകയും ആഗോളതാപനം വലിയ ചര്‍ച്ചാവിഷയമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വ്യാവസായികമായ കാര്‍ബണ്‍പുറന്തള്ളലിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ളപ്രതിഷേധമാണ് ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഉണ്ടാക്കിയ 2016ലെ പാരിസ് ഉടമ്പടിയനുസരിച്ച് ജലസംരക്ഷണത്തിനും കാര്‍ബണ്‍ പുറന്തള്ളലില്‍ കുറവുവരുത്താനും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനമെടുത്തിട്ടുമുണ്ട്. ഇതിനിടെ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇക്കഴിഞ്ഞ ആഴ്ചയാണ് പാരിസ് ഉടമ്പടിയില്‍ നിന്ന് സ്വയം പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചതും സ്്റ്റീഫന്‍ ഹോക്കിന്‍സ് അടക്കമുള്ളവരുടെ വലിയപ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നതും. മോദി സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെയും ഭരണകൂടത്തിന്റെ പാരിസ്ഥിതിക കാര്യത്തിലെ നയവ്യതിയാനമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഇത് രാജ്യത്തെയും ജനങ്ങളെയും സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമുണ്ടാകില്ല. ദേശസ്‌നേഹത്തിന്റെ മൊത്തവിതരണം അവകാശപ്പെടുന്ന ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും പാര്‍ലമെന്റിനെയും ജനങ്ങളെയും അതിസമ്പന്നമായ പ്രകൃതിയെയും അവഹേളിക്കുന്ന ഈ ഉത്തരവ് എത്രയുംവേഗം പിന്‍വലിക്കാനുള്ള ആര്‍ജവമാണ് കാട്ടേണ്ടത്.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending