Connect with us

Video Stories

സമാധാനം പറയേണ്ടത് ഇനി മുഖ്യമന്ത്രിയാണ്

Published

on

‘പഴകിയ തരുവല്ലിമാറ്റിടാം, പുഴയൊഴുംവഴി വേറെയാക്കിടാം, കഴിയുമിവ മനസ്വിമാര്‍ മനസ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍’. പ്രണയത്തെക്കുറിച്ചാണ് കവി കുമാരനാശാന്റെ ഈ കവിതാശകലമെങ്കിലും കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകരെ സംബന്ധിച്ച് പകയാണ് ഈ വികാരത്തിന് പകരം വെക്കാനുള്ളത്. ശത്രുവായി സ്വയം നിശ്ചയിച്ചവരെ ഏതുവിധേനയും അരിഞ്ഞുതള്ളുന്നതുവരെ ഈ കാപാലികര്‍ക്ക് മറ്റൊരുവിധ ചിന്തയുമില്ല. അനുഭവിച്ചവന് അത് മറ്റുള്ളവരെക്കൊണ്ട് അനുഭവിപ്പിക്കാന്‍ ത്വരയുണ്ടാകുമെന്നത് മന:ശാസ്ത്ര തത്വങ്ങളിലൊന്നാണ്. ആദര്‍ശവും കാലവും രീതിയും ആയുധങ്ങളുമൊന്നും കൊലകള്‍ക്കും കൊല്ലാക്കൊലകള്‍ക്കും പ്രശ്‌നമല്ല. സംസ്ഥാനത്തെ 577 രക്തസാക്ഷി സ്തൂപങ്ങളേക്കാള്‍, സി.പി.എം അധികാരത്തിലേറിയ കഴിഞ്ഞ ഒന്നേമുക്കാല്‍ കൊല്ലത്തെ മാത്രം ഹ്രസ്വ ചരിത്രമെടുത്താല്‍ കണ്ണൂരില്‍ കൊല ചെയ്യപ്പെട്ടവരുടെ എണ്ണം പത്തും അതില്‍ സി.പി.എമ്മുകാര്‍ മൂന്നും എന്നതുമാത്രംമതി സി.പി.എമ്മിന്റെ രീതി പിടികിട്ടാന്‍. കൊലപാതകങ്ങള്‍ക്കും അക്രമ പരമ്പരകള്‍ക്കും ശേഷം ശീതീകൃത മുറികളില്‍ ഇതേപാര്‍ട്ടിക്കാര്‍ വിളിച്ചുചേര്‍ക്കുന്ന ചായക്കോപ്പായോഗങ്ങളുടെ യോഗം തൊട്ടടുത്ത മനുഷ്യക്കശാപ്പുവരെ മാത്രം നീളുന്നതും.
ഫെബ്രുവരി പന്ത്രണ്ടിന് രാത്രി പത്തരക്ക് മട്ടന്നൂരിനടുത്ത് എടയന്നൂരിലെ തട്ടുകടയില്‍വെച്ച് മുപ്പതിന്റെ ഇളപ്പമുള്ള ചെറുപ്പക്കാരന്‍ ശുഹൈബിന്റെ കാലുകളിലേക്കും കൈകളിലേക്കും 41 തവണ വീശപ്പെട്ട കഠാരകള്‍ ഇതേ പാര്‍ട്ടിക്കാരുടെ തന്നെയാണെന്ന് ഇവരുടെ പൊലീസ് തന്നെ പുറത്തുവിട്ടിരിക്കുന്നു. പൊലീസ് തെരഞ്ഞുചെല്ലുമെന്ന് വന്നപ്പോള്‍ ഭയന്നുവിറച്ച് സ്റ്റേഷനിലെത്തിയതാണ് സി.പി.എമ്മുകാരെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദമെങ്കില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലെ ആളുകള്‍പോലും അത് സമ്മതിക്കുന്നില്ല; മുടക്കോഴിമലയില്‍നിന്ന് പ്രതികളെ പിടികൂടുകയായിരുന്നുവെന്നാണ് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജിയുടെ വിശദീകരണം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുരുതിക്കെതിരെ നാടാകെ ഇളകിമറിയുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് പിണറായി സര്‍ക്കാര്‍ എട്ടാം നാള്‍ ഒന്നിളകിയത്. ശുഹൈബ് വധത്തെക്കുറിച്ച് മിണ്ടാതിരിക്കുകയും ‘മാണിക്യമലരായ പൂവി’ നുവേണ്ടി വാദിക്കുകയും ചെയ്ത മുഖ്യന്‍ മന്ത്രി എ.കെ ബാലനെ കണ്ണൂരിലേക്ക് അയച്ച് കൈകഴുകുകയായിരുന്നു. സാംസ്‌കാരിക വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ്ഹാളില്‍ വിളിച്ച സര്‍വകക്ഷിയോഗം ഈ പശ്ചാത്തലത്തില്‍ കാര്യമായ ഒരനക്കവും സൃഷ്ടിക്കാന്‍ പോകുന്നില്ലെന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടി. എങ്കിലും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നിരാഹാര സമരം കിടക്കവെ സമാധാനയോഗത്തില്‍ ചില നടപടിയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് കരുതിയാണ് യു.ഡി.എഫ് പ്രതിനിധികള്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും കുറിപ്പുകളുമായി ആ യോഗത്തിലേക്ക് കയറിച്ചെന്നത്. എന്നാല്‍ കൊലപാതകത്തിലെന്നതുപോലെ സമാധാന യോഗത്തിലും ശുദ്ധ ഇരട്ടത്താപ്പാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
വിവിധ പാര്‍ട്ടികളുടെ ഭാരവാഹികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നതെങ്കില്‍ അതനുസരിച്ച് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളെയാകെ ഞെട്ടിച്ചുകൊണ്ട് അവിടെ വന്നിരിക്കുന്നത് സി.പി.എമ്മിന്റെ ജില്ലാസെക്രട്ടറി പി. ജയരാജനും രാജ്യസഭാംഗം കെ.കെ രാഗേഷും ജില്ലാപഞ്ചായത്ത് അധ്യക്ഷന്‍ കെ.വി സുമേഷും അടക്കമുള്ള സി.പി.എമ്മിന്റെ ഒരു പടയായിരുന്നു. സ്വാഭാവികമായും ചര്‍ച്ചയില്‍ ഇരകള്‍ക്ക് നല്‍കേണ്ടുന്ന പ്രതിപക്ഷ മര്യാദയെപോലും സര്‍ക്കാര്‍ നിസ്സാരവല്‍കരിക്കുകയായിരുന്നുവെന്നാണ് ഇതോടെ വെളിപ്പെട്ടത്. യു.ഡി.എഫിന്റെ ജനപ്രതിനിധികളെ എന്തുകൊണ്ട് വിളിച്ചില്ല എന്ന ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ ചോദ്യത്തിന് ഉത്തരം ബാലനില്ലായിരുന്നു. സി.പി.എമ്മിന്റെ ജില്ലയിലെ നിയമസഭാംഗങ്ങളെല്ലാം തൃശൂരിലെ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് ചെന്നതായിരുന്നു ഈ ഇരട്ടപ്പന്തിക്കുകാരണം. രാഗേഷ് എം.പിയാണെങ്കില്‍ ജില്ലാപഞ്ചായത്ത് അധ്യക്ഷന്‍ എന്തിന് വന്നുവെന്ന ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഇതിനിടയില്‍ രാഗേഷിനോട് അവിടെത്തന്നെ ഇരിക്കാന്‍ കല്‍പിക്കുകയായിരുന്നു പി. ജയരാജന്‍. യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.എം ഷാജി എന്നീ എം.എല്‍.എമാരെ വിളിക്കാതിരുന്നത് ചര്‍ച്ചയില്‍ സി.പി.എമ്മിനും സര്‍ക്കാരിനും ആത്മാര്‍ത്ഥതയില്ലെന്നുള്ളതിന്റെ ഉറച്ച തെളിവായിരുന്നു. സ്വാഭാവികമായും യു.ഡി.എഫ് നേതാക്കള്‍ക്ക് യോഗം ബഹിഷ്‌കരിക്കുകയല്ലാതെ വഴിയില്ലെന്നുവന്നു.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് തങ്ങളിലര്‍പ്പിക്കപ്പെട്ട ചോരയുടെ തിരിച്ചടവാണ് ജയരാജാദികള്‍ ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് സത്യം. ഇനിയൊരു കൊലയും രക്തച്ചൊരിച്ചിലും കണ്ണീരും ഉണ്ടാവരുതെന്ന് ഓരോ നിമിഷവും കേരളം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കൊടി നശിപ്പിച്ചവര്‍ക്കെതിരെ സംസാരിച്ചതുപോലുള്ള നിസ്സാര ‘കുറ്റ’ങ്ങള്‍ക്ക് ശുഹൈബുമാരെയും ഷുക്കൂര്‍മാരെയും കൊന്നുതള്ളാന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒരുപഞ്ഞവുമില്ല; പ്രത്യയശാസ്ത്രത്തിന്റെ പരിമിതികളുമില്ല. കമ്യൂണിസ്റ്റുകളുടെ ചരിത്രം ലോകംകണ്ട അതിനഗ്നമായ നരഹത്യകളുടേതുകൂടിയാണ്. എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞ് അവര്‍ സമാധാന യോഗങ്ങള്‍ക്കെത്തും. പിന്നെയും അവര്‍കഠാരകളുമായി ആളെവിടും.
മുഖ്യമന്ത്രിയുടെ സ്വന്തം നിയമസഭാമണ്ഡലവും ജില്ലയുമായിരുന്നിട്ടും ഷുഹൈബ് വധംപോലെ കേരളം തിളച്ചുമറിയുന്നൊരു വിഷയത്തില്‍ തിരുവനന്തപുരത്തിരുന്ന് ഉണങ്ങിയൊരു പ്രസ്താവന നടത്തുക മാത്രമാണ് പിണറായി വിജയന്‍ ആ നിഷ്ഠൂര വധത്തിന്റെ ആറാംദിവസം രാത്രി നിര്‍വഹിച്ചത്. മറിച്ച് ആ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ കദനം തളംകെട്ടിക്കിടക്കുന്ന വീട്ടിലേക്ക് അദ്ദേഹത്തിന്റെ തൂവെള്ളക്കാറൊന്നു ചെന്നിരുന്നുവെങ്കില്‍ എടയന്നൂരില്‍ വെള്ളക്കാറിലെത്തി തെറിച്ചുവീഴ്ത്തിയ ശുഹൈബിന്റെ കട്ടച്ചോരക്കും അവന്റെ ആത്മാവിനും കേരളത്തിന്റെ പൊതുമന:സാക്ഷിക്കും അതൊരു വേറിട്ട സന്ദേശമാകുമായിരുന്നു. തന്റെ ഭരണത്തിന്‍കീഴില്‍ ഇനിയുമൊരു ചോരത്തുള്ളിവീഴാന്‍ പാടില്ലെന്ന മഹത്തായ മുന്നറിയിപ്പും. കൈരളിയുടെ സാഹിത്യ പുംഗവന്മാരായ സച്ചിദാനന്ദനും സക്കറിയയും കെ.ജി.എസും റഫീഖ് അഹമ്മദും തുടങ്ങി മുപ്പതോളം പേര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞതുപോലെ കേരളത്തിന്റെയും പ്രത്യേകിച്ച് കണ്ണൂരിന്റെയും മണ്ണില്‍ പടരുന്ന രക്താര്‍ത്തിയുടെ സാംക്രമിക രോഗം അവിടെ അവസാനിക്കുമായിരുന്നു. ഇനി അതിനദ്ദേഹത്തിന് കഴിയുന്നില്ലെങ്കില്‍ അക്കാര്യം ലോകത്തോട് വിളിച്ചുപറയട്ടെ.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending