Connect with us

Video Stories

ഈ ഹര്‍ത്താല്‍ തോല്‍പ്പിച്ചത് അയ്യപ്പന്മാരെ

Published

on

ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ഹര്‍ത്താലില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം അനുഭവിച്ചത് അറുതിയില്ലാത്ത ദുരിതം. പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ച് സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു നടന്ന ഹര്‍ത്താല്‍ പ്രഖ്യാപനം പുലര്‍ച്ചെ ആയതിനാല്‍ വിവരം അറിയാതെ റോഡിലിറങ്ങിയവരും രാവിലെ കടതുറന്നവരും ഹോട്ടലില്‍ ഭക്ഷണം ഒരുക്കിയവരുമെല്ലാം ഏറെ കഷ്ടപ്പെട്ടെങ്കിലും അവരക്കാളൊക്കെ ദുരിതമനുഭവിച്ചത് ശബരിമല തീര്‍ത്ഥാടകരായിരുന്നു. പല സ്ഥലങ്ങളിലും അയ്യപ്പ ഭക്തന്‍മാര്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. സാധാരണ മണ്ഡലകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ തീര്‍ത്ഥാടന മേഖലയായ പത്തനംതിട്ടയെയും അയ്യപ്പ ഭക്തരെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇന്നലത്തെ ഹര്‍ത്താലില്‍ നിന്ന് ഇതു രണ്ടുമുണ്ടായില്ല. അയ്യപ്പന്റെ പേരില്‍ നടത്തുന്ന സമരം അയ്യപ്പഭക്തന്‍മാരെ തന്നെ ദുരിതത്തിലാക്കുമ്പോള്‍ പുറത്തുവരുന്നത് ശബരിമലയെ ആയുധമാക്കുകയെന്ന സംഘ് അജണ്ടയാണ്. മല കയറുന്നതിന്റെ പേരില്‍ അറസ്റ്റുവരിക്കുന്ന ശശികലയും സുരേന്ദ്രനുമെല്ലാം വെല്ലുവിളിക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും ആചാരത്തെയും തന്നെയാണെന്നത് അവിതര്‍ക്കിതമാണ്.
ഹര്‍ത്താലിന് ആധാരമായി പറയപ്പെടുന്ന ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ പി.കെ ശശികലയുടെ അറസ്റ്റ് സംഘ് പരിവാര്‍ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്നതിന് അന്നത്തെ സാഹചര്യങ്ങള്‍ തന്നെ തെളിവാണ്. നട അടച്ചതിന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് പൊലീസ് മുന്‍കൂട്ടി അറിയിച്ചിട്ടും ഉച്ചയോടെ പമ്പയിലെത്തിയ ഇവര്‍ രാത്രിയാകും വരെ അവിടെ ചെലവഴിക്കുകയായിരുന്നു. അവിടെ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പൊലീസിനെ വെല്ലുവിളിച്ച ഇവര്‍ അറസ്റ്റ് ഉറപ്പുവരുത്തുകയും ചെയ്തു. ഇതോടെ പൊലീസ് അറസ്റ്റിന് നിര്‍ബന്ധിതരാവുകയും മുമ്പേ എഴുതി തയ്യാറാക്കിയ തിരക്കഥയെന്ന പോലെ ഹര്‍ത്താല്‍ ആഹ്വാനമുണ്ടാവുകയുമായിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളും സമാന രീതിയില്‍ തന്നെയായിരുന്നു. വൈകിട്ട് ഏഴിനാണ് സുരേന്ദ്രന്‍ നിലയ്ക്കലിലെത്തിയത്. അവിടെനിന്ന് പമ്പയിലെത്തുമ്പോഴേക്കും നട അടക്കുമെന്ന കാര്യം ഉറപ്പായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് യാത്രക്കൊരുങ്ങുകയും യാത്രയുടെ തുടക്കത്തില്‍ തന്നെ പ്രതിഷേധക്കാരെ ഒപ്പം കൂട്ടി അറസ്റ്റ് ഉറപ്പു വരുത്തുകയുമായിരുന്നു. സുരേന്ദ്രന്റെ അറസ്റ്റിന്റെ പേരിലും സംസ്ഥാനത്ത് പ്രതിഷേധ പരിപാടികളുടെ പേരില്‍ സംഘ് പരിവാറുകള്‍ അക്രമം അഴിച്ചു വിടുകയുണ്ടായി. സെക്രട്ടറിയേറ്റിനുമുന്നിലും എറണാകുളത്തുമെല്ലാം കഴിഞ്ഞ ദിവസം രാത്രി തന്നെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനു പുറമെ ഇന്നലെ ദേശീയ പാതയില്‍ വ്യാപകമായി വാഹനങ്ങള്‍ തടയുകയുണ്ടായി. അതിനിടെ പൊലീസ് തന്റെ ഇരുമുടിക്കെട്ട് നിലത്തിട്ടു ചവിട്ടിയെന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തി എരിതീയില്‍ എണ്ണ ഒഴിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുകയുണ്ടായി. എന്നാല്‍ അദ്ദേഹം തന്നെ ഇരുമുടിക്കെട്ട് നിലത്തിട്ടു ചവിട്ടുന്ന ദൃശ്യങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടതോടെ ശ്രീധരന്‍ പിള്ളയുടെ വിവാദ വെളിപ്പെടുത്തിലിന് ശേഷം ബി.ജെ.പി നേതൃത്വത്തിന്റെ കാപട്യം ഒരിക്കല്‍ കൂടി നേരിട്ടു കാണാന്‍ കേരളീയര്‍ക്ക് അവസരമുണ്ടായി.
ഉത്തരേന്ത്യന്‍ വര്‍ഗീയതയെ കേരളത്തിലേക്ക് ഇറക്കുമതിചെയ്യാന്‍ പതിനെട്ടടവും പയറ്റിയിട്ടും ഫലം ലഭിക്കാതിരുന്ന ബി.ജെ.പി ശബരിമലയെ തങ്ങളുടെ അവസാനത്തെ കച്ചിത്തുരുമ്പായി കാണുകയാണ്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ആര്‍.എസ്.എസാണ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയുമെല്ലാം തലമുതിര്‍ന്ന നേതാക്കളില്‍ പലരുടേയും നിലപാട് ഇപ്പോഴും സ്ത്രീ പ്രവേശനത്തിന് അനുകൂലവുമാണ്. അവരില്‍ പലരും അത് പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി. കഴിഞ്ഞ ദിവസം മല കയറാനെത്തിയ തൃപ്തി ദേശായിയുടെ ആര്‍.എസ്.എസ് ബന്ധം പോലും ഇതിന് തെളിവാണ്. അവരുടെ വരവിനെ കുറിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വിവരം നല്‍കിയതും പ്രതിഷേധക്കാര്‍ കൃത്യസമയത്തു തന്നെ എയര്‍പോട്ടിലെത്തിയതുമെല്ലാം ഈ ബന്ധത്തിന് അടിവരയിടുന്നുണ്ട്. ഏതു വിധേനയും ശബരിമലയെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തില്‍ ആര്‍.എസ്.എസ് നേതാക്കള്‍ പരിസര ബോധം പോലും മറന്നു പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെല്ലാം പുല്ലുവില കല്‍പ്പിക്കുന്ന ഇക്കൂട്ടര്‍ നഗ്നമായ രീതിയില്‍ അവയെല്ലാം ലംഘിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത്തരം പ്രതിഷേധങ്ങളിലൂടെ ശബരിമലയുടെ എന്ത് പരിശുദ്ധിയാണ് ഇവര്‍ സംരക്ഷിക്കുന്നതെന്നാണ് ജനങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം.
മറുഭാഗത്ത് സുരക്ഷയുടെ പേരില്‍ ശബരിമലയെ വരിഞ്ഞുമുറുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ പൊലീസ് ഒരുക്കുന്ന സുരക്ഷാ സന്നാഹം ഭക്തരുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക്. നൂറുക്കണക്കിന് കിലോമീറ്റര്‍ താണ്ടി, ദിവസങ്ങളോളം യാത്ര ചെയ്ത് ഇവിടെയെത്തുന്ന അവര്‍ പമ്പയിലും നിലക്കലിലും സന്നിധാനത്തുമെല്ലാം പറഞ്ഞറിയിക്കാനാവത്ത പ്രയാസങ്ങളാണ് അഭിമൂഖീകരിക്കുന്നത്. മണിക്കൂറുകളോളം വാഹനങ്ങളിലും അല്ലാതെയുമെല്ലാം പലയിടങ്ങളിലും കാത്തു നില്‍ക്കേണ്ടി വരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ ആശയകൈമാറ്റത്തിലുള്ള പ്രയാസവും ഇവര്‍ക്ക് ഇരട്ടി ദുരിതമാകുന്നു. ദേവസ്വം ബോര്‍ഡിന് തന്നെ സുരക്ഷയുടെ പേരിലുള്ള പൊലീസ് നടപടിയെ കുറിച്ച് പരാതി പറയേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. പൊലീസിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി രാത്രിയെത്തുന്നവരെ നെയ്യഭിഷേകത്തിനു സന്നിധാനത്തു തങ്ങാന്‍ അനുവദിക്കണം, ഇരുമുടിക്കെട്ടുമായി മലകയറാനെത്തുന്നവരെ പൊലീസ് തടയുന്നതും പരുഷമായി പെരുമാറുന്നതും ഒഴിവാക്കണം, നിയന്ത്രണം മൂലം പ്രസാദം വാങ്ങാന്‍ കഴിയുന്നില്ലെന്ന പരാതി പരിഹരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പൊലീസിന് മുന്നില്‍ ദേവസ്വം ബോര്‍ഡ് വെച്ചിരിക്കുന്നത്. ഈ നിര്‍ദേശങ്ങളില്‍ നിന്ന് തന്നെ അവിടെ ഭക്ത ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ബോധ്യപ്പെടുന്നുണ്ട്.
സന്നിധാനത്ത് വിരിവെക്കാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമൊന്നും സൗകര്യമില്ലാത്തതുമെല്ലാം മുമ്പൊരിക്കലും കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. പുനഃപരിശോധനാ ഹരജി സുപ്രീംകോടതി സ്വീകരിക്കുകയും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ മാറ്റുകയും ചെയ്തതോടെ വിധി നടപ്പാക്കാന്‍ എടുത്തു ചാടിയ സംസ്ഥാന സര്‍ക്കാര്‍ വെട്ടിലായിരിക്കുകയുമാണ്. വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടി കോടതിയെ സമീപിക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ വീഴ്ച്ച തുറന്നു സമ്മതിക്കുകയാണ്. വിധി വന്നയുടനെ സര്‍ക്കാര്‍ സമചിത്തതയോടെ നീങ്ങിയിരുന്നെങ്കില്‍ പ്രശ്‌നം ഈ രീതിയില്‍ കൈവിട്ടു പോകുമായിരുന്നില്ല. ചുരുക്കത്തില്‍ ഭരണക്കാരും പ്രതിഷേധക്കാരും തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ ഇരുകൂട്ടരും വിജയം അവകാശപ്പെടുമ്പോള്‍ തോറ്റുപോകുന്നത് വിശ്വാസി സമൂഹവും മതേതര വിശ്വാസികളുമാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending