Connect with us

Video Stories

ബാപ്പു മുസ്ലിയാര്‍: പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭ

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
ഇസ്‌ലാമിക പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരുടെ നിര്യാണം സമുദായ സംഘശക്തിക്കും മത വിദ്യാഭ്യാസ മേഖലക്കും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃ നിരയിലെ പ്രമുഖ പണ്ഡിതന്മാരുടെ വിയോഗം നല്‍കുന്ന വേദന വിട്ടുമാറും മുമ്പാണ് ബാപ്പു മുസ്‌ലിയാര്‍ വിടപറഞ്ഞിരിക്കുന്നത്. തികഞ്ഞ പാണ്ഡിത്യവും പക്വതയാര്‍ന്ന നേതൃ ഗുണവും പാരമ്പര്യമായി കൈമുതലാക്കിയ ബാപ്പു മുസ്‌ലിയാര്‍, സമസ്തക്കും സമുദായത്തിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സദാസമയം കര്‍മരംഗത്ത് സജീവമായി നിലകൊള്ളുകയും സമുദായ സമുദ്ധാരണത്തിന് സമ്പന്നമായ ചിന്തകള്‍ സമ്മാനിക്കുകയും ചെയ്ത മാതൃകാ വ്യക്തിത്വമായിരുന്നു. കേരളത്തിലും പുറത്തുമായി പരന്നു കിടക്കുന്ന സമസ്തയുടെ മദ്്‌റസാ പ്രസ്ഥാനത്തെ ഇന്നു കാണുന്ന രീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
എപ്പോഴും ഊര്‍ജസ്വമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന പ്രകൃതമായിരുന്നു ബാപ്പു മുസ്‌ലിയാരുടേത്. പഠന കാലത്തു തന്നെ അദ്ദേഹത്തില്‍ ഇത് പ്രകടമായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് പഠനം നടത്തിയിരുന്നത്. ബിരുദം ഏറ്റുവാങ്ങും വരെ ഒരേ ക്ലാസിലും ഒരേ റൂമിലുമായിരുന്നു. ഉസ്താദുമാര്‍ ക്ലാസെടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു കേള്‍ക്കുകയും ഏറെക്കുറെ അതതു സമയത്തു തന്നെ മന:പാഠമാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. പഠിച്ച കാര്യങ്ങള്‍ സഹപാഠികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക താത്പര്യമായിരുന്നു. ജാമിഅയിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുകയും വിദ്യാര്‍ഥി സമാജങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിനുള്ള കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ജാമിഅയിലേക്ക് പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഞങ്ങള്‍ ഒരേ വാഹനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളും അദ്ദേഹത്തിന്റെ പിതാവ് കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. സമസ്തയുടെയും പട്ടിക്കാട് ജാമിഅയുടെയും പ്രവര്‍ത്തനങ്ങളില്‍ അവര്‍ എപ്പോഴും ഒരുമിച്ചായിരുന്നു. ഈ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ഊഷ്മളമാക്കിയത്. പിതാക്കന്മാരോടൊപ്പം പല പരിപാടികളിലും പങ്കെടുക്കാന്‍ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ജാമിഅയില്‍ പഠിച്ചുകൊണ്ടിരിക്കെ കായല്‍പ്പട്ടണത്തിലെ മഹ്്‌ളറത്തുല്‍ ഖാദിരിയ്യ കോളജ് വാര്‍ഷിക പരിപാടിയിലേക്ക് വന്ദ്യപിതാവിന്റെയും കെ.പി ഉസ്്മാന്‍ സാഹിബ്, മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരോടുമൊത്ത് ഞങ്ങള്‍ യാത്ര ചെയ്ത അനുഭവം ഇന്നും ഓര്‍മയില്‍ തെളിയുന്നു.
പഠന ശേഷം ബാപ്പു മുസ്‌ലിയാര്‍ വിവിധ ഇടങ്ങളില്‍ മുദരിസും ഖാസിയുമായി സേവനം ചെയ്തു. കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാരുടെ വിയോഗ ശേഷം സമസ്തയുടെ സംഘടനാ രംഗത്തും ബാപ്പു മുസ്‌ലിയാര്‍ സജീവമായി. തീരെ ചെറിയ പ്രായത്തിലാണ് അദ്ദേഹം സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റി പ്രസിഡന്റാവുന്നത്. അപ്പോഴും ആ സൗഹൃദ ബന്ധം അഭംഗുരം തുടരുകയാണുണ്ടായത്. പിന്നീട് പട്ടിക്കാട് ജാമിഅ നൂരിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന (ഓസ്‌ഫോജന)യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഓസ്‌ഫോജനയുടെ സംഭാവനയായ കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ സ്മാരക കോംപ്ലക്‌സിന്റെ സ്ഥാപിത കാലം തൊട്ട് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനം പ്രത്യേകം സ്മരിക്കേണ്ടതാണ്. തന്റെ ജീവനു തുല്യം ആ സ്ഥാപനത്തെ സ്‌നേഹിക്കുന്നുവെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ അനുഭവത്തിലുണ്ടായിട്ടുണ്ട്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അംഗമായും പിന്നീട് സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായുമുള്ള കാലയളവില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമാക്കുന്ന ആശയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. കാലോചിതമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിലും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും അദ്ദേഹം പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസ മേഖലയിലും സമസ്ത കൂടുതല്‍ ശ്രദ്ധയൂന്നണമെന്നുള്ള ചിന്തയില്‍ നിന്നുത്ഭവിച്ച പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിങ് കോളജിന്റെ ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുത്തത് ബാപ്പു മുസ്‌ലിയാരെയായിരുന്നു. എന്റെ ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമൊത്ത് എഞ്ചിനീയറിങ് കോളജ് യാഥാര്‍ത്ഥ്യമാക്കുന്നതിനും പിന്നീട് അതിനെ കേരളത്തിലെ പ്രമുഖ കലാലയമായി വളര്‍ത്തിയെടുക്കുന്നതിലും ബാപ്പു മുസ്‌ലിയാരുടെ പങ്ക് നിസ്തുലമാണ്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ആരിലും മതിപ്പുളവാക്കുന്ന സേവനമായിരുന്നു അദ്ദേഹത്തിന്റേത്. ഹാജിമാരുടെ ക്ഷേമത്തിനും ഹജ്ജ് ക്യാമ്പിന്റെ സംഘാടനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ഒരു ഹജ്ജ് ക്യാമ്പ് സമാപിച്ചതിനു ശേഷം അടുത്ത ഹജ്ജ് കാലം വരുന്നതിനു മുമ്പ് ഹജ്ജ് ഹൗസിന്റെയും ക്യാമ്പിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഹാജിമാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പുതിയ ആശയവുമായി അദ്ദേഹം സര്‍ക്കാറിനെ സമീപിക്കുമായിരുന്നു. സമുദായ ഐക്യവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിനു വേണ്ടി പൊതു വിഷയങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള വിശാല മനസ്‌കതയാണ് ബാപ്പു മുസ്്‌ലിയാര്‍ക്ക് പൊതുസമ്മതി നേടിക്കൊടുത്തത്. സമസ്തയുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നു വ്യതിചലിക്കാതെ ആദര്‍ശ ബന്ധിതമായി ജീവിക്കുകയും അതോടൊപ്പം മറ്റുള്ളവരുമായുള്ള സഹവര്‍ത്തിത്വത്തിന് പ്രാധാന്യം കാണുകയും ചെയ്തിരുന്നു.
സമസ്തയുടെ കാമ്പയിനുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതില്‍ മികച്ച സംഘടനാ പാടവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സമസ്തയുടെ മുതിര്‍ന്ന നേതാക്കാള്‍ക്ക് ആശ്വാസകരമാവുംവിധം എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. പല സമ്മേളനങ്ങളുടെയും വിജയ ശില്‍പികളില്‍ പ്രധാനി ബാപ്പുമുസ്‌ലിയാരായിരുന്നു. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വീഴ്ച വരുത്താതെ നിര്‍വഹിക്കണമെന്ന കണിശതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
ഉത്തരവാദിത്വങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ളതാണെന്നും അതിനാല്‍ ഏതൊരു വീഴ്ചക്കും ഉത്തരം പറയേണ്ടി വരുമെന്നുമുള്ള സൂക്ഷ്മത ജീവിതത്തിലുടനീളം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. ഇത്ര വേഗം അദ്ദേഹം വിടവാങ്ങുമെന്ന് കരുതിയതല്ല. അല്ലാഹുവിന്റെ അലംഘനീയമായ വിധിക്കു മുമ്പില്‍ എല്ലാവരും കീഴടങ്ങേണ്ടി വരും. പണ്ഡിതന്മാരുടെ മരണം കാലത്തിന്റെ മരണമെന്നാണ് മഹത് വാക്യം. പ്രമുഖ പണ്ഡിതന്മാരുടെ വേര്‍പാടുണ്ടാക്കുന്ന ശൂന്യതക്ക് പരിഹാരമായി പ്രാപ്തമായ പണ്ഡിത നേതൃത്വത്തെ അല്ലാഹു പ്രദാനം ചെയ്യട്ടെ എന്നു പ്രാര്‍ഥിക്കാം. ബാപ്പു മുസ്‌ലിയാരുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും സത്കര്‍മങ്ങള്‍ക്കും അല്ലാഹു അളവറ്റ പ്രതിഫലം നല്‍കട്ടെ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending