Connect with us

Video Stories

കാവിപ്പടയെ ഭയപ്പെടുന്ന കാക്കിപ്പട

Published

on

മുസ്സോളിനിയെയും ഹിറ്റ്‌ലറെയും ആദരിക്കുന്നയാളാണ് ലാറ്റിനമേരിക്കന്‍ പോരാളി ചെഗുവേരയെന്നു പറയുന്ന ഒരു കാവിവിദ്വാന്‍ വിളമ്പിയതെല്ലാം അതേ സ്‌കൂളിന്റേതാണെന്നു തിരിച്ചറിഞ്ഞ് ഊറിച്ചിരിക്കുകയാണ് മലയാളിയിപ്പോള്‍. ‘ദേശീയ ഗാനത്തെ അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നാണ് എന്റെ അഭിപ്രായം’. പ്രബുദ്ധ കേരളത്തില്‍ നിന്ന് ഒരിക്കലും കേട്ടുകൂടാത്ത വാക്കുകളാണ് നാം കഴിഞ്ഞ ദിവസം മറ്റൊരു മലയാളിയില്‍ നിന്ന് അത്യന്തം ലജ്ജയോടെ ശ്രവിച്ചത്. കേരളത്തെ സ്‌നേഹിക്കുകയും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഈ വാക്കുകള്‍ ‘കോതക്കുപാട്ടാ’യി മാത്രം അവഗണിക്കാനാവില്ല. രാജ്യം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട കക്ഷിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ‘തിരുവദന’ ത്തില്‍ നിന്നായിരുന്നു ഈ വിഷ ഗീര്‍വാണം. ഇത്തരക്കാരെ കയ്യോടെ പിടികൂടി കല്‍തുറുങ്കിലിടുന്നതിനുപകരം ഇരകള്‍ക്കുനേരെ ഊപ്പയും കാപ്പയും ചുമത്തി വിരട്ടിനിര്‍ത്തുകയാണ് കേരളത്തിലെ സിംഹാസനാസനസ്ഥര്‍.
കോഴിക്കോട്ട് ഒരു വാര്‍ത്താസമ്മേളനമായിരുന്നു നേതാവിന്റെ വിഷം വമിപ്പിനുള്ള വേദി. മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ തല്‍സമയം തന്നെ പ്രതികരിച്ചു. ബി.ജെ.പിയുമായി ബന്ധപ്പെട്ട ഒരു വനിതാ നേതാവുതന്നെ ദേശീയ ഗാനത്തെ അംഗീകരിക്കില്ലെന്ന രീതിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ നേതാവിന് അവര്‍ കാട്ടിക്കൊടുത്തു. അപ്പോള്‍ ടിയാന്‍ ഭംഗ്യന്തരേണ ഒഴിഞ്ഞു മാറുകയായിരുന്നു: ‘അവര്‍ എന്തുപറയുന്നുവെന്നത് എനിക്കറിയില്ല. അത് സ്വാതന്ത്ര്യത്തിനുമുമ്പല്ലേ.’ പ്രസ്തുത നേതാവാണ് രണ്ടാഴ്ച മുമ്പ് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനഭാജനമായ ജ്ഞാനപീഠ ജേതാവ് എം.ടിയെ ഇകഴ്ത്തി സംസാരിച്ചത്. നോട്ടുനിരോധനം തുഗ്ലക്കിയന്‍ പരിഷ്‌കാരമാണെന്ന എം.ടിയുടെ അഭിപ്രായ പ്രകടനമാണ് ഇയാളെ ചൊടിപ്പിച്ചത്. ഏതായാലും ഭാഗ്യവശാല്‍ എം.ടിയെ ഈ മാന്യദേഹം രാജ്യംവിടാന്‍ ഉപദേശിച്ചില്ല. കാരണം നിരവധി ബി.ജെ.പി എം.പിമാരും സംഘ്പരിവാര്‍ ചാലകന്മാരും നിത്യേനയെന്നോണം നടത്തിക്കൊണ്ടിരിക്കുന്ന പാഷാണ പ്രഭാഷണങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു അജണ്ടയുടെ പുറത്താണെന്ന് തിരിച്ചറിയുക തന്നെ വേണം.
ഇന്ത്യയിലെ മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യത്തിന്റെ ശത്രുക്കളായി കാണണമെന്ന് നിര്‍ദേശിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗോവള്‍ക്കറുടെ പിന്‍മുറക്കാരാണ് ഇതൊക്കെ പുലമ്പുന്നത് എന്നതിനാല്‍ പൗരന്മാര്‍ക്ക് അത്രക്കങ്ങ് അല്‍ഭുതപ്പെടേണ്ടതില്ല. കമല്‍ എന്ന സംവിധായകന്‍ കേരളത്തിന്റെ സിനിമാ മേഖലയില്‍ നിറഞ്ഞുനിന്നിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായിക്കാണും. ഇടതുപക്ഷക്കാരനെങ്കിലും ജനപ്രിയങ്ങളായ ഒരുപിടി സിനിമകളുടെ സംവിധായകന്‍ എന്ന നിലക്ക് കേരളീയരുടെ മനസ്സിലും തിരിച്ചും ചിരപ്രതിഷ്ഠ നേടിയ കലാകാരന്മാരിലൊരാളാണ് കമല്‍. ഇദ്ദേഹത്തിന്റെ വീട്ടിലെ പേരുവിളിച്ചായിരുന്നു കഴിഞ്ഞ മാസം കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നടത്തിയ ആഭാസകരമായ പ്രകടനം. ഭീകരവാദി കമാലുദ്ദീനേ എന്നു വിളിച്ചുള്ള കാവി യുവത്വത്തിന്റെ ആക്രോശം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഏറെ ദുര്‍ഗന്ധം വമിക്കുന്നതായി. ഇന്ത്യക്കാര്‍ ആരാണെന്നതല്ല, അവര്‍ ബി.ജെ.പിയെ എതിര്‍ക്കുന്നുണ്ടോ എന്നു മാത്രമാണ് എതിര്‍ക്കപ്പെടാനുള്ള മാനദണ്ഡം. തങ്ങളെ അംഗീകരിക്കാത്തവരെല്ലാം ഭല്‍സിക്കപ്പെടേണ്ടവരോ രാജ്യം വിടേണ്ടവരോ ആണെന്ന ചിന്താഗതിയാണ് കാവി പ്രഭൃതികള്‍ക്കുള്ളതെന്ന് കഴിഞ്ഞ കുറെക്കാലമായുള്ള ഇവരുടെ പ്രവൃത്തികള്‍ കൊണ്ട് നാടിന് ബോധ്യമായതാണ്.
പാക്കിസ്താന്‍ നടീനടന്മാരെ അഭിനയിപ്പിച്ചതിന് സിനിമാ റിലീസ് തടഞ്ഞുവെച്ച സംഭവം നാം വായിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാസം രാജ്യത്തെ പ്രമുഖ ബോളിവുഡ് നടനായ ഷാരൂഖ് ഖാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെയെ സന്ദര്‍ശിച്ചത് തന്റെ ചിത്രത്തിന്റെ റിലീസിങിന് അനുമതി തേടിയായിരുന്നു. മുംബൈയില്‍ ഒരു പൊലീസ് സേനയും സര്‍ക്കാരും ഉള്ളപ്പോഴാണ് ഷാരൂഖ്ഖാന് ഒരു വര്‍ഗീയ വിദ്വേഷകന്റെ കാല്‍ചുവട്ടില്‍ അഭയം തേടേണ്ടി വന്നതെന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ലജ്ജാകരമാണ്. കമലിന്റെ സിനിമയില്‍ നിന്ന് മലയാളിയായ ബോളിവുഡ് നടി പിന്മാറിയത് കഴിഞ്ഞ ദിവസമായിരുന്നു. മറ്റൊരു ബോളിവുഡ് നടന്‍ അമീര്‍ഖാനെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ പരസ്യത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് ഓണ്‍ലൈനില്‍ ട്രോള്‍ മഴ പെയ്യിച്ചുവെന്ന് വെളിപ്പെടുത്തിയത് ഒരു പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ്. നരേന്ദ്ര മോദിയുടെ പോലും പിന്തുണ ഇതിനുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നീ സാഹിത്യകാരന്മാരെ ഇരുട്ടിന്റെ മറവില്‍ തലകൊയ്തവര്‍ പെരുമാള്‍ മുരുകനെ പോലുള്ളവരുടെ വായമൂടിക്കെട്ടി. എന്തു വിശ്വസിക്കണം, എന്തുകഴിക്കണം, എന്തു സംസാരിക്കണം, എന്തെഴുതണം, എപ്പോള്‍ ഇരിക്കണം എന്നൊക്കെ തീട്ടൂരം വെക്കുന്ന സംഘ്പരിവാറുകള്‍ക്ക് ദേശീയ ഗാനത്തെക്കുറിച്ചുള്ള കോടതി വിധിയാണ് അടുത്ത കാലത്ത് വീണു കിട്ടിയ പുതു ആയുധം. മാതൃ രാജ്യം ഉപേക്ഷിക്കുന്നതിനേക്കാള്‍ ഭേദം കാവിപ്പടയെയും കാക്കിപ്പടയെയും കൊണ്ട് കൊല്ലപ്പെടുന്നതാവുമല്ലേ !
ഇവക്കെതിരെ ശബ്ദിക്കുക മാത്രം ചെയ്യുന്ന മേമ്പൊടി രാഷ്ട്രീയമാണ് നിര്‍ഭാഗ്യവശാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പയറ്റുന്നത്. സ്വന്തമായി പൊലീസ് കയ്യിലുണ്ടായിട്ടും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ എടുക്കുന്ന നടപടി പോലും ഈ വര്‍ഗീയ വേതാളങ്ങള്‍ക്കെതിരെ കൈക്കൊള്ളുന്നില്ല എന്നിടത്താണ് കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെയും മുന്നണിയുടെയും പുറംപൂച്ച് പുറത്താകുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും ഒരു സ്‌കൂളിലേക്ക് കയറിച്ചെന്ന കാക്കിപ്പടക്ക് കാവിപ്പടയുടെ വാതില്‍ കാണുമ്പോള്‍ മുട്ടുവിറക്കുന്നുവെന്നാണോ നാം മനസ്സിലാക്കേണ്ടത്. ശശികല, എ.എന്‍ രാധാകൃഷ്ണ, ഗോപാലകൃഷ്ണാദി പ്രൊഫസര്‍മാര്‍ക്കുനേരെ ചെറുവിരല്‍ പോലും അനക്കാന്‍ മടിക്കുന്ന സി.പി.എമ്മുകാരന്റെ പൊലീസ് ന്യൂനപക്ഷ മതപണ്ഡിതന്മാര്‍ക്കും മാവോവാദികള്‍ക്കുമെതിരെ ഏത് അര്‍ധ രാത്രിയിലും തോക്കെടുക്കാന്‍ തയ്യാറാണെന്നതാണ് സമകാലീന കേരളീയ യാഥാര്‍ഥ്യം. ഒരു വശത്ത് പ്രസ്താവനാ യുദ്ധവും മറുവശത്ത് യു.എ പി.എ പോലുള്ള കരിനിയമങ്ങളും. ദാദ്രിയില്‍ മുഹമ്മദ്അഖ്‌ലാഖിന്റെ ഘാതകന്റെ മേല്‍ പുതപ്പിക്കാനാണ് എണ്ണമറ്റ ഇന്ത്യക്കാര്‍ ജീവന്‍ കൊടുത്തു നേടിയ ത്രിവര്‍ണക്കൊടിയെന്ന് ധരിച്ചുവെച്ചിട്ടുള്ളവര്‍ ഇനിയുമെന്തൊക്കെയാണ് പുലമ്പുക എന്ന് കഴിഞ്ഞ ദിവസത്തെ സാക്ഷി മഹാരാജിന്റെ മുസ്്‌ലിം ജനസംഖ്യയെക്കുറിച്ചുള്ള ‘തിരുമൊഴി’ കള്‍ കേട്ടവര്‍ക്ക് ഊഹിക്കാനാകും. ഇതിനെ നേരിടാന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷാദി മതേതര ജനാധിപത്യ വിശ്വാസികളുടെയാകെ ഐക്യനിര രൂപപ്പെടുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഇറ്റലിയിലെയും ഗതകാല ആസുരത ഇന്ത്യയിലേക്കും കടന്നുവരുന്നതിന് നമുക്ക് കാത്തിരിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending