Connect with us

Video Stories

കാവിപ്പടയെ ഭയപ്പെടുന്ന കാക്കിപ്പട

Published

on

മുസ്സോളിനിയെയും ഹിറ്റ്‌ലറെയും ആദരിക്കുന്നയാളാണ് ലാറ്റിനമേരിക്കന്‍ പോരാളി ചെഗുവേരയെന്നു പറയുന്ന ഒരു കാവിവിദ്വാന്‍ വിളമ്പിയതെല്ലാം അതേ സ്‌കൂളിന്റേതാണെന്നു തിരിച്ചറിഞ്ഞ് ഊറിച്ചിരിക്കുകയാണ് മലയാളിയിപ്പോള്‍. ‘ദേശീയ ഗാനത്തെ അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നാണ് എന്റെ അഭിപ്രായം’. പ്രബുദ്ധ കേരളത്തില്‍ നിന്ന് ഒരിക്കലും കേട്ടുകൂടാത്ത വാക്കുകളാണ് നാം കഴിഞ്ഞ ദിവസം മറ്റൊരു മലയാളിയില്‍ നിന്ന് അത്യന്തം ലജ്ജയോടെ ശ്രവിച്ചത്. കേരളത്തെ സ്‌നേഹിക്കുകയും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഈ വാക്കുകള്‍ ‘കോതക്കുപാട്ടാ’യി മാത്രം അവഗണിക്കാനാവില്ല. രാജ്യം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട കക്ഷിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ‘തിരുവദന’ ത്തില്‍ നിന്നായിരുന്നു ഈ വിഷ ഗീര്‍വാണം. ഇത്തരക്കാരെ കയ്യോടെ പിടികൂടി കല്‍തുറുങ്കിലിടുന്നതിനുപകരം ഇരകള്‍ക്കുനേരെ ഊപ്പയും കാപ്പയും ചുമത്തി വിരട്ടിനിര്‍ത്തുകയാണ് കേരളത്തിലെ സിംഹാസനാസനസ്ഥര്‍.
കോഴിക്കോട്ട് ഒരു വാര്‍ത്താസമ്മേളനമായിരുന്നു നേതാവിന്റെ വിഷം വമിപ്പിനുള്ള വേദി. മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ തല്‍സമയം തന്നെ പ്രതികരിച്ചു. ബി.ജെ.പിയുമായി ബന്ധപ്പെട്ട ഒരു വനിതാ നേതാവുതന്നെ ദേശീയ ഗാനത്തെ അംഗീകരിക്കില്ലെന്ന രീതിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ നേതാവിന് അവര്‍ കാട്ടിക്കൊടുത്തു. അപ്പോള്‍ ടിയാന്‍ ഭംഗ്യന്തരേണ ഒഴിഞ്ഞു മാറുകയായിരുന്നു: ‘അവര്‍ എന്തുപറയുന്നുവെന്നത് എനിക്കറിയില്ല. അത് സ്വാതന്ത്ര്യത്തിനുമുമ്പല്ലേ.’ പ്രസ്തുത നേതാവാണ് രണ്ടാഴ്ച മുമ്പ് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനഭാജനമായ ജ്ഞാനപീഠ ജേതാവ് എം.ടിയെ ഇകഴ്ത്തി സംസാരിച്ചത്. നോട്ടുനിരോധനം തുഗ്ലക്കിയന്‍ പരിഷ്‌കാരമാണെന്ന എം.ടിയുടെ അഭിപ്രായ പ്രകടനമാണ് ഇയാളെ ചൊടിപ്പിച്ചത്. ഏതായാലും ഭാഗ്യവശാല്‍ എം.ടിയെ ഈ മാന്യദേഹം രാജ്യംവിടാന്‍ ഉപദേശിച്ചില്ല. കാരണം നിരവധി ബി.ജെ.പി എം.പിമാരും സംഘ്പരിവാര്‍ ചാലകന്മാരും നിത്യേനയെന്നോണം നടത്തിക്കൊണ്ടിരിക്കുന്ന പാഷാണ പ്രഭാഷണങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു അജണ്ടയുടെ പുറത്താണെന്ന് തിരിച്ചറിയുക തന്നെ വേണം.
ഇന്ത്യയിലെ മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യത്തിന്റെ ശത്രുക്കളായി കാണണമെന്ന് നിര്‍ദേശിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗോവള്‍ക്കറുടെ പിന്‍മുറക്കാരാണ് ഇതൊക്കെ പുലമ്പുന്നത് എന്നതിനാല്‍ പൗരന്മാര്‍ക്ക് അത്രക്കങ്ങ് അല്‍ഭുതപ്പെടേണ്ടതില്ല. കമല്‍ എന്ന സംവിധായകന്‍ കേരളത്തിന്റെ സിനിമാ മേഖലയില്‍ നിറഞ്ഞുനിന്നിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായിക്കാണും. ഇടതുപക്ഷക്കാരനെങ്കിലും ജനപ്രിയങ്ങളായ ഒരുപിടി സിനിമകളുടെ സംവിധായകന്‍ എന്ന നിലക്ക് കേരളീയരുടെ മനസ്സിലും തിരിച്ചും ചിരപ്രതിഷ്ഠ നേടിയ കലാകാരന്മാരിലൊരാളാണ് കമല്‍. ഇദ്ദേഹത്തിന്റെ വീട്ടിലെ പേരുവിളിച്ചായിരുന്നു കഴിഞ്ഞ മാസം കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നടത്തിയ ആഭാസകരമായ പ്രകടനം. ഭീകരവാദി കമാലുദ്ദീനേ എന്നു വിളിച്ചുള്ള കാവി യുവത്വത്തിന്റെ ആക്രോശം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഏറെ ദുര്‍ഗന്ധം വമിക്കുന്നതായി. ഇന്ത്യക്കാര്‍ ആരാണെന്നതല്ല, അവര്‍ ബി.ജെ.പിയെ എതിര്‍ക്കുന്നുണ്ടോ എന്നു മാത്രമാണ് എതിര്‍ക്കപ്പെടാനുള്ള മാനദണ്ഡം. തങ്ങളെ അംഗീകരിക്കാത്തവരെല്ലാം ഭല്‍സിക്കപ്പെടേണ്ടവരോ രാജ്യം വിടേണ്ടവരോ ആണെന്ന ചിന്താഗതിയാണ് കാവി പ്രഭൃതികള്‍ക്കുള്ളതെന്ന് കഴിഞ്ഞ കുറെക്കാലമായുള്ള ഇവരുടെ പ്രവൃത്തികള്‍ കൊണ്ട് നാടിന് ബോധ്യമായതാണ്.
പാക്കിസ്താന്‍ നടീനടന്മാരെ അഭിനയിപ്പിച്ചതിന് സിനിമാ റിലീസ് തടഞ്ഞുവെച്ച സംഭവം നാം വായിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാസം രാജ്യത്തെ പ്രമുഖ ബോളിവുഡ് നടനായ ഷാരൂഖ് ഖാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെയെ സന്ദര്‍ശിച്ചത് തന്റെ ചിത്രത്തിന്റെ റിലീസിങിന് അനുമതി തേടിയായിരുന്നു. മുംബൈയില്‍ ഒരു പൊലീസ് സേനയും സര്‍ക്കാരും ഉള്ളപ്പോഴാണ് ഷാരൂഖ്ഖാന് ഒരു വര്‍ഗീയ വിദ്വേഷകന്റെ കാല്‍ചുവട്ടില്‍ അഭയം തേടേണ്ടി വന്നതെന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ലജ്ജാകരമാണ്. കമലിന്റെ സിനിമയില്‍ നിന്ന് മലയാളിയായ ബോളിവുഡ് നടി പിന്മാറിയത് കഴിഞ്ഞ ദിവസമായിരുന്നു. മറ്റൊരു ബോളിവുഡ് നടന്‍ അമീര്‍ഖാനെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ പരസ്യത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് ഓണ്‍ലൈനില്‍ ട്രോള്‍ മഴ പെയ്യിച്ചുവെന്ന് വെളിപ്പെടുത്തിയത് ഒരു പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ്. നരേന്ദ്ര മോദിയുടെ പോലും പിന്തുണ ഇതിനുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നീ സാഹിത്യകാരന്മാരെ ഇരുട്ടിന്റെ മറവില്‍ തലകൊയ്തവര്‍ പെരുമാള്‍ മുരുകനെ പോലുള്ളവരുടെ വായമൂടിക്കെട്ടി. എന്തു വിശ്വസിക്കണം, എന്തുകഴിക്കണം, എന്തു സംസാരിക്കണം, എന്തെഴുതണം, എപ്പോള്‍ ഇരിക്കണം എന്നൊക്കെ തീട്ടൂരം വെക്കുന്ന സംഘ്പരിവാറുകള്‍ക്ക് ദേശീയ ഗാനത്തെക്കുറിച്ചുള്ള കോടതി വിധിയാണ് അടുത്ത കാലത്ത് വീണു കിട്ടിയ പുതു ആയുധം. മാതൃ രാജ്യം ഉപേക്ഷിക്കുന്നതിനേക്കാള്‍ ഭേദം കാവിപ്പടയെയും കാക്കിപ്പടയെയും കൊണ്ട് കൊല്ലപ്പെടുന്നതാവുമല്ലേ !
ഇവക്കെതിരെ ശബ്ദിക്കുക മാത്രം ചെയ്യുന്ന മേമ്പൊടി രാഷ്ട്രീയമാണ് നിര്‍ഭാഗ്യവശാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പയറ്റുന്നത്. സ്വന്തമായി പൊലീസ് കയ്യിലുണ്ടായിട്ടും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ എടുക്കുന്ന നടപടി പോലും ഈ വര്‍ഗീയ വേതാളങ്ങള്‍ക്കെതിരെ കൈക്കൊള്ളുന്നില്ല എന്നിടത്താണ് കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെയും മുന്നണിയുടെയും പുറംപൂച്ച് പുറത്താകുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും ഒരു സ്‌കൂളിലേക്ക് കയറിച്ചെന്ന കാക്കിപ്പടക്ക് കാവിപ്പടയുടെ വാതില്‍ കാണുമ്പോള്‍ മുട്ടുവിറക്കുന്നുവെന്നാണോ നാം മനസ്സിലാക്കേണ്ടത്. ശശികല, എ.എന്‍ രാധാകൃഷ്ണ, ഗോപാലകൃഷ്ണാദി പ്രൊഫസര്‍മാര്‍ക്കുനേരെ ചെറുവിരല്‍ പോലും അനക്കാന്‍ മടിക്കുന്ന സി.പി.എമ്മുകാരന്റെ പൊലീസ് ന്യൂനപക്ഷ മതപണ്ഡിതന്മാര്‍ക്കും മാവോവാദികള്‍ക്കുമെതിരെ ഏത് അര്‍ധ രാത്രിയിലും തോക്കെടുക്കാന്‍ തയ്യാറാണെന്നതാണ് സമകാലീന കേരളീയ യാഥാര്‍ഥ്യം. ഒരു വശത്ത് പ്രസ്താവനാ യുദ്ധവും മറുവശത്ത് യു.എ പി.എ പോലുള്ള കരിനിയമങ്ങളും. ദാദ്രിയില്‍ മുഹമ്മദ്അഖ്‌ലാഖിന്റെ ഘാതകന്റെ മേല്‍ പുതപ്പിക്കാനാണ് എണ്ണമറ്റ ഇന്ത്യക്കാര്‍ ജീവന്‍ കൊടുത്തു നേടിയ ത്രിവര്‍ണക്കൊടിയെന്ന് ധരിച്ചുവെച്ചിട്ടുള്ളവര്‍ ഇനിയുമെന്തൊക്കെയാണ് പുലമ്പുക എന്ന് കഴിഞ്ഞ ദിവസത്തെ സാക്ഷി മഹാരാജിന്റെ മുസ്്‌ലിം ജനസംഖ്യയെക്കുറിച്ചുള്ള ‘തിരുമൊഴി’ കള്‍ കേട്ടവര്‍ക്ക് ഊഹിക്കാനാകും. ഇതിനെ നേരിടാന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷാദി മതേതര ജനാധിപത്യ വിശ്വാസികളുടെയാകെ ഐക്യനിര രൂപപ്പെടുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഇറ്റലിയിലെയും ഗതകാല ആസുരത ഇന്ത്യയിലേക്കും കടന്നുവരുന്നതിന് നമുക്ക് കാത്തിരിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending