Connect with us

kerala

വാഹനാപകടം; മലപ്പുറത്ത് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

Published

on

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ റീം ഷാനവാസ് (9) ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം.

നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.

kerala

ശബരിമല സ്വർണക്കടത്ത്​ കേസ്​: ഇ.ഡി ഹരജി കൊല്ലം വിജിലൻസ് കോടതി 17ലേക്ക്​ മാറ്റി

Published

on

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കടത്ത് കേസിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് ഡിസംബർ 17ലേക്ക്​ മാറ്റി. എതിർവാദം സമർപ്പിക്കാൻ പ്രത്യേക അന്വേഷണംസംഘം (എസ്.ഐ.ടി) സാവകാശം ആവശ്യപ്പെട്ടതിനെത്തുടർന്നാണിത്. ആവശ്യപ്പെട്ട രേഖകൾ നൽകാത്തത്​ നടപടി വൈകിപ്പിക്കാനാണെന്നാണ്​ ഇ.ഡിയുടെ നിലപാട്.

അതേസമയം, സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സർക്കാറും എസ്.ഐ.ടിയും. തങ്ങളുടേതായ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം മതി മറ്റൊരു ഏജൻസിയുടെ അന്വേഷണം എന്നതാണ് എസ്.ഐ.ടി നിലപാട്. ഇ.ഡി അന്വേഷണം നടത്തുകയാണെങ്കിൽ മറ്റു ഉന്നത വ്യക്തികളിലേക്കും കേസ് നീങ്ങും എന്നതിലാണ് സർക്കാറിന്റെ ആശങ്ക.

പിടിച്ചെടുത്ത രേഖകൾ, കേസിന്റെ എഫ്.ഐ.ആർ, അറസ്റ്റിലായവരുടെ മൊഴികൾ, റിമാൻഡ് റിപ്പോർട്ടുകൾ തുടങ്ങിയ തെളിവുകളുടെ സർട്ടിഫൈഡ് പകർപ്പിനായാണ് അപേക്ഷ നൽകിയതെന്ന് ഇ.ഡിയുടെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് വ്യക്തമാക്കി. തങ്ങൾക്കു സ്വതന്ത്ര അന്വേഷണത്തിന് അധികാരമുണ്ടെങ്കിലും രേഖകൾ ലഭിച്ചാൽ നടപടി വേഗത്തിലാക്കാമെന്ന വിലയിരുത്തലിലാണ് കോടതിയെ സമീപിച്ചതെന്നാണ്​ സൂചന.

കേസിൽ ഐ.പി.സി 467ാം വകുപ്പ് ഉൾപ്പെട്ടതിനാൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇവ പരിശോധനക്ക്​ വിധേയമാക്കുമെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉള്‍പ്പെടെയുള്ള ഉന്നതർ കേസിൽ പ്രതികളായിരിക്കുന്നതിനാൽ കുറ്റത്തിൽനിന്ന് ലഭിച്ച തുക (പ്രോസീഡ്സ് ഓഫ് ക്രൈം) കണക്കാക്കുകയും കണ്ടുകെട്ടുകയും ചെയ്യാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും ലഭിക്കുന്ന രേഖകൾ മാധ്യമങ്ങൾക്ക് നൽകുകയോ മറ്റ് ആവശ്യങ്ങൾക്കുപയോഗിക്കുകയോ ചെയ്യില്ലെന്നും കൊച്ചി സോണൽ ഓഫിസ് അസി. ഡയറക്ടർ ആഷു ഗൊയലിന്റെ അപേക്ഷ വ്യക്തമാക്കുന്നു.

Continue Reading

crime

അമ്പലത്തിലെ ഉത്സവം കൂടാനെത്തി; മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയം ജീവനെടുത്തു

പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്

Published

on

കൊച്ചി: മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ആണ്‍ സുഹൃത്ത് അലന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചിത്രപ്രിയയുടെ തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയില്‍ മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.

മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു.

ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

Trending