Connect with us

Video Stories

രാഹുല്‍ ഓര്‍മിപ്പിക്കുന്നു, മലയാളിയായ മത്സ്യത്തൊഴിലാളി ബാലനെ പൈലറ്റാവാന്‍ സഹായിച്ച രാജീവ് ഗാന്ധിയെ

Published

on

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വലിയൊരു പങ്ക് വഹിച്ചിരുന്നു, ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും പുറത്തേക്ക് എറിയപ്പെടുകയും ചെയ്ത സംഭവം. അതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കുകയും ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാവുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷത്തില്‍ നടന്ന ഈ സംഭവം, ബി.ജെ.പി വലിയ പ്രചരണായുധമാക്കുകയും ചെയ്തു.

ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും പിന്നീട് ‘നിര്‍ഭയ’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ സഹോദരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്ത സഹായം പുറത്തു വന്നത് ഈയിടെ മാത്രമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസിലായിരുന്ന സഹോദരനെ, ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍ പൈലറ്റാവാനുള്ള പഠനത്തില്‍ സഹായിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവിയെ ഉദ്ധരിച്ച് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉഡാന്‍ അക്കാദമിയില്‍ പ്രവേശനം നേടാനും കോഴ്‌സ് പൂര്‍ത്തിയാക്കാനും രാഹുല്‍ സഹായിച്ചെന്നും അദ്ദേഹം വിശാല മനസ്‌കനാണെന്നും ആശാദേവി പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ നിര്‍ഭയയുടെ സഹോദരന്‍ ഇപ്പോള്‍ ജോലി തേടുകയാണ്. മാധ്യമ ശ്രദ്ധ നേടാമായിരുന്നിട്ടും ഇക്കാര്യം രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും പരസ്യമായി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, നിര്‍ഭയയുടെ അമ്മ വഴിയാണ് ഇത് പുറം ലോകമറിഞ്ഞതു തന്നെ.

രാഹുലിന്റെ ഈ ഉദാര മനസ്‌കത, അദ്ദേഹത്തിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ ആണ് ഓര്‍മിപ്പിക്കുന്നതെന്ന് ബ്ലോഗര്‍ കുഞ്ഞാലി കുട്ടി പറയുന്നു. മലയാളിയായ മത്സ്യത്തൊഴിലാളി ബാലന്റെ പൈലറ്റാവാനുള്ള മോഹം സാക്ഷാത്കരിക്കുന്നതില്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലിനെപ്പറ്റി കുഞ്ഞാലി കുട്ടി ഫേസ്ബുക്കില്‍ എഴുതി.

രാജീവ് ഗാന്ധിയുടെ ഇടപെല്‍ ഇല്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളിയായി ജീവിതം അവസാനിച്ചു പോകുമായിരുന്ന ക്യാപ്ടന്‍ ഡിക്‌സന്റെ കഥ കുഞ്ഞാലി കുട്ടി ഇങ്ങനെ വിവരിക്കുന്നു:

വൈമാനികനാകാന്‍ മോഹിച്ചു ഡിക്‌സണ്‍ തിരുവനന്തപുരം ഫ്ളൈയിങ് ക്ലബ്ബില്‍ ചേരുന്നു. അതിരാവിലെ കടലില്‍ മത്സ്യബന്ധനത്തിന് പോകും, തിരികെ വന്ന ശേഷം ഫ്ളൈയിങ് ക്ലബ്ബിലേക്ക്. പക്ഷെ സാമ്പത്തിക പ്രാരാബ്ധങ്ങളില്‍ കുടുങ്ങി പഠനം പാതിവഴിയില്‍ നില്‍ക്കുന്നു. ആ സമയത്താണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വലിയതുറയില്‍ വരുന്നത്. ഡിക്‌സന്റെ കഥ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ദേഹം ഇടപെട്ട് സംസ്ഥാന ഗവണ്‍മെന്റിനെ കൊണ്ട് ഡിക്‌സണ് സ്‌കോളര്‍ഷിപ്പ് അനുവദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പഠനം പൂര്‍ത്തിയാക്കിയ ഡിക്‌സണ്‍ കമേഴ്സ്യല്‍ പൈലറ്റായി ആദ്യം വായുദൂതിലും പിന്നീട് എയര്‍ ഇന്ത്യയിലും എത്തിച്ചേരുന്നു. ഇതിനു പിന്നിലും രാജീവിന്റെ സഹായം ഉണ്ടായിരുന്നോയെന്ന് സംശയമുണ്ട്, തീര്‍ച്ചയില്ല.
ഈ കഥ കേള്‍ക്കുന്നവര്‍ക്ക് സിനിമ പോലെ തോന്നാം. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന യുവാവ് തിരികെ വന്ന് വേഷം മാറി വിമാനം പറത്താന്‍ പഠിക്കാന്‍ പോകുന്നതും പിന്നീട് വലിയ യാത്രാവിമാനങ്ങളുടെ ക്യാപ്റ്റനാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ കണ്ടാല്‍ പോലും വിശ്വസിക്കില്ലല്ലോ.

പക്ഷെ, അദ്ദേഹത്തെ കാത്തിരുന്നത് പീഡനത്തിന്റെ നാളുകളായിരുന്നു. എന്തൊക്കെയോ ന്യായങ്ങള്‍ പറഞ്ഞു അദ്ദേഹത്തെ എയര്‍ ഇന്ത്യ പുറത്താക്കി. നാല് വര്‍ഷത്തോളം കേസ് നടത്തി അവസാനം അദ്ദേഹത്തിന് അനുകൂലമായി വിധി വന്നു. തിരിച്ചെടുത്തത് കൂടാതെ നാല് വര്‍ഷത്തെ ശമ്പളക്കുടിശ്ശികയായി കോടിക്കണക്കിന് രൂപ എയര്‍ ഇന്ത്യ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നു. തുടര്‍ന്ന് സര്‍വ്വീസില്‍ തുടര്‍ന്ന ഡിക്‌സണ്‍ പ്രൊമോഷനായി ക്യാപ്റ്റന്‍ പദവിയില്‍ ഏറെ നാള്‍ തുടര്‍ന്നതിന് ശേഷം ഇപ്പോള്‍ റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതത്തിലാണ് എന്നാണറിവ്.

രാജീവ് ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഡിക്‌സന് ഈ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമായിരുന്നോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോയിട്ടുണ്ട്.

നാലഞ്ചു വര്‍ഷം മുന്നേ ഗൂഗിള്‍ പ്ലസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ നിന്നുമാണ് ഈ പോസ്റ്റിലെ പല വിവരങ്ങളും ലഭിച്ചത്. ക്യാപ്റ്റന്‍ ഡിക്‌സന്റെ ബന്ധുവും അയല്‍വാസിയുമായിരുന്ന ഒരു ഓണ്‍ലൈന്‍ ഫ്രണ്ട് വഴിയാണ് കൂടുതല്‍ വിവരങ്ങള്‍അറിയാന്‍അറിയാന്‍ സാധിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending