Connect with us

Culture

കര്‍ഷക ആത്മഹത്യയുടെ മോദിക്കാലം

Published

on

എ.പി ഇസ്മയില്‍

അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കി മാറ്റുമെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി പ്രഖ്യാപിച്ചത്. പ്രകടന പത്രികയിലും ഈ വാഗ്ദാനം ബി.ജെ.പി ഉള്‍കൊള്ളിച്ചു. കര്‍ഷകര്‍ക്ക് സ്വന്തം ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കും, രാജ്യത്തെവിടെയുമുള്ള വിപണികളില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും, ഇടനിലക്കാരെ ഒഴിവാക്കും… തുടങ്ങി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ചില മാര്‍ഗങ്ങളും ബി.ജെ.പി അന്ന് അവതരിപ്പിച്ചു. എന്നാല്‍ അധികാരത്തിലെത്തിയതോടെ മോദി കാര്‍ഷിക മേഖലയെ തന്നെ മറന്നു. ഇത് കേവലം ആരോപണമല്ല. പാര്‍ലമെന്റിലും രാജ്യത്തെ പരമോന്നത നീതിപീഠത്തിനു മുന്നിലും മോദി സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ച കണക്കുകള്‍ സാക്ഷ്യം പറയുന്ന വസ്തുതയാണ്.
യു.പി.എ ഭരണകാലത്തെ അപേക്ഷിച്ച് മോദി ഭരണത്തില്‍ രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ പെരുകി. വിളകള്‍ക്ക് വിലയില്ലാതായതും വിപണി നഷ്ടമായതും കര്‍ഷകരെ തീരാ ദുരിതത്തിലേക്ക് തള്ളിവിട്ടു. നോട്ടു നിരോധനത്തെതുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ മാന്ദ്യസമാനമായ അവസ്ഥ കര്‍ഷകരുടെ ജീവിതം കൂടുതല്‍ നരക തുല്യമാക്കി മാറ്റി. ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ റോഡിലൊഴിച്ച് പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ചിത്രം മാധ്യമങ്ങളില്‍ ഇടംപിടിച്ചത് മോദി ഭരണത്തിലായിരുന്നു. വിളകള്‍ കര്‍ഷകര്‍ റോഡില്‍ തള്ളി പ്രതിഷേധിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെവര്‍ഷം(2015)ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 12,602 കര്‍ഷകരാണ്. കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കാണിത്. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയായിരുന്നു പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4291 കര്‍ഷകര്‍ ഇവിടെ ജീവനൊടുക്കി. കര്‍ണാടകയില്‍ 1569ഉം തെലുങ്കാനയില്‍ 1400ഉം മധ്യപ്രദേശില്‍ 1290ഉം ഛത്തീസ്ഗഡില്‍ 954ഉം കര്‍ഷകരാണ് 2015ല്‍ ജീവനൊടുക്കിയത്. കര്‍ഷക ആത്മഹത്യയില്‍ മൂന്നില്‍നില്‍ക്കുന്ന ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും അന്ന് ബി.ജെ.പി ഭരണമായിരുന്നുവെന്ന് കൂടി ഓര്‍ക്കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കര്‍ഷക ആത്മഹത്യകളുടെ കണക്ക് പുറത്തുവിടാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ രാജ്യത്ത് ഓരോ വര്‍ഷം നടക്കുന്ന കുറ്റകൃത്യങ്ങളുടേയും കണക്കുകള്‍ ഇനം തിരിച്ച് ശേഖരിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കുകള്‍ ലഭ്യമല്ലെന്നാണ് തൃണമൂല്‍ എം.പിയുടെ ചോദ്യത്തിന്, 2018 ഡിസംബര്‍ 20ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി. ആത്മഹത്യ ക്രിമിനല്‍ കുറ്റമായ രാജ്യത്ത് കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് സര്‍ക്കാര്‍ കള്ളം പറയുകയായിരുന്നുവെന്നാണ് വസ്തുത. കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ പുറത്തുവന്നിരുന്നെങ്കില്‍ മോദി ഭരണത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിവാകുമായിരുന്നു. ഇത് ഒഴിവാക്കാന്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മൂടിവെക്കുകയായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കാര്‍ഷിക പ്രതിഷേധങ്ങള്‍ അരങ്ങേറിയതും മോദി ഭരണത്തിലെ അവസാനത്തെ രണ്ടു വര്‍ഷങ്ങളിലായിരുന്നു. മഹാരാഷ്ട്രയിലേയും ബിഹാര്‍ ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ച്, ഛത്തീസ്ഗഡിലെ കര്‍ഷക പ്രതിഷേധം തുടങ്ങിയവയെല്ലാം ഉദാഹരണം.
മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയ ശേഷം എഴുതിത്തള്ളിയത് മൂന്നര ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങളാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി അലിവു കാണിക്കുന്ന മോദി സര്‍ക്കാര്‍ പക്ഷേ ഒരു രൂപയുടെ പോലും കാര്‍ഷിക കടങ്ങള്‍ അഞ്ചു വര്‍ഷത്തിനിടെ എഴുതിത്തള്ളിയില്ല. മാത്രമല്ല, റിസര്‍വ് ബാങ്കിനെ കൂട്ടുപിടിച്ച് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ നിരന്തരം എതിര്‍ക്കുകയും ചെയ്തു. 2018ല്‍ അധികാരത്തില്‍ വന്ന പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതില്‍ ചെറിയ ഇടവേളക്കു ശേഷം വീണ്ടും പുതിയ മാതൃക സൃഷ്ടിച്ചത്. പിന്നീട് ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരത്തിലെത്തിയപ്പോഴും കോണ്‍ഗ്രസ് പഞ്ചാബ് മോഡല്‍ ആവര്‍ത്തിച്ചു. എന്നാല്‍ അന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറും ചെയ്തത്.
കര്‍ഷക ആത്മഹത്യയുടെ വിവരങ്ങള്‍ മൂടിവെച്ചതുപോലെ, കാര്‍ഷിക വളര്‍ച്ചാനിരക്ക് പെരുപ്പിച്ചു കാട്ടാനും മോദി സര്‍ക്കാര്‍ ആസൂത്രിത നീക്കങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയത്. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ ഇതിന് തെളിവു കാണാം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസ പാദത്തില്‍ കൃഷി, വനം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളില്‍ 3.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നാണ് 2018 ഡിസംബറില്‍ പുറത്തിറക്കിയ സാമ്പത്തിക വളര്‍ച്ചാ വിശകലന റിപ്പോര്‍ട്ടില്‍ കേന്ദ്ര ധനവകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ കണക്കുകൡ തെറ്റുണ്ട്. സാമ്പത്തിക വളര്‍ച്ച കണക്കുകൂട്ടുന്നത് രണ്ടു ഏകകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്ന് തന്നാണ്ട് വളര്‍ച്ചയും മറ്റൊന്ന് സ്ഥിര വളര്‍ച്ചയും. തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക രംഗത്തുണ്ടായ മുന്നേറ്റമാണ് തന്നാണ്ട് വളര്‍ച്ച. ഉത്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനവു വരെ ഇതില്‍ വളര്‍ച്ചയായാണ് കണക്കാക്കപ്പെടുക എന്നതുകൊണ്ടുതന്നെ ഈ രീതിക്ക് പരിമിതികള്‍ ഉണ്ട്. പകരം ഏതെങ്കിലുമൊരു വര്‍ഷത്തെ വിലപ്പെരുപ്പം ഉള്‍പ്പെടെ അടിസ്ഥാന അളവുകോലായി നിശ്ചയിച്ച് നടത്തുന്ന കണക്കുകൂട്ടലാണ് സ്ഥിര സാമ്പത്തിക വളര്‍ച്ച. ഇതാണ് യഥാര്‍ത്ഥ വളര്‍ച്ച കണക്കാക്കുന്ന രീതി. അടിസ്ഥാന വര്‍ഷത്തെ ആധാരമാക്കിയുള്ള കണക്കില്‍ മോദി ഭരണത്തിലെ കാര്‍ഷിക വളര്‍ച്ച രണ്ടു ശതമാനത്തില്‍ താഴെയാണ്. ഇതാണ് തന്നാണ്ട് വളര്‍ച്ചയുടെ കണക്കുകള്‍ ആയുധമാക്കി 3.8 ശതമാനമെന്ന് സര്‍ക്കാര്‍ പെരുപ്പിച്ചു കാട്ടുന്നത്.
മോദി സര്‍ക്കാറിനെതിരെ കര്‍ഷക രോഷം ശക്തമാണ്. പഞ്ചാബിലും പിന്നീട് ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് അധികാരത്തിലേക്ക് വഴി തുറന്നത് ഈ പ്രതിഷേധം കൂടിയാണ്. ഇത് തിരിച്ചറിഞ്ഞാണ് അവസാന വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയുടെ ധനസഹായ പാക്കേജ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കര്‍ഷക രോഷം ശമിപ്പിക്കാനുള്ള അവസാന അടവായിരുന്നു ഇത്. മൂന്ന് ഘഡുക്കളായി രണ്ടായിരം രൂപ വീതം അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. തിടുക്കപ്പെട്ട് പദ്ധതി നടപ്പാക്കുകയും ചില സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് സഹായം ലഭിക്കുകയും ചെയ്തു. എന്നാല്‍ കേരളം ഉള്‍പ്പെടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അപേക്ഷ നല്‍കിയ ആയിരങ്ങള്‍ക്ക് സഹായമെത്തിയിട്ടില്ല. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപനം മോദിയുടെ കിസാന്‍ നിധിയുടെ മുനയൊടിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷത്തില്‍ ആറായിരം രൂപ ലഭിച്ചിട്ട് എന്തു ചെയ്യാനാണെന്നായിരുന്നു എന്‍.ഡി.ടി.വി നടത്തിയ സര്‍വേയില്‍ ഛത്തീസ്ഗഡിലെ കര്‍ഷകന്‍ ജനക്ഭായ് ഗൊണ്ടാലിയയുടെ ചോദ്യം. കൃഷിടിയത്തില്‍ ജോലിക്കു വരുന്ന ഒരാള്‍ക്ക് ദിവസം 300 രൂപ കൂലി നല്‍കണം(താരതമ്യേന കൂലി കുറവുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്). മോദി നല്‍കുന്ന കൂലി ഒരു മാസത്തിന്റെ പകുതി ദിവസത്തേക്ക് കൂലി കൊടുക്കാന്‍ പോലും തികയില്ല. പിന്നെ എന്തിന് ഇങ്ങനെയൊരു പദ്ധതി. തുച്ഛം പൈസ തന്ന് കബളിപ്പിക്കാന്‍ തങ്ങള്‍ യാചകരാണോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനു മുന്നില്‍ ഗൊണ്ടാലിയയുടെ ചോദ്യം. താരതമ്യേന കൂലി കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിലെ അവസ്ഥ പറയാതിരിക്കുകയാകും ഭേദം.
കാര്‍ഷിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങള്‍ ഇവയാണ്. കൂടിയ ഉത്പാദനച്ചെലവ്. വിപണിയുടെ അപര്യാപ്തതയും അനിശ്ചിതത്വവും. ജലസേചന അപര്യാപ്ത, കൃഷിക്കായി ഉയര്‍ന്ന പലിശക്കും വട്ടിപ്പലിശക്കാരില്‍നിന്നും കടമെടുക്കേണ്ടി വരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെയൊന്നും അഭിമുഖീകരിക്കാന്‍ മോദി സര്‍ക്കാര്‍ ഒരിക്കല്‍പോലും ശ്രമിച്ചിട്ടില്ല. കാര്‍ഷിക കടം എഴുതിത്തള്ളല്‍ പിടിച്ചുനില്‍ക്കാനുള്ള കര്‍ഷകനു മുന്നിലെ അവസാന പിടിവള്ളിയാണ്. അതുപോലും നിഷേധിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാവുകയാണ്. കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളുന്നതിനെ നിര്‍ലജ്ജം ന്യയീകരിക്കുന്ന മോദിസര്‍ക്കാര്‍, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരുമെന്ന് വാദിക്കുന്നതിലെ യുക്തിയാണ് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്.

Film

‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Published

on

കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.

 

Continue Reading

Film

ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി

Published

on

കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.

ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Film

‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.

Published

on

ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.

സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.

Continue Reading

Trending