Connect with us

Culture

ഇനി യാത്രയില്ല

വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു കിഴിശ്ശേരി ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷമാണ് അവസാനയാത്രയായത്.

Published

on

 

പി.ടി. മുഹമ്മദ് സാദിഖ്/ ഫോട്ടോ: അജയ്‌സാഗ

ജിദ്ദയിൽ മലയാളികൾ നടത്തുന്ന ഒരു മെസ്സ്‌റൂമിലാണ് മൊയ്തുവിനെ ആദ്യം കാണുന്നത്. ഉംറ വിസയിൽ വന്ന് സൗദി അറേബ്യയിൽ തങ്ങുന്ന അനേകം അനധികൃത കുടിയേറ്റക്കാരിൽ ഒരാൾ. യാത്രാരേഖകളും താമസരേഖയുമില്ല. മൊയ്തുവിന് അത് പുതുമയുള്ള കാര്യമല്ലല്ലോ. പാസ്സ്‌പോർട്ടും വിസയും പണവുമില്ലാതെ അനേക രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയാണ് മൊയ്തുവെന്ന് അറിയുന്നത് പിന്നീടാണ്. സംസാരിച്ചപ്പോൾ, മൊയ്തു പറഞ്ഞ കഥകളത്രയും വിസ്മയങ്ങളുടേതായിരുന്നു. പതിനാലു വർഷത്തിനിടെ 43 രാജ്യങ്ങളാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്.
നാലാം ക്ലാസ് വരെ സ്‌കൂളിൽ പഠിച്ച മൊയ്തുവിനെ, പള്ളി ദർസിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുർആൻ വചനമാണ്് യാത്രകളിലേക്ക് നയിച്ചത്. പത്താം വയസ്സിൽ വീടു വിട്ടിറങ്ങുമ്പോൾ മാഗല്ലനെ കുറിച്ചോ കൊളംബസിനെ പറ്റിയോ മൊയ്തു കേട്ടിരുന്നില്ല. ഇബ്‌നു ബത്തൂത്തയേയും സുവാൻ സാംഗിനേയും മാർകോ പോളോയേയും പോലുള്ള ലോകസഞ്ചാരികൾ നടത്തിയ യാത്രകളെക്കുറിച്ചും അറിയില്ല.
‘നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക. എന്നിട്ട് നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ ശിക്ഷിക്കപ്പെട്ടത് എങ്ങിനെയെന്ന് നോക്കുക’ -മൊയ്തുവിനെ യാത്രികനാക്കിയ ഖുർആൻ വചനം അതാണ്.
ഞാൻ കാണുന്ന കാലത്ത് ജിദ്ദയിലെ സിത്തീൻ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെലിഫോൺ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു മൊയ്തു. പിടിക്കപ്പെട്ടാൽ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകൾ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്റെ ഇടപാടുകാരുമായി ടെലിഫോണിൽ അനായാസം സംവദിച്ചു.
രേഖയില്ലാത്ത യാത്രകൾ മൊയ്തുവിന് പുത്തരിയല്ലല്ലോ. 41 രാജ്യങ്ങളിലാണ് മൊയ്തു യാത്രാരേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയിൽ വെച്ച് മൊയ്തുവിനെ കാണുമ്പോൾ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.


തുർക്കിയിലേക്ക് ഒരിയ്ക്കൽ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുർക്കി. യാത്രകൾക്കിടയിൽ മൊയ്തുവിനെ പ്രണയിച്ച ഗോക്‌സെന്റെ നാടാണ് അത്. അദാനാ പട്ടണത്തിൽ ചെന്ന്, പറ്റിയാൽ ആ സുന്ദരിയെ ഒരിക്കൽ കൂടി കാണണം. അന്നു കാണുമ്പോൾ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങിനെയായിരുന്നു. മൊയ്തുവിനോട് വർത്തമാനം പറഞ്ഞുപിരിയുമ്പോൾ ഒരു ലോക സഞ്ചാരം പൂർത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങൾ കടന്നുപോയ മൊയ്തുവിന്റെ മനസ്സിൽ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാ കഥകളുണ്ട്.
കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യൻ അഹ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടി ഹജുമ്മയുടെയും മകൻ മൊയ്തു പത്താം വയസ്സിലാണ് നാടുവിടുന്നത്. ഉത്തരേന്ത്യയിലക്കായിരുന്നു ആദ്യ യാത്ര. ലോകം മുഴുവൻ ചുറ്റിക്കറങ്ങണമെന്ന വിചാരം കലശലായിരുന്നുവെങ്കിലും പാസ്സ്‌പോർട്ടോ വിസയോ യാത്രക്കാവശ്യമായെ പണമോ ഒന്നുമില്ല.
ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന കാലത്താണ് പത്രത്തിലൊരു വാർത്ത. പാക്കിസ്താനിലെ സുൽഫിക്കർ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാൻ അതിർത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോൾ സാധാരണ ദിവസങ്ങളിൽ അതിർത്തിയിൽ പട്ടാളക്കാരുടെ കാവലുണ്ടാകില്ലെന്ന് മൊയ്തുവിന്റെ സഞ്ചാര ബുദ്ധി കണ്ടെത്തി. പ്രശ്‌നങ്ങളൊതുങ്ങിയാൽ അതിർത്തി മുറിച്ചുകടക്കാൻ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാക്കിസ്താനിലേക്കാകട്ടെ. പാക്കിസ്താനിലെ കറാച്ചിയിൽ പണ്ട് മൊയ്തുവിന്റെ വാപ്പ ഹോട്ടൽ നടത്തിയിരുന്നു.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃതസറിലൂടെ, അഠാരി വഴി വാഗാ അതിർത്തിയിലെത്തി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല, അതിർത്തി താണ്ടാൻ. മുറിച്ചുകടക്കാൻ പറ്റിയ ഇടം തേടി നടക്കുന്നതിനിടെ സൈനികർ പിടിച്ചു. മുസൽമാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാൽ പന്ത്രണ്ടുകാരന്റെ മേനി മാത്രം. പോലീസ് വിട്ടുവെങ്കിലും പിന്നീട് അതിർത്തി സൈനികരുടെ പിടിയിലായി.
‘മുസൽമാനാണോ’ എന്നായിരുന്നു അവരുടെയും ചോദ്യം. സിക്കുകാരായിരുന്നു സൈനികർ. ഏതോ പുണ്യം ചെയ്യുന്നതുപോലെ അവർ ബൂട്ടുകൊണ്ട് ചവിട്ടിക്കുഴച്ചു. ജീവൻ ബാക്കിയാവുമോ എന്നായിരുന്നു പേടി. ഒടുവിൽ ക്യാപ്റ്റൻ വന്ന് രക്ഷിക്കുകയായിരുന്നു.
കുട്ടിയാണെന്ന് കരുതിയാണ് അവർ വിട്ടയച്ചത്. വീണ്ടും അതിർത്തി കടക്കാൻ പറ്റിയ സ്ഥലം തേടി നടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോൾ ആൾപ്പാർപ്പില്ലാത്ത ഒരു കുടിലിൽ കിടന്നുറങ്ങി. പുലർച്ചെ വീണ്ടും എഴുന്നേറ്റു നടന്നു. ചെന്നുപെട്ടത് പാക്കിസ്താൻ സൈനികരുടെ മുന്നിൽ. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവർ കരുതിയത്. തിരിച്ചു പൊയ്‌ക്കൊള്ളാൻ അവർ സ്‌നേഹപൂർവം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോൾ പട്ടാളക്കാർ പിടിച്ച് ജയിലിലടച്ചു.
മൂന്ന് ദിവസം കഴിഞ്ഞാണ് അവർ വിട്ടയച്ചത്. ഇന്ത്യൻ അതിർത്തിയിൽ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാൽ ഇനി ഇന്ത്യൻ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെ നിന്ന് ലോറിയിൽ ലാഹോറിലേക്ക്…
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്‌ലാമാബാദും കറാച്ചിയും മുൽത്താനും സഖറും നുഷ്‌കിയും കുഹേട്ടയും കറങ്ങി. ഒടുവിൽ അഫ്ഗാനിസ്ഥാനിലെത്തി. ഖണ്ഡഹാറും കാബൂളും മസാറെ ശറീഫും കണ്ടു. പാമീർ മലമ്പാത വഴി കിർഗിസ്ഥാനിലെത്തി. പിന്നെ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാൻ വഴി വീണ്ടും പാക്കിസ്താനിലെത്തി.
പാക്കിസ്താനിൽ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ നാടോടിയാണെന്ന് ബോധ്യം വന്നതിനെ തുടർന്ന് വിട്ടയക്കാൻ തീരുമാനമായി. അധികാരികളിൽനിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്ഥാൻ ഗവർണർ ഇറാനിലേക്ക് പോകാൻ വഴിയൊരുക്കിക്കൊടുത്തു. ഗവർണറുടെ ശുപാർശ പ്രകാരം അതിർത്തിയിലെ കസ്റ്റംസ് ഓഫീസർ ഏർപ്പാടാക്കിയ കാറിൽ ഇറാനിലെ സഹ്ദാനിലെത്തി. അവിടുന്ന് കർമാൻ വഴി ബന്ദർ അബാസിലും മഹ്‌റാനിലുമെത്തി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാൻ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനിൽ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവിൽ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവർ പട്ടാളക്കോടതിയിലെത്തിച്ചു. വിട്ടയക്കാൻ അവർ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വര മൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയിൽ ശിക്ഷ.
തടവിൽ കഴിയുമ്പോൾ ഫ്‌ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാൻ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാർക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോൾ അവരുടെ ഉസ്താദായി. പട്ടാളക്കാർക്ക് ഖുർആൻ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദർസ് പഠനത്തിന്റെ പുണ്യം. ഒടുവിൽ മൊയ്തുവിനെ ഇറാൻ സൈന്യത്തിലെടുത്തു. രണ്ടു തവണ ഇറാഖിനെതിരായ യുദ്ധത്തിൽ ഇറാൻ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞിട്ടുണ്ട്.
1980ൽ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടുന്ന് രക്ഷപ്പെട്ടത്. തന്റെ ലക്ഷ്യം യാത്രയാണ്. ഇറാന്റെ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് മൊയ്തു ഓർക്കുന്നു. മഹർനൂശ് എന്നായിരുന്നു അവളുടെ പേര്.
”എപ്പോഴോ മനസ്സുകൾ തമ്മിൽ അടുത്തപ്പോൾ ഞാനെന്റെ കഥകൾ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു തന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവൾ എനിക്ക് ഊരിത്തന്നു” – എന്നാണ് മൊയ്തു പറഞ്ഞത്.
നനഞ്ഞ കണ്ണുകളുമായി അവൾ യാത്രയാക്കുമ്പോൾ മൊയ്തുവിന്റ മനസ്സ് സഞ്ചാരത്തിന്റെ പുതിയ വഴികൾ തേടുകയായിരുന്നു. തുർക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കിൽ കയറി അങ്കാറയിലൂടെ ഇസ്താംബൂളിലെത്തി. അവിടെ ഒരു ബുക്‌സ്റ്റാളിൽ ജോലി കിട്ടി. ബുക്‌സ്റ്റാൾ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളേജിൽ ചേർന്നു. ഒരു വർഷം തുർക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോർജിയ വഴി മോസ്‌കോയിലെത്തി. ചെച്‌നിയ വഴി ഉക്രൈൻ വരെ യാത്ര ചെയ്തു വീണ്ടും തുർക്കിയിലെത്തി. ഇതിനിടയിൽ കിട്ടിയ ഈജിപ്തുകാരന്റെ പാസ്സ്‌പോർട്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വാതിൽ തുറന്നു. ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ സാധിച്ചത് അങ്ങിനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാൻ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കിൽ ജീവൻ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുർക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയിൽനിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോർദാനും സന്ദർശിച്ചു. ജോർദാൻ നദി നീന്തിക്കടന്നു ഇസ്‌റായിലിലെത്തി.
ജോർദാനിൽനിന്ന് സൗദിയിൽ കടന്നു. സൗദി പട്ടാളക്കാർ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചു കാലം ജോർദാനിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅത് പാർട്ടിയുടെ മുഖപത്രത്തിലും ഇറാൻ വാർത്താ ഏജൻസിയായ ഇർനയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞിരുന്നു.
ഒടുവിൽ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാൻ തുടങ്ങി. ഇരുപത്തിനാല് രാജ്യങ്ങൾ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോൾ മൊയ്തു കീശ തപ്പി നോക്കി. നാൽപത് പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ലാസും പള്ളിദർസുമായി നാടുവിട്ട മൊയ്തു തിരിച്ചെത്തുമ്പോൾ അനവധി ഭാഷകൾ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉർദു, അറബി, ഫാർസി, തുർക്കി, റഷ്യൻ, കുർദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനിൽക്കാനുള്ള ഇംഗ്ലീഷും.
സഫിയയാണ് ഭാര്യ. മക്കൾ: നാദിർഷാൻ ബുഖാരി, സജ്‌ന.
നാട്ടിലെത്തിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളി നീക്കിയത്. നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. രോഗബാധിതനായപ്പോൾ മ്യൂസിയം പൂട്ടി.
വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. തുർക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിംഗ് ഇൻ ദ എഡ്ജ്, ദൂർ കേ മുസാഫിർ, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടിൽ, മരുഭൂ കാഴ്ചകൾ തുടങ്ങി ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷം, ഒക്ടോബർ 10 നു അവസാനയാത്രയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

ഇരുള്‍വഴികളിലെ പൗര്‍ണ്ണമിചന്ദ്രിക_സി.പി സൈതലവി

പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം ‘ ചന്ദ്രിക’യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.

Published

on

സി.പി സൈതലവി

ത്രം വായിക്കാനറിയാത്തവരും പത്രം വാങ്ങാന്‍ പാങ്ങില്ലാത്തവരുമായ ഒരു ജനവിഭാഗത്തിനിടയില്‍ അവതരിച്ച് അവരില്‍ അറിവിന്റേയും ആശയുടേയും ആത്മവിശ്വാസത്തിന്റേയും അക്ഷര വേലിയേറ്റം സൃഷ്ടിച്ച വിപ്ലവ ഗാഥയാണ് തൊണ്ണൂറിലെത്തിയ ‘ചന്ദ്രിക’യുടെ സഞ്ചാര വര്‍ഷങ്ങള്‍.
ഭരണകൂടങ്ങളും അക്കാലത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള മലയാള പത്രങ്ങളും മനുഷ്യരെന്ന പരിഗണനപോലും നല്‍കാത്തവര്‍ക്കുവേണ്ടി പറയാനും പൊരുതാനുമായി ഒരു പത്രം.
1934 മാര്‍ച്ച് 26;മലയാളി മുസ്്ലിം സമൂഹത്തിന് അക്ഷരാര്‍ത്ഥത്തില്‍ അന്ന് വലിയ പെരുന്നാളായിരുന്നു. 1921 ലെ സ്വാതന്ത്ര്യ യുദ്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ മലബാറിന്റെ മണ്ണിന്. ജീവന്‍വെടിഞ്ഞും നാടുകടത്തപ്പെട്ടും മരണപര്യന്തം തടവറയിലുരുകിയും ലക്ഷം ജനങ്ങള്‍ കാണാമറയത്തായിരുന്നു. ആശ്രയം നഷ്ടപ്പെട്ട് പെരുവഴിയിലായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോജനങ്ങളുമായ സ്വന്തബന്ധുക്കളുടെ കണ്ണീര്‍ ചാലുകള്‍ നാട് കുതിര്‍ത്തിരുന്നു.
ഏറനാട്, വള്ളുവനാട്, കോഴിക്കോട് താലൂക്കുകളുള്‍പ്പെടെ മലബാറില്‍ അരങ്ങേറുന്ന കിരാത നടപടികളൊന്നും പുറം ലോകമറിയുന്നില്ല. ചുറ്റിലും നിരന്നു നില്‍ക്കുന്നത് സായുധ സൈനിക സങ്കേതങ്ങള്‍. വിദ്യാഭ്യാസവും തൊഴിലുമില്ല. കൊടുംപട്ടിണിയും മഹാരോഗങ്ങളും,അധികാര-സമ്പന്ന ശക്തികളുടെ കൊടിയ ദ്രോഹങ്ങളും ഇഴചേര്‍ന്ന അഗാധമയ ഇരുട്ടില്‍ തടഞ്ഞുവീണ് ജീവിത മോഹങ്ങളുപേക്ഷിച്ചവരായിരുന്നു അവരിലേറെയും.
ആ കൂരിരുള്‍ വഴികള്‍ക്കു മീതെയാണ് പ്രത്യാശയുടെ പ്രഭപരത്തി, മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ തലശ്ശേരിയില്‍ ‘ചന്ദ്രിക’ തെളിഞ്ഞത്. കേരള മുസ്്ലിം സാമൂഹിക നവോത്ഥാനത്തിന്റെ നായകനായ കെ.എം സീതി സാഹിബിന്റെ കാര്‍മികത്വത്തില്‍. ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ട് സാഹിബ്, സി.പി മമ്മുക്കേയി സാഹിബ്, എ.കെ കുഞ്ഞിമായന്‍ ഹാജി, കിടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസാ സാഹിബ് എന്നിവര്‍ ‘ചന്ദ്രിക’യുടെ പിറവിയില്‍ അര്‍ത്ഥവും ആശയവുമായി നിലകൊണ്ടു. 1935ല്‍ സി.പി മമ്മുക്കേയി സാഹിബ് മാനേജിങ് ഡയറക്ടറായി മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി രൂപവത്കരിച്ചു. മുസ്്ലിം വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വമായി രൂപപ്പെട്ട തലശ്ശേരി മുസ്്ലിം ക്ലബിലെ ചര്‍ച്ചയാണ് ‘ചന്ദ്രിക’യുടെ ആശയാടിത്തറയായത്. തലശ്ശേരി ജില്ലാ ജഡ്ജ് മീര്‍ സൈനുദ്ദീന്‍ സാഹിബി(ആന്ധ്ര)ന്റെ നിര്‍ദ്ദേശവും പ്രേരണയായി. അബ്ദുറഹിമാന്‍ അലിരാജ, കെ. ഉപ്പി സാഹിബ്,ബി.പോക്കര്‍ സാഹിബ് തുടങ്ങിയവര്‍ ‘ചന്ദ്രിക’ക്ക് കരുത്ത് പകര്‍ന്നു. തൈലക്കണ്ടി സി മുഹമ്മദ് പ്രിന്ററും പബ്ലിഷറും എഡിറ്ററുമായായിരുന്നു തുടക്കം.
കെ.കെ മുഹമ്മദ് ശാഫി സാഹിബ് ചന്ദ്രിക ദിനപത്രത്തിന്റെ പ്രഥമ പത്രാധിപരായി.
1946 ഫെബ്രുവരിയില്‍ ‘ചന്ദ്രിക’യുടെ ആസ്ഥാനം മലബാറിന്റെ തലസ്ഥാന പട്ടണമായ കോഴിക്കോട്ടേക്ക് മാറ്റി. എ.കെ കുഞ്ഞിമായന്‍ ഹാജി രണ്ടാമത്തെ മാനേജിങ് ഡയരക്ടര്‍.

 ചന്ദ്രികയുടെ ബഹുമുഖ പുരോഗതിക്ക് നേതൃത്വം നല്‍കിയ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മുതല്‍ മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമാര്‍ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇപ്പോള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയറക്ടര്‍മാരായി .മലയാള നാടിന്റെ പൊതുജീവിതമാകെ നിറഞ്ഞുനിന്ന ജനനായകരാല്‍ സ്ഥാപിതമാവുകയും വളര്‍ന്നു പന്തലിക്കുകയും ചെയ്ത’ചന്ദ്രിക’ സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുമ്പോഴും ജനതയില്‍ അവകാശബോധവും പുരോഗതിക്കായുള്ള ചിന്തയും വളര്‍ത്തി. അധഃസ്ഥിത പിന്നാക്ക, ന്യൂനപക്ഷ സമൂഹത്തിന്റെ അഭിമാനാവകാശ സംരക്ഷണത്തില്‍ സമ്പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അപകര്‍ഷതയിലാഴ്ന്ന സമുദായത്തില്‍ അഭിമാന ബോധമുണര്‍ത്തി,അവരെ രാഷ്ട്രീയ പ്രബുദ്ധരാക്കി പുനരുദ്ധരിച്ചു. സംഘടിച്ചു ശക്തരാക്കി അധികാര പങ്കാളികളാക്കി.പിന്നാക്ക പ്രദേശങ്ങളുടെയും പിന്നാക്ക ജനതയുടെയും അഭിവൃദ്ധിക്കായി പ്രയത്നിച്ചു. പോര്‍ത്തുഗീസുകാര്‍ തൊട്ടുള്ള വൈദേശിക ശക്തികള്‍ക്കെതിരെ നടത്തിയ നൂറ്റാണ്ടുകളുടെ ചെറുത്തുനില്പുകളില്‍ തകര്‍ക്കപ്പെട്ട മലബാറിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി. സമുദായത്തിനകത്തേയും സമുദായങ്ങള്‍ തമ്മിലേയും ആശയ ഭിന്നതകള്‍ നില നില്‍ക്കുമ്പോഴും പൊതു ലക്ഷ്യത്തില്‍ ഒരുമിക്കാനുള്ള മുസ്്ലിംലീഗ് സൗഹൃദ യജ്ഞങ്ങളില്‍ ചന്ദ്രിക നിര്‍ണായക പങ്കുവഹിച്ചു.

 അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഒരു തലമുറയെ പഠിപ്പിച്ച ചന്ദ്രിക, വിദ്യാഭ്യാസ പ്രോത്സാഹനം പ്രധാന അജണ്ടയായി കരുതി. പ്രൈമറി സ്‌കൂളുകള്‍ പോലുമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തി അധികൃത ശ്രദ്ധയില്‍ കൊണ്ടുവന്നു. സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും ഗതാഗത സൗകര്യങ്ങളും ആതുരാലയങ്ങളും റവന്യു ജില്ലകളും വരെ നേടിയെടുക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു പിന്‍ബലമേകി.കാലിക്കറ്റ് സര്‍വകലാശാല രൂപീകരണത്തിനെതിരിലുയര്‍ന്ന കുപ്രചരണങ്ങളെ ചെറുത്തു. മലപ്പുറം ജില്ലക്കുള്ള പോരാട്ടത്തില്‍ പലപ്പോഴും ചന്ദ്രിക മാത്രമായി.
മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരിലുയര്‍ന്ന ഹീനമായ വര്‍ഗീയ പ്രചരണങ്ങള്‍ക്കും മുസ്്ലിംലീഗിനെതിരായ കടന്നാക്രമണങ്ങള്‍ക്കുമെതിരെ കരുത്തുറ്റ പ്രതിരോധ കവചമായി. മുസ് ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും മുന്നില്‍ നിന്നു.സംവരണത്തിനു പോരാടി. ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ ആക്രമണത്തിന്റെ കുന്തമുനയുമായി വന്നവര്‍ക്കെതിരെ ചന്ദ്രിക തനിച്ചുനിന്നു പടനയിച്ചു. അറബി, ഉര്‍ദു ഭാഷകള്‍ക്കെതിരായ കരിനിയമങ്ങളെയും ഏകസിവില്‍ കോഡിനും സാമ്പത്തിക സംവരണത്തിനുമുള്ള മുറവിളികളെയും പതറാതെ നേരിട്ടു. മതമൈത്രി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സ്നേഹഗീതിയായി. വര്‍ഗീയതയും തീവ്രവാദവും നാടിന്നാപത്താണെന്ന് ശക്തമായ ബോധവത്കരണത്തിലൂടെ സമുദായത്തെ സജ്ജമാക്കി. കേരളത്തില്‍ മതേതര രാഷ്ട്രീയം സുഭദ്രമാക്കി.

 മലയാള സാഹിത്യ പരിപോഷണത്തിനൊപ്പം മാപ്പിള സാഹിത്യത്തെ മുഖ്യധാരയോട് ചേര്‍ക്കുകയും ചെയ്തു. വിശ്വ പ്രസിദ്ധമായ ഇസ് ലാമിക കൃതികളും എഴുത്തുകാരും ചന്ദ്രിക യിലൂടെ മലയാളിയുടെ വായനാ ലോകത്തെത്തി. ചന്ദ്രികയില്‍ എഴുതിത്തുടങ്ങി ജ്ഞാന പീഠത്തോളം വളര്‍ന്നവരുള്‍പ്പെടെ മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മഹാ സാഹിത്യകാരന്മാരേറെയുണ്ട്. മുസ്്ലിംലീഗിന്റെ രാഷ്ട്രീയ, ചരിത്ര, നയ,നിലപാടുകള്‍ സുവ്യക്തമാം വിധം ചന്ദ്രിക പൊതു സമൂത്തെ ബോധ്യപ്പെടുത്തി. പ്രവാസി ലോകത്തും രാജ്യത്തിനകത്തുമുള്ള ജീവകാരുണ്യ യജ്ഞങ്ങള്‍ക്കു പിന്‍ബലമേകി. പ്രവാസി സമൂഹത്തിന്റെ പ്രശ്നപരിഹാരങ്ങളുടെ ജിഹ്വയായി. ദലിത്, പിന്നാക്ക സമൂഹങ്ങളെ മുന്‍നിരയിലേക്കു നയിച്ചു.
ചന്ദ്രികയുടെ ഫലപ്രദമായ ഈ ദൗത്യ നിര്‍വഹണത്തെ മഹാനായ കെ എം സീതി സാഹിബ് അഭിമാന പൂര്‍വ്വം വിലയിരുത്തി:വിഭജനത്തിനു മുമ്പ് പൊതുവിലും, അതിനുശേഷം പ്രത്യേകിച്ചും മുസ്്ലിംലീഗിന്റെ സന്ദേശം എത്രയും ശക്തിയോടുകൂടി മുസ്്ലിമീങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാനും ലീഗിനെതിരെ നടത്തപ്പെട്ടുകൊണ്ടിരുന്ന ദുഷ്പ്രചരണങ്ങളെ തകര്‍ക്കുവാനും ചന്ദ്രിക ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അമൂല്യസേവനങ്ങളെ മുസ്്ലിമീങ്ങള്‍ കൃത്യജ്ഞതയോട് കൂടി എന്നും സ്മരിക്കുന്നതാണ്. വിഭജനത്തിനു ശേഷം എല്ലാ വിരുദ്ധശക്തികളും ഏകോപിച്ച് ലീഗിന്റെ നേര്‍ക്ക് ഭയങ്കരമായ ഒരു ആക്രമണം നടത്തിയ ആ ഇരുണ്ട കാലഘട്ടത്തില്‍ ലീഗിന്റെ സന്ദേശം സധൈര്യം മുസ്്ലിമീങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാനും അവരുടെ ആത്മവിശ്വാസവും ധൈര്യവും നിലനിര്‍ത്തുവാനും മുസ്്ലിംലീഗിന്റെ ജിഹ്വയായി ചന്ദ്രിക മാത്രമേ ഉണ്ടായിരുന്നുള്ളു. വിഭജനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലുണ്ടായ കൂട്ടക്കൊലകളെ സംബന്ധിച്ച് ചില ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രസിദ്ധം ചെയ്യപ്പെട്ട ഒരു ലേഖനത്തിന്റെ പരിഭാഷ പ്രസിദ്ധം ചെയ്തതിന് ചന്ദ്രികയുടെ മേല്‍ ഗവണ്‍മെന്റ് നടപടിയെടുക്കുകയും 1000 ഉറുപ്പിക ജാമ്യം കെട്ടിവെക്കുവാന്‍ കല്‍പിക്കുകയും ചെയ്തു. പ്രസ്തുത കല്‍പനക്കെതിരില്‍ ചന്ദ്രിക മദിരാശി ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചുവെങ്കിലും ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കുവാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞതിന് ശേഷം ഗവണ്‍മെന്റ് പ്രസ്തുത ജാമ്യസംഖ്യ ചന്ദ്രികക്ക് തിരിച്ചുകൊടുക്കുവാന്‍ കല്‍പിച്ചുവെന്നത് പത്രത്തിന്റെ നേര്‍ക്കുണ്ടായ ഭയാശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. മുസ്്ലിമീങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ക്ഷേമാഭിവൃദ്ധിക്കു വേണ്ടി ചന്ദ്രിക ചെയ്തുകൊണ്ടിരിക്കുന്ന അനര്‍ഘ സേവനങ്ങളെ മുസ്്ലിം സമുദായം രാഷ്ട്രീയപരിഗണന കൂടാതെ സന്തോഷപൂര്‍വ്വം അംഗീകരിക്കുമെന്നെനിക്കറിയാം.

 ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറായിരുന്ന ജ. സി.പി മമ്മുക്കേയിയുടെ മരണശേഷം മാനേജിങ് ഡയറക്ടറായി വന്ന ജ. എ.കെ കുഞ്ഞിമായന്‍ ഹാജി സാഹിബ് പത്രത്തിന്റെ സാമ്പത്തികഭദ്രതക്കും പ്രചാരണത്തിനുംവേണ്ടി അഭിനന്ദനീയമായ സേവനം ചെയ്തിട്ടുണ്ടെന്നത് വിസ്മരിക്കാവതല്ല. അദ്ദേഹം ഈയിടെ പ്രായാധിക്യം നിമിത്തമുള്ള സാങ്കേതിക കാരണങ്ങളാലും അനാരോഗ്യം ഹേതുവായും പ്രസ്തുത സ്ഥാനം ഒഴിഞ്ഞതിന് ശേഷം ചന്ദ്രികയുടെ നിലനില്‍പ്പില്‍ എപ്പോഴും നിര്‍ണ്ണായകമായ ഒരു പങ്കുവഹിച്ചിട്ടുള്ള ജ. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ചന്ദ്രിക’ മുസ്്ലിം സമുദായത്തിന്റെ ശക്തിയേറിയ ഒരു ജിഹ്വയായി നിലനില്‍ക്കുവാന്‍ തക്കവണ്ണം അതിന്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി ‘മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി’യുടെ ഓഹരികളെടുത്തും മറ്റുപ്രകാരത്തിലും സഹായിക്കുവാന്‍ കേരളത്തിലെ മുസ്്ലിമീങ്ങളോട് സവിനയം അഭ്യര്‍ത്ഥിച്ചുകൊള്ളട്ടെ(ചന്ദ്രികയുടെ സേവനങ്ങള്‍, കെ.എം സീതിസാഹിബ്). ‘ചന്ദ്രിക’ ആദായത്തിനു വേണ്ടി നടത്തുന്ന ബിസിനസ്സ് സ്ഥാപനമല്ല; ജന സേവനം നടത്തുന്ന പൊതുസ്ഥാപനമാണ്’എന്ന സി എച്ചിന്റെ വാക്കുകള്‍ പത്രത്തെ സംബന്ധിച്ച നയപ്രഖ്യാപനമാണ്.
ചന്ദ്രികയുടെ ജന്മദശയിലുളവായിരുന്ന ആപത്ശങ്കകളേയും പില്‍ക്കാലം നല്‍കിയപ്രതീക്ഷകളേയും കുറിച്ച് സി എച്ച് മുഹമ്മദ് കോയാ സാഹിബ് വിസ്തരിക്കുന്നുണ്ട്: 1934 മാര്‍ച്ച് 26 കേരളത്തിന്റെ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു സുദിനമാണ്. അന്നാണ് മുസ്്ലിം സമുദായത്തിന് വെളിച്ചവും മാര്‍ഗ്ഗദര്‍ശനവും നല്‍കുന്ന ‘ചന്ദ്രിക’ ആദ്യമായുദിച്ചത്. സമുദായത്തില്‍ നിന്നു ശരിയായ പ്രോത്സാഹനം ലഭിക്കാതെ തുടങ്ങിയും മുടങ്ങിയും വീണ്ടും തുടങ്ങിയും മുടങ്ങിയും കൊണ്ടിരുന്ന മുസ്്ലിം പത്രങ്ങളുടെ ശ്മശാനഭൂവിലാണ് ആശയുടെ തീനാളം പോലെ ഒരു കൊച്ചുശിശു പിറന്നുവീണത്. വക്കം മൗലവിയുടെ ‘ദീപിക’, സീതി സാഹിബിന്റെ ‘ഐക്യം’ അബുമുഹമ്മദിന്റെ ‘മലബാര്‍ ഇസ്്ലാം’ മുതലായ പത്രങ്ങള്‍ ബാലാരിഷ്ടതകള്‍ മൂലം അകാല ചരമമടഞ്ഞ മുസ്്ലിം പത്രങ്ങളുടെ കൂട്ടത്തില്‍പെടുമെന്നു പറഞ്ഞാല്‍ അന്നൊരു പത്രം നടത്താനുള്ള വിഷമം എത്രയായിരുന്നു എന്ന് ഊഹിക്കാം!

 1934ല്‍ കേന്ദ്ര നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുസ്സത്താര്‍ സേട്ടും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും തമ്മില്‍ വാശിയേറിയ മത്സരം നടന്നു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ചന്ദ്രിക സേട്ട് സാഹിബിനെയാണ് അനുകൂലിച്ചിരുന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അല്‍പകാലത്തേക്ക് ചന്ദ്രിക നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ സീതിസാഹിബിന്റെയും മറ്റും പരിശ്രമഫലമായി പത്രം പുനരാരംഭിക്കാന്‍ തന്നെ തീരുമാനിച്ചു. സി.പി മമ്മുക്കേയി, സത്താര്‍ സേട്ട്, കുഞ്ഞിമായിന്‍ ഹാജി, കടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസ എന്നിവര്‍ 500ക. വീതം മുടക്കി 400 വരിക്കാരോടും നല്ല ശുഭാപ്തി വിശ്വാസത്തോടും കൂടി ചന്ദ്രിക വീണ്ടും പുറത്തുവന്നു. ഒരു കൊല്ലംകൊണ്ടു വരിക്കാരുടെ ആറിരട്ടിയായി. പത്രത്തിന് നല്ല ആദായവും ഉണ്ടായിരുന്നു.
ഇക്കാലത്തൊക്കെ ചന്ദ്രിക ഏര്‍പ്പെട്ട രാഷ്ട്രീയവും സാമുദായികവുമായ സമരങ്ങളില്‍ പത്രത്തിനു കാര്യമായ പിന്‍ബലം നല്‍കിയത് സീതി സാഹിബിന്റെ കരുത്തുറ്റ തൂലികയായിരുന്നുവെന്നതു സ്മരണീയമാണ്. ‘മാതൃഭൂമി’, ‘അല്‍ അമീന്‍’ മുതലായ പത്രങ്ങളുടെ വാളിന്റെ വായ്ത്തല മടക്കിയത് ആ അജയ്യ തൂലികയാണെന്ന വസ്തുത അധികമാളുകളും അറിഞ്ഞിരിക്കയില്ല. 1938ല്‍ ‘ചന്ദ്രിക’ ദിനപത്രമായി കെ.കെ മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ പുറപ്പെട്ടു തുടങ്ങി. അക്കാലത്താണ് പ്രഗത്ഭനായ വി.സി അബുബക്കര്‍ പത്രാധിപസമിതിയംഗമായി ചേര്‍ന്നത്. രണ്ടുവര്‍ഷത്തോളം ദിനപത്രം പ്രശസ്തമായി നടന്നതിനുശേഷം പത്രക്കടലാസിന്റെ ക്ഷാമം മൂലവും മറ്റും അതു വാരികയാക്കേണ്ടി വന്നു.
കേരളത്തില്‍ മുസ്്ലിംലീഗിന്റെ പ്രവര്‍ത്തനം സജീവമായി നടന്ന കാലഘട്ടമായിരുന്നു. ദിനപത്രത്തിന്റെ അഭാവം ലീഗ് പ്രവര്‍ത്തനങ്ങളെ എത്രമാത്രം പ്രതികൂലമയി ബാധിച്ചിരുന്നുവെന്നു നേതാക്കന്മാര്‍ക്കു നന്നായി ബോധ്യപ്പെട്ടു. പക്ഷെ തല്‍ക്കാലം വാരികയായി പത്രം തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു. പ്രതികൂല പരിതസ്ഥിതിയില്‍ വാരിക തുടര്‍ന്നു നടത്തുന്നതില്‍ പത്രാധിപര്‍ വിസിയും മാനേജര്‍ എം.പി മമ്മുവും വഹിച്ച പങ്ക് പ്രസ്താവ്യമാണ്. അക്കാലത്ത് ചന്ദ്രികക്ക് കാര്യമായ ധനസഹായം ചെയ്തവരില്‍ പരേതനായ സി.വി പക്കിക്കേയിയുടെ പേര് എടുത്തു പറയേണ്ടതുണ്ട്.
സ്ഥലം ലഭിക്കാനും മറ്റുമുണ്ടായ വളരെ വിഷമങ്ങള്‍ക്കു ശേഷം 1946 ഫെബ്രുവരി ആദ്യം കോഴിക്കോട് കിഴക്കേ നടക്കാവിലുള്ള ചിറക്കല്‍ അബ്ദുറഹിമാന്‍ ഹാജിയുടെ കെട്ടിടത്തില്‍ നിന്നു ‘ചന്ദ്രിക’ വീണ്ടും ദിനപത്രമായി ആരംഭിച്ചു. അന്നുമുതല്‍ ഇന്നുവരെ ദൈവകൃപയാല്‍ പത്രം മുടങ്ങാതെ നടന്നിട്ടുണ്ട്. അനുദിനം അഭിവൃദ്ധിപ്പെടുകയുമാണ്.

 നടക്കാവില്‍ നിന്നും ദിനപ്പത്രമായി വീണ്ടും പുറപ്പെട്ടപ്പോള്‍ പത്രാധിപര്‍ പ്രൊഫ. കെ.വി അബ്ദുറഹിമാനും മാനേജര്‍ പ്രൊഫ. കെ. കുഞ്ഞിപ്പക്കിയും ആയിരുന്നു. മാനേജിങ് ഡയറക്ടര്‍മാരായിരുന്ന എ.കെ കുഞ്ഞിമായിന്‍ ഹാജി, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പുനത്തില്‍ അബുബക്കര്‍ എന്നിവരുടെ സഹകരണവും ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി. സീതി സാഹിബും സത്താര്‍ സേട്ടു സാഹിബും എന്നും ‘ചന്ദ്രിക’യുടെ ദേഹവും ദേഹിയുമായിരുന്നു.
1946ല്‍ ‘ചന്ദ്രിക’ ദിനപ്പത്രമായപ്പോഴാണ് ഞാന്‍ ‘ചന്ദ്രിക’യുടെ സ്റ്റാഫില്‍ അംഗമായിച്ചേര്‍ന്നത്. 49ല്‍ കെ.വി അബ്ദുറഹിമാന്‍ ഫാറൂഖ് കോളജില്‍ ഉദ്യോഗാര്‍ത്ഥം സ്ഥാനമൊഴിഞ്ഞപ്പോള്‍ പത്രാധിപത്യം എന്റെ ചുമലിലായി. 1961ല്‍ സീതി സാഹിിന്റെ നിര്യാണത്തെ തുടര്‍ന്ന് അഞ്ചുമാസത്തേക്കു കേരള നിയമസഭ സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ചന്ദ്രികയുമായി ബന്ധം വിടര്‍ത്തുന്നതുവരെ എന്റെ പത്രാധിപത്യം തുടര്‍ന്നു. സ്പീക്കര്‍ പദവി വലിച്ചെറിഞ്ഞു തിരിച്ചുവന്ന ശേഷം ഞാന്‍ ചീഫ് എഡിറ്റര്‍ പദവി ഏറ്റെടുത്തു. പരിചയ സമ്പന്നനായ വി.സി അബൂക്കര്‍ പത്രാധിപരാവുകയും ചെയ്തു.
സീതി സാഹിബിന്റെ മരണം ‘ചന്ദ്രിക’ക്ക് വലിയ ഒരു അടിയായിരുന്നു. ഏതു പ്രതിസന്ധിയിലും മാര്‍ഗ്ഗദര്‍ശനത്തിനായി അദ്ദേഹത്തെയാണ് ഞങ്ങള്‍ സമീപിക്കാറ്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ മുതല്‍ മുടക്കായ ആത്മവിശ്വാസത്തിലൂന്നിക്കൊണ്ട് അഭിവൃദ്ധിയിലേക്കു സഞ്ചരിക്കുമ്പോള്‍ ആ മഹാനെക്കുറിച്ച് പലതും സ്മരിക്കാനുണ്ട്.
കോഴിക്കോട്ടു നിന്നും പത്രം പുനരാരംഭിക്കാന്‍ ആവശ്യമായ ധനസഹായം ചെയ്തവരില്‍ മുന്നണിയില്‍ നില്‍ക്കുന്നത് കുഞ്ഞിമായന്‍ ഹാജി, എന്‍ കുഞ്ഞാലി ഹാജി, ബാഫഖി തങ്ങള്‍ എന്നിവരത്രെ. ഈ ധനസഹായവും ബാഫഖി തങ്ങളുടെ ദീര്‍ഘ ദൃഷ്ടിയുമാണ് രണ്ടാമത്തെ അകാലമരണത്തില്‍ നിന്നു ‘ചന്ദ്രിക’യെ കരകയറ്റിയത്.

 കുഞ്ഞിപ്പക്കിക്കു ശേഷം സി.പി കുഞ്ഞഹമ്മദും തുടര്‍ന്ന് സയ്യിദ് ഖാജാഹുസൈനും ‘ചന്ദ്രിക’യുടെ മാനേജര്‍മാരായി. ഖാജാ ഹുസൈന്റെ കാലത്താണ് ഇന്ന് കേരള പത്രരംഗത്തു സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞ ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പ് ആരംഭിച്ചത്. ദിനപത്രത്തോടൊപ്പം ഒരാഴ്ചപ്പതിപ്പാരംഭിക്കുന്നത് അന്നാദ്യമായിട്ടാണ്. ആഴ്ചപ്പതിപ്പ് പേരെടുത്ത സാഹിത്യകാരന്‍മാര്‍ അണിനിരക്കുന്ന സാഹിത്യ സദ്യയെന്ന നിലയില്‍ മാത്രമല്ല പയറ്റിത്തഴകാത്ത ഇളം തൂലികക്കുള്ള പഠനക്കളരിയെന്ന നിലയിലും പ്രസിദ്ധമാണ്.
താമസിയാതെ ചന്ദ്രികക്കു വാരാന്തപ്പതിപ്പും ഉണ്ടായി. ശാസ്ത്രീയവും മറ്റുമായ ലേഖനങ്ങളും പംക്തികളും ഉള്‍ക്കൊള്ളുന്ന വാരാന്തപ്പതിപ്പും മലയാളത്തിലെ ഏതൊരു വാരാന്തപ്പതിപ്പിനോടും കിടപിടിക്കുന്നതാണ്.
യന്ത്രങ്ങള്‍, കെട്ടിടം എന്നിവയുടെ കാര്യത്തില്‍ ചന്ദ്രികക്കുണ്ടായ ക്രമപ്രവൃദ്ധമായ പുരോഗതി അത്ഭുതാവഹമത്രെ. തലശ്ശേരിയിലെ സിലിണ്ടര്‍ പ്രസ്സില്‍ അച്ചടിയാരംഭിച്ച ചന്ദ്രിക ഇന്നു ഫ്ളാറ്റ് ബെഡ് റോട്ടറിയിലാണടിക്കുന്നത്. അനതി വിദൂരഭാവിയില്‍ ട്യൂബുലര്‍ റോട്ടറി എത്തും. ജോബ് വിഭാഗത്തിലും ആധുനിക യന്ത്രങ്ങളുണ്ട്. ചന്ദ്രിക’ പ്രസിദ്ധീകരിക്കുന്ന വൈ.എം.സി.എ റോഡിലെ രമ്യഹര്‍മ്മ്യവും അതിനടുത്ത കൂറ്റന്‍ ഷെഡ്ഡും ഗോഡൗണും ‘ചന്ദ്രിക’യുടെ സ്വന്തമാണ്.
‘ചന്ദ്രിക’ രാജ്യത്തിന്റെ ഉത്തമതാല്‍പര്യത്തിനും സമുദായ സൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊള്ളുന്നു. മുസ്്ലിംലീഗിനെ വിഭജനാനന്തരം ഇന്ത്യയില്‍ നിലനിര്‍ത്തുന്നതിനു ‘ചന്ദ്രിക’ വഹിച്ച പങ്ക് ചരിത്രകാരന്‍മാര്‍ വിസ്മരിക്കുകയില്ല. സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും മതപരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കും ‘ചന്ദ്രിക’ ചെയ്ത സേവനം നിസ്സീമമാണ്. ഇങ്ങനെ ഒരു പത്രം ഇല്ലായിരുന്നെങ്കില്‍ കേരള മുസ്്ലിം സമുദായത്തിന്റെ സ്ഥിതി എന്താകുമായിരുന്നു? (ചന്ദ്രിക റിപ്പബ്ലിക് പതിപ്പ് -1965).

 മുസ് ലിം ലീഗിനും ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്കുമെതിരെ മലകുലുക്കി വന്ന കൊടുങ്കാറ്റുകളെ ധിഷണയുടെ മന്ത്രശക്തിയാല്‍ പിടിച്ചുകെട്ടി ചരിത്രത്തിലേക്കു മടങ്ങിയ പത്രാധിപ കേസരികള്‍ പ്രൊഫ. മങ്കട ടി. അബ്ദുല്‍ അസീസ് സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്‍ എന്നിവര്‍ ഈ നവതി കാലത്തെ ആവേശ സ്മരണയാണ്.കാല്‍ നൂറ്റാണ്ടുകാലം പ്രിന്ററും പബ്ലിഷറും എഡിറ്ററുമായി പത്രത്തെ നയിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സി കെ താനൂര്‍, തുടര്‍ന്നു വന്ന നടക്കാവ് മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, ടി പി ചെറൂപ്പ, നവാസ് പൂനൂര്‍ തുടങ്ങിയവരും കഴിഞ്ഞുപോയ സംവത്സരങ്ങളുടെ സാരഥ്യം വഹിച്ച പത്രാധിപന്മാരാണ് .
പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. പതിമൂന്ന് എഡിഷനുകളിലായി ദിക്കെങ്ങും പടര്‍ന്ന് പ്രഭ ചൊരിയുന്ന ചന്ദ്രിക.ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം ‘ ചന്ദ്രിക’യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.

 

Continue Reading

Culture

കാമറൂണ്‍ നഗരത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി: 2 മരണം

Published

on

കാമറൂണിലെ പ്രാദേശികപട്ടണത്തില്‍ 30 അംഗ കാട്ടാനസംഘം ഇറങ്ങി. രണ്ടുപേരെ കുത്തിക്കൊന്നു. പലരും പരിഭ്രാന്തരായി ഓടുന്ന കാഴ്ചയും ആനകളുടെ ചിത്രവും സമൂഹമാധ്യമത്തില്‍ പ്രചരിച്ചു. 6830 ആനകള്‍ സമീപത്തുണ്ട്. വെള്ളം കിട്ടാതെയും ചൂട് കൂടിയതുമാണ് ആനകള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മറുവ നഗരത്തിലാണ് ആനകള്‍ കുട്ടിയെയടക്കം കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് മധ്യവയസ്‌കനെകൊന്നത്. ആനകളുടെ പരാക്രമം കേരളത്തില്‍ മാത്രമല്ലെന്നര്‍ത്ഥം.

Continue Reading

Culture

പാര്‍ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങളില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും

കെട്ടിടം മാത്രമായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുകയാണ് 20 പ്രതിപക്ഷകക്ഷികളുടെ സംയുക്തപ്രസ്താവന കുറ്റപ്പെടുത്തി.

Published

on

ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന പാര്‍ലമെന്റിന്റെ ഉദ്ഘാടനച്ചടങ്ങളില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. രാഷ്ട്രപതിയെ ക്ഷണിക്കാതെയുള്ള ചടങ്ങ് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് പ്രതിപക്ഷ കക്ഷികള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തയെ ഇല്ലാതാക്കലും ആദിവാസിയായ രാഷ്ട്രപതിയുടെ സ്ഥാനത്തെ മാനിക്കാതിരിക്കലുമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതിയില്‍ പ്രതിപക്ഷാംഗങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കലും അവരെ സസ്‌പെന്‍ഡ് ചെയ്യലും തുടരുകയാണ് മോദിസര്‍ക്കാര്‍. ഇവിടെ വെറുമൊരു കെട്ടിടം മാത്രമായി പാര്‍ലമെന്റിനെ മാറ്റിയിരിക്കുകയാണ് 20 പ്രതിപക്ഷകക്ഷികളുടെ സംയുക്തപ്രസ്താവന കുറ്റപ്പെടുത്തി. അതേസമയം ഒഡീഷയിലെ ബിജു ജനതാദളും ആന്ധ്രയിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ചടങ്ങില്‍ പങ്കെടുക്കും.
അതേസമയം തന്റെ പ്രസംഗം കേള്‍ക്കാന്‍ ഓസ്‌ട്രേലിയയില്‍ ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റിലെത്തിയെന്ന് അവകാശപ്പെട്ടു.

Continue Reading

Trending