Connect with us

Culture

ഇനി യാത്രയില്ല

വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു കിഴിശ്ശേരി ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷമാണ് അവസാനയാത്രയായത്.

Published

on

 

പി.ടി. മുഹമ്മദ് സാദിഖ്/ ഫോട്ടോ: അജയ്‌സാഗ

ജിദ്ദയിൽ മലയാളികൾ നടത്തുന്ന ഒരു മെസ്സ്‌റൂമിലാണ് മൊയ്തുവിനെ ആദ്യം കാണുന്നത്. ഉംറ വിസയിൽ വന്ന് സൗദി അറേബ്യയിൽ തങ്ങുന്ന അനേകം അനധികൃത കുടിയേറ്റക്കാരിൽ ഒരാൾ. യാത്രാരേഖകളും താമസരേഖയുമില്ല. മൊയ്തുവിന് അത് പുതുമയുള്ള കാര്യമല്ലല്ലോ. പാസ്സ്‌പോർട്ടും വിസയും പണവുമില്ലാതെ അനേക രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയാണ് മൊയ്തുവെന്ന് അറിയുന്നത് പിന്നീടാണ്. സംസാരിച്ചപ്പോൾ, മൊയ്തു പറഞ്ഞ കഥകളത്രയും വിസ്മയങ്ങളുടേതായിരുന്നു. പതിനാലു വർഷത്തിനിടെ 43 രാജ്യങ്ങളാണ് അദ്ദേഹം ചുറ്റിക്കറങ്ങിയത്.
നാലാം ക്ലാസ് വരെ സ്‌കൂളിൽ പഠിച്ച മൊയ്തുവിനെ, പള്ളി ദർസിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുർആൻ വചനമാണ്് യാത്രകളിലേക്ക് നയിച്ചത്. പത്താം വയസ്സിൽ വീടു വിട്ടിറങ്ങുമ്പോൾ മാഗല്ലനെ കുറിച്ചോ കൊളംബസിനെ പറ്റിയോ മൊയ്തു കേട്ടിരുന്നില്ല. ഇബ്‌നു ബത്തൂത്തയേയും സുവാൻ സാംഗിനേയും മാർകോ പോളോയേയും പോലുള്ള ലോകസഞ്ചാരികൾ നടത്തിയ യാത്രകളെക്കുറിച്ചും അറിയില്ല.
‘നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക. എന്നിട്ട് നിങ്ങൾക്കു മുമ്പുണ്ടായിരുന്നവർ ശിക്ഷിക്കപ്പെട്ടത് എങ്ങിനെയെന്ന് നോക്കുക’ -മൊയ്തുവിനെ യാത്രികനാക്കിയ ഖുർആൻ വചനം അതാണ്.
ഞാൻ കാണുന്ന കാലത്ത് ജിദ്ദയിലെ സിത്തീൻ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടെലിഫോൺ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു മൊയ്തു. പിടിക്കപ്പെട്ടാൽ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകൾ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്റെ ഇടപാടുകാരുമായി ടെലിഫോണിൽ അനായാസം സംവദിച്ചു.
രേഖയില്ലാത്ത യാത്രകൾ മൊയ്തുവിന് പുത്തരിയല്ലല്ലോ. 41 രാജ്യങ്ങളിലാണ് മൊയ്തു യാത്രാരേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയിൽ വെച്ച് മൊയ്തുവിനെ കാണുമ്പോൾ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.


തുർക്കിയിലേക്ക് ഒരിയ്ക്കൽ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുർക്കി. യാത്രകൾക്കിടയിൽ മൊയ്തുവിനെ പ്രണയിച്ച ഗോക്‌സെന്റെ നാടാണ് അത്. അദാനാ പട്ടണത്തിൽ ചെന്ന്, പറ്റിയാൽ ആ സുന്ദരിയെ ഒരിക്കൽ കൂടി കാണണം. അന്നു കാണുമ്പോൾ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങിനെയായിരുന്നു. മൊയ്തുവിനോട് വർത്തമാനം പറഞ്ഞുപിരിയുമ്പോൾ ഒരു ലോക സഞ്ചാരം പൂർത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങൾ കടന്നുപോയ മൊയ്തുവിന്റെ മനസ്സിൽ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാ കഥകളുണ്ട്.
കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യൻ അഹ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടി ഹജുമ്മയുടെയും മകൻ മൊയ്തു പത്താം വയസ്സിലാണ് നാടുവിടുന്നത്. ഉത്തരേന്ത്യയിലക്കായിരുന്നു ആദ്യ യാത്ര. ലോകം മുഴുവൻ ചുറ്റിക്കറങ്ങണമെന്ന വിചാരം കലശലായിരുന്നുവെങ്കിലും പാസ്സ്‌പോർട്ടോ വിസയോ യാത്രക്കാവശ്യമായെ പണമോ ഒന്നുമില്ല.
ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന കാലത്താണ് പത്രത്തിലൊരു വാർത്ത. പാക്കിസ്താനിലെ സുൽഫിക്കർ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാൻ അതിർത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോൾ സാധാരണ ദിവസങ്ങളിൽ അതിർത്തിയിൽ പട്ടാളക്കാരുടെ കാവലുണ്ടാകില്ലെന്ന് മൊയ്തുവിന്റെ സഞ്ചാര ബുദ്ധി കണ്ടെത്തി. പ്രശ്‌നങ്ങളൊതുങ്ങിയാൽ അതിർത്തി മുറിച്ചുകടക്കാൻ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാക്കിസ്താനിലേക്കാകട്ടെ. പാക്കിസ്താനിലെ കറാച്ചിയിൽ പണ്ട് മൊയ്തുവിന്റെ വാപ്പ ഹോട്ടൽ നടത്തിയിരുന്നു.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃതസറിലൂടെ, അഠാരി വഴി വാഗാ അതിർത്തിയിലെത്തി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല, അതിർത്തി താണ്ടാൻ. മുറിച്ചുകടക്കാൻ പറ്റിയ ഇടം തേടി നടക്കുന്നതിനിടെ സൈനികർ പിടിച്ചു. മുസൽമാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാൽ പന്ത്രണ്ടുകാരന്റെ മേനി മാത്രം. പോലീസ് വിട്ടുവെങ്കിലും പിന്നീട് അതിർത്തി സൈനികരുടെ പിടിയിലായി.
‘മുസൽമാനാണോ’ എന്നായിരുന്നു അവരുടെയും ചോദ്യം. സിക്കുകാരായിരുന്നു സൈനികർ. ഏതോ പുണ്യം ചെയ്യുന്നതുപോലെ അവർ ബൂട്ടുകൊണ്ട് ചവിട്ടിക്കുഴച്ചു. ജീവൻ ബാക്കിയാവുമോ എന്നായിരുന്നു പേടി. ഒടുവിൽ ക്യാപ്റ്റൻ വന്ന് രക്ഷിക്കുകയായിരുന്നു.
കുട്ടിയാണെന്ന് കരുതിയാണ് അവർ വിട്ടയച്ചത്. വീണ്ടും അതിർത്തി കടക്കാൻ പറ്റിയ സ്ഥലം തേടി നടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോൾ ആൾപ്പാർപ്പില്ലാത്ത ഒരു കുടിലിൽ കിടന്നുറങ്ങി. പുലർച്ചെ വീണ്ടും എഴുന്നേറ്റു നടന്നു. ചെന്നുപെട്ടത് പാക്കിസ്താൻ സൈനികരുടെ മുന്നിൽ. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവർ കരുതിയത്. തിരിച്ചു പൊയ്‌ക്കൊള്ളാൻ അവർ സ്‌നേഹപൂർവം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോൾ പട്ടാളക്കാർ പിടിച്ച് ജയിലിലടച്ചു.
മൂന്ന് ദിവസം കഴിഞ്ഞാണ് അവർ വിട്ടയച്ചത്. ഇന്ത്യൻ അതിർത്തിയിൽ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാൽ ഇനി ഇന്ത്യൻ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെ നിന്ന് ലോറിയിൽ ലാഹോറിലേക്ക്…
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്റെ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്‌ലാമാബാദും കറാച്ചിയും മുൽത്താനും സഖറും നുഷ്‌കിയും കുഹേട്ടയും കറങ്ങി. ഒടുവിൽ അഫ്ഗാനിസ്ഥാനിലെത്തി. ഖണ്ഡഹാറും കാബൂളും മസാറെ ശറീഫും കണ്ടു. പാമീർ മലമ്പാത വഴി കിർഗിസ്ഥാനിലെത്തി. പിന്നെ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാൻ വഴി വീണ്ടും പാക്കിസ്താനിലെത്തി.
പാക്കിസ്താനിൽ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ നാടോടിയാണെന്ന് ബോധ്യം വന്നതിനെ തുടർന്ന് വിട്ടയക്കാൻ തീരുമാനമായി. അധികാരികളിൽനിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്ഥാൻ ഗവർണർ ഇറാനിലേക്ക് പോകാൻ വഴിയൊരുക്കിക്കൊടുത്തു. ഗവർണറുടെ ശുപാർശ പ്രകാരം അതിർത്തിയിലെ കസ്റ്റംസ് ഓഫീസർ ഏർപ്പാടാക്കിയ കാറിൽ ഇറാനിലെ സഹ്ദാനിലെത്തി. അവിടുന്ന് കർമാൻ വഴി ബന്ദർ അബാസിലും മഹ്‌റാനിലുമെത്തി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാൻ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനിൽ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവിൽ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവർ പട്ടാളക്കോടതിയിലെത്തിച്ചു. വിട്ടയക്കാൻ അവർ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വര മൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയിൽ ശിക്ഷ.
തടവിൽ കഴിയുമ്പോൾ ഫ്‌ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാൻ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാർക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോൾ അവരുടെ ഉസ്താദായി. പട്ടാളക്കാർക്ക് ഖുർആൻ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദർസ് പഠനത്തിന്റെ പുണ്യം. ഒടുവിൽ മൊയ്തുവിനെ ഇറാൻ സൈന്യത്തിലെടുത്തു. രണ്ടു തവണ ഇറാഖിനെതിരായ യുദ്ധത്തിൽ ഇറാൻ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞിട്ടുണ്ട്.
1980ൽ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടുന്ന് രക്ഷപ്പെട്ടത്. തന്റെ ലക്ഷ്യം യാത്രയാണ്. ഇറാന്റെ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്റെ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് മൊയ്തു ഓർക്കുന്നു. മഹർനൂശ് എന്നായിരുന്നു അവളുടെ പേര്.
”എപ്പോഴോ മനസ്സുകൾ തമ്മിൽ അടുത്തപ്പോൾ ഞാനെന്റെ കഥകൾ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞു തന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവൾ എനിക്ക് ഊരിത്തന്നു” – എന്നാണ് മൊയ്തു പറഞ്ഞത്.
നനഞ്ഞ കണ്ണുകളുമായി അവൾ യാത്രയാക്കുമ്പോൾ മൊയ്തുവിന്റ മനസ്സ് സഞ്ചാരത്തിന്റെ പുതിയ വഴികൾ തേടുകയായിരുന്നു. തുർക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കിൽ കയറി അങ്കാറയിലൂടെ ഇസ്താംബൂളിലെത്തി. അവിടെ ഒരു ബുക്‌സ്റ്റാളിൽ ജോലി കിട്ടി. ബുക്‌സ്റ്റാൾ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളേജിൽ ചേർന്നു. ഒരു വർഷം തുർക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോർജിയ വഴി മോസ്‌കോയിലെത്തി. ചെച്‌നിയ വഴി ഉക്രൈൻ വരെ യാത്ര ചെയ്തു വീണ്ടും തുർക്കിയിലെത്തി. ഇതിനിടയിൽ കിട്ടിയ ഈജിപ്തുകാരന്റെ പാസ്സ്‌പോർട്ട് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വാതിൽ തുറന്നു. ഈജിപ്ത്, ടുണീഷ്യ, അൾജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ സാധിച്ചത് അങ്ങിനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുർഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാൻ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കിൽ ജീവൻ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുർക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയിൽനിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോർദാനും സന്ദർശിച്ചു. ജോർദാൻ നദി നീന്തിക്കടന്നു ഇസ്‌റായിലിലെത്തി.
ജോർദാനിൽനിന്ന് സൗദിയിൽ കടന്നു. സൗദി പട്ടാളക്കാർ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചു കാലം ജോർദാനിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅത് പാർട്ടിയുടെ മുഖപത്രത്തിലും ഇറാൻ വാർത്താ ഏജൻസിയായ ഇർനയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞിരുന്നു.
ഒടുവിൽ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാൻ തുടങ്ങി. ഇരുപത്തിനാല് രാജ്യങ്ങൾ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോൾ മൊയ്തു കീശ തപ്പി നോക്കി. നാൽപത് പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങൾ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ലാസും പള്ളിദർസുമായി നാടുവിട്ട മൊയ്തു തിരിച്ചെത്തുമ്പോൾ അനവധി ഭാഷകൾ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉർദു, അറബി, ഫാർസി, തുർക്കി, റഷ്യൻ, കുർദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനിൽക്കാനുള്ള ഇംഗ്ലീഷും.
സഫിയയാണ് ഭാര്യ. മക്കൾ: നാദിർഷാൻ ബുഖാരി, സജ്‌ന.
നാട്ടിലെത്തിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളി നീക്കിയത്. നിലമ്പൂർ തേക്ക് മ്യൂസിയത്തിന് സമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. രോഗബാധിതനായപ്പോൾ മ്യൂസിയം പൂട്ടി.
വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. തുർക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിംഗ് ഇൻ ദ എഡ്ജ്, ദൂർ കേ മുസാഫിർ, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടിൽ, മരുഭൂ കാഴ്ചകൾ തുടങ്ങി ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ മൊയ്തു ഏറെക്കാലത്തെ ശയ്യാവാസത്തിനു ശേഷം, ഒക്ടോബർ 10 നു അവസാനയാത്രയായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

420(ഫ്രോഡ്) നടത്തുന്നവര്‍ 400 സീറ്റിനെപ്പറ്റി സംസാരിക്കുന്നു: ബി.ജെ.പിക്കെതിരെ പ്രകാശ് രാജ്

തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

Published

on

420 (ഫ്രോഡ്) നടത്തിയവര്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുന്നതിനെപ്പറ്റി സംസാരിക്കുകയാണെന്ന് ബി.ജെ.പിയുടെ പേര് പരാമര്‍ശിക്കാതെ നടന്‍ പ്രകാശ് രാജ് പറഞ്ഞു. തട്ടിപ്പ് കേസിന്റെ വകുപ്പായ 420 എന്ന പദം സൂചിപ്പിച്ചുകൊണ്ടാണ് പ്രകാശ് രാജ് സംസാരിച്ചത്.

‘420 നടത്തിയവര്‍ മാത്രമേ 400 സീറ്റ് നേടുന്നതിനെക്കുറിച്ച് സംസാരിക്കൂ, കര്‍ണാടകയിലെ ചിക്കമംഗളൂരു പ്രസ് ക്ലബില്‍ സംസാരിച്ച പ്രകാശ് രാജ് പറഞ്ഞു.400-ലധികം സീറ്റുകളുമായി എന്‍.ഡി.എ അധികാരത്തില്‍ തുടരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായി, ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിക്ക് 400-ഓ അതിലധികമോ സീറ്റുകള്‍ നേടാനുള്ള സാധ്യതയില്ലെന്ന് താരം പറഞ്ഞു.

‘ജനങ്ങള്‍ തന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഒരു സീറ്റ് നേടാനാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോയി സീറ്റ് പിടിക്കാമെന്ന് അവകാശപ്പെടാന്‍ കഴിയില്ല, അതിനെ അഹങ്കാരം എന്ന് വിളിക്കും,’ പ്രകാശ് രാജ് പറഞ്ഞു. 400-ലധികം സീറ്റുകളുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ഫെബ്രുവരി അഞ്ചിന് പ്രധാനമന്ത്രി മോദി രാജ്യസഭയില്‍ പറഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു, ‘നമ്മുടെ മൂന്നാം ഭരണം വിദൂരമല്ല, പരമാവധി 100-125 ദിവസങ്ങള്‍ ബാക്കിയുണ്ട്. രാജ്യം മുഴുവന്‍ ‘അബ്കി ബാര്‍, 400 പാര്‍’ എന്ന് പറയുന്നു. ഫെബ്രുവരി രണ്ടിന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ പരാമര്‍ശത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു.

Continue Reading

Film

2018നെ പിന്നിലാക്കി മഞ്ഞുമ്മല്‍ ബോയ്‌സ്; ആഗോളതലത്തില്‍ ഏറ്റവുമധികം പണം വാരിയ മലയാള സിനിമ

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സ് നേടിയിരിക്കുന്നത്

Published

on

ജൂഡ് ആന്തണി സംവിധാനം ചെയ്ത് ‘2018’ എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ?ഗോളതലത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.

നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമിച്ചത്.

Continue Reading

crime

‘ജയ് അല്ലു അർജുൻ’ വിളിക്കാൻ ആവശ്യപ്പെട്ട് യുവാവിനെ തല്ലിച്ചതച്ച് ഫാൻസ്; വിഡിയോ

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം.

Published

on

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്‍റെ ആരാധകർ ബംഗളൂരുവിൽ ഒരു യുവാവിനെ ക്രൂരമായി ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ‘ജയ് അല്ലു അർജുൻ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടാണ് മർദനം.

ബംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപമാണ് സംഭവം. മർദനമേറ്റ യുവാവിന്‍റെ മുഖത്തടക്കം മുറിവേറ്റതും രക്തം പടർന്നതും ദൃശ്യങ്ങളിലുണ്ട്. മർദനത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും മർദനമേറ്റയാൾ പ്രഭാസ് ആരാധകനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.

https://twitter.com/i/status/1766800114939842814

സംഭവത്തിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അക്രമികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending