Connect with us

Culture

കണ്ണുനീരിന്റെ വെളിച്ചം

നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്.

Published

on

 

സജയ്.കെ.വി/ചിത്രീകരണം: സിഗ്നി ദേവരാജ്

നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്. ‘നരനായിങ്ങനെ’, ‘ധർമ്മസമരം’, ‘മുഖത്തോടു മുഖം’ തുടങ്ങിയ കവിതകളിൽ ദരിദ്രനോ സമ്പന്നനോ അല്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഈ ദയനീയനെ നമ്മൾ നേർക്കുനേർ കാണുന്നു.
‘ഇത്തിരി നേരമെഞ്ചിനീയറായ്
ഇത്തിരിനേരം പ്യൂണായും
ഇത്തിരിനേരം കണക്കപ്പിള്ളയായ്
ഇത്തിരിനേരം കവിയായും
ഉദിച്ച സൂര്യനെ വലിച്ചിഴച്ചു ഞാ-
നുദധിയിൽത്തള്ളിയുറങ്ങുന്നൂ;
അവനാട്ടേ വീണ്ടും കിഴക്കുദിപ്പൂ; ഞാ-
നതു കണ്ടാൽ പിടഞ്ഞെഴുന്നേൽപ്പൂ’ (നരനായിങ്ങനെ) എന്നതാണയാളുടെ ജീവിതക്രമം.
‘നരനായിങ്ങനെ മരിച്ചുഭൂമിയിൽ/ നരകവാരിധി നടുവിൽ ഞാൻ’ എന്നു കരുതുന്ന ഒരാൾ. ‘മുഖത്തോടുമുഖം’ എന്ന കവിതയിൽ ഇയാളുടെ ആത്മഗതം നമ്മൾ കൂടുതൽ തെളിമയോടെ ഇങ്ങനെ ഉയർന്നു കേൾക്കുന്നു.
‘ആവുമെങ്കിൽ ഭഗവാനെന്റെ
വിയർപ്പംഗീകരിക്കുക:
സത്യസന്ധതയുണ്ടെങ്കിൽ-
ക്കൺതുറന്നിതു കാണുക:
എന്റെ വേർപ്പിൻ സമുദ്രത്താൽ
ചൂഴപ്പെട്ടവനാണു ഞാൻ.
ഞാനിതിൽ താണുപോയാലും
നിലനിൽക്കുമിതക്ഷയം.’ ജീവിത സമുദ്രം എന്നതിന് അക്കിത്തത്തിന്റെ ഭാഷയിൽ വിയർപ്പിന്റെ വറ്റാക്കടൽ എന്നാണർത്ഥം.
‘അബ്ദുള്ള’ എന്ന അക്കിത്തം കവിത ലളിതമാണ്; ഒപ്പം അത്രമേൽ ഹൃദയസ്പർശിയും. ഒരിക്കൽ ഒരു തീവണ്ടി യാത്രയ്ക്കിടെ, യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് കവി പണ്ടത്തെ സഹപാഠിയും അന്നത്തെ സമ്പന്ന വിദ്യാർത്ഥിയുമായിരുന്ന അബ്ദുള്ളയെ. ഇപ്പോളയാൾ ഒരു ‘മുച്ചൂടും പ്രാകൃതനായ രോഗി’. ഒന്നുരണ്ടു കുശലോക്തികൾ പരസ്പരം കൈമാറാനേ ഇടകിട്ടിയുള്ളൂ. അടുത്ത സ്റ്റേഷനിൽ അബ്ദുള്ള ഇറങ്ങി. ‘നിർഭരാശ്രുക്കളായ് കെട്ടിപ്പുണരുന്നു/ നിസ്സഹായാത്മാക്കൾ രണ്ടു പേരും!’ അബ്ദുള്ള പറയാതെ പോയ ജീവിത വേദനയുടെ കടുംകയ്പു മുഴുവൻ കവി തനിച്ചിരുന്ന്, ഭാവനയാൽ, അയവിറക്കി. കവിത അവസാനിക്കുന്നതിങ്ങനെ-
‘പിന്നത്തെ സ്റ്റേഷനിൽ തീവണ്ടി നിൽക്കെ ഞാൻ
കണ്ണു മിഴിച്ചുടൻ വാച്ചു നോക്കി
കണ്ണെവിടെപ്പോയി, വാച്ചെവിടെപ്പോയി?
കണ്ണീരു മാത്രമാണീ പ്രപഞ്ചം!’
ആത്മമിത്രത്തെയോർക്കുമ്പോൾ പ്രപഞ്ചം മുഴുത്ത ഒരു കണ്ണുനീർത്തുള്ളിയായി മാറുന്ന ഈ ഹൃദയാലുത്വമാണ് അക്കിത്തം കവിതയുടെ കാതൽ.
‘നീലിയാട്ടിലെ തണ്ണീർപ്പന്തൽ’ എന്ന കവിതയിലെ ‘വളവിങ്കൽ മൂസ്സ’യേയും ഓർക്കാം, ഇതോടൊപ്പം. നീലിയാട്ടിലെ തണ്ണീർപ്പന്തൽ ഈ കവിതയിൽ ഒരു സ്ഥലവും സ്ഥാവരബിംബവും രൂപകവുമാണ്. അവിടെ ബസ്സു കാത്തിരിക്കുകയാണ് ആയിടെ വിവാഹതനായ കവി. ഒരു നാളേയ്ക്കു പോലും നവവധുവിനെ പിരിഞ്ഞിരിക്കാനാവാത്തതിലുള്ള പൊറുതിമുട്ടലിലാണയാൾ. അപ്പോഴാണ് വൃദ്ധനും പ്രസാദവാനും പരോപകാര തൽപ്പരനുമായ മൂസ്സയുടെ വരവ്.
‘ആറടിയിലും മീതെപ്പൊങ്ങിയ ശരീരത്താ-
ലാജാനുബാഹുക്കളാ, ലാഹ്‌ളാദ സൗലഭ്യത്താൽ,
വാരിയാലൊടുങ്ങാത്ത സേവനൗത്സുക്യത്താലും,
വായിലെപ്പുളിങ്കുരു പോലെഴും പൽപ്പുറ്റാലും,
ജീവിതം സുസമ്പന്നം, സുഭിക്ഷം, സുസന്തൃപ്ത-
മീവയോവൃദ്ധന്നാരും സ്വന്തമാളാണീ മന്നിൽ’.
-മൂസ്സ കൊടുത്ത മുറുക്കാനാസ്വദിച്ച്, നർമ്മസംഭാഷണത്തിലേർപ്പെട്ട് പിരിയാൻ നേരം ‘കുട്ടികളില്ലേ മൂസ്സയ്ക്ക്?’ എന്ന കവിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിക്കുകയാണ് ചെയ്യുന്നത് വൃദ്ധൻ. അയാളുടെ സ്വകാര്യ സങ്കടങ്ങളെക്കുറിച്ച് ഒന്നുമുരിയാടാതെ, ആ ദുഃഖത്തെയും ദുഃഖത്തെ ഇന്ധനമാക്കുന്ന നന്മയുടെ വെളിച്ചത്തെയും ഏതാനും ചില ഈരടികളിൽ, മുഴങ്ങുന്ന പദാവലികളാൽ ആവിഷ്‌കരിച്ച് പിൻവാങ്ങുകയാണ് അക്കിത്തം. അപ്പോഴും നന്മയുടെ തണ്ണീർപ്പന്തലായി മൂസ്സ വായനക്കാരുടെ മനസ്സിൽ തങ്ങുന്നു; ദുഃഖത്തിന്റെ വെളിച്ചമാണ് നന്മ എന്ന അധികാർത്ഥദീപ്തിയോടെ.
മനുഷ്യനിലും മനുഷ്യ നന്മയിലുമുള്ള ഈ അചഞ്ചല വിശ്വാസത്തോടൊപ്പം പരദുഃഖത്തെ ആത്മദുഃഖമാക്കാനും അപരനുവേണ്ടി തപിക്കാനുമുള്ള ശേഷിയാലുമാണ് അക്കിത്തം കവിത, മലയാള കവിതയിലെ ഒറ്റപ്പെട്ട പ്രകാശഗോപുരമായി മാറുന്നത്. പ്രസിദ്ധമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അത് ബോംബിനായ് ‘ദുർവ്യയം ചെയ്യേണ്ട’ ആണവശക്തിയുപയോഗിച്ച് ‘അന്ധഗ്രാമക്കവല’യിൽ ‘സ്‌നേഹദീപം’ കൊളുത്താനുള്ള ആഹ്വാനമായി മാറുന്നു. അണുഭേദനത്താൽ അപാരമായ ഊർജ്ജവും സംഹാരോർജ്ജവും സൃഷ്ടിക്കാമെന്ന് ശാസ്ത്രം; കേവലമൊരു കണ്ണുനീർത്തുള്ളി പിളർന്നാൽ അതിനെയും നിഷ്പ്രഭമാക്കുന്ന സ്‌നേഹോർജ്ജം കണ്ടെത്താമെന്ന് അക്കിത്തം.

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending