Culture
കണ്ണുനീരിന്റെ വെളിച്ചം
നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്.

സജയ്.കെ.വി/ചിത്രീകരണം: സിഗ്നി ദേവരാജ്
നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്. ‘നരനായിങ്ങനെ’, ‘ധർമ്മസമരം’, ‘മുഖത്തോടു മുഖം’ തുടങ്ങിയ കവിതകളിൽ ദരിദ്രനോ സമ്പന്നനോ അല്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഈ ദയനീയനെ നമ്മൾ നേർക്കുനേർ കാണുന്നു.
‘ഇത്തിരി നേരമെഞ്ചിനീയറായ്
ഇത്തിരിനേരം പ്യൂണായും
ഇത്തിരിനേരം കണക്കപ്പിള്ളയായ്
ഇത്തിരിനേരം കവിയായും
ഉദിച്ച സൂര്യനെ വലിച്ചിഴച്ചു ഞാ-
നുദധിയിൽത്തള്ളിയുറങ്ങുന്നൂ;
അവനാട്ടേ വീണ്ടും കിഴക്കുദിപ്പൂ; ഞാ-
നതു കണ്ടാൽ പിടഞ്ഞെഴുന്നേൽപ്പൂ’ (നരനായിങ്ങനെ) എന്നതാണയാളുടെ ജീവിതക്രമം.
‘നരനായിങ്ങനെ മരിച്ചുഭൂമിയിൽ/ നരകവാരിധി നടുവിൽ ഞാൻ’ എന്നു കരുതുന്ന ഒരാൾ. ‘മുഖത്തോടുമുഖം’ എന്ന കവിതയിൽ ഇയാളുടെ ആത്മഗതം നമ്മൾ കൂടുതൽ തെളിമയോടെ ഇങ്ങനെ ഉയർന്നു കേൾക്കുന്നു.
‘ആവുമെങ്കിൽ ഭഗവാനെന്റെ
വിയർപ്പംഗീകരിക്കുക:
സത്യസന്ധതയുണ്ടെങ്കിൽ-
ക്കൺതുറന്നിതു കാണുക:
എന്റെ വേർപ്പിൻ സമുദ്രത്താൽ
ചൂഴപ്പെട്ടവനാണു ഞാൻ.
ഞാനിതിൽ താണുപോയാലും
നിലനിൽക്കുമിതക്ഷയം.’ ജീവിത സമുദ്രം എന്നതിന് അക്കിത്തത്തിന്റെ ഭാഷയിൽ വിയർപ്പിന്റെ വറ്റാക്കടൽ എന്നാണർത്ഥം.
‘അബ്ദുള്ള’ എന്ന അക്കിത്തം കവിത ലളിതമാണ്; ഒപ്പം അത്രമേൽ ഹൃദയസ്പർശിയും. ഒരിക്കൽ ഒരു തീവണ്ടി യാത്രയ്ക്കിടെ, യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് കവി പണ്ടത്തെ സഹപാഠിയും അന്നത്തെ സമ്പന്ന വിദ്യാർത്ഥിയുമായിരുന്ന അബ്ദുള്ളയെ. ഇപ്പോളയാൾ ഒരു ‘മുച്ചൂടും പ്രാകൃതനായ രോഗി’. ഒന്നുരണ്ടു കുശലോക്തികൾ പരസ്പരം കൈമാറാനേ ഇടകിട്ടിയുള്ളൂ. അടുത്ത സ്റ്റേഷനിൽ അബ്ദുള്ള ഇറങ്ങി. ‘നിർഭരാശ്രുക്കളായ് കെട്ടിപ്പുണരുന്നു/ നിസ്സഹായാത്മാക്കൾ രണ്ടു പേരും!’ അബ്ദുള്ള പറയാതെ പോയ ജീവിത വേദനയുടെ കടുംകയ്പു മുഴുവൻ കവി തനിച്ചിരുന്ന്, ഭാവനയാൽ, അയവിറക്കി. കവിത അവസാനിക്കുന്നതിങ്ങനെ-
‘പിന്നത്തെ സ്റ്റേഷനിൽ തീവണ്ടി നിൽക്കെ ഞാൻ
കണ്ണു മിഴിച്ചുടൻ വാച്ചു നോക്കി
കണ്ണെവിടെപ്പോയി, വാച്ചെവിടെപ്പോയി?
കണ്ണീരു മാത്രമാണീ പ്രപഞ്ചം!’
ആത്മമിത്രത്തെയോർക്കുമ്പോൾ പ്രപഞ്ചം മുഴുത്ത ഒരു കണ്ണുനീർത്തുള്ളിയായി മാറുന്ന ഈ ഹൃദയാലുത്വമാണ് അക്കിത്തം കവിതയുടെ കാതൽ.
‘നീലിയാട്ടിലെ തണ്ണീർപ്പന്തൽ’ എന്ന കവിതയിലെ ‘വളവിങ്കൽ മൂസ്സ’യേയും ഓർക്കാം, ഇതോടൊപ്പം. നീലിയാട്ടിലെ തണ്ണീർപ്പന്തൽ ഈ കവിതയിൽ ഒരു സ്ഥലവും സ്ഥാവരബിംബവും രൂപകവുമാണ്. അവിടെ ബസ്സു കാത്തിരിക്കുകയാണ് ആയിടെ വിവാഹതനായ കവി. ഒരു നാളേയ്ക്കു പോലും നവവധുവിനെ പിരിഞ്ഞിരിക്കാനാവാത്തതിലുള്ള പൊറുതിമുട്ടലിലാണയാൾ. അപ്പോഴാണ് വൃദ്ധനും പ്രസാദവാനും പരോപകാര തൽപ്പരനുമായ മൂസ്സയുടെ വരവ്.
‘ആറടിയിലും മീതെപ്പൊങ്ങിയ ശരീരത്താ-
ലാജാനുബാഹുക്കളാ, ലാഹ്‌ളാദ സൗലഭ്യത്താൽ,
വാരിയാലൊടുങ്ങാത്ത സേവനൗത്സുക്യത്താലും,
വായിലെപ്പുളിങ്കുരു പോലെഴും പൽപ്പുറ്റാലും,
ജീവിതം സുസമ്പന്നം, സുഭിക്ഷം, സുസന്തൃപ്ത-
മീവയോവൃദ്ധന്നാരും സ്വന്തമാളാണീ മന്നിൽ’.
-മൂസ്സ കൊടുത്ത മുറുക്കാനാസ്വദിച്ച്, നർമ്മസംഭാഷണത്തിലേർപ്പെട്ട് പിരിയാൻ നേരം ‘കുട്ടികളില്ലേ മൂസ്സയ്ക്ക്?’ എന്ന കവിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിക്കുകയാണ് ചെയ്യുന്നത് വൃദ്ധൻ. അയാളുടെ സ്വകാര്യ സങ്കടങ്ങളെക്കുറിച്ച് ഒന്നുമുരിയാടാതെ, ആ ദുഃഖത്തെയും ദുഃഖത്തെ ഇന്ധനമാക്കുന്ന നന്മയുടെ വെളിച്ചത്തെയും ഏതാനും ചില ഈരടികളിൽ, മുഴങ്ങുന്ന പദാവലികളാൽ ആവിഷ്‌കരിച്ച് പിൻവാങ്ങുകയാണ് അക്കിത്തം. അപ്പോഴും നന്മയുടെ തണ്ണീർപ്പന്തലായി മൂസ്സ വായനക്കാരുടെ മനസ്സിൽ തങ്ങുന്നു; ദുഃഖത്തിന്റെ വെളിച്ചമാണ് നന്മ എന്ന അധികാർത്ഥദീപ്തിയോടെ.
മനുഷ്യനിലും മനുഷ്യ നന്മയിലുമുള്ള ഈ അചഞ്ചല വിശ്വാസത്തോടൊപ്പം പരദുഃഖത്തെ ആത്മദുഃഖമാക്കാനും അപരനുവേണ്ടി തപിക്കാനുമുള്ള ശേഷിയാലുമാണ് അക്കിത്തം കവിത, മലയാള കവിതയിലെ ഒറ്റപ്പെട്ട പ്രകാശഗോപുരമായി മാറുന്നത്. പ്രസിദ്ധമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അത് ബോംബിനായ് ‘ദുർവ്യയം ചെയ്യേണ്ട’ ആണവശക്തിയുപയോഗിച്ച് ‘അന്ധഗ്രാമക്കവല’യിൽ ‘സ്‌നേഹദീപം’ കൊളുത്താനുള്ള ആഹ്വാനമായി മാറുന്നു. അണുഭേദനത്താൽ അപാരമായ ഊർജ്ജവും സംഹാരോർജ്ജവും സൃഷ്ടിക്കാമെന്ന് ശാസ്ത്രം; കേവലമൊരു കണ്ണുനീർത്തുള്ളി പിളർന്നാൽ അതിനെയും നിഷ്പ്രഭമാക്കുന്ന സ്‌നേഹോർജ്ജം കണ്ടെത്താമെന്ന് അക്കിത്തം.
news
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
Film
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.
‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘
എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.
200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.
മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.
കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
-
india3 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
GULF2 days ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി