Connect with us

More

സ്‌നേഹത്തെ താപസിച്ച കവിവര്യന്‍

മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു.

Published

on

കെ.പി ജലീല്‍

എണ്‍പതു ദശകക്കാലത്തെ സാഹിത്യകവേയത്തിന് പരിസമാപ്തി. കവിഭാവനപോലെ വെളിച്ചത്തില്‍നിന്ന് ‘തമസ്സ് എന്ന സുഖപ്രദമായ’ അവസ്ഥയിലേക്ക് മഹാകവി നീങ്ങിയിരിക്കുന്നു. കുമരനെല്ലൂരിലെ അമേറ്റിക്കര എന്ന നിളാതീരഗ്രാമത്തില്‍പിറന്ന് കാലികനായ എം.ടിയോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരവും കയ്യിലേന്തി മഹാകവി അക്കിത്തം അച്യുതന്‍നമ്പൂതിരി തൊണ്ണൂറ്റിനാലാം വയസ്സില്‍ വിടചൊല്ലുമ്പോള്‍ ഒരു ഇതിഹാസമാണ് കൂടെപ്പോകുന്നത്. പ്രഥമ കവിതയായ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’ പോലെ ഒരു നൂറ്റാണ്ടോളം ജിവിച്ചും രചിച്ചും താണ്ടിയ തപസ്യയില്‍നിന്നുള്ള വിജയകരമായ പടിയിറക്കം. അരുതായ്മകള്‍ക്കെതിരായ പോരാട്ടവുമായി കമ്യൂണിസത്തില്‍നിന്ന് ആത്മീയതയിലെത്തി അവിടെനിന്ന് വീണ്ടും വലത്തോട്ട് ചെരിഞ്ഞൊരു താപസയാത്രയുടെ അന്ത്യം. എട്ടാം വയസ്സില്‍ അമ്പലത്തിലെ ചുമരുകളില്‍ വരച്ചും എഴുതിയും സമാരംഭംകുറിച്ചൊരു സര്‍ഗയാത്രക്ക് ശുഭാന്ത്യം. സ്‌നേഹമോ ദു:ഖമോ, വെളിച്ചമോ ഇരുട്ടോ? മലയാളത്തിന്റെ മഹാകവികളിലൊന്നായ അക്കിത്തത്തിന്റെ കവിതാകൂട്ട് ഇതിലേതായിരുന്നുവെന്ന് വേര്‍തിരിച്ചുപറയുക വിഷമകരം. മനുഷ്യജീവിതവും അതിലെ വികാര വൈജാത്യങ്ങളും മനസ്സിലും ജീവിതത്തിലും വരികളിലും ആവാഹിച്ചും പ്രവഹിപ്പിച്ചും നടന്ന സാഹിത്യകുലപതിയായിരുന്നു.

‘ഒരുകണ്ണീര്‍കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’

എന്നെഴുതാന്‍ ഇനി അക്കിത്തമില്ല. രാജ്യത്തിന്റെ സാഹിത്യലോകത്ത് അക്കിത്തം കൈവെക്കാത്ത പുരസ്‌കാരങ്ങള്‍ അധികമില്ലെന്നുതന്നെ പറയാം. ജ്ഞാനപീഠത്തിന്പുറമെ കേന്ദ്ര സാഹിത്യഅക്കാദമിയുടെയും കേരള സാഹിത്യഅക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, എഴുത്തച്ഛന്‍, വയലാര്‍, ആശാന്‍ പുരസ്‌കാരങ്ങള്‍, പത്മശ്രീ അടക്കം നിരവധിബഹുമതികള്‍ ഇക്കാലയളവില്‍ മഹാകവിയെ തേടിയെത്തി. കോവിഡ്കാല പ്രോട്ടോകോള്‍ കാരണം ലളിതമായി നടന്ന ജ്ഞാന പീഠപുരസ്‌കാര ചടങ്ങിലായിരുന്നു അക്കിത്തത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രഭാഷണം. അതില്‍ നിറഞ്ഞുനിന്നതും മറക്കാത്ത മാനവസ്‌നേഹംതന്നെയായിരുന്നു. കമ്യൂണിസത്തോടുള്ള ആദ്യകാലസ്‌നേഹത്തിന് തന്റെ അയല്‍ നാട്ടുകാരനായ ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ബന്ധമുണ്ടായിരുന്നതുപോലെ വിപ്ലവകവികളായ വി.ടി ഭട്ടതിരിപ്പാടിനെയും ഇടശേരിയെയും ഗുരുക്കന്മാരായി കണ്ടുകൊണ്ടായിരുന്നു എഴുത്തിന്റെ തുടക്കം. ഭാഷാപിതാവ് എഴുത്തച്ഛന്റെ വരികള്‍ അമ്മവഴി ഹൃദിസ്ഥമാക്കിയ ശൈശവകാലം. അവിടുന്ന് തുടങ്ങിയതാണ് മലയാളത്തോടുള്ള തീരാപ്രണയം. പല സമകാലികരും ഉന്നതകുലജാതരുടെ ഭാഷയായ സംസ്‌കൃതവുമായി കാവ്യരചന നടത്തുന്ന കാലത്ത് ‘വെളിച്ചം ദു:ഖമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം’ എന്ന് ആദ്യകൃതിയില്‍തന്നെ എഴുതിവെച്ച മഹാകവിക്ക് ലളിതോക്തിയോടായിരുന്നു അടുപ്പമധികവും. മലയാളി പകുതി കളിയായും കാര്യമായും ചുണ്ടില്‍കൊണ്ടുനടക്കുന്ന ഈ കവിതാശകലം നരകത്തിന്റെ വക്താക്കളെ നോക്കിയാണ് അക്കിത്തം പ്രയോഗിച്ചത്. മലയാളമുള്ളകാലത്തോളം ഈ വരികള്‍ മലയാളിയുടെ ചുണ്ടില്‍ തത്തിക്കളിച്ചുകൊണ്ടേയിരിക്കുമെന്ന് തീര്‍ച്ച. അത്രക്ക് അര്‍ത്ഥഗര്‍ഭമാണ് ആ രണ്ടുവരികളിലൂടെ കവി മനുഷ്യജീവിതത്തെ ഉപന്യസിച്ചുവെച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതകൂടിയാണാ വാക്കുകളിലൂടെ കവി സന്നിവേശിപ്പിച്ചത്.

18-ാം വയസ്സില്‍ 1944ലായിരുന്നു ആദ്യകവിതാസമാഹാരം. 1952ല്‍ പ്രഥമപുരസ്‌കാരം. സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ്, കണക്ക് എന്നിവയെല്ലാം ചെറുപ്രായത്തില്‍തന്നെ ഹൃദിസ്ഥമാക്കിയ അച്യുതന്‍ നമ്പൂതിരിക്ക് അവ എഴുത്തുവഴിയിലെ കൂട്ടുകാരും പ്രചോദകരുമായി. ചിത്രകലയിലും സംഗീതത്തിലുംകൂടി പ്രാവീണ്യം സിദ്ധിച്ചതോടെ യുവപണ്ഡിതനെന്നറിയപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ജീവിച്ച പലര്‍ക്കും അനുഭവിക്കാനും കാണാനും ഇടയാകേണ്ടിവന്ന സാമൂഹിക ജീവിതത്തിന്റെ തൊട്ടുകൂടായ്മ മുതലായ തിന്മകള്‍ക്കെതിരെ കൊച്ച് അച്യുതനും കൂട്ടിനിറങ്ങി. പ്രസിദ്ധമായ പാലിയം സത്യഗ്രഹത്തില്‍ പങ്കെടുത്തത് അങ്ങനെയാണ്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എഴുതിയ വി.ടിയോടും സാധാരണക്കാരുടെ കവി ഇടശേരിയോടും ബഹുമാനാദരവുകള്‍ പുലര്‍ത്തിയ അക്കിത്തം പക്ഷേ അവരുടെ ശൈലിയിലും സപര്യയിലുമായിരുന്നില്ല കാവ്യജീവിതം പടുത്തുയര്‍ത്തിയത്. സ്വന്തമായൊരു കാവ്യശൈലി മെനഞ്ഞെടുത്തായിരുന്നു അക്കിത്തത്തിന്റെ ജീവല്‍സാഹിത്യം പിച്ചവെച്ചത്. പത്രപ്രവര്‍ത്തനത്തിലായിരുന്നു മറ്റുപല സാഹിത്യകാരന്മാരെയുംപോലെ അക്കിത്തത്തിന്റെയും യൗവനകാല ഇടം. യോഗക്ഷേമം, മംഗളോദയം എന്നിവയിലായിരുന്നു മാധ്യമ തൊഴില്‍. മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയ ഉണ്ണിനമ്പൂതിരിയുടെ പ്രിന്ററും പബ്ലിഷറുമായ അക്കിത്തം പിന്നീട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായാണ് ജീവിത വരുമാനം നേടിയത്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി എന്നീ സാമൂഹികപ്രസക്തമാര്‍ന്ന ‘സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്നും ‘സ്‌നേഹമാണഖിലസാരമൂഴിയില്‍’ എന്നും എഴുതിയ മഹാകവികളുടെ ആശയങ്ങള്‍ തന്നെയാണ് അക്കിത്തത്തിലും മലയാളി ദര്‍ശിച്ചതും സ്വാംശീകരിച്ചതും. സമകാലിക നാടകങ്ങളില്‍ വേഷമിട്ടു. ബലിദര്‍ശനം, ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ലോകം, ബലിദര്‍ശനം, മാനസപൂജ, ഭാഗവത വിവര്‍ത്തനം തുടങ്ങിയ അക്കിത്തത്തിലെ കവിക്ക് മലയാളിയുടെ പൂമുഖങ്ങളില്‍ ഇടംനേടിക്കൊടുത്തു.

‘തോക്കിനും വാളിനും വേണ്ടി, ചെലവിട്ടോരിരുമ്പുകള്‍, ഉരുക്കി വാര്‍ത്തെടുക്കാവൂ, ബലമുള്ള കലപ്പകള്‍’ എന്നെഴുതുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളോടുള്ള മമതയാണ് പ്രതിഫലിച്ചത്. മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്‍ വാളുമായി പാഞ്ഞടുക്കുമ്പോള്‍ ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്‍ വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നു. പക്ഷേ ആ തമസ്സിനിടയിലും ജ്വലിച്ചുനില്‍ക്കുമെന്നും ആ രചനാവൈഭവം. ഇരുപതുദിവസംമുമ്പ് സ്വഭവനത്തില്‍വെച്ച്് ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹാകവി ഉദ്‌ബോധിച്ചതുപോലെ, നിരുപാധിക സ്‌നേഹമെന്ന സൗരമണ്ഡലംകൊണ്ട് ഈ ദു:ഖത്തെയും നമുക്ക് മറികടക്കാം.

kerala

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.

തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്‍കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.

ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.

വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്‌ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില്‍ ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.

Continue Reading

kerala

ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

Published

on

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Continue Reading

Trending