Connect with us

More

ഹജ്ജ് നയം: കേന്ദ്രത്തോട് വിശദീകരണം തേടി

Published

on

 

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.
രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം കാന്‍വില്‍കര്‍, ഡി. വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ഈ മാസം 30 ലേക്കു മാറ്റി.
ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതില്‍ ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഹജ്ജ് കമ്മിറ്റി വാദിച്ചു. സഊദി അറേബ്യന്‍ സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം സീറ്റുകള്‍ ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. 6900 അപേക്ഷകരുള്ള ബിഹാറിന് 12,000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം ബിഹാറില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുന്നു.
എന്നാല്‍ 95,000 അപേക്ഷകള്‍ സമര്‍പ്പിച്ച കേരളത്തിന് അയ്യായിരം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉത്തര്‍പ്രദേശിനും, ബിഹാറിനുമാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി. അപേക്ഷകര്‍ക്ക് ആനുപാതികമായി ഹജ്ജ് ക്വാട്ട അനുവദിക്കുകയോ, അല്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ നറുക്കെടുപ്പ് നടത്തുകയോ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം അഞ്ചാം വര്‍ഷ അപേക്ഷകര്‍ക്ക് നേരിട്ട് അനുമതി ലഭിക്കുന്ന പഴയ സംവിധാനം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണ്‍ ഹാജരായി.
ഹരജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഈ വര്‍ഷത്തെ ഹാജിമാരുടെ നറുക്കെടുപ്പ് നീട്ടിവെക്കണമെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ സമയക്രമം കൃത്യമായി പാലിക്കണമെന്ന് കോടതി തന്നെ മുന്‍പ് നിര്‍ദ്ദേശിച്ചിട്ടുള്ളതാണെന്നും ആഗസ്റ്റിലെ ഹജ്ജിന്റെ ക്രമീകരണങ്ങള്‍ ഉടന്‍ തുടങ്ങിയില്ലെങ്കില്‍ പിന്നീടത് ബുദ്ധിമുട്ടാവുമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി 31 സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ നയം രൂപീകരിച്ചതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. അറ്റോര്‍ണി ജനറലിന്റെ വാദം കണക്കിലെടുത്ത കോടതി ഹജ്ജ് നറുക്കെടുപ്പ് മാറ്റിവക്കാന്‍ തയ്യാറായില്ല. എന്നാല്‍ അന്തിമ പട്ടിക കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാവുമെന്നും നറുക്കെടുപ്പ് നടത്തിയതുകൊണ്ട് പട്ടിക അന്തിമമാവണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് 30 ശതമാനം ക്വാട്ട നല്‍കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ രണ്ടിരട്ടി തുകയാണ് ഈടാക്കുന്നതെന്ന കാര്യം കേരള ഹജ്ജ് കമ്മിറ്റി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു. പുതിയ ഹജ്ജ് നയത്തിലെ തീരുമാനപ്രകാരം ആകെയുള്ള 1,75,000 ക്വാട്ടയുടെ 30% സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി നിജപ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 5% വര്‍ധനവാണ് ഇത്തവണ കൊണ്ടുവന്നത്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

Trending