kerala
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി; തടവുകാരനെതിരെ കേസ്
ഒന്നാം ബ്ലോക്കിലെ തടവുകാരനായ മനോജിന്റെ കൈവശത്തില്‍ നിന്നാണ് രണ്ട് കുപ്പി ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനായ മനോജിന്റെ കൈവശത്തില്‍ നിന്നാണ് രണ്ട് കുപ്പി ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് വസ്തുക്കള്‍ കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത ഹാഷിഷ് ഓയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട്, കേരള ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ആക്ട് എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു.
ജയില്‍ പരിസരത്തിനുള്ളില്‍ മയക്കുമരുന്ന് എങ്ങനെ എത്തിച്ചുവെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിലിലെ സുരക്ഷാ വീഴ്ചകളടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
kerala
ശബരിമല സ്വർണക്കൊള്ളക്കേസ്: ഡി. മണിക്ക് എസ്ഐടി ക്ലീൻചിറ്റ്
ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇയാൾക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻചിറ്റ് നൽകി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇയാൾക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമുശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഡി. മണിയെ ഡിണ്ടിഗലിലെത്തി എസ്ഐടി സംഘം ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങളെ പൂർണ്ണമായും തള്ളിയ മണി, വിഗ്രഹക്കടത്തിൽ തനിക്ക് പങ്കില്ലെന്ന മൊഴിയാണ് നൽകിയത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.
ഡി. മണിയുടെ വീട്ടിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയോയെന്ന സംശയത്തിൽ ഫോൺ രേഖകളും മറ്റ് രേഖകളും പരിശോധിച്ചു. ഡിണ്ടിഗലിലെ വീട്ടിലും വിവിധ സ്ഥാപനങ്ങളിലുമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പരിശോധന നടന്നത്. ചില രേഖകൾ പിടിച്ചെടുത്തെങ്കിലും, കുറ്റകരമായ തെളിവുകൾ ലഭിച്ചില്ലെന്ന് എസ്ഐടി അറിയിച്ചു.
kerala
ശബരിമല സ്വര്‍ണ്ണകൊള്ള; ഹൈക്കോടതിയില്‍ വീണ്ടും ജാമ്യപേക്ഷ നല്‍കി മുരാരി ബാബു
ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു.
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു വീണ്ടും ഹൈക്കോടതില്‍ ജാമ്യപേക്ഷ നല്‍കി. നേരത്തെ മുരാരി ബാബുവിന്റെ ജാമ്യ ഹര്‍ജി ഹൈകോടതി തള്ളിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു.
മുരാരി ബാബുവിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു . ഉന്നത ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ മുരാരി ബാബുവിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും മുരാരി ബാബു വാദിക്കുന്നത്. താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസായി ചുമതലയേല്‍ക്കും മുമ്പ് തന്നെ നടപടികള്‍ തുടങ്ങിയിരുന്നു. കീഴുദ്യോഗസ്ഥന്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു കോടതിയില്‍ വാദിച്ചത്.
അതേസമയം തിരുവിതാംകൂര്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ എസ്‌ഐടിയ്ക്ക് മുന്നില്‍ ഹാജരായി. ഇഞ്ചയ്ക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ദ്വാരപാലക പാളികള്‍ കടത്തിയ സംഭവത്തിന്റെ ഗൂഢാലോചനയില്‍ ജയശ്രീക്ക് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പദ്മകുമാറിന്റെ ജാമ്യപേക്ഷയും കോടത് തള്ളിയിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്.
kerala
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
പൂണെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പോരാട്ടത്തിന്റെ മുഖ്യശബ്ദവുമായ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂണെയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗിലാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച ഗാഡ്ഗിലിന് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിപരമായ നില വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2011-ല്‍ സമര്‍പ്പിച്ച ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ ഇന്ത്യന്‍ പരിസ്ഥിതി ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവായി.
പശ്ചിമഘട്ടത്തിന്റെ 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്തിന്റെ ഏകദേശം 75 ശതമാനം പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിക്കണമെന്നും, അവിടങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങളും വന്‍കിട നിര്‍മാണങ്ങളും കര്‍ശനമായി നിയന്ത്രിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഭരണകൂടങ്ങള്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുന്നതില്‍ മടിച്ചെങ്കിലും, കേരളം ഉള്‍പ്പെടെ സമീപകാലത്ത് ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഗാഡ്ഗിലിന്റെ ദീര്‍ഘദര്‍ശനപരമായ മുന്നറിയിപ്പുകള്‍ എത്രത്തോളം ശരിയാണെന്ന് തെളിയിക്കുന്നതായാണ് വിലയിരുത്തല്‍.
1942 മേയ് 24ന് പൂണെയിലാണ് മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ സര്‍വകലാശാലയിലും മുംബൈയിലും നിന്ന് ജീവശാസ്ത്രം പഠിച്ച ശേഷം ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ഗണിത പരിസ്ഥിതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഹാര്‍വാഡില്‍ ഐ.ബി.എം ഫെലോയായി പ്രവര്‍ത്തിച്ച അദ്ദേഹം അപ്ലൈഡ് മാതമാറ്റിക്സില്‍ റിസര്‍ച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു.
1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാല (ബെര്‍ക്ലി) യിലും വിസിറ്റിങ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം തുടങ്ങിയ മേഖലകളില്‍ താല്പര്യമുള്ള ഗാഡ്ഗിലിന്റെ പേരില്‍ 215 ഗവേഷണപ്രബന്ധങ്ങളും ആറു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-
kerala17 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala17 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala17 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
