kerala
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
പൂണെ: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പോരാട്ടത്തിന്റെ മുഖ്യശബ്ദവുമായ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പൂണെയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ സിദ്ധാര്‍ത്ഥ ഗാഡ്ഗിലാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച ഗാഡ്ഗിലിന് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിപരമായ നില വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2011-ല്‍ സമര്‍പ്പിച്ച ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട്’ ഇന്ത്യന്‍ പരിസ്ഥിതി ചര്‍ച്ചകളില്‍ നിര്‍ണായക വഴിത്തിരിവായി.
പശ്ചിമഘട്ടത്തിന്റെ 1,29,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശത്തിന്റെ ഏകദേശം 75 ശതമാനം പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിക്കണമെന്നും, അവിടങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങളും വന്‍കിട നിര്‍മാണങ്ങളും കര്‍ശനമായി നിയന്ത്രിക്കണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഭരണകൂടങ്ങള്‍ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കുന്നതില്‍ മടിച്ചെങ്കിലും, കേരളം ഉള്‍പ്പെടെ സമീപകാലത്ത് ഉണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഗാഡ്ഗിലിന്റെ ദീര്‍ഘദര്‍ശനപരമായ മുന്നറിയിപ്പുകള്‍ എത്രത്തോളം ശരിയാണെന്ന് തെളിയിക്കുന്നതായാണ് വിലയിരുത്തല്‍.
1942 മേയ് 24ന് പൂണെയിലാണ് മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ സര്‍വകലാശാലയിലും മുംബൈയിലും നിന്ന് ജീവശാസ്ത്രം പഠിച്ച ശേഷം ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ഗണിത പരിസ്ഥിതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഹാര്‍വാഡില്‍ ഐ.ബി.എം ഫെലോയായി പ്രവര്‍ത്തിച്ച അദ്ദേഹം അപ്ലൈഡ് മാതമാറ്റിക്സില്‍ റിസര്‍ച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു.
1973 മുതല്‍ 2004 വരെ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാല (ബെര്‍ക്ലി) യിലും വിസിറ്റിങ് പ്രൊഫസറായും പ്രവര്‍ത്തിച്ചു. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം തുടങ്ങിയ മേഖലകളില്‍ താല്പര്യമുള്ള ഗാഡ്ഗിലിന്റെ പേരില്‍ 215 ഗവേഷണപ്രബന്ധങ്ങളും ആറു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി
”വേലി തന്നെ വിളവ് തിന്നു” എന്ന കടുത്ത നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി കൊല്ലം വിജിലന്‍സ് കോടതി. ”വേലി തന്നെ വിളവ് തിന്നു” എന്ന കടുത്ത നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്. പത്മകുമാറിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയെ അറിയിച്ചു.
തന്ത്രിയുടെ അഭിപ്രായം പൂര്‍ണമായും അവഗണിച്ചാണ് സ്വര്‍ണപ്പാളികള്‍ കൈമാറിയതെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങളും എസ്‌ഐടിയുടെ കണ്ടെത്തലുകളും. വിധിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. പിഎംഎല്‍എ നിയമപ്രകാരം കേസ് എടുത്തതോടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ ആരംഭിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരുടെ സാമ്പത്തിക ഇടപാടുകളാകും ആദ്യഘട്ടത്തില്‍ പരിശോധിക്കുക.
kerala
ദിലീപിനെ കുറ്റവിമുക്തനാക്കാൻ തയാറാക്കിയ വിധി; വിചാരണ ജഡ്ജിക്കെതിരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കടുത്ത പരാമര്‍ശങ്ങള്‍
മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാന്‍ അര്‍ഹയല്ലെന്നും, എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ വിധിയാണിതെന്നും കുറിപ്പില്‍ ആരോപിക്കുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി നിയമോപദേശത്തിനൊപ്പമുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാന്‍ അര്‍ഹയല്ലെന്നും, എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ വിധിയാണിതെന്നും കുറിപ്പില്‍ ആരോപിക്കുന്നു. ദിലീപിനെതിരെയുള്ള നിര്‍ണായക തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, ഒന്നാം പ്രതി മുതല്‍ ആറാം പ്രതി വരെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, ഓരോരുത്തര്‍ക്കും 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.
kerala
വേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ജിയോപ്ലാസ്റ്റി നടത്തണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അത് ചികിത്സാ ഫയലില്‍ രേഖപ്പെടുത്തിയില്ല. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിഴവുകള്‍ ഉണ്ടായതായി അന്വേഷണ സംഘം വിലയിരുത്തി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. ഇതുമൂലം ആവശ്യമായ ചികിത്സ ലഭിക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ടി.എം.ഇയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാകുമെന്ന് വേണു അയച്ച നിരവധി ശബ്ദസന്ദേശങ്ങള്‍ മരണശേഷം പുറത്തുവന്നതും വലിയ വിവാദമായിരുന്നു.
-
kerala15 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala15 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala1 day ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf1 day agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala15 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
