Connect with us

kerala

ചൂട് കൂടുന്നു; സൂര്യഘാതത്തിനും സാധ്യത

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യര്‍ക്ക് ഹാനികരമായ രീതിയില്‍ വര്‍ധിക്കുകയാണെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

കൊച്ചി: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നു. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യര്‍ക്ക് ഹാനികരമായ രീതിയില്‍ വര്‍ധിക്കുകയാണെന്ന് കാലാവസ്ഥ വിദഗ്ധരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് കന്യാകുമാരി മുതല്‍ ആലപ്പുഴ വരെയുള്ള തീരദേശ മേഖലകളിലും, കൊല്ലം, പത്തനംതിട്ട കോട്ടയം ജില്ലകളിലും അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇന്‍ഡക്സ്) 11ന് മുകളിലായി. പൊന്നാനി മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശത്തും, പാലക്കാട് മേഖലയിലും യുവി ഇന്‍ഡക്സ് എക്സ്ട്രീം ലെവലില്‍ ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

11നു മുകളിലുള്ള യുവി ഇന്‍ഡക്സ് നേരിട്ട് കൊള്ളുന്നത് സൂര്യഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. സ്‌കിന്‍ കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്കും ഇത് വഴിയൊരുക്കും. രാവിലെ 11.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും, ഈ സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു അസുഖങ്ങള്‍ ഉള്ളവരും, പ്രായമായവരും, ഗര്‍ഭിണികളും കടുത്ത ജാഗ്രത പാലിക്കണം. വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കണം. അവധിക്കാലമായതിനാല്‍ കുട്ടികള്‍ വെയിലത്തുള്ള കളികളും പരമാവധി ഒഴിവാക്കണം. പ്രായമായവരിലും ചില മരുന്നുകളുടെ ഉപയോഗമൂലവും, ലഹരിവസ്തുക്കളുടെ ഉപയോഗം ഉള്ളവരിലും ദാഹം അറിയാത്ത അവസ്ഥ ഉണ്ടാവുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

ബംഗളൂരു: വാടക മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നു. 21 കാരിയായ ദേവിശ്രീയെയാണ് ബംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കോളജിലെ ബി.ബി.എം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിശ്രീ.

മുറി വാടകയ്ക്കെടുത്തത് മാനസ എന്ന സ്ത്രീയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രേം വര്‍ധന്‍ എന്ന യുവാവിനെതിരെയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. രാവിലെ 9.30 മുതല്‍ ദേവിശ്രീയും പ്രേമും ഒരുമിച്ച് മുറിയിലുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് രാത്രി 8.30ഓടെ മുറി പുറത്തുനിന്ന് പൂട്ടി പ്രേം രക്ഷപ്പെട്ടതായി വിവരമുണ്ട്.

കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജയന്ത് ടി (23)യാണ് മദനായകനഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പ്രതിയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

Continue Reading

kerala

പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു.

Published

on

തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്‍ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.

2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ യു. രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി ഇന്ന് കേസ് പരിഗണിക്കും

ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

Published

on

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് കൊച്ചിയിലെ വിചാരണ കോടതി വീണ്ടും പരിഗണിക്കും. വ്യക്തതാ വാദം തുടരുന്നതിനിടെ കഴിഞ്ഞ തവണ കോടതി ഉന്നയിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി സമര്‍പ്പിച്ചിരുന്നു. ഏഴ് വര്‍ഷത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കേസ് അന്തിമ വിധിയിലേക്കാണ് നീങ്ങുന്നത്.

2017 ഫെബ്രുവരി 17-ന് അങ്കമാലി അത്താണിക്കടുത്ത് യാത്രചെയ്യുകയായിരുന്ന കാറിലാണ് യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഇല്ലായിരുന്ന നടന്‍ ദിലീപിനെ അന്വേഷണ സംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ 10-ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ‘അമ്മ’ സംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കി. 85 ദിവസത്തെ കസ്റ്റഡിക്കുശേഷം 2017 ഒക്ടോബര്‍ 3-ന് ദിലീപിന് ജാമ്യം ലഭിച്ചു.

ദിലീപും പള്‍സര്‍ സുനിയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നു; അതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണ സംഘത്തിന്റെ നിഗമനം.

2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2018 മാര്‍ച്ച് 8-ന് വിചാരണ ആരംഭിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 2018-ല്‍ ഹൈക്കോടതി തള്ളിയിരുന്നു. നാലര വര്‍ഷം നീണ്ട സാക്ഷി വിസ്താരങ്ങള്‍ക്കൊടുവിലാണ് കേസ് വിധിപ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തിലെത്തിയത്.

2024 ഡിസംബര്‍ 11-ന് അന്തിമ വാദം തുടങ്ങുകയും, 2025 ഏപ്രില്‍ 7-ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയും ചെയ്തു. ഏപ്രില്‍ 9-ന് പ്രതിഭാഗ വാദവും തുടര്‍ന്ന് പ്രോസിക്യൂഷന്‍ മറുപടി വാദവും പൂര്‍ത്തിയായി.

സിനിമാരംഗത്തെ അതിക്രമങ്ങളും സ്ത്രീസുരക്ഷയും സംബന്ധിച്ച് വലിയ സാമൂഹ്യചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ കേസ്, വനിതാ സംഘടനയായ ‘വിമന്‍ ഇന്‍ സിനിമ കൊളക്ടീവ്’ രൂപീകരണത്തിനും, സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കാനും ഇടയാക്കി.

 

Continue Reading

Trending