Connect with us

Cricket

ഇന്നിങ്സ് തോല്‍വി; സ്വന്തം മണ്ണില്‍ നാണംകെട്ട് പാകിസ്താന്‍

ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാൻ, അഞ്ചാം ദിനം ആദ്യ സെഷൻ പോലും പൂർത്തിയാക്കാനാകാതെ 54.5 ഓവറിൽ 220 റൺസിന് എല്ലാവരും പുറത്തായി.

Published

on

ആഗ സൽമാന്റെയും ആമിർ ജമാലിന്റെയും പോരാട്ടത്തിനും അനിവാര്യമായ വിധിയെ തടുത്തുനിർത്താനായില്ല. ഫലം, ഒന്നാം ഇന്നിങ്സിൽ മൂന്നു ബാറ്റർമാരുടെ സെഞ്ചറികൾ സഹിതം 556 റൺസെടുത്ത ടെസ്റ്റ് മത്സരത്തിൽ, ആന്റി ക്ലൈമാക്സായി പാക്കിസ്ഥാന് അവിശ്വസനീയമായ തോൽവി. ഇന്നിങ്സിനും 47 റൺസിനുമാണ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയം.

ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാൻ, അഞ്ചാം ദിനം ആദ്യ സെഷൻ പോലും പൂർത്തിയാക്കാനാകാതെ 54.5 ഓവറിൽ 220 റൺസിന് എല്ലാവരും പുറത്തായി. അസുഖബാധിതനായ അബ്രാർ അഹമ്മദ് രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തില്ല.

ഇതോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ടെസ്റ്റിൽ പാക്കിസ്ഥാന്റെ തുടർച്ചയായ ആറാം തോൽവിയും സ്വന്തം നാട്ടിൽ അവസാനം കളിച്ച ഒൻപതു ടെസ്റ്റുകളിൽ ഏഴാം തോൽവിയുമാണിത്. സ്കോർ: പാക്കിസ്ഥാൻ – 556 & 220, ഇംഗ്ലണ്ട് – 823/7 ഡിക്ലയേർഡ്.

ഒരു ഘട്ടത്തിൽ ആറിന് 82 റൺസ് എന്ന നിലയിൽ തകർന്ന പാക്കിസ്ഥാന്, ഏഴാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്ത ആഗ സൽമാൻ – ആമിർ ജമാൽ സഖ്യമാണ് തോൽവി ഭാരം കുറച്ചത്. 147 പന്തുകൾ ഇംഗ്ലിഷ് ആക്രമണത്തെ പ്രതിരോധിച്ചു നിന്ന ഇരുവരും, 109 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്.

പേസർമാർ നിരാശപ്പെടുത്തിയതോടെ സ്പിന്നർമാരെ ആശ്രയിച്ച ഇംഗ്ലണ്ടിന്, ആദ്യ ഓവറിൽത്തന്നെ ആഗ സൽമാനെ പുറത്താക്കി ജാക്ക് ലീച്ച് ബ്രേക്ക് ത്രൂ സമ്മാനിച്ചു. സൽമാൻ 84 പന്തിൽ ഏഴു ഫോറുകൾ സഹിതം 63 റൺസെടുത്തു. താരം ഒന്നാം ഇന്നിങ്സിൽ സെഞ്ചറിയും നേടിയിരുന്നു. ആമിർ ജമാൽ 104 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 55 റൺസുമായി പുറത്താകാതെ നിന്നു.

ഷഹീൻ അഫ്രീദി (14 പന്തിൽ 10), നസീം ഷാ (മൂന്നു പന്തിൽ ആറ്) എന്നിവരാണ് ഇന്നു പുറത്തായ മറ്റ് പാക്ക് താരങ്ങൾ. ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ് (0), ക്യാപ്റ്റൻ കൂടിയായ ഷാൻ മസൂദ് (22 പന്തിൽ 11), സ്ഥാനക്കയറ്റം കിട്ടിയെത്തിയ സയിം അയൂബ് (35 പന്തിൽ 25), ബാബർ അസം (15 പന്തിൽ 5), സൗദ് ഷക്കീൽ (33 പന്തിൽ 29), മുഹമ്മദ് റിസ്‌വാൻ (19 പന്തിൽ 10) എന്നിവരാണ് നാലാം ദിനം പുറത്തായ പാക്ക് താരങ്ങൾ. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാലും ഗസ് അറ്റ്കിൻസൻ, ബ്രൈഡൻ കേഴ്സ് എന്നിവർ രണ്ടു വീതവും ക്രിസ് വോക്സ് ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം  കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ചറിയുമായി ഹാരി ബ്രൂക്കും (317) ഏറ്റവും ഉയർന്ന സ്കോറുമായി ജോ റൂട്ടും (262) ക്രീസിൽ നങ്കൂരമിട്ടതോടെയാണ് ടെസ്റ്റ് റൺവേട്ടയിൽ കൊടുമുടി കീഴടക്കി ഇംഗ്ലണ്ട് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 823 റൺസുമായി ഒന്നാം ഇന്നിങ്സ് ബാറ്റിങ് ഡ‍ിക്ലയർ ചെയ്ത സന്ദർശകർ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഉയർന്ന നാലാമത്തെ സ്കോർ ഉയർത്തിയാണ് പാക്കിസ്ഥാനെ വിറപ്പിച്ചത്. ടെസ്റ്റിൽ കഴിഞ്ഞ 86 വർഷത്തിനിടെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന സ്കോറും ഇതാണ്. മാത്രമല്ല, പാക്കിസ്ഥാനിൽ ഒരു സന്ദർശക ടീമിന്റെ ഉയർന്ന സ്കോർ കൂടിയാണിത്. 2004ൽ മുൾട്ടാനിൽത്തന്നെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 675 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇംഗ്ലണ്ട് പഴങ്കഥയാക്കിയത്.

ഒന്നാം ഇന്നിങ്സിൽ 556 റൺ‌സിന്റെ മികച്ച ടോട്ടലുയർത്തിയ പാക്കിസ്ഥാന് ആ സ്കോർ ഒന്നുമല്ലെന്ന് ബോധ്യമായത് ബ്രൂക്കിന്റെയും റൂട്ടിന്റെയും ബാറ്റിങ് കണ്ടപ്പോഴാണ്. 3 വിക്കറ്റ് നഷ്ടത്തിൽ 492 റൺസുമായി നാലാംദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ സെഞ്ചറി പിന്നിട്ട് നിൽക്കുകയായിരുന്നു റൂട്ടും (176*) ബ്രൂക്കും (141*). ബാറ്റർമാർക്ക് കാര്യമായ വെല്ലുവിളികളില്ലാതിരുന്ന പിച്ചിൽ ഏകദിന ശൈലിയിൽ ബാറ്റുവീശിയ ബ്രൂക്ക് 310 പന്തുകളിൽ കന്നി ട്രിപ്പിൾ സെഞ്ചറി നേട്ടത്തിലെത്തി.

ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചറിയും ബ്രൂക്കിന്റെ പേരിലായി. പതിവ് ശൈലിയിൽ ബാറ്റിങ് തുടർന്ന റൂട്ട് ടെസ്റ്റിലെ ആറാം ഡബിൾ സെഞ്ചറി നേട്ടത്തിനു പുറമേ രാജ്യാന്തര ക്രിക്കറ്റിൽ 20,000 റൺസ് എന്ന നാഴികക്കല്ലും പിന്നിട്ടു. ഇരുവരും നാലാം വിക്കറ്റിൽ നേടിയ 454 റൺസ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന നാലാമത്തെ കൂട്ടുകെട്ടാണ്. വിക്കറ്റു നേടാനാവാതെ 150 ഓവറുകളാണ് പാക്ക് ബോളർമാർക്ക് പന്തെറിയേണ്ടി വന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടിയെടുക്കില്ല; 2027 വരെ ഗംഭീറുമായി കരാറുണ്ട്: ബിസിസിഐ

12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയ്ക്കു പിന്നാലെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ബിസിസിഐ. ഗംഭീറിനെതിരെ പെട്ടെന്നൊരു നടപടി എടുക്കുകയില്ലെന്നും നിലവില്‍ 2027 വരെ ഗംഭീറുമായി കരാറുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

12 മാസത്തിനിടെ രണ്ട് തവണയാണ് ഗംഭീറിനു കീഴില്‍ ഇന്ത്യ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. രണ്ടും വൈറ്റ് വാഷാണ് എന്നതും വിമര്‍ശനത്തിന്റെ ശക്തി കൂട്ടി. ഇതോടെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകരും മുന്‍ താരങ്ങളടക്കമുള്ളവരും രംഗത്തെത്തിയത്.

വരാനിരിക്കുന്ന ലോകകപ്പിന് മുമ്പ് ഗംഭീറിന്റെ ഭാവിയെക്കുറിച്ച് ബോര്‍ഡ് തീരുമാനങ്ങളൊന്നും എടുക്കില്ലെന്ന് ബിസിസിഐ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു, ടീം ”പരിവര്‍ത്തന ഘട്ടത്തില്‍” തുടരണമെന്ന് വാദിച്ചു.

‘ഇത് ബിസിസിഐയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോള്‍ എന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റാണ് പ്രധാനം; ഞാനല്ല. അതേ കാര്യത്തിലാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്…’ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ കോച്ചായിരുന്നു താനെന്ന് കൂട്ടിച്ചേര്‍ത്ത് ഗംഭീര്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ 2-0 തോല്‍വി, ഗംഭീറിന്റെ കീഴില്‍ ഒരു വര്‍ഷത്തിനിടെ ടീമിന്റെ മൂന്നാമത്തെ ടെസ്റ്റ് പരമ്പര തോല്‍വിയെ അടയാളപ്പെടുത്തി, ന്യൂസിലന്‍ഡിനെതിരെ സ്വദേശത്തും ഓസ്ട്രേലിയയ്ക്ക് പുറത്തും നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം. കഴിഞ്ഞ വര്‍ഷം സ്വന്തം തട്ടകത്തില്‍ ന്യൂസിലന്‍ഡിനോട് 3-0ന് തോറ്റ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 0-2ന് തകര്‍ത്തു. ഗംഭീറിന്റെ കാലത്ത് സ്വന്തം നാട്ടില്‍ നടന്ന ഏക ടെസ്റ്റ് പരമ്പര വിജയങ്ങള്‍ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരെയാണ്. എന്നിരുന്നാലും, രണ്ട് ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ തന്ത്രങ്ങള്‍, സെലക്ഷന്‍ കോളുകള്‍, മത്സര ടോട്ടലുകള്‍ പോസ്റ്റുചെയ്യാനുള്ള കഴിവില്ലായ്മ എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മപരിശോധന വളരുന്നപ്പോഴും, ബിസിസിഐ വലിയ മാറ്റങ്ങളില്‍ തുടര്‍ച്ച തിരഞ്ഞെടുത്തു.

‘ബിസിസിഐ ഒരു തീരുമാനവും എടുക്കാന്‍ തിരക്കുകൂട്ടില്ല, ടീം ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്,” ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘കോച്ച് ഗൗതം ഗംഭീറിനെ സംബന്ധിച്ചിടത്തോളം, ലോകകപ്പ് അടുത്തിരിക്കുന്നതിനാലും 2027 ലോകകപ്പ് വരെ അദ്ദേഹത്തിന്റെ കരാര്‍ ഉള്ളതിനാലും ഞങ്ങള്‍ അവനെക്കുറിച്ച് ഒരു തീരുമാനവും എടുക്കില്ല. മുന്നോട്ട് പോകുന്ന സെലക്ടര്‍മാരുമായും ടീം മാനേജ്മെന്റുമായും ബിസിസിഐ സംസാരിക്കും, പക്ഷേ മുട്ടുമടക്കുന്ന നടപടി ഉണ്ടാകില്ല.’

ഗുവാഹത്തി തോല്‍വിക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ ഗംഭീര്‍, ടീമിനെ സംരക്ഷിച്ചു, പക്ഷേ ആവര്‍ത്തിച്ചുള്ള ബാറ്റിംഗ് തകര്‍ച്ചകള്‍ അംഗീകരിച്ചു-പ്രത്യേകിച്ച് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 95 എന്ന നിലയില്‍ നിന്ന് 7 വിക്കറ്റിന് 120 എന്ന സ്ലൈഡ് പ്രധാന വഴിത്തിരിവായി. ‘ആ ഡ്രസ്സിംഗ് റൂമിലുള്ള എല്ലാവരും-അത് എന്നില്‍ നിന്ന് ആരംഭിക്കുന്നു-ഉത്തരവാദിത്വമുള്ളവരാണ്’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു.

Continue Reading

Cricket

‘ഇംഗ്ലണ്ടില്‍ വിജയം നേടിയ, ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ ആളാണ് ഞാന്‍, ‘: ഗൗതം ഗംഭീര്‍

തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Published

on

ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി 2-0ന് കലാശിച്ചതിന് പിന്നാലെ, തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ഇത് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് പ്രധാനമാണ്, ഞാന്‍ പ്രധാനമല്ല. ഇംഗ്ലണ്ടില്‍ വിജയിച്ച, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടിയ അതേ പയ്യനാണ് ഞാന്‍. ഇത് പഠിക്കുന്ന ടീമാണ്,’ മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര് പറഞ്ഞു.

കൂടാതെ, തന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എല്ലാവരും കുറ്റക്കാരാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. കുറ്റം എല്ലാവരുടെയും പേരിലാണെന്നും തുടങ്ങുന്നത് എന്നില്‍ നിന്നാണെന്നും ഗംഭീര്‍ പറഞ്ഞു.

‘ഞങ്ങള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 മുതല്‍ 122/7 വരെ സ്വീകാര്യമല്ല. നിങ്ങള്‍ ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തല്‍ എല്ലാവര്‍ക്കുമായി കിടക്കുന്നു. ഞാന്‍ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, അത് മുന്നോട്ട് പോകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നടന്ന ഇരട്ട ഹോം വൈറ്റ്വാഷുകള്‍ ഉള്‍പ്പെടെ 18 ടെസ്റ്റുകളില്‍ 10 എണ്ണത്തിലും തോറ്റ ഗംഭീറിന് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കുറഞ്ഞു.

408 റണ്‍സിന്റെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റിലെ റണ്ണിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്, അത് നാട്ടിലായാലും പുറത്തായാലും. മുന്‍ ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും അനില്‍ കുംബ്ലെയും ഗംഭീറിനെ വിമര്‍ശിച്ചു. ടീമിലെ അടിക്കടിയുള്ള മാറ്റങ്ങളും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കോച്ചിന്റെ ചായ്വുമാണ് ഇത്തരം പ്രകടനങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിന് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങള്‍ ആവശ്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും പ്രഗത്ഭരും കഴിവുറ്റവരുമായ ക്രിക്കറ്റ് താരങ്ങളെ ആവശ്യമില്ല. ഞങ്ങള്‍ക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങളാണ്. അവര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരെ ഉണ്ടാക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

Continue Reading

Cricket

ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര തോല്‍വി; പരാജയം 408 റണ്‍സിന്

അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി

Published

on

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 408 റൺസ് തോൽവി. അഞ്ചാം ദിനത്തിൽ ബാറ്റിംഗ് തുടർന്ന ഇന്ത്യ 140 റൺസിൽ ഓൾ ഔട്ടായി മടങ്ങി. രവീന്ദ്ര ജഡേജ നേടിയ അർദ്ധ സെഞ്ച്വറി മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക ആശ്വാസം. ദക്ഷിണാഫ്രിക്കക്കായി സൈമൺ ഹാർമർ ആറ് വിക്കറ്റുകൾ വീഴ്ത്തി. സ്വന്തം മണ്ണിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ടെസ്റ്റിലെ ഏറ്റവും വലിയ തോൽവിയാണിത്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത് രണ്ടര പതിറ്റാണ്ടിന് ശേഷം.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ചാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുൽദീപ് യാദവിനെയും ദ്രുവ് ജ്യുറേലിനെയും സൈമൺ ഹാർമർ മടക്കി അയച്ചു. പിന്നാലെ വന്ന റിഷഭ് പന്തും വൈകാതെ തിരികെ പോയി. സെനുരൻ മുത്തുസാമി സായി സുദർശൻ മടക്കിയയക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റു നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലായിരുന്നു. ഒരു ഭാഗത്ത് രവീന്ദ്ര ജഡേജ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുവശത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 61ാം ഓവറിൽ വാഷിങ്ടൺ സുന്ദർ പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ ബോർഡിൽ 130 റൺസായിരുന്നു. പിന്നീടുള്ള പത്ത് റൺസ് എടുക്കുന്നതിനിടെ ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും നഷ്ടമായി. കേശവ് മഹാരാജാണ് സിറാജിനെ പുറത്താക്കി ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തിയത്.

സ്വന്തം മണ്ണിലെ ദാരുണമായ തോൽവിയോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു. ടെസ്റ്റ് പരമ്പര നഷ്ടവുമായ ഇന്ത്യക്ക് ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുമായുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ്. നവംബർ 30 ഞായറാഴ്ച റാഞ്ചിയിലാണ് പരമ്പരയിലെ ആദ്യ മത്സരം.

Continue Reading

Trending