Connect with us

Video Stories

സഹിഷ്ണുതയുടെ കാവല്‍ക്കാര്‍ വിജയിക്കണം

Published

on


പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രാധാന്യവും രാഷ്ട്രീയ
പ്രസക്തിയും വിശകലനം ചെയ്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ
രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു
അഭിമുഖം: സി.പി. സൈതലവി


ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി നിലവില്‍വന്ന ശേഷം നടക്കുന്ന അതിസങ്കീര്‍ണമായ തെരഞ്ഞെടുപ്പിനു മുന്നിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമിപ്പോള്‍. പുതിയ ലോക്‌സഭയിലെ കക്ഷിനില നിര്‍ണയിക്കുക ആര് ഭരിക്കണമെന്ന് മാത്രമല്ല രാജ്യത്തിന്റെ ഭാവി കൂടിയാണ്. മതേതര ജനാധിപത്യവ്യവസ്ഥ നിലനില്‍ക്കുമോ അതോ രാജ്യത്തിന്റെ ശ്രേയസ്സ് സ്വേച്ഛാധിപത്യപ്രവണതകളില്‍ മുങ്ങിപ്പോവുമോ എന്ന ആശങ്കയാണ് ഇത്തവണ ജനങ്ങളില്‍ നിഴലിക്കുന്നത്.
? മുന്‍കാല തെരഞ്ഞെടുപ്പുകളില്‍നിന്ന് വിഭിന്നമായി ഇത്തവണ വലിയ ആശങ്കകള്‍ പ്രചരിക്കുന്നുണ്ട്. എല്ലാ കാലത്തും പറഞ്ഞുവരുന്നതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ എന്താണുള്ളത്.
= ഓരോ തെരഞ്ഞെടുപ്പും അതാത് കാലത്ത് പ്രാധാന്യമുള്ളവയാണ്. അതിനനുസരിച്ച പ്രചാരണവും നടക്കും. രണ്ടാം പൊതുതെരഞ്ഞെടുപ്പ് നടന്ന 1957 മുതലുള്ള പ്രചാരണങ്ങള്‍ അറിയാം. അന്നൊന്നും ഈ രീതിയില്‍ സംഭവിക്കാറില്ല. ഭരണഘടന എന്ന ഒരു വിശ്വാസവും ബലവുമാണ് രാജ്യത്തെ ദുര്‍ബലരായ ജനങ്ങള്‍ക്കുള്ളത്. ഇവിടെ ഭരണകക്ഷി തന്നെ ഭരണഘടനാ തത്വങ്ങള്‍ മാറ്റിമറിക്കുന്നു. മതേതരത്വം പോലുള്ള അടിസ്ഥാന മൂല്യങ്ങളെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പല മതങ്ങളും ഭാഷകളും സംസ്‌കാരവുമുള്ള രാജ്യത്ത് അതിനെയെല്ലാം അവഗണിച്ച് ഏക സംസ്‌കാരവും ഏക സിവില്‍നിയമവും കൊണ്ടുവരാനുള്ള നീക്കം എത്ര ഗുരുതരമാണ്. വിശ്വാസത്തിന്റെയും ഭാഷയുടെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും പേരിലെല്ലാം അതിക്രമങ്ങള്‍ നടക്കുകയാണ്. ആളുകള്‍ വധിക്കപ്പെടുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എന്നു വിളിക്കപ്പെടുന്ന അക്രമങ്ങളടക്കം ആസൂത്രിതമായി അരങ്ങേറുന്നവയാണ്. ഇതിനെല്ലാം ഭരിക്കുന്നവരുടെ തണലുണ്ടാകുന്നത് എത്രമാത്രം ഭയാനകമാണ്. അതിനെതിരായ ഒരു ജാഗ്രതയാണ് ഈ തെരഞ്ഞെടുപ്പ്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും കാവല്‍ക്കാര്‍ വിജയിക്കണം.
? 2019ലെ തെരഞ്ഞെടുപ്പ് അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പരസ്യപ്രസ്താവന ചെയ്യുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 50 വര്‍ഷം ബി.ജെ.പി ഭരിക്കുമെന്നാണ് അമിത്ഷാ പറയുന്നത്. ഇത്തരം പ്രഖ്യാപനങ്ങളെ എങ്ങനെ കാണുന്നു.
= ജനാധിപത്യത്തില്‍ അവര്‍ക്ക് വിശ്വാസമില്ല എന്നതിന് ഏറ്റവും നല്ല തെളിവാണത്. ഇത് അവസാന തെരഞ്ഞെടുപ്പാകും എന്ന് പറഞ്ഞാലര്‍ത്ഥം ജനാധിപത്യ സമ്പ്രദായം തന്നെ എടുത്തുകളയുമെന്നാണ്. അതുകൊണ്ട് ഇത് അവസാനത്തെ തെരഞ്ഞെടുപ്പാവാന്‍ ഇന്ത്യന്‍ ജനത സമ്മതിക്കില്ല. ബി.ജെ.പിയെ രാജ്യം ഒന്നിച്ചുനിന്നു തോല്‍പിക്കും.
? കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബി.ജെ.പി ഭരണം ജനങ്ങളിലുണ്ടാക്കിയ പ്രതിഫലനം എന്താണ്.
= സാമ്പത്തികമായി രാജ്യവും ജനങ്ങളും ഇങ്ങനെ തകര്‍ന്നുപോയ ഒരു കാലം ലോകത്തുതന്നെ മറ്റെവിടെയെങ്കിലും ഈ തോതിലുണ്ടാവില്ല. ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചെറിയ പെട്ടിക്കടകളും മറ്റുമായി ഉപജീവനം കഴിച്ചിരുന്നവര്‍ വഴിയാധാരമായി. നോട്ട് നിരോധനം ഇന്ത്യയെ 50 കൊല്ലം പിന്നിലാക്കി. വര്‍ഗീയ കലാപങ്ങളും ആള്‍ക്കൂട്ട കൊലകളും ജനങ്ങള്‍ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതുമെല്ലാം രാജ്യത്ത് ഭയം വിതച്ചു. ന്യൂനപക്ഷങ്ങളും ദളിതരും പേടിച്ചരണ്ടുകഴിഞ്ഞു. ബീഫിന്റെ പേരില്‍ വീടുകളില്‍ കയറി തല്ലിക്കൊല്ലുന്നവരെ തടയാന്‍പോയിട്ട്, കേസെടുക്കാന്‍പോലും പലപ്പോഴും പൊലീസുകാര്‍ തയ്യാറായില്ല. ഡല്‍ഹിയില്‍ ബീഫിന്റെ കാര്യം പറഞ്ഞ് തീവണ്ടിയില്‍വെച്ച് കൊലപ്പെടുത്തിയ ജുനൈദ് എന്ന വിദ്യാര്‍ഥിയുടെ കുടുംബം ഇവിടെ വന്നിരുന്നു. രാജസ്ഥാനില്‍ കൊലചെയ്യപ്പെട്ട ഉമര്‍ഖാന്റെ മക്കള്‍ വന്നിരുന്നു. വളരെ വേദന തോന്നിയ അനുഭവമായിരുന്നു അത്. ചെറിയ കുട്ടികള്‍പോലും അക്രമിക്കപ്പെടുന്നു. ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. അങ്ങനെ എത്രയോ സംഭവങ്ങളുണ്ട്. വീടുകള്‍ കത്തിക്കുകയാണ്. പഠനം മുടക്കുകയാണ്. ഈ വിധത്തിലുള്ള കടുത്ത വര്‍ഗീയതയാണ് നടമാടുന്നത്. ഇതൊക്കെ ജനജീവിതത്തെയും രാജ്യത്തിന്റെ വികസനത്തെയും ബാധിച്ചിരിക്കുന്നു.
? ഫാസിസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി കാമ്പയിന്‍ സംഘടിപ്പിച്ചത് താങ്കള്‍ പ്രസിഡണ്ടായിരിക്കെ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയായിരുന്നു. ഫാസിസത്തിന്റെ വളര്‍ച്ചയെ ആ കാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ എങ്ങനെ വിലയിരുത്താം.
= 1990 കാലത്താണത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനും മുമ്പുള്ള രാഷ്ട്രീയം. ബാബരി മസ്ജിദ് തകര്‍ക്കല്‍, മുംബൈ കലാപങ്ങള്‍, ഗുജറാത്ത് കലാപം തുടങ്ങി ബീഫ്, ആള്‍കൂട്ടക്കൊലകള്‍ വരെ എത്തിക്കഴിഞ്ഞു. അത് പിന്നീട് ഭരണഘടനാ സ്ഥാപനങ്ങളില്‍- കോടതിയില്‍ പോലും ഇടപെടാനുള്ള നീക്കമായി. സുപ്രീംകോടതി ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തുന്ന അവസ്ഥയുണ്ടായി. പല സാഹിത്യകാരന്മാരും കൊലചെയ്യപ്പെട്ടു. അത്രയും കരുത്ത് നേടിയ ഫാസിസത്തെ തടയാന്‍ രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ അധികാരത്തില്‍വരിക മാത്രമേ നിര്‍വാഹമുള്ളൂ. അതിനായി വലിയ കരുതലോടെ പ്രവര്‍ത്തിക്കുകയും വോട്ടു ചെയ്യുകയും വേണം.
? ഈ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് മുഖ്യമായും ഉയര്‍ത്തുന്ന രാഷ്ട്രീയം എന്താണ്.
= നമ്മുടെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടണം. ഒരു പൗരനും ഭരണഘടനാവകാശം നിഷേധിക്കരുത്. മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വിവേചനം പാടില്ല. മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണം. രാഹുല്‍ഗാന്ധി നയിക്കുന്ന, കോണ്‍ഗ്രസ് നേതൃത്വം നല്‍കന്ന ഭരണത്തിനു മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാവൂ.
? രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കേരള രാഷ്ട്രീയത്തെ ഏത് വിധത്തില്‍ സ്വാധീനിക്കും.
= മഹത്തായ പാരമ്പര്യത്തില്‍നിന്നു വരുന്ന നേതാവാണദ്ദേഹം. ആ വിനയവും ലാളിത്യവും സാധാരണക്കാരോടുള്ള അടുപ്പവും സ്‌നേഹവുമെല്ലാം മറ്റെല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. ഹിന്ദി സംസാരിക്കുന്നവരും അല്ലാത്തവരുമെന്ന വിവേചനമുണ്ടാക്കി ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി ബി.ജെ.പി ഇന്ത്യയെ രണ്ടുതരത്തില്‍ കാണുമ്പോള്‍ ഇന്ത്യ ഒറ്റെക്കെട്ടാണ് എന്ന സന്ദേശമാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് രാഹുല്‍ഗാന്ധിയില്‍ പ്രതീക്ഷ വര്‍ധിച്ചിരിക്കുന്നു. ‘ഐക്യത്തിന്റെ നേതാവ്’ എന്ന ബഹുമാനത്തോടെയാണ് കേരളം കാണുന്നത്. ചില രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാമെന്ന ബി.ജെ.പിയുടെ മോഹം രാഹുല്‍ഗാന്ധിയുടെ വരവോടെ തകര്‍ന്നിരിക്കുന്നു. രാഷ്ട്രീയമായിതന്നെ നിലനില്‍പ്പില്ലാതായ ഇടതുപക്ഷത്തിന് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും കൂടിയായതോടെ കനത്ത പരാജയമാണുണ്ടാവുക.
? ഇടതുപക്ഷത്തോടാണോ ബി.ജെ.പിയോടാണോ യു.ഡി.എഫിന്റെ പ്രധാന മത്സരം.
= രണ്ടു കൂട്ടരോടുമാണ്. ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിനും ജനദ്രോഹ ഭരണത്തിനുമെതിരെ ജനങ്ങള്‍ വിധിയെഴുതും. ബി.ജെ.പി കേരളത്തില്‍ ഒരു പ്രധാന രാഷ്ട്രീയ ശക്തിയല്ലെങ്കിലും രാജ്യത്ത് നരേന്ദ്രമോദി സര്‍ക്കാരിന്റെ തണലില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം അരങ്ങേറിയ രാജ്യവിരുദ്ധ, ന്യൂനപക്ഷ-ദലിത് വിരുദ്ധ, ഭീകരവാഴ്ചക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണം. കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം കൂടുമ്പോഴാണ് ഫാസിസ്റ്റുകള്‍ക്കെതിരായ സര്‍ക്കാരുണ്ടാക്കുന്നതിന് നേതൃത്വം നല്‍കാന്‍ കഴിയുക. അതിന് യു.ഡി.എഫ് വിജയിക്കണം. കേവല വിജയമല്ല വോട്ടിന്റെ ശതമാനത്തിലും അത് പ്രകടമാവണം.
? ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എത്രത്തോളം നേട്ടമുണ്ടാക്കും.
= കോണ്‍ഗ്രസിനെ പിന്തുണക്കണമായിരുന്ന ചില പ്രധാന മതേതര കക്ഷികള്‍ ചേര്‍ന്ന് ത്രികോണ മത്സരം ഉണ്ടാക്കുന്നുവെങ്കിലും കോണ്‍ഗ്രസിന് സഹായകമാവുക എന്ന നിലപാട് അവരില്‍ പലര്‍ക്കുമുണ്ട്. ബി.ജെ.പിക്ക് 60 സീറ്റ് നഷ്ടപ്പെടുമെന്ന് അതിന്റെ പ്രസിഡണ്ട് അമിത്ഷാ തന്നെ പറയുന്നു. പോരാത്തതിന് 31 ശതമാനം വോട്ടാണ് ബി.ജെ.പിക്ക് കഴിഞ്ഞ തവണ കിട്ടിയിട്ടുള്ളത്. മറുവശത്ത് പയറ്റിത്തെളിഞ്ഞ ഒരു നേതാവിന്റെ പക്വതയോടെ രാഹുല്‍ഗാന്ധി മുന്നിലുണ്ട്. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ കെടുതികള്‍ എല്ലാ സമൂഹവും അനുഭവിച്ചറിഞ്ഞതാണ്. ഭരിക്കാനറിയാത്ത പ്രധാനമന്ത്രിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും രാജ്യത്തെ അറിയുന്ന നേതാവിലേക്കും പാര്‍ട്ടിയിലേക്കും ഭരണം കൈമാറണമെന്ന വികാരം രാജ്യത്താകെയുണ്ട്. ജനസ്വാധീനമുള്ള കക്ഷികള്‍ ഓരോ സംസ്ഥാനത്തും കോണ്‍ഗ്രസിനും യു.പി.എക്കുമൊപ്പമാണ്. തൊട്ടുമുമ്പ് നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളുമെല്ലാം കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിച്ചു. ഇതെല്ലാം തെളിയിക്കുന്നത് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നാണ്.
? യു.ഡി.എഫ് വന്‍വിജയം നേടുമെന്നാണ് മിക്ക സര്‍വെകളും ചൂണ്ടിക്കാട്ടുന്നത്. ആ നിലയില്‍ ഒരു തരംഗം പ്രകടമാണോ.
= സംശയമില്ല. കേരളത്തില്‍ ഒരു രാഹുല്‍തരംഗം- യു.ഡി.എഫ് തരംഗം ശക്തമായുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പങ്കെടുത്ത പരിപാടികളിലും താഴെതട്ടില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകളിലും ഈ ബഹുജനാവേശം പ്രകടമാണ്. പ്രവര്‍ത്തകരും മുന്നണി നേതാക്കളും നല്‍കുന്ന വിവരം മാത്രമല്ല; ബന്ധപ്പെടുന്ന മാധ്യമപ്രവര്‍ത്തകരും ഫീല്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിയുക്തരായവരുമെല്ലാം ഈ മുന്നേറ്റം വ്യക്തമായി പറയുന്നുണ്ട്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥികളെല്ലാം ബന്ധപ്പെട്ടിരുന്നു. അവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പക്ഷേ അതൊന്നും ഉപരിതലത്തില്‍ മാത്രമായാല്‍ പോരാ. വോട്ടായി മാറണം. അവിടെയാണ് വിജയം. പോളിങ് തീരുംവരെ അതിനുള്ള ജാഗ്രത യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കുണ്ടാകണം. താഴെ തട്ടില്‍ ആ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
? മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ മുസ്‌ലിംലീഗിന് കൂടുതല്‍ പ്രതീക്ഷ പകരുന്നതെന്താണ്.
= യു.ഡി.എഫിലെ കെട്ടുറപ്പ് തന്നെ. ഇതുപോലെ ഒരു ഐക്യം ഒരു കാലത്തും പ്രകടമായിട്ടില്ല. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച വേളയില്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. 20 സ്ഥാനാര്‍ഥികളും സ്വന്തം സ്ഥാനാര്‍ഥികളാണെന്നുകണ്ട് മുസ്‌ലിംലീഗണികള്‍ പ്രവര്‍ത്തിച്ചു ജയിപ്പിക്കണമെന്ന്. ആ ഉത്തരവാദിത്തബോധം ഓരോ പ്രവര്‍ത്തകനിലും പ്രകടമാണ്. ഏത് കക്ഷിയുടെ സ്ഥാനാര്‍ഥി എന്നതല്ല; യു.ഡി.എഫ് എന്ന ഒറ്റപ്പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി എന്ന നിലയിലാണ് പ്രവര്‍ത്തകര്‍ കാണുന്നത്. എതിരാളികള്‍ക്ക് അസൂയ ജനിപ്പിക്കുംവിധം 20 മണ്ഡലത്തിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ്. മുസ്‌ലിംലീഗ് സംഘടനാ സംവിധാനം പൂര്‍വാധികം ശക്തിയോടെ പ്രവര്‍ത്തനനിരതമാണ്.
? ആ ആവേശത്തില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വന്നപ്പോള്‍ വീശിയ പച്ചക്കൊടിയാണ് യോഗി ആദിത്യനാഥിനെയും അമിത്ഷായെയും ചൊടിപ്പിച്ചത് അല്ലേ.
= ആവേശം മാത്രമല്ല, ആത്മാര്‍ത്ഥതയുമാണത്. രാഹുല്‍ഗാന്ധിയെ സ്വന്തം സ്ഥാനാര്‍ഥിയായി കാണുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ മനസ്സ്. അതിനുള്ള ഭൂരിപക്ഷം ഭാവി പ്രധാനമന്ത്രിക്കു നല്‍കാന്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ രാപകലില്ലാതെ അധ്വാനിച്ചു മുന്നിലുണ്ടാകും. രാഹുല്‍ഗാന്ധി വന്നത് യോഗിയേയും അമിത്ഷായെയും മാത്രമല്ല സി.പി.എമ്മുകാരെയും ചൊടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ എന്തിന് ഇവിടെ മത്സരിക്കുന്നു എന്നുവരെ അവര്‍ ചോദിക്കുന്നു. ഇതിന് അവര്‍ക്കെന്തവകാശം. വയനാട് ഇന്ത്യയുടെ ഭാഗമല്ലേ. ഭാവി പ്രധാനമന്ത്രി കേരളത്തില്‍നിന്നു മത്സരിക്കുന്നതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്.
? മുസ്‌ലിംലീഗിനെ വൈറസ് എന്നു വിശേഷിപ്പിച്ച യോഗി ആദിത്യനാഥും വയനാട് പാകിസ്താനാണ് എന്നു പറഞ്ഞ അമിത്ഷായും എന്താണ് ലക്ഷ്യമിടുന്നത്.
= മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുക. വോട്ട് ചെയ്തില്ലെങ്കില്‍ ശപിക്കുമെന്നും ജോലി തരില്ലെന്നും പറയുക. ഇതാണ് യഥാര്‍ത്ഥ വര്‍ഗീയത. പക്ഷേ, മുസ്‌ലിംലീഗ് എന്താണെന്നും ദേശീയോദ്ഗ്രഥനത്തിനും മതമൈത്രിക്കും വികസനത്തിനും സേവനത്തിനും മതഭേദമില്ലാതെ ജീവകാരുണ്യത്തിലും ലീഗ് നല്‍കിയ സംഭാവന എന്താണെന്നും ഇന്ത്യയാകെ ചര്‍ച്ച ചെയ്യാന്‍ ഇത്തരം വിമര്‍ശനങ്ങള്‍ സഹായകമായി.
അത് ഖാഇദേമില്ലത്തും സീതിസാഹിബും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ചും ശിഹാബ് തങ്ങളും മറ്റുമടങ്ങിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഉദ്ദേശ്യശുദ്ധിക്കുള്ള അംഗീകാരമാണ്. അമിത്ഷായുടെ പാകിസ്താന്‍ ആരോപണത്തിന് വയനാട്ടുകാര്‍ തന്നെ വോട്ട് കൊണ്ട് മറുപടി നല്‍കിക്കൊള്ളും. യു.പി മുഖ്യമന്ത്രി ആദിത്യനാഥിന് ഏതാനും ദിവസം പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുകയും ആക്ഷേപങ്ങള്‍ സമൂഹ മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതിലൂടെ യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ എത്രമാത്രം വര്‍ഗീയവും രാജ്യദ്രോഹപരവുമാണെന്ന് തെളിഞ്ഞുകഴിഞ്ഞു.
? വോട്ടര്‍മാരോടും പ്രവര്‍ത്തകരോടുമുള്ള സന്ദേശം.
= ഒരു വോട്ടും പാഴാവരുത്. ഇന്ത്യയില്‍ ജനാധിപത്യം നിലനില്‍ക്കാനും പൗരന്‍മാരെല്ലാം ഒരു വിഭാഗീയതയുമില്ലാതെ ഏകോദര സഹോദരന്‍മാരാണെന്ന ഒറ്റ മനസ്സോടെ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാനും പൗരന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും സുരക്ഷ ഉറപ്പുവരുത്താനുമാണ് ഈ വോട്ട്. ഒരു വോട്ട് നഷ്ടപ്പെട്ടാല്‍ അത് ഭാവി ഇന്ത്യയുടെ നഷ്ടമാണ്.
യാത്രക്കു കടുത്ത പ്രതിബന്ധമില്ലാത്ത ഏതൊരു വോട്ടറും ബൂത്തിലെത്തണം. അവരെ എത്തിക്കാന്‍ വേണ്ടത് പ്രവര്‍ത്തകര്‍ ചെയ്യണം. അങ്ങേയറ്റം അനുയോജ്യരായ സ്ഥാനാര്‍ഥികളെയാണ് യു.ഡി.എഫ് അണിനിരത്തിയിട്ടുള്ളത്. ഏറ്റവും ജനപ്രിയരായ സ്ഥാനാര്‍ഥികള്‍. രാഷ്ട്രീയപരമല്ലാത്ത ഒരെതിര്‍പ്പും എതിരാളികള്‍ക്കു പോലുമില്ലാത്തവര്‍. യു.ഡി.എഫിന്റെ 20 സ്ഥാനാര്‍ഥികളും വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കണം. പോളിങ് തീരുംവരെ വിശ്രമമരുത്.
ഗൃഹസമ്പര്‍ക്കത്തിന് ഇനിയുള്ള സമയമത്രയും വിനിയോഗിക്കണം. പുണ്യയാത്രകളാണെങ്കിലും തെരഞ്ഞെടുപ്പ് കഴിയും വരേയ്ക്ക് നീട്ടിവെക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യണം. കാരണം ഈ തെരഞ്ഞെടുപ്പ് വ്യക്തിയുടെ സ്വാതന്ത്ര്യങ്ങള്‍, പൗരാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും കൂടിയുള്ളതാണ്. പ്രവാസി സുഹൃത്തുക്കള്‍ യാത്രയ്ക്കു സൗകര്യമുള്ളവര്‍ വന്ന് വോട്ട് രേഖപ്പെടുത്തണം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടുകള്‍ ഫോണില്‍ വിളിച്ചു സംസാരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഉറപ്പു വരുത്തണം. അത്തരം ഓരോ ഫോണ്‍ കാളുകളും ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് ബലമേകുന്നതാണ്. ഒരു വോട്ട് പോലും പാഴാവരുത്. യു.ഡി.എഫിന്റെ 20 പേരും ജയിക്കണം മികച്ച ഭൂരിപക്ഷത്തില്‍. കാല്‍നൂറ്റാണ്ടിലേറെ കാലം പാര്‍ലിമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച, ഒരു ദശാബ്ദക്കാലം കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദ് സാഹിബിന്റെയും മുന്നണിയുടെ ശക്തിയായിരുന്ന കെ.എം മാണിയുടെയും സാന്നിധ്യമില്ലാത്ത ഒരു തെരഞ്ഞെടുപ്പു ദിനമാണ് വരുന്നത്. ആ നേതാക്കളുടെയെല്ലാം ഓര്‍മകള്‍ നമുക്ക് കരുത്താകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Video Stories

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ചു; കാവലായി തെരുവുനായകള്‍

പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്.

Published

on

നാദിയ: നവജാത ശിശുവിനെ മാതാവ് തെരുവില്‍ ഉപേക്ഷിച്ചു. കൊടുംതണുപ്പില്‍ ഒരു പുതപ്പുപോലുമില്ലാതെ കിടന്ന ആണ്‍ കുഞ്ഞിന് കാവലായി നിന്നത് ഒരു കൂട്ടം തെരുവു നായ്ക്കള്‍.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വിപിലാണ് സംഭവം നടന്നത്.

റെയില്‍വെ തൊഴിലാളികള്‍ താമസിക്കുന്ന കോളനിയിലെ പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ പുലര്‍ച്ചെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രാധ ഭൗമിക് പുറത്തിറങ്ങി നോക്കിയത്. കരച്ചില്‍ കേട്ട ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ കുറേ തെരുവ് നായ്ക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നു. അവര്‍ക്കുള്ളില്‍ ഒരു ചോരക്കുഞ്ഞും.

രാധയെക്കണ്ടപ്പോള്‍ നായ്ക്കള്‍ മാറിക്കൊടുത്തു. കുഞ്ഞിന് സമീപം കുറിപ്പോ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ദുപ്പട്ടയില്‍ ആ കുഞ്ഞിനെ വാരിയെടുത്ത് അവര്‍ മരുമകളെയും കൂട്ടി തൊട്ടടുത്ത മഹേഷ്ഗഞ്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സക്ക് ശേഷം കുഞ്ഞിനെ കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും കുഞ്ഞിന്റെ ദേഹത്തും തലയിലുമുണ്ടായിരുന്ന രക്തം പ്രസവസമയത്ത് ഉണ്ടായിരുന്നതാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന് കാവല്‍ നിന്നിരുന്ന തെരുവ് നായ്ക്കള്‍ ആ രാത്രി കുരക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചോരക്കുഞ്ഞിന് ഒരാപത്തും വരുത്താതെ അവര്‍ രാവിലെയാകുന്നത് വരെ കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പിഞ്ചുകുഞ്ഞിന് വേണ്ടി സ്വന്തം മാതാവ് പോലും കാണിക്കാത്ത കരുണ ആ മിണ്ടാപ്രാണികള്‍ കാണിച്ചുവെന്ന് റെയില്‍വെ ജീവനക്കാരന്‍ പറയുന്നു.

സംഭവത്തില്‍ പൊലീസും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നബദ്വീപ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ ചുമതല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

Continue Reading

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending