Culture

ഉമ്മ വിളിച്ചു; ഭീകരവാദം വലിച്ചെറിഞ്ഞ് ഒരു കുട്ടികൂടി കശ്മീരില്‍ തിരികെയെത്തിയതായി

By chandrika

March 02, 2018

ജമ്മു: ഉമ്മയുടെ കണ്ണുനിറയ്ക്കുന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഭീകരവാദത്തിന്റെ തോക്ക് താഴെയിട്ട് ഒരു കുട്ടികൂടി കശ്മീരില്‍ തിരികെയെത്തി. തിരികെ എത്തിയ കുട്ടിയുടെ പ്രായമോ പേരോ പുറത്തുവിട്ടിട്ടില്ല. ഭീകരാവാദത്തിന്റെ വഴി ഉപേക്ഷിച്ച് ഒരാള്‍ കൂടി തിരികെ എത്തിയ വിവരം ജമ്മുകശ്മീര്‍ പൊലീസ് മേധാവി എസ്.പി. വൈദ് ആണ് വെളിപ്പെടുത്തിയത്.

Another young boy responding to the appeals of crying mother returned to the fold of family leaving path of violence in the valley. I wish the family happy re- union.

— Shesh Paul Vaid (@spvaid) March 2, 2018

കുട്ടി തിരികെ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 2017 ല്‍ ഇത്തരത്തില്‍ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് ഭീകരവാദ ബന്ധം ഉപേക്ഷിച്ച് നാലു കശ്മീരി യുവാക്കള്‍ തിരികെ എത്തിയിരുന്നു. ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ എന്ന പേരില്‍ ഭീകര വിരുദ്ധ നടപടി സൈന്യം ശക്തമാക്കിയതിന് പിന്നാലെ മക്കള്‍ തിരികെ എത്തണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ അഭ്യര്‍ത്ഥന സമൂഹ മാധ്യമങ്ങള്‍വഴി പ്രചരിച്ചിരുന്നു. ഭീകരവാദികളുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ച് തിരികെ എത്തുന്നവര്‍ക്കായി കൗണ്‍സിലിങും പുനരധിവാസ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ആശയങ്ങളും പ്രസംഗങ്ങളുമാണ് യുവാക്കളെ കൂടുതലായി ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം. അതിനാല്‍ സമൂഹ മാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.