Connect with us

Culture

സ്‌പെയിന്‍ കോപ്പി ബുക്ക് ശൈലി അവസാനിപ്പിക്കുക

Published

on


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് നടക്കുന്നു. ആദ്യമായി ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ ആര്‍ക്കുമറിയില്ല ആ വന്‍കരയിലെ മൈതാനങ്ങളും കാലാവസ്ഥയും. സ്‌പെയിന്‍ പക്ഷേ കപ്പടിച്ചു. കാരണം ഏത് കാലാവസ്ഥയിലും തളരില്ല അവരുടെ താരങ്ങള്‍. അവര്‍ കളിക്കുന്നത് കുഞ്ഞുപാസുകളുടെ ടിക്ക-ടാക്ക. അധികം വിയര്‍ക്കാതെ സ്‌പെയിന്‍ കപ്പടിച്ചു. പരിശീലകന്‍ ഡെല്‍ബോസ്‌ക്കെയെ ലോകം അന്ന് വാനോളം പുകഴ്ത്തി.

2014 ല്‍ ബ്രസീലില്‍ ലോകകപ്പ്. സ്‌പെയിന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നു. കാര്യകാരണങ്ങള്‍ തേടി അധികദൂരം പോവേണ്ടി വന്നില്ല- പ്രതിയോഗികള്‍ പഠിച്ചിരുന്നു ടിക്ക-ടാക്ക. അവര്‍ സ്‌പെയിനിന്റെ കുഞ്ഞന്‍ പാസ് ഗെയിമിനെ മറികടക്കാന്‍ ലോംഗ് പാസ് തന്ത്രങ്ങള്‍ പ്രയോഗിച്ചു. ടീം തകര്‍ന്നു. ഇതാ ഇവിടെ റഷ്യയില്‍ ഫെര്‍ണാണ്ടോ ഹിയാരോ എന്ന പരിശീലകന്‍ ടിക്ക-ടാക്കയില്‍ തന്നെ വിശ്വസിച്ചു. റഷ്യ-സ്‌പെയിന്‍ മല്‍സരത്തിന്റെ കണക്കുകള്‍ പരിശോധിക്കുക. പന്ത് ഏറ്റവുമധികം സമയം കൈവശം വെച്ചത് സ്‌പെയിന്‍, പാസുകളില്‍ ഒന്നാം സ്ഥാനത്ത് സ്‌പെയിന്‍, ഗോള്‍ പോസ്റ്റിലേക്കുള്ള ഷോട്ടുകളില്‍ സ്‌പെയിന്‍, കോര്‍ണര്‍ കിക്കുകളില്‍, ഫ്രീകിക്കുകളില്‍ എല്ലാം സ്‌പെയിന്‍. പക്ഷേ മല്‍സരം ജയിച്ചതോ-റഷ്യ.

ഈ മൂന്ന് ലോകകപ്പുകളും റിപ്പോര്‍ട്ട് ചെയ്ത അനുഭവത്തില്‍ പറയാം-ഒന്നും പഠിക്കുന്നില്ല സ്‌പെയിന്‍. പന്ത് പാസ് ചെയ്യുന്നത് കാണാന്‍ സൗന്ദര്യമുണ്ട്, സെക്കന്‍ഡ് പോസ്റ്റില്‍ പോലും സുന്ദരമായ കൊച്ചു പാസുകള്‍, പ്രതിയോഗികളെ ഓടിച്ചിട്ട്് അവശരാക്കുന്ന ശൈലി. പക്ഷേ കളിയില്‍ പ്രധാനം പാസുകളാണോ-അല്ല. ഗോളുകള്‍ അടിക്കണം. റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിന്‍ കളിച്ച നാല് മല്‍സരങ്ങളും കണ്ടു. അത് സ്‌പെയിനിനോടുളള ഇഷ്ടത്തില്‍ തന്നെയാണ്. പോര്‍ച്ചുഗലിനെതിരെ 3-3 സമനില. ഇറാനെ തോല്‍പ്പിക്കാന്‍ വിയര്‍ത്തു. മൊറോക്കോയുമായി കഷ്ടിച്ച് സമനില. എല്ലാ മല്‍സരങ്ങളിലും ഒരേ ഗെയിം.
റഷ്യയെ നോക്കുക-അവര്‍ക്കറിയാം സ്‌പെയിന്‍ ഇതാണ് കളിക്കാന്‍ പോവുന്നതെന്ന്.

സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വയും നാച്ചോയും സെര്‍ജിയോ ബുസ്‌ക്കിറ്റസും കോക്കെയും ജോര്‍ദി ആല്‍ബെയും ഡിയാഗോ കോസ്റ്റയും അസുന്‍സിയോവും ഡേവിഡ് സില്‍വയും ഇസ്‌ക്കോയുമെല്ലാം കളിക്കുന്ന ടീം. ശരിക്കും ബാര്‍സ-റയല്‍ ടീം. യൂറോപ്യന്‍ ഫുട്‌ബോളിലെ കൊമ്പന്മാരുടെ സംഘം. എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍. ഇവരുടെ ടീമിനെ വെല്ലുവിളിക്കാനുളള ധൈര്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് റഷ്യ പ്രതിരോധത്തിന്റെ വഴി തെരഞ്ഞെടുത്തു. റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചഷോവ് പ്രതിരോധക്കാരെ സഹായിക്കാന്‍ മിഡ്ഫീല്‍ഡര്‍മാരോട് ഇറങ്ങി കളിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് മുന്‍കൂട്ടി മനസ്സിലാക്കാനുള്ള ബുദ്ധി പക്ഷേ ഹിയാറോയിലെ കോച്ച് പ്രയോഗിച്ചില്ല. പണ്ട് 2002 ലെ ലോകകപ്പില്‍ അന്നത്തെ ആതിഥേയര്‍ ദക്ഷിണ കൊറിയയോട് ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ തോറ്റ് പുറത്താവുന്നത് കളിക്കാരന്‍ എന്ന രീതിയില്‍ നേരില്‍ കണ്ടിരുന്നയാളാണ് ഹിയാറോ.

സ്‌പെയിനും കൊറിയയും തമ്മിലുളള ഫുട്‌ബോള്‍ അന്തരം അറിയാത്തവരില്ല. അന്നും പക്ഷേ കൊറിയക്കാര്‍ക്കെതിരെ പതിവ് ശൈലിയില്‍ കളിച്ചു സ്‌പെയിന്‍. കൊറിയക്കാര്‍ സുന്ദരമായി തടഞ്ഞു. ഷൂട്ടൗട്ടിലേക്ക് കളിയെ നയിച്ചപ്പോള്‍ ഭാഗ്യം കൊറിയക്കാരനായി. അത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്…

തുടക്കത്തിലേ ഗോളിന് ശേഷം സ്‌പെയിന്‍ ജയിച്ച മട്ടായിരുന്നു. ലുഷിനിക്കി സ്‌റ്റേഡിയത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നത് പോലെ തിരിച്ചും മറിച്ചും പിന്നെ മൈനസും നല്‍കിയുളള ബോറന്‍ ഗെയിം. പിക്വേ മാത്രം പിന്‍നിര കാക്കും. ബാക്കിയെല്ലാവരും മുന്നോട്ട് കയറും. എന്നിട്ട് റഷ്യക്കാരെ വട്ടം ചുറ്റിക്കും. ഒരു ലോംഗ് റേഞ്ചര്‍ ആരും പായിച്ചില്ല. ഒരു ലോംഗ് ലോബ് ആരും നല്‍കിയില്ല. രണ്ടാം പകുതിയില്‍ തികച്ചും അനാവശ്യമായി പെനാല്‍ട്ടി എതിരാളികള്‍ക്ക് സമ്മാനിച്ചു. അത് റഷ്യന്‍ പ്ലാനായിരുന്നില്ലേ…. അതില്‍ വീണു. പിന്നെ മല്‍സരത്തിലും നിലം പൊത്തി. യൂറോപ്പിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പറാണ് ഡേവിഡ് ഡി ഗിയ. പക്ഷേ ലോകകപ്പ് കണ്ടവര്‍ ഒരു തരത്തിലും അത് സമ്മതിക്കില്ല. കേവലം ശരാശരിക്കാരന്‍. ഷൂട്ടൗട്ടില്‍ ഒരു സേവ്-അതിന് പോലും കഴിഞ്ഞില്ല. കോപ്പി ബുക്ക് ഫുട്‌ബോള്‍ സ്‌പെയിന്‍ മറക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അവസരോചിതം കളിക്കണം-അവിടെയാണ് വിജയം.
റഷ്യയെ സമ്മതിക്കുന്നു. ഗോള്‍ക്കീപ്പര്‍ ഇഗോറിനെയും. അക്ഷരാര്‍ത്ഥത്തില്‍ അല്‍ഭുത പ്രകടനം. ഇഗോര്‍ ഒരിക്കലും തല താഴ്ത്തിയില്ല. ആ രണ്ട് പെനാല്‍ട്ടി സേവുകള്‍-അവസാനത്തില്‍ സ്പാനിഷ് താരം അസ്പാസിന്റെ ഷോട്ട് തടഞ്ഞ കാലിലെ മാജിക് പ്രകടനം-അപാരം. ഒരു ഗോള്‍ക്കീപ്പര്‍ ഇങ്ങനെയായിരിക്കണം. അസ്പാസിന്റെ ഷോട്ടിനായി തെറ്റായ ദിശയിലാണ് ഇഗോര്‍ ഡൈവ് ചെയ്തത്. പക്ഷേ തന്റെ കാലുകള്‍ അദ്ദേഹം അപ്പോവും നിവര്‍ത്തി പിടിച്ചു. കാലില്‍ തട്ടിയാണ് പന്ത് ഗോളില്‍ കയറാതിരുന്നത്.
ഉഗ്ര പോരാട്ടമായിരുന്നു ഡെന്മാര്‍ക്കും ക്രൊയേഷ്യയും തമ്മില്‍. ശരിക്കും ബലാബലം. ലുക്കാ മോദ്രിച്ചിന് പക്ഷേ നല്ല ദിവസമായിരുന്നില്ലെന്ന് തോന്നി. മല്‍സരം 1-1 ല്‍ കലാശിക്കുകയും അധികസമയത്തിന്റെ അവസാനത്തില്‍ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ അത് പാഴാക്കുകയും ചെയ്തു മോദ്രിച്ച്. എന്നിട്ടും ആ നായകന്‍ തന്റെ ഉത്തരവാദിത്ത്വം മറന്നില്ല. ഷൂട്ടൗട്ട് വേളയില്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ മൂന്നാം കിക്കെടുക്കാന്‍ അതാ വരുന്നു മോദ്രിച്ച്. അത് ഗോളുമായി. നിര്‍ണായകമായ അവസാന കിക്ക് പായിച്ച അദ്ദേഹത്തിന്റെ മധ്യനിര പങ്കാളി ഇവാന്‍ റാക്കിറ്റിച്ചിന് പിഴച്ചുമില്ല. അവിടെയും ഒരാളെ മറക്കുന്നില്ല- മതില്‍ പോലെ ഡാനിഷ് വല കാത്ത ഷിമിച്ചേലിനെ. തന്നെ കൊണ്ടാവും വിധം അദ്ദേഹം രണ്ട് സേവ് നടത്തി. എന്നിട്ടും ഡെന്മാര്‍ക്കിന്റെ ഷോട്ട് പായിച്ചവര്‍ക്ക് പിഴച്ചെങ്കില്‍ അതിന് ഷിമിച്ചേലിനെ പഴിച്ചിട്ട് കാര്യമില്ലല്ലോ….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

സ്വകാര്യ സാഹചര്യമല്ലെങ്കില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ലൈംഗിക കുറ്റകൃത്യമല്ല; സുപ്രീംകോടതി

പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം…

Published

on

ന്യൂഡല്‍ഹി: സ്വകാര്യ സാഹചര്യത്തിലല്ലാത്ത സമയത്ത് സ്ത്രീയുടെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ബംഗാള്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചതിലൂടെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയെന്നും അന്തസിന് കളങ്കമുണ്ടാക്കിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് യുവതി ലൈംഗികാതിക്രമക്കുറ്റവും ഉന്നയിച്ചത്. താനും സുഹൃത്തുക്കളും ജോലിക്കാരും കൂടി കെട്ടിടത്തിലേക്ക് കയറുന്നത് ആരോപണവിധേയനായ വ്യക്തി തടഞ്ഞുവെന്നും ഇതോടൊപ്പം ഫോട്ടോയും വീഡിയോയും ചിത്രീകരിച്ചുവെന്നുമായിരുന്നു പരാതി.

എന്നാല്‍ ഇത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 സി വകുപ്പിന് കീഴിലുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ദൃശ്യങ്ങളോ, ശൗചാലയം ഉപയോഗിക്കുന്നതോ, ലൈംഗിക പ്രവൃത്തികളോ പകര്‍ത്തുന്നതാണ് കുറ്റകരമാവുകയെന്ന് കോടതി വ്യക്തമാക്കി. അല്ലാത്ത സാഹചര്യങ്ങളില്‍, സ്ത്രീയുടെ സമ്മതമില്ലാതെയാണെങ്കിലും ഫോട്ടോയും വീഡിയോയും പകര്‍ത്തുന്നത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി.

Continue Reading

news

പിഎം ഇഡ്രൈവ്: കേരളത്തില്‍ 340 പുതിയ ചാര്‍ജിങ് കേന്ദ്രങ്ങള്‍

പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍..

Published

on

തിരുവനന്തപുരം: രാജ്യത്തെ ഇ-വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള പിഎം ഇഡ്രൈവ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 340 പുതിയ ഇടങ്ങള്‍ കണ്ടെത്തി കെഎസ്ഇബി. സര്‍ക്കാര്‍ വകുപ്പ്, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലങ്ങള്‍ നല്‍കാന്‍ മുന്നോട്ട് വന്നത്.

ഏറ്റവും കൂടുതല്‍ 91 സ്ഥലങ്ങള്‍ ബിഎസ്എന്‍എല്‍ തന്നെയാണ് സന്നദ്ധത പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയും ഐഎസ്ആര്‍ഒയും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 2000 കോടി രൂപ സബ്സിഡിയായി നല്‍കും. കേരളത്തിന്റെ പ്രോപ്പോസല്‍ അംഗീകരിച്ചാല്‍ 300 കോടി രൂപവരെ ലഭിക്കാനിടയുണ്ട്.

ഇചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ വേണ്ട ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പൂര്‍ണ്ണ സബ്സിഡി ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയാണ്. സ്ഥാപനങ്ങള്‍ വിട്ടുനല്‍കുന്ന സ്ഥലങ്ങളില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തയ്യാറായ കരാറുകാരെ കെഎസ്ഇബി തെരഞ്ഞെടുക്കും. ഏറ്റവും കൂടുതല്‍ വരുമാനം പങ്കുവയ്ക്കാന്‍ സന്നദ്ധരായ കരാറുകാര്‍ക്ക് മുന്‍ഗണന ലഭിക്കും. അടുത്ത ഘട്ടത്തില്‍ സ്വകാര്യ സ്ഥലങ്ങളും പരിഗണിക്കും.

ഇ ട്രക്കുകള്‍ക്ക് പ്രോത്സാഹനം

സംസ്ഥാനത്ത് ചരക്കുകടത്തിനെ ഇട്രക്കുകളിലേക്കു രൂപാന്തരപ്പെടുത്താന്‍ കെഎസ്ഇബി പ്രത്യേക ഇട്രക്ക് പദ്ധതി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ ആവശ്യാനുസരണം ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ഇ ട്രക്കുകള്‍ കേരളത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

Trending