Connect with us

Culture

മാനനഷ്ട കേസുകളില്‍ വിയര്‍ത്ത് കെജരിവാള്‍: മാപ്പു പറയല്‍ തുടരുന്നു

Published

on

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ബിക്രം സിംഗ് മചീതിയയോട് അരവിന്ദ് കെജരിവാള്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പാര്‍ട്ടിയുടെ പരമോന്നത നേതാവ് കൂടിയായ അരവിന്ദ് കെജരിവാള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോടും, കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനോടും മാപ്പപേക്ഷിച്ചു.

അരവിന്ദ് കെജരിവാള്‍ പുറത്തുവിട്ട രാജ്യത്തെ അഴിമതിക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്കരിയുടെ പേര് ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തു നിതിന്‍ ഗഡ്കരി ഫയല്‍ചെയ്ത മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് കെജരിവാള്‍ തന്റെ നടപടിയില്‍ മാപ്പപേക്ഷച്ചിരിക്കുന്നത്.

‘തെളിയിക്കാനാവുമോ എന്നത് പരിഗണിക്കാതെ താങ്കള്‍ക്കെതിരായി ഞാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ താങ്കളില്‍ വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ താങ്കള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ഖേദിക്കുന്നതായും താങ്കള്‍ക്കെതിരെ വ്യക്തിപരമായി ഒരു വിദ്വേഷവും ഇല്ലെന്നും’ നിധിന്‍ ഗഡ്കരിക്ക് എഴുതിയ കത്തില്‍ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ഇരുവരും ദില്ലി പാട്യാല കോടതിയില്‍ മാനനഷ്ടക്കേസ് പിന്‍വലിക്കാനുള്ള ജോയിന്റ് അപേക്ഷ ഫയല്‍ ചെയ്തു.

തന്നെയും മകനെയും അപകീര്‍ത്തിപ്പെടുത്തികൊണ്ടുള്ള അരവിന്ദ് കെജരിവാളിന്റെ പ്രസ്താവനയില്‍ അദ്ദേഹം തങ്ങളോട് മാപ്പ് പറഞ്ഞതായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലും ദില്ലിയില്‍ വ്യക്തമാക്കി. മാപ്പപേക്ഷിച്ചതിനെത്തുടര്‍ന്ന് കൈജരിവാളിനെതിരെയുള്ള നിയമനടപടികളില്‍ നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം അറിയിച്ചു. മകന്‍ അമിത് സിബല്‍ മുഖേന ടെലികോം കമ്പനിയായ വോഡഫോണിനെ സഹായിക്കാന്‍ നികുതി നയത്തില്‍ കപില്‍ സിബല്‍ തിരിമറി നടത്തിയെന്നായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചത്.

രാഷ്ട്രീയമായി വലിയ പ്രതിസന്ധിയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി കടന്നുപോകുന്നത്. അഴിമതിവിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തി ദില്ലിയില്‍ അധികാരത്തിലേറിയ പാര്‍ട്ടി രാജ്യത്താകമാനം അഴിമതിവിരുദ്ധ മുന്നേറ്റം സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരമോന്നത നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതോടെ അഴിമതിക്കെതിരെയുള്ള സന്ധിയില്ലാസമരം എന്ന പാര്‍ട്ടിയുടെ പ്രചാരണ മുദ്രാവാക്യം വിമര്‍ശന വിധേയമാക്കപ്പെടും. ഹോസ്പിറ്റലും സ്‌കൂളുകളും നിര്‍മ്മിക്കുകയും ജനങ്ങളെ സേവിക്കുകയുമാണ് തങ്ങളുടെ പ്രധാന അജണ്ട എന്നാണ് കെജരിവാളിന്റെ മാപ്പപേക്ഷ പറ്റിയുള്ള ചോദ്യത്തിന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചത്.

ബിക്രം സിംഗ് മചീതിയയോട് മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് അധ്യക്ഷനും ഉപാധ്യക്ഷനും തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. പഞ്ചാബില്‍ നിന്നുള്ള 20 എം.എല്‍.എമാരുമായി മനീഷ് സിസോദിയയുടെ വസതിയില്‍ ഞായറാഴ്ച്ച അരവിന്ദ് കേജരിവാള്‍ കൂടിക്കാഴ്ച്ച നടത്തി.
മുപ്പത്തിമൂന്ന് മാനനഷ്ടക്കേസുകള്‍ അരവിന്ദ് കെജരിവാളിനെതിരെ നിലനില്‍ക്കുന്നുണ്ട്. ദില്ലി ക്രിക്കറ്റ് ബോര്‍ഡിലെ അഴിമതിയാരോപണ വിധേയനായ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത കേസാണതില്‍ പ്രധാനം. ജയ്റ്റ്‌ലിയോടും കെജരിവാള്‍ മാപ്പപേക്ഷ നല്‍കി മാനനഷ്ട കേസില്‍ നിന്ന് തടിയൂരുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

Film

‘ജയിലര്‍ 2’ല്‍ മോഹന്‍ലാല്‍; ചിത്രീകരണം പൂര്‍ത്തിയായി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

Published

on

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലര്‍ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ മോഹന്‍ലാല്‍ പങ്കുചേര്‍ന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3യിലെ ജോര്‍ജുകുട്ടിയായി തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം ‘മാത്യു’ ആയി വീണ്ടും സെറ്റിലെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ 2യുടെ ചിത്രീകരണം പൂര്‍ണമായും അവസാനിച്ചിരിക്കുകയാണ്. 2023ല്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കെതിരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായി എത്തിയത് ജയിലര്‍ ചിത്രത്തിലെ മാത്യുവായുള്ള അദ്ദേഹത്തിന്റെ കരിഷ്മയാര്‍ന്ന പ്രകടനമായിരുന്നു. പ്രധാനമായും രണ്ട് രംഗങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടതെങ്കിലും അവ വലിയ സ്വീകരണമാണ് നേടിയത്.

മുത്തുവേല്‍ പാണ്ട്യന്റെ സുഹൃത്തും അധോലോകത്തെ രാജാവുമായ മാത്യുവായി മോഹന്‍ലാല്‍ തിളങ്ങിയ ഒന്നാം ഭാഗം കേരളത്തില്‍ മാത്രം 60 കോടിയോളം രൂപ കളക്ഷന്‍ നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു. താരത്തിന്റെ ലുക്കും ആക്ഷന്‍ സ്‌റ്റൈലും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു.

രണ്ടാം ഭാഗത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല, സുരാജ് വെഞ്ഞാറമ്മൂട്, വിനായകന്‍, ചെമ്പന്‍ വിനോദ്, കോട്ടയം നസീര്‍, മിര്‍ന തുടങ്ങിയ മലയാള താരങ്ങളുടെയും വമ്പന്‍ നിര ജയിലര്‍ 2 ല്‍ ഉണ്ടായിരിക്കും. ചിത്രം ജൂണ്‍ 12ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ഒന്നാം ഭാഗത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Continue Reading

Film

ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങി തുടരും

ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി

Published

on

ബെന്‍സ് എന്ന ടാക്സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമ തുടരും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് തരുണ്‍ മൂര്‍ത്തി. അജയ് ദേവ്ഗണിനെ നായകനാക്കിയാണ് റീമേക്കിന് സാധ്യത എന്നാണ് തരുണ്‍ മൂര്‍ത്തി സൂചിപ്പിച്ചത്. ആമീര്‍ ഖാന്റെയും അജയ് ദേവ്ഗണിന്റെയും കമ്പനികള്‍ തന്നെ സമീപിച്ചിരുന്നുവെന്നാണ് തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നു. ഹിന്ദിയില്‍ നിന്ന് ഞാന്‍ തന്നെ സംവിധാനം ചെയ്യാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ ഉള്ളതിനാല്‍ എപ്പോഴാണ് ചെയ്യാന്‍ കഴിയുക എന്ന് അറിയില്ല. അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയില്‍ ചിത്രം റീമേക്ക് ചെയ്യാനുള്ള ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

ഇതുവരെ ചിത്രം 232.60 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമാണ് തുടരും. കേരളത്തില്‍ മാത്രം ആകെ 118.75 കോടിയിലധികം രൂപ നേടിയിട്ടുണ്ട്.

മോഹന്‍ലാലിനു പുറമേ ശോഭന, പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിന്‍ ബിനോ, ആര്‍ഷ ചാന്ദിനി, ഷോബി തിലകന്‍, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലര്‍ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

Continue Reading

news

കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ അപകടം; യുവാവ് മുങ്ങി മരിച്ചു

കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു

Published

on

കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍വിദഗ്ധനായ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. കരാര്‍ തൊഴിലാളിയായ ഡൈവറാണ് സാദത്ത്. ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായ ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങല്‍ വിദഗ്ധരെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനിയാണിത്. ഈ മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളയാളാണ് അന്‍വര്‍ സാദത്ത്. ഇന്നലെ രാവിലെ മുതല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നു വരികയായിരുന്നു. ഉച്ചകഴിഞ്ഞാണ് അന്‍വര്‍ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളില്‍നിന്ന് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അന്‍വറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.

വൈകിട്ട് നാലു മണിയോടെയാണ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പൊലീസ് വ്യക്തമാക്കി. അന്‍വറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചു മണിയോടെ മരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇളയ രണ്ടു സഹോദരങ്ങളാണ് അന്‍വര്‍ സാദത്തിനുള്ളത്.

Continue Reading

Trending